December 31, 2011

പുതുവല്‍സരാശംസകള്‍




കാറ്റ് വീശുന്നു ചുറ്റും....
അകലാന്‍ കൊതിക്കുന്ന വര്‍ഷത്തിനു കൂട്ടായെത്തിയതാകും, ചിലപ്പോള്‍ അകന്നു പോകാന്‍ തുടങ്ങുന്ന ഈ അവസാനത്തെ പകലിന്റെ അടയാളമാകം...
വഴിയിലാകെ ചിതറിക്കിടക്കുന്ന ഓര്‍മകളുടെ കരിയിലകള്‍...
ചിലതൊക്കെ കാറ്റിനൊപ്പം അകന്നു പോയേക്കാം.
 മറ്റു ചിലത്....
 പാതയോരത്തെ ചെറു കല്ലിലോ, പണ്ടെന്നോ കാലിനെ നോവിച്ച കൂര്‍ത്ത മുള്ളുകളിലോ ഉടക്കി കിടക്കുന്നുണ്ടാകും...
വഴിയോട്ടു കടന്നിട്ടും തിരിഞ്ഞു നോക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്ന ചിത്രങ്ങളായി അവയെന്നും നിലനില്‍ക്കട്ടെ....

പോകുന്ന വര്‍ഷം തന്ന നന്മകളെ മറക്കാതെ, ഓര്‍മകളെ മറയ്ക്കാതെ, ഒപ്പമുണ്ടായിരുന്നവരെ കൈ പിരിച്ചകറ്റാതെ, പുഞ്ചിരി വിരിയിക്കാന്‍ ഇത്തിരി സന്തോഷവും, സ്നേഹം തിരിച്ചറിയാന്‍ ഒട്ടൊരു കണ്ണീരും തരാന്‍ വരുന്ന പുതു വര്‍ഷത്തിനു സ്വാഗതം.
എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍...
സ്നേഹപൂര്‍വ്വം...

December 16, 2011

നിഴല്‍


നിഴലാണ് ഞാന്‍:
നിഴലാണ് ഞാന്‍; നിന്നിലഭയം കൊതിക്കുന്ന,
ഭൂമിതന്‍ ചലനത്തിലലിയാന്‍ മടിക്കുന്ന,
ജനനിയായണയുമുഷസ്സിനെ തേടുന്നോ-
രിരവിന്റെയൊരു കൊച്ചു തോഴി.


   പുലരിയിലെന്നോ ജനിച്ചു ഞാന്‍, പാദങ്ങ-
   ലടി വച്ചു മണ്ണില്‍ നടന്നു.
   ചുവടൊന്നു തെറ്റാതെ, യണു തെല്ലു മാറാതെ
   യകലാതെയൊപ്പം നടന്നു.


   പരശതം സത്യ ബീജങ്ങളായ് കത്തുന്ന
   പകലോന്റെ നേരിന്നു നേരെ
   മിഴിയൊന്നു നീട്ടാതെ, നിന്‍ പിന്നിലമരുന്നോ -
   രന്ധകാരത്തില്‍ മറഞ്ഞു.


   അരുണന്റെ രഥചക്രമുരുളവേ, മധ്യാഹ്ന-
   മുയിരിന്നു മീതെ തിളച്ചു നില്‍ക്കെ,
   ഒരു കൊച്ചു ബിന്ദുവായ്‌, കാലടിപ്പാടതി-
   ലഭയം തിരഞ്ഞു ഞാന്‍ നിന്നു.


   ചോടിയിലെച്ചോപ്പുമായ് മറയവേ, യര്‍ക്കന്റെ
   യവസാനരശ്മിയും വിടചോല്ലവേ,
   ഇരുള്‍ നീട്ടുമങ്കത്തടത്തില്‍ നിശാസ്വപ്ന-
   മിഴിപൂട്ടിയന്നു നീ നിദ്ര കൊള്‍കെ,


   തെളിയാതിരിക്കട്ടെയോര്‍മകള്‍, ദീപമാ-
   യിരവിലീ ഞാനൊളിച്ചോട്ടെ.
   പിടയാതിരിക്കട്ടെ, എന്നും നിനക്കായ്
   മിടിക്കാന്‍ പഠിച്ചോരിരുള്‍ ഹൃദയം.


തിരയുന്നുവോ നീ; കാലമറിയാതിരുട്ടിന്റെ
മറപറ്റി മായാന്‍ കൊതിക്കുമെന്നെ,
അറിയുന്നുവോ നീ; യടുക്കുന്ന രാവിന്‍റെ
വിരഹത്തിലാര്‍ത്തയായ് കേഴുമെന്നെ.

November 19, 2011

Environmental Management: Power point presentation


ഞാന്‍ പറഞ്ഞോട്ടെ...

മഴ പെയ്തു തിമിര്‍ക്കുന്നു ചുറ്റും...
നീട്ടുന്ന കൈ കുമ്പിളിലേക്ക് ചന്നം പിന്നം പെയ്യുന്ന മഴത്തുള്ളികള്‍ പിന്നെയും കൊതിപ്പിക്കുമ്പോള്‍.....
വീണ്ടും നനയാന്‍ തോന്നുന്നു....
വരാന്‍ പോകുന്ന വേനലിനെ മറക്കാനും......
മഴ പോലെ പെയ്തൊഴിയുന്ന ഈ പ്രണയം എനിക്കിഷ്ടമായി...
**********************************************************************************
നിന്നോടുള്ള എന്‍റെ സ്നേഹം അളന്നു കാട്ടാന്‍ ഈ കൈകള്‍ അനന്തതയിലേക്ക് നീട്ടേണ്ടി വരും...
നീ എനിക്ക് എന്താണെന്ന് കുറിച്ചിടാന്‍ ആകാശത്തിന്റെ വിശാലതയും.....
നീ അകലുമ്പോള്‍ എന്‍റെ മിഴികള്‍ ഒരു കടല്‍ സൃഷ്ടിച്ചേക്കാം...
എങ്കിലും എനിക്ക് ഒന്ന് മാത്രം മതി...
ജീവിതത്തിന്‍റെ തിരക്കിലെപ്പോഴോ നിന്‍റെ ചുണ്ടില്‍ എനിക്കായ് വിടരുന്ന ആ ചെറു പുഞ്ചിരി...
**********************************************************************************
കാലമാകുന്ന പുഴ വീണ്ടും ഒഴുകുന്നു.
ഞാനെന്ന ചെറു തുള്ളി മാത്രം എന്തേ ഒഴുകാന്‍ മടിച്ചിവിടെ, ഈ തീരത്തടിയാന്‍ കൊതിക്കുന്നു?
കാലത്തെ വെറുത്തിട്ടോ അതോ കരയെ സ്നേഹിച്ചിട്ടോ?
**********************************************************************************
വിടപറയുന്ന പകലിനു നല്‍കാന്‍ ഈ അമ്പലമണിയുടെ കലമ്പിച്ച ഒച്ച മാത്രം.....
പിന്നെ അറിയാത്ത നിഴലുകള്‍ ചിത്രം വരയ്ക്കുന്ന മുറ്റവും....
നാളെ പുലര്‍ച്ചയ്ക്ക് കിഴക്കേ മലയ്ക്കപ്പുറം കതിരോന്റെ കാലൊച്ച കാതോര്‍ത്തിരിക്കുന്ന ഭൂമിയും......
**********************************************************************************
വീണ്ടും കണ്ണടയ്ക്കുമ്പോള്‍ ......
അപ്പോള്‍ മാത്രം കാണാന്‍ കഴിയുന്ന നിറങ്ങളുടെ ലോകത്ത് ഒരായിരം നന്മയുടെ സ്വപ്‌നങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍.....
പ്രിയപ്പെട്ടവര്‍ ആരൊക്കെയോ മാനത്തെ നക്ഷത്ര കണ്ണുകളില്‍ കൂടി നിന്നെ കണ്ടിരിക്കുമ്പോള്‍...
വെറുതെ ഒരു കാറ്റായി വന്ന്, ചാരിയിട്ട ജനല്‍ പാളിയ്ക്കപ്പുറം നീയുറങ്ങുന്നത് കണ്ട് തിരിച്ചു പോരട്ടെ ഞാന്‍.......
**********************************************************************************
വിട പറയാന്‍ വെമ്പുന്ന പകലിനും..
ഭൂമിയെ പുതപ്പിച്ചുറക്കാന്‍ കൊതിക്കുന്ന ഇരവിനും...
സ്വപ്നങ്ങളത്രയും കൊഴിഞ്ഞു വീഴുമ്പോള്‍ വെറുതെ അകലേക്ക്‌ നോക്കി നില്‍ക്കുന്ന മനസിനും......
"നിലാവില്ലാത്ത രാത്രിയുടെ അന്ധകാരത്തെ സ്വപ്നം കാണുക.
അപ്പോള്‍ ഒരു മിന്നാമിനുങ്ങിന്റെ നേരിയ വെളിച്ചത്തിനും അര്‍ത്ഥമുണ്ടാകും."

November 08, 2011

കാട്ടിലേക്ക്....

           റിസര്‍ച്ചിനു ചേരുന്നതിനു മുന്‍പ് തന്നെ ഇടയ്ക്കൊക്കെ കോളേജില്‍ നുഴഞ്ഞു കയറിയ സന്ദര്‍ഭങ്ങളില്‍ ഒക്കെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു അച്ചന്‍ കോവിലിനെ പറ്റി പഠിക്കുന്ന ചേച്ചിമാരോടൊപ്പം ഉള്ള ഒരു അച്ചന്‍കോവില്‍ യാത്ര. പക്ഷെ, പോകാനുള്ള തീരുമാനം വളരെ പെട്ടെന്നായിരുന്നു. കൂട്ടത്തിലെ സീനിയര്‍ മോസ്റ്റ്‌ (ഞങ്ങള്‍ കുഞ്ഞു തല എന്നും വിളിക്കും) ശാന്തി ചേച്ചിയുടെ കുടുംബ സുഹൃത്ത് അശോകന്‍ സര്‍ ആണ് ഒക്ടോബര്‍ 21 , 22 ദിവസങ്ങളില്‍ അച്ചന്‍ കോവിലിലെ പഠനത്തിനും കുറച്ചു സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമുള്ള അനുവാദം ശരിയാക്കാന്‍ സഹായിച്ചത്. നാട്ടിലെ വഴി തന്നെ അറിയാത്ത ഞങ്ങളെ ചുമ്മാ കാട്ടിലേക്ക് പറഞ്ഞു വിട്ടാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്തിട്ടാകാം അദ്ദേഹവും ഞങ്ങളോടൊപ്പം വരാമെന്ന് സമ്മതിച്ചു. 
       തലേ ദിവസം തന്നെ തീരുമാനിച്ചിരുന്നെങ്കിലും രാവിലെ തറവാട്ടില്‍ (പന്തളം കോളേജ്) വരെ പോകേണ്ടി വന്നതിനാല്‍ യാത്ര തുടങ്ങിയത് ഉച്ചയ്ക്ക് 1. 09 ന്. അപ്പോള്‍ തന്നെ ശാന്തി ചേച്ചി രാവിലെ വെട്ടുകത്തിയുമായി വന്നു ശകുനം ഒരുക്കിയ മൂപ്പനെ കുറ്റം പറഞ്ഞത് ഞങ്ങള്‍ പാടെ അവഗണിചെങ്കിലും, പിന്നങ്ങോട്ടുള്ള യാത്രയില്‍ മൂപ്പന്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. ചിലപ്പോഴൊക്കെ യാത്രയുടെ ഗതി തന്നെ മാറ്റിയെടുക്കാന്‍ തക്ക ശക്തിയുള്ളത്.
 കോളേജിന്റെ മുന്നില്‍ നിന്നു യാത്ര തുടങ്ങിയപ്പോള്‍ തന്നെ വണ്ടി  മടിച്ചു നില്‍പ്പ് തുടങ്ങി. അവസാനം എന്‍.സി സി. കുഞ്ഞുങ്ങള്‍ വേണ്ടി വന്നു അവനെ ഒന്ന് ജീവന്‍ വയ്പ്പിചെടുക്കാന്‍. പിന്നങ്ങോട്ട് പാവം Indica എപ്പോഴാ പാകിസ്ഥാനി ആയി പണി തരുന്നത് എന്ന ചിന്താഭാരത്തോടെ ആയിരുന്നു പോക്ക്. കുറച്ചു ചെന്നപ്പോഴെയ്ക്കും, മല കയറുമ്പോള്‍ വണ്ടി ഓഫ്‌ ആയാല്‍ ഒറ്റയാന്‍ അല്ലാതെ ആരും തെള്ളാന്‍ ഉണ്ടാവില്ല എന്നത് കൊണ്ടു അശോകന്‍ സര്‍ കടയ്ക്കലുള്ള ഒരു സുഹൃത്തിനെ വിളിച്ചു ഒരു വാഗണര്‍ ഏര്‍പ്പാടാക്കി. അങ്ങനെ ആദ്യത്തെ പ്രശ്നം ശരിയായി. വണ്ടിയെടുക്കാന്‍ കടയ്ക്കല്‍ പോകേണ്ടതിനാല്‍ ആദ്യത്തെ റൂട്ട് മാറ്റി നിലമേല്‍, കടയ്ക്കല്‍, മടത്തറ വഴിയാക്കി അച്ചന്‍കോവില്‍ യാത്ര. ഇടയ്ക്ക് നിര്‍ത്തിയാല്‍ പോക്ക് മുടങ്ങും എന്ന് ഉറപ്പുള്ളത് കൊണ്ടു വണ്ടി അങ്ങനെ പോയ്ക്കൊണ്ടേ ഇരുന്നു... ഉച്ചയ്ക്ക് രണ്ട്‌ മണിക്കും. റോഡ്‌ സൈഡിലെ ഹോട്ടലുകള്‍ ഒക്കെ ഞങ്ങളെ നോക്കി ചിരിച്ച പോലെ..
      പിന്നീടുള്ള യാത്രയില്‍ കുളത്തൂപ്പുഴ ഔഷധ സസ്യ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന Kerala Forest Division ന്‍റെ  ഔഷധ തോട്ടം കാണാന്‍ ഇറങ്ങി. കല്ലുവാഴ, ആരോഗ്യ പച്ച, ചതുര മുല്ല എന്നിങ്ങനെയുള്ള സഹ്യപര്‍വതത്തിലെ നിധികളെല്ലാം അവിടെയുണ്ട്, ഓരോ നെയിം പ്ലേറ്റ് ഒക്കെ വച്ചു വി ഐ പി കള്‍ ആയിട്ടാണ് നില്‍പ്പ് തന്നെ. കല്ല്‌ വാഴയുടെ കൂമ്പും കായും ഒക്കെ ആദ്യമായി കാണുന്നതും അവിടെ വച്ചായിരുന്നു. കൂട്ടത്തില്‍ ഒരു വയലറ്റ് നിറമുള്ള പൂക്കള്‍ ഉള്ള ചെടിയ്ക്ക്‌ നീല കൊടുവേലി ന്ന് പേരും ഇട്ടിരിക്കുന്നു. പണ്ടെപ്പോഴോ കഥകളില്‍ കേട്ടിട്ടുള്ള അത്ഭുത സിദ്ധിയുള്ള നീല കൊടുവേലി ഇതാണോ ന്ന് ഒരു സംശയം. ചോദിച്ചപ്പോള്‍ അവിടുത്തെ വാര്‍ഡന്‍ ഉറപ്പിച്ചു പറഞ്ഞു " ഇതന്നെ" ന്ന്. എനിക്ക് ഇപ്പോഴും വിശ്വാസം ആയിട്ടില്ല, ചെടി പിഴുതു വേര് എടുക്കേണ്ടതായിരുന്നു. 
കണ്ണറ പാലം 
  പിന്നെ കുറെ ദൂരം റോഡിനു ഒരു വശം റബര്‍ തോട്ടങ്ങള്‍ ആയിരുന്നു. വനത്തിലെ കുടിയേറ്റക്കാരുടെ പുനരധിവാസം ലകഷ്യമാക്കി ഉണ്ടാക്കിയതാണ് അവയെല്ലാം. റോഡിന്റെ വശത്ത് കൂടി സമാന്തരമായി ഒഴുകുന്ന കല്ലടയാറും അപ്പുറത്തെ കരയിലെ പാറക്കെട്ടുകളും റബര്‍ തോട്ടങ്ങളിലെ ഇരുട്ടും എല്ലാം അടുത്ത് വരുന്ന വന്യതയുടെ അടയാളങ്ങള്‍ പോലെ തോന്നിത്തുടങ്ങി. കുളത്തൂപ്പുഴ ധര്‍മ ശാസ്ത ക്ഷേത്രത്തിന്റെ അടുത്തുകൂടി പോയപ്പോള്‍ ആറ്റിലെ വിരുന്നുകാരായി വന്നു ഉടമകള്‍ ആയ മത്സ്യങ്ങളെ പറ്റിയും അവയ്ക്ക് അരി കൊടുക്കുന്ന ആചാരത്തെ പറ്റിയും സര്‍ ഞങ്ങളോട് പറഞ്ഞു. തിരിച്ചു വരുമ്പോള്‍ അവിടെ ഒന്നിറങ്ങി ദേവന്റെ തിരുമക്കളെ കാണാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു.  തെന്‍മല പ്രകൃതി സൌഹൃദ സഞ്ചാര മേഘലയ്ക്ക് തുടക്കം കുറിച്ചത് മത്സ്യ ഫെഡിന്റെ അക്വേറിയം മുതല്‍ ആണ്. കയറി കാണണം എന്ന മോഹം എല്ലാര്‍ക്കും ഉണ്ടായിരുന്നു എങ്കിലും കൂടുതല്‍ താമസിച്ചാല്‍  അച്ഛന്‍ കൊവിളിലെക്കുള്ള യാത്ര ദുര്‍ഘടം ആകും പറഞ്ഞതിനാല്‍ ആ ആഗ്രഹം അങ്ങട് ഉപേക്ഷിച്ചു. പിന്നെ Leisure zone ഉം തെന്‍മല ഡാമും കണ്ടു. ഡാമിന്റെ ഫോട്ടോ എടുക്കാന്‍ നടത്തിയ ശ്രമം ക്യാമറ ഓണ്‍ ആകാന്‍ താമസിച്ചതിനാല്‍ നടന്നില്ല. ആ വഴിയുള്ള യാത്ര പെട്ടെന്ന് മനസ്സില്‍ നിറച്ചത് ഡിഗ്രി കാലത്തെ എന്‍ എസ എസ ന്റെ ഒരു ക്യാമ്പ്‌ ന്‍റെ ഓര്‍മ്മകള്‍ ആയിരുന്നു. റോഡിനു ഇരു വശത്തും നിന്ന് കുസൃതി കാണിക്കുന്ന വാനര സേന . കയ്യില്‍ ഉണ്ടായിരുന്ന പഴവും ബിസ്കറ്റും ഒക്കെ കൊടുത്താണ് രാജാക്കന്മാരെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ചത്. 


       യാത്രയില്‍ ഉടനീളം കുറച്ചു  കിലോമീറ്ററുകള്‍ കടക്കുമ്പോള്‍ തന്നെ പ്രകൃതിയ്ക്ക് ഉണ്ടാകുന്ന മാറ്റം എടുത്തു പറയേണ്ട ഒന്നാണ്. വരണ്ടു കിടന്ന റോഡില്‍ നിന്നും തുടങ്ങി ആര്യങ്കാവ് അടുത്തപ്പോഴെയ്ക്കും നീര്‍ചാലുകളും പൊടിപ്പുകളും  തണുപ്പിചെടുത്ത  ആര്‍ദ്രമായ മണ്ണായിരുന്നു കാഴ്ച. കാറ്റിനു പോലും സുഗന്ധം. ചുറ്റും ഇടതൂര്‍ന്നു വളരുന്ന തെക്കിലെ (Tectona grandis) ആല്‍ക്കലോയിഡുകള്‍ ആണ് ആ പ്രത്യേക സുഗന്ധത്തിന്റെ അവകാശികള്‍. ഇടയ്ക്കൊക്കെ കൂട്ടിനു ഒരു ചെറു ചാറ്റല്‍ മഴ കൂടി എത്തിയപ്പോള്‍ കാറിലെ എ സി ഒക്കെ വെറുതെയായി. കാറ്റ് മുഖത്തേക്ക് തെറിപ്പിക്കുന്ന തൂവാനതുള്ളികളെ പേടിച്ചു ഗ്ലാസ് ഇടാനൊന്നും ആര്‍ക്കും തോന്നിയില്ല. 
തമിഴ്നാടായി 
ആര്യങ്കാവ് കഴിഞ്ഞു കുറച്ചു ദൂരം പിന്നിട്ടപ്പോഴെയ്ക്കും, പച്ചപ്പും, പടുകൂറ്റന്‍ പാറ കല്ലുകളും നീരുറവകളും എല്ലാം പെട്ടെന്ന് അപ്രത്യക്ഷമായി. വിദൂര ദൃശ്യമായി കാണുന്ന മലകളും ചുറ്റും വരണ്ടുണങ്ങിയ മണ്ണും. തമിഴ് നാടിന്റെ അതിര്‍ത്തിയില്‍  മുടിയഴിച്ചിട്ട ലങ്കാലക്ഷ്മിയെ പോലെ കാവല്‍ നില്‍ക്കുന്ന ആല്‍മരം. റോഡിനു ഇരുവശത്തും മനുഷ്യ നിര്‍മ്മിത  നീര്‍ത്തടങ്ങളും, നെല്ല് വിളഞ്ഞു കിടക്കുന്ന പാടങ്ങളും, പൂക്കളും അങ്ങനെ അങ്ങനെ ...  അധ്വാ നത്തിന്റെ  അടയാളങ്ങള്‍ കാട്ടുന്ന സ്വര്‍ണ നിറമുള്ള വയലേലകള്‍ എല്ലാം നാളെ നമ്മുടെ വീടുകളിലേക്ക് എത്തേണ്ടതാണ് എന്നോര്‍ത്തപ്പോള്‍ നമുക്ക് കിട്ടിയ വെള്ളവും വളക്കൂറുള്ള മണ്ണും പ്രകൃതിയുടെ സസ്യ സമ്പത്തും ഒക്കെ വെറുതെ ആണെന്ന് തോന്നിപ്പോയി.
     യാത്രയ്കിടയില്‍ വച്ച് വയലിനപ്പുറം  നിന്ന് നൃത്തം ചെയ്യുന്ന മയിലിനെ ആദ്യം കണ്ടത് ശാന്തി ചേച്ചി ആയിരുന്നു. തിരക്കുണ്ടായിരുന്നിട്ടും അവിടൊന്നു വണ്ടി നിര്‍ത്താതിരിക്കാന്‍ പറ്റിയില്ല. വല്ലപ്പോഴും വരുന്ന അതിഥികള്‍ അല്ലെ എന്ന് കരുതിയിട്ടാകാം അത് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു നിന്നത്. ദേശീയ പക്ഷിയുടെ നൃത്തം കുറച്ചൊക്കെ വീഡിയോയില്‍ പകര്‍ത്തി. ചെങ്കോട്ട എത്തുന്നതിനു കുറച്ചു മുന്‍പ് നാഷണല്‍ ഹൈ വേയില്‍  നിന്നും അച്ചന്‍കോവില്‍ എന്ന് ബോര്‍ഡ്‌ വച്ചിരിക്കുന്ന വഴിയിലേക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ മണ്‍മറഞ്ഞു പോയ കേരള ഗ്രാമീണ ദൃശ്യങ്ങള്‍ ഓരോന്നായി തെളിഞ്ഞു തുടങ്ങി. കൊയ്ത്തു കഴിഞ്ഞു നെല്‍കുറ്റികള്‍ ബാക്കിയായ പാടവും, അടുക്കി വച്ചിരിക്കുന്ന കറ്റയും, മെതിച്ചിട്ട വൈക്കോല്‍ കൂനയും നെല്‍ക്കളങ്ങളും ഉണങ്ങി തുടങ്ങുന്ന വൈക്കോലിന്റെ ഗന്ധവും.... ആകെ നാട്ടിലെ പഴയ മീന മാസ ദിനങ്ങളുടെ സുഖം. ഞങ്ങള്‍ക്കെതിരെ മണിയൊച്ചയുമായി വരുന്ന കാളവണ്ടി കണ്ടിരിക്കണേ തോന്നിയുള്ളൂ. വഴി നീളെ സ്കൂള്‍ വിട്ടു വരുന്ന കുട്ടി ചട്ടമ്പികളും ഒപ്പം ചുമലില്‍ തുണി സഞ്ചിയുമായി പോകുന്ന അദ്ധ്യാപകരും. റോഡിന്റെ ഓരോ വളവിലും കോവിലുകള്‍ തന്നെ. ഉത്സവ സമയത്ത് ഏകദേശം ഒരു മാസത്തോളം ആ വഴിയുള്ള യാത്ര യെപ്പറ്റി ചിന്തിക്കുകയേ വേണ്ടാത്രേ, എന്നും ഏതെങ്കിലും ഒരു കോവിലിലെ തിരുവിഴ ആയിരിക്കും. തൊട്ടടുത്തുള്ള ഒരു മലയുടെ ഒത്ത നെറുകയില്‍ ഒരു അമ്പലം, അവിടെ വരെ ചെന്നെത്തണം എങ്കില്‍ ആയിരത്തോളം പടികള്‍ ഉണ്ടെന്നു പിന്നീടാരോ പറഞ്ഞുകേട്ടു. റോഡിനടുത്തുള്ള കനാല്‍ കണ്ടപ്പോള്‍ എല്ലാവരും ഓര്‍ത്തത്‌ പാണ്ടിപ്പടയിലെ ഹരിശ്രീ അശോകന്റെ ബാത്ത് ടാബ്ബിന്റെ കാര്യം ആയിരുന്നു. അതില്‍ ചൂണ്ടയിടുന്ന ചേട്ടനെ കണ്ടപ്പോള്‍ ശാന്തിചേച്ചിക്ക് സമാധാനം ആയി, ഒരു പക്ഷെ മീന്‍ ഒന്നും കിട്ടിയില്ലങ്കില്‍ തിരിച്ചു വരുന്ന വഴി ഇയാളോട് വാങ്ങാല്ലോ.
     മല കയറാന്‍ തുടങ്ങിയപ്പോള്‍ ആദ്യം കണ്ട ചെക്ക് പോസ്റ്റ്‌ മുതലങ്ങോട്ടു കേരളമാണെന്ന് അശോകന്‍ സര്‍ ഒരു മുന്നറിയിപ്പ് തന്നു. തമിഴ് നാട്ടില്‍ എത്തിയപ്പോള്‍ ടപ്പേന്ന് മെസ്സേജ് അയച്ചു സ്വാഗതം ചെയ്ത ബി എസ് എന്‍ എല്‍ ഉം ഐഡിയായും   ഒന്നും പക്ഷെ കേരളത്തിലേക്ക് സ്വാഗതം ചെയ്തില്ല. മുകളിലേക്കുള്ള ഹെയര്‍ പിന്‍ വളവുകലെല്ലാം നമ്പരിട്ടു സൂക്ഷിക്കുന്ന സര്‍ക്കാര്‍ ഒരു വലിയ സംഭവം തന്നെ.


കുംഭാവുരുട്ടി വെള്ളച്ചാട്ടം 
    പതുക്കെ പതുക്കെ ഇരുവശത്തും വന്യത കൂടി കൂടി വന്നു. തേക്ക് പ്ലാന്റെഷന്‍ നു വേണ്ടി വെട്ടിത്തെളിച്ച മലഞ്ചെരിവുകള്‍ ഇടയ്ക്കിടെ കാണാമായിരുന്നു. വഴിയില്‍ റോഡിനു നടുക്ക് കൂടി നടന്നു പോകുന്ന മയിലിനെ കാണാന്‍ വേണ്ടി വണ്ടി നിര്‍ത്തിയെങ്കിലും അതിനൊപ്പം കാട്ടിലേക്ക് കയറാന്‍ തോന്നിയില്ല. സമയം അഞ്ചു മണി ആകാറായാതെ  ഉള്ളു എങ്കിലും ചുറ്റും ചെറിയൊരു ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു. പോകുന്ന വഴി അച്ചന്‍കോവില്‍ ധര്‍മ ശാസ്താ ക്ഷേത്രവും രണ്ടു മൂന്നു ചെറിയ കോവിലുകളും കണ്ടു.  അയ്യപ്പനെ വിഷഹാരിയെന്നാണ് നാട്ടില്‍ അറിയപ്പെടുന്നത്. രാത്രി മുഴുവന്‍ അമ്പലത്തില്‍ ഒരു പൂജാരി ഉണ്ടാകും എന്നും കാറ്റില്‍ വച്ചുണ്ടാകുന്ന വിഷം തീണ്ടലിനൊക്കെ  ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കയ്യില്‍ ഉള്ള ചന്ദനം ആണ് മരുന്നായി നല്‍കാറുള്ളത് എന്നും പറഞ്ഞത് അയ്യപ്പന്‍ ചേട്ടന്‍ ആണ്. കയ്യില്‍ ഉണ്ടായിരുന്ന ജി പി എസ് ഡിക്ടക്ടര്‍ വച്ച് നോക്കിയപ്പോള്‍ ഉയരം ഏകദേശം 1000  അടി. അടുത്ത ദിവസം വരേണ്ട സ്ഥലങ്ങള്‍ ഒക്കെ നോക്കി വയ്ക്കാന്‍ മറന്നില്ല. കൂട്ടത്തില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടവും മാര്‍ക്ക്‌ ചെയ്തു. ഏകദേശം ആര് മണിയോടെ ഞങ്ങള്‍ ഫോറെസ്റ്റ് ഡിവിഷന്‍ ഓഫിസറിന്റെ  ഓഫീസില്‍ എത്തി. തൊട്ടടുത്തുള്ള Official Rest House ഇല്‍ ആയിരുന്നു താമസ സൗകര്യം ഒരുക്കിയിരുന്നത്. 
ആളിത്തിരി റയര്‍ ആണേ 


കളകളം പാടിയ പാട്ടുകാരി  


മലയണ്ണാന്റെ ഏരിയ ആണ് 
     ചെന്നെത്തിയപ്പോള്‍ തന്നെ കറന്റ് വരില്ല എന്നാ ശുഭ വാര്‍ത്ത ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. രാവിലെ ചേച്ചി കണ്ട വെട്ടുകത്തി മൂപ്പന് സ്തുതി. വഴി നീളെ ഫോട്ടോയെടുത്തു ചാര്‍ജ്  തീരാറായ ക്യാമറ ഞങ്ങളെ നോക്കി ചിരിച്ചു. ബി എസ എന്‍ എല്‍ ഒഴികെയുള്ള സിം എല്ലാം കുടയും പിടിച്ചു നില്‍ക്കുന്നതല്ലാതെ കുടക്കീഴില്‍ നില്ക്കാന്‍ ആരും ഇല്ല. വീടിനു ചുറ്റുമുള്ള ഒരു കൊച്ചു വളപ്പിനപ്പുറം കറുത്ത കാട്. താഴെ എവിടെയോ ഒഴുകുന്ന നദിയുടെ കളകളാരവം. ആരും വിട്ടു കൊടുത്തില്ല. പ്രേതവും യക്ഷിയും ഒക്കെ ഇടയ്ക്കൊക്കെ സംസാരത്തില്‍ വന്നും പോയും ഇരുന്നു. വൈകിട്ട് വാച്ചര്‍ അയ്യപ്പന്‍ ചേട്ടന്‍ കാട്ടു പന്നിയെ കാട്ടിത്തന്നു. കാടിനെ പറ്റിയും അവിടെ സാധാരണ കാണാറുള്ള മൃഗങ്ങളെ പറ്റിയും മാത്രമല്ല അവയൊക്കെ പോകുന്ന വഴിയെ പറ്റി പോലും അയ്യപ്പന്‍ ചേട്ടന് അറിയാം. മുറ്റത്തെ ഉണങ്ങി നില്‍ക്കുന്ന മരത്തില്‍ രാത്രി മയിലുകള്‍ ചേക്കേരുമെന്നും  പറഞ്ഞു. രാത്രി താഴെ പോയി വാങ്ങികൊണ്ട് വന്ന ദോശയും ചമ്മന്തിയും ഒക്കെയായി ഒരു  കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ അങ്ങ് ആഘോഷിച്ചു. മലര്‍വാടി വക ബി എസ് എന്‍ എല്‍ സിമ്മില്‍ നിന്ന് കാട് കയറിയ വിവരം  കുടുംബത്തില്‍ മാത്രം അറിയിച്ചിട്ട് നേരത്തെ കിടക്കാന്‍ തുടങ്ങുമ്പോള്‍ മനസ് നിറയെ പ്രതീക്ഷയായിരുന്നു; നാളെ മുറ്റത്തെ മരത്തില്‍ കാണാന്‍ പോകുന്ന മയിലിനെ പറ്റി......      

November 07, 2011

വെറുതെ...

ഇന്നലത്തെ വെയില്‍ ചായുമ്പോള്‍ ഞാന്‍ എന്‍റെ മുറ്റത്തായിരുന്നു....
നീളം കുറയുന്ന നിഴലിനെ നോക്കി നില്‍കുമ്പോള്‍ ഓര്‍മകളും ഒപ്പം പിന്നോട്ടൊന്ന് നടന്നുവോ??
നടന്നു നീങ്ങാന്‍ കാതങ്ങള്‍ ഏറെ ഇനിയുമുള്ളപ്പോള്‍ പിന്തിരിയുന്നത് എന്തിനെന്നറിയില്ല....
കൊഴിഞ്ഞു വീണ പൂക്കള്‍ക്കും, കരിയുന്ന ഇലകള്‍ക്ക് എന്നോ നഷ്ടമായ പച്ചപ്പിനും മാത്രം വിലകൊടുക്കുന്നവരെ..... 
ലോകം എന്നും ഉപേക്ഷിച്ചു പോകാറാണ് ഉള്ളത് ....
ഞാനും അങ്ങനെ ഉപേക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍...
എന്‍റെ കൈപ്പിടിയില്‍ ഒതുക്കിയ കരിയിലകളെ വലിച്ചെറിയാന്‍ തിടുക്കം കൂട്ടുന്ന കാലത്തിനോട് പറയാന്‍ ഒന്ന് മാത്രം...
"ആ കരിയിലകള്‍ക്കിടയില്‍ എവിടെയോ ഒരു ചെറു തരിയായി ഇന്നും ഞാന്‍ ഉറങ്ങിക്കിടക്കുന്നു...."
അറിയാത്ത വഴികളില്‍ കൂടി നടന്നു പോകുമ്പോള്‍ കാണുന്ന പരിചിതമുഖങ്ങള്‍...
ഇടക്കെപ്പോഴോ കുറെ ദൂരം ആരുമില്ലാതെ ഒറ്റയ്ക്ക്....
പിന്നെ അറിയാത്ത ആരുടെയോ കൈപിടിച്ച് ഒരു കാതം...
അര്‍ഥങ്ങള്‍ എന്തൊക്കെയോ നേടിയെടുക്കാനുള്ള വെമ്പലില്‍ വഴി കാണാതെ, കൂടെയുള്ളവരെ അറിയാതെ യാത്ര....
ഒടുക്കം...
വീണ്ടും വഴിയറിയാതെ കൂട്ടറിയാതെ ഒരു മടക്കയാത്ര...
ഇതിനിടയിലെപ്പോഴോ
കാണാന്‍ മറന്ന പുഞ്ചിരിയോ,
കേള്‍ക്കാന്‍ പറ്റാതെ പോയ പാട്ടോ,
പറയാന്‍ മറന്ന വാക്കുകളോ ആയിരുന്നോ ജീവിതം?


അകന്നു പോകരുതേ എന്ന് പറയാന്‍ കഴിഞ്ഞില്ല...
അകലാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും പിന്നെയും കൊതിക്കുന്നു, കാലത്തിന്‍റെ വഴിത്താരയില്‍ എവിടെയോ വീണു ആ രഥ ചക്രങ്ങളാല്‍ അരഞ്ഞു പോയെങ്കില്‍......
മറവിയുടെ കാണാക്കയങ്ങളില്‍ വീണു പോകുന്നതിലും പ്രിയം ആ വേദന തന്നെ....
നക്ഷത്രമായി പുനര്‍ജനിക്കം... അകലങ്ങളില്‍ നിന്ന് കണ്ടിരിക്കാന്‍ മാത്രം...


ഇന്നെന്ന സത്യം കൊഴിയുന്നു..
പുതുമകളുമായി നാളെ വിരിയാന്‍ കാത്തു നില്‍ക്കുന്നു...
പൊഴിയുന്ന ഓരോ ദലങ്ങളും പെറുക്കിയെടുത്ത് പുസ്തകതാളില്‍ ഒളിപ്പിക്കാന്‍ കൊതിതോന്നുന്നു......
അരുതെന്ന് മാത്രം പറയരുതേ...
ഓര്‍മ്മകള്‍ എങ്കിലും എന്റെതാകട്ടെ....



പകലിന്റെ കൊല്ലുന്ന ചൂടിനപ്പുറം ,
പോക്കു വെയിലിന്റെ മഞ്ഞ നിറം വീഴുന്ന മുറ്റത്ത്‌ ..
നീളം ഏറുന്ന നിഴലുകള്‍ എന്നെ തനിച്ചാക്കി അകലുന്നതിനു മുന്‍പേ...






ഓരോ യാത്രയും ഒരു നിയോഗം ആണെന്ന് പറഞ്ഞത് ആരാണാവോ? എന്തായാലും ചില യാത്രകള്‍ നിയോഗങ്ങള്‍ ആകാറില്ല. പകരം നേട്ടങ്ങളുടെ കണക്കു പുസ്തകത്തിലെ അര്‍ത്ഥ ശൂന്യമായ കുറച്ചു നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം. എന്നിട്ടും എന്തിനോ വേണ്ടി വീണ്ടും ആ വഴി നടക്കുമ്പോള്‍.... തോല്‍ക്കുകയാണോ അതോ ജയിക്കുകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എനിക്കായ് കരുതിയത്‌ തോല്‍വിയായിരിക്കും...... കൊതിച്ചു നേടിയ തോല്‍വി....
വിട പറയാന്‍ ആവില്ല........
ഞാന്‍ എന്‍റെ മഴയിലേക്ക്‌ തിരിച്ചു പൊയ്ക്കോട്ടേ....

October 30, 2011

മഴത്തുള്ളി

മഴ....
നിനക്കെന്നും ഒരായിരം നിറങ്ങള്‍ ആണ്. 
നേര്‍ത്ത വിഷാദം മൂടുന്ന ചെറു തുള്ളികള്‍ ആയി പെയ്ത്...... 
ചെറു ചിരിയുടെ ഒച്ച മുഴങ്ങുന്ന ചാറ്റല്‍ മഴയായി.....
 പിന്നെ കുസൃതിയുടെ തൂവാന തുള്ളികളാല്‍ എന്നെ നനയ്ക്കുന്ന മഴ...

അതെ....
ചിലപ്പോള്‍ ഓര്‍മ്മകള്‍ കഥ പറയുന്നത് മഴക്കാലത്താനെന്നു തോന്നും...
മറ്റു ചിലപ്പോള്‍ മുറ്റത്ത്‌ നിന്നെന്തോ പറയാന്‍ വെമ്പുന്ന മഴ...
പ്രിയപ്പെട്ടതിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന, പാട്ട് കേള്‍ക്കാന്‍ കൂട്ടിരിക്കുന്ന,
ജനല്‍ പാളികള്‍ക്കപ്പുറം നിന്ന്  ഞാന്‍ കൂടെ ഉണ്ടെന്നു പതുക്ക പറയുന്ന....
മഴ.....

പിന്നെപ്പോഴോ....
പെയ്തൊഴിയുമ്പോള്‍......
നേര്‍ത്ത തണുപ്പും, ഇരമ്പലും, മുഖത്തേക്ക് തെറിച്ച തൂവാന തുള്ളികളും ബാക്കിയാക്കി
തിരിച്ചു പോകുമ്പോള്‍...
പറയാന്‍ ബാക്കി വയ്ച്ച ഒരായിരം കാര്യങ്ങള്‍ മനസിലൊതുക്കി നീ വിടപറയാന്‍ നില്‍ക്കവേ...
ഞാന്‍ കാത്തു നില്‍ക്കട്ടെ.....
ഒന്നും പറയാന്‍ ഇല്ലാത്ത അത്ര വെറുതെ.....
നീ ബാക്കി വച്ച ഈ മുത്തുമണികള്‍ക്കൊപ്പം....

സ്നേഹപൂര്‍വ്വം...... 








October 04, 2011

വിജയദശമി ആശംസകളോടെ.....


ഒത്തിരിയെന്തോക്കെയോ പറയാന്‍കൊതിക്കുന്ന ബാല്യത്തിന്‍റെ തുടക്കത്തിലെപ്പോഴോ കൂട്ടായി എത്തിയ അക്ഷരങ്ങള്‍. 
അത് പിന്നെ നമുക്കൊപ്പം വളര്‍ന്നു വാക്കുകളായി, വരികളായി....
പറയാന്‍, കേള്‍ക്കാന്‍ പിന്നെ മനസിനെ കുറിച്ചിടാന്‍ ഒക്കെ ഒപ്പമുള്ളപ്പോള്‍ മറക്കാന്‍ കൊതിച്ചാലും കഴിയാത്തതൊന്നു അവയല്ലേ...
മനസിലെവിടെയോ ചിതറി വീണ ബാല്യത്തിന്‍റെ  കയ്യൊപ്പ് പതിഞ്ഞ മണല്‍ തരികളില്‍ കൂടി ഒന്ന് വിരലോടിക്കുമ്പോള്‍...
അക്ഷരങ്ങള്‍ ആകുന്ന ഈശ്വരന്മാര്‍ക്ക് നന്ദിയോടെ.....
വിജയദശമി ആശംസകളോടെ.....
സ്നേഹപൂര്‍വ്വം...

September 08, 2011

ഓണം വന്നേ..


ദെന്താപ്പോ ഓണത്തിനിത്ര ഭംഗി?

    ഓണായീ ഓണായീ ന്നും പറഞ്ഞു നാട്ടു വഴീല്‍ പോയിട്ട് വീട്ടു മുറ്റത്ത്‌ പോലും നിന്നു ഒന്ന് വിളിച്ചു കൂവി പറയാന്‍ പറ്റാത്ത അവസ്ഥയാ ഇപ്പൊ. ആരേലും കേട്ടിട്ടുണ്ടേല്‍ പാഴ്സല്‍ ആയി എത്തും മേല്‍പറഞ്ഞ പോലൊരു ചോദ്യം, ടുണിനു ചെറിയ വേരിയേഷന്‍ വല്ലതും ഉണ്ടാകും എന്നേ ഉള്ളു. L.K.G. പിള്ളാരെ വരെ ടൈയും കെട്ടിച്ചു സ്കൂളില്‍ വിടുന്ന ഉട്ടോപ്യന്‍ സംസ്കാരത്തിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ എന്തോന്ന് ഓണം? എന്തൊരു പുട്ട് കച്ചവടം?
  പണ്ടെപ്പോഴോ മഴയും വെയിലും ഒക്കെയെത്തുന്ന മടുപ്പന്‍ കള്ള കര്‍ക്കിടകത്തെ ആണ്ടറുതിന്നും പഞ്ഞമാസം എന്നും ഒക്കെ വിളിചിരുന്നൂത്രെ. ഒരു മാസം നീളുന്ന വ്രതശുദ്ധിക്കും രാമനാമജപത്തിനും അവസാനം വീട്ടിലെ ചേട്ടയെ പുറത്താക്കി ശ്രീപോതിയെ കുടി വയ്ക്കുന്നതോടെ നന്മകളുടെ ചിങ്ങം വീടണയുന്നു. പിന്നെയുമുണ്ടേ വിശേഷം, വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തു  പുഞ്ചകളില്‍ മാത്രം ആണ്. പാടങ്ങളിലെ നെല്ലും ന്നി കരനെല്ലുന്ടെങ്കില്‍ അതും ഒക്കെ ചിങ്ങം ആകുമ്പോഴേ കൊയ്ത് കറ്റയങ്ങനെ  മുറ്റത്ത്‌ അടുക്കും. രാവിലെ കറ്റ കെട്ടില്‍ നിന്നുയരുന്ന ഗന്ധവും, പിന്നെങ്ങോട്ട്‌ ഉള്ള ദിവസങ്ങളിലെ മെതിയും പാട്ടും നെല്ലുണക്കും....അങ്ങനെ ചിങ്ങം തുടങ്ങുന്നത് തന്നെ അന്നസമൃധിയുമായാണ്. ആദ്യമൊക്കെ കാറ്റുള്ളപ്പോള്‍ തൂറ്റി, പിന്നെ ടേബിള്‍ ഫാനായി കാറ്റിന്‍റെ പ്രൊഡ്യൂസര്‍. പിന്നെപ്പോഴോ കാലം വല്ലാതങ്ങ് മാറിയപ്പോള്‍ ആ ചിത്രവും ചില്ലിട്ടു വീടിന്റെ ഭിത്തിയില്‍ എത്തി. കാണുമ്പോള്‍ മുഖത്തൊരു ഞെട്ടലിന്റെ മേമ്പൊടി ചേര്‍ത്തു നമ്മള്‍ അങ്ങ് കാച്ചും.....
" How marvelous, ഇത് ആരെകൊണ്ട് ചെയ്യിച്ചതാണ്? ഒരു nostalgic ഫീല്‍."
        ചിങ്ങ വിശേഷങ്ങളിലെ മറക്കാന്‍ പറ്റാത്ത അതിഥികളാണ് ചിങ്ങവെയിലും ഓണത്തുമ്പിയും.സ്വര്‍ണ നിറമുള്ള ചിങ്ങത്തിലെ വെയിലിനു ഡിമാണ്ട് കൂടുതലാണ് ട്ടോ. മുളകും മല്ലിയും ഉണക്കുന്നതും നെല്ലു പുഴുങ്ങുന്നതും ഒക്കെ ഈ ചിങ്ങവെയിലിനെ കരുതിത്തന്നെ. വേറെയുമുണ്ട് ഒരു പരിപാടി. ഉപ്പേരി ഇട്ടുവയ്ക്കുന്ന പാത്രങ്ങളും ഒന്ന് വെയില് കൊള്ളിച്ചില്ലെങ്കില്‍ പിന്നെ എന്ത് ഓണം? വെയിലത്ത്‌ ഇരിക്കുന്ന ഇവയുടെയൊക്കെ മുകളില്‍ നിന്നു തത്തിക്കളിക്കുന്ന ഹെലികോപ്ടര്‍ പോലുള്ള തുമ്പികള്‍. ഓരോ വര്‍ഷവും ഓണാവധി കിട്ടല്ലെയെന്നു മനസ് നിറഞ്ഞ് പ്രാര്‍ത്തിക്കുന്ന കൂട്ടരാകും ഇവര്‍. കല്ലെടുക്കാതെ ജീവിക്കാമല്ലോ. പിന്നെ പിടികൂടി വാലിന്റെ തുമ്പത്ത് നൂല് കെട്ടി പറത്തിക്കളിക്കാന്‍ വികൃതിപിള്ളാര്‍   എത്തില്ലല്ലോ. എന്തൊക്കെയായാലും ഓണം എത്തീന്ന് പറയണം എങ്കില്‍ ഈ വിരുതന്മാരെ കണ്ടാലേ പറ്റൂ.
           കര്‍ക്കിടകത്തിലെ മഴയുടെയും വെയിലിന്റെയും ഒളിച്ചുകളി തീര്‍ത്തു മാവേലി തമ്പുരാന്റെ വരവിനോപ്പം മഴയും അതിഥിയാകും. പഴമകളില്‍ എപ്പോഴും അത്തം വെളുത്താല്‍ ഓണം കറുക്കും എന്നായിരുന്നു വിശ്വാസം. പക്ഷെ ഇന്നിപ്പോ അത്തം കറുത്തു എന്ന് കരുതി കുടയില്ലാതെ ഓണക്കളി കാണാന്‍ പോയാല്‍ തിരിച്ചു വരുന്നത് നനഞ്ഞ് കുളിച്ചാകും. കാലമൊക്കെ എപ്പോഴോ നമുക്ക് കൈവിട്ടു പോയില്ലേ...


      ന്നിയുള്ളത് മറ്റൊരു നന്മയുടെ ചിത്രമാണ്. അത്തം തുടങ്ങി പത്തു ദിനം (കണക്കില്‍ ഒമ്പതേ ഉള്ളു)മുറ്റത്തെ മണലില്‍ വിരിയുന്ന അത്തപ്പൂക്കളം. ഈ ഒന്‍പതു ദിവസത്തിന്റെ കണക്കു ഉത്രാടത്തിന്റെ അന്ന് വൈകിട്ട് ഇടുന്ന തിരുവോണ പൂക്കളം കൂടി ചേര്‍ത്താണ് ട്ടോ. നടുക്ക് തൃക്കാക്കരയപ്പനെ കുടി വച്ച് , അരിപ്പൊടിയും അരിയടയും നേദിച്ച് രാവിലെ വിളക്ക് കൊളുത്തുമെങ്കിലും തിരുവോണത്തിന്റെ അത്തപ്പൂക്കളം ഇടുന്നത് ഉത്രാട സന്ധ്യയ്ക്കാണ്. കുട്ടിക്കാലത്ത് വീടിന്റെ കിഴക്കുള്ള തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ഇട്ട ചണചെടിയുടെ   മഞ്ഞപൂക്കള്‍ ഓണം അടുക്കുമ്പോള്‍ മനസ്സില്‍ അങ്ങനെ നിറഞ്ഞ് നില്‍ക്കും. കാരണം മറ്റൊന്നുമല്ല, വൈകിട്ട് മഞ്ഞിപ്പഴ അപ്പുപ്പന്‍ (ആ സ്ഥലത്തിന്റെ ഉടമ) കാണാതെ പറിച്ചെടുക്കുന്ന പൂക്കളാണ് പിറ്റേന്നത്തെ അത്തപൂക്കളത്തിന്റെ  കാതല്‍. അങ്ങനെ ഒരിക്കല്‍ അച്ഛന്‍ അപ്പുപ്പനോട്  ഈ കള്ളക്കടതിന്റെ കഥ പറഞ്ഞു കൊടുത്തതും അടി ഇപ്പൊ കിട്ടും ന്നും പറഞ്ഞു ഞാന്‍ പാവം ആയി അവിടെ കാത്തു നിന്നതും ഒക്കെ ഒരു ഓണക്കാലത്തിന്റെ ഓര്‍മ.
  ഓണത്തിന് തേങ്ങയിടാന്‍ വരുമ്പോള്‍ മൂപ്പനെ കൊണ്ടാണ് മുറ്റത്തെ പ്ലാവില്‍ ഊഞ്ഞാല്‍ ഇടീക്കുക. കയറുകൊണ്ടുള്ള ഊഞ്ഞാല്‍ അല്ല, പകരം ഊഞ്ഞാല്‍ വള്ളി എന്ന് പറയുന്ന പാലുള്ള ഒരു  ചെടിയുടെ വള്ളി കൊണ്ടാണ് ഊഞ്ഞാല്‍ കെട്ടുക. ഇരിക്കാന്‍ വേണ്ടി ഒരു മടലിന്റെ കഷ്ണവും വയ്ക്കും. ഊഞ്ഞാല്‍ ഇട്ടാല്‍ പിന്നെ പ്ലാവിന്റെ ചോട്ടില്‍ നിന്നു മാറി നില്‍ക്കാനേ സമയം ഉണ്ടാകില്ല. മുഴുവന്‍ സമയവും തിരക്കോട് തിരക്ക് തന്നെ. ഉപ്പേരിയുമായി നേരെ ഓടി എത്തുക അങ്ങോട്ടല്ലേ.


           സ്കൂളിനോക്കെ  അവധി ആകുമ്പോഴാണ് ഉപ്പേരി ഉണ്ടാക്കുക. അല്ലാതെ സമയം ഉണ്ടാകില്ല. പൂരാടത്തിനോ ഉത്രാടത്തിനോ  ഉച്ചയ്ക്ക് ചോറൂണ് കഴിയുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും അടുക്കള വലിയച്ഛനും അച്ഛനും കൂടി കയ്യേറും. പിന്നങ്ങോട്ട് കയ്യിട്ടു വാരാന്‍ ഒരു ഉപ്പേരി പാത്രം റെഡി.പല നിറങ്ങളില്‍ പല രൂപത്തിലുള്ള ഉപ്പേരി തന്നെയാണ് ഓണത്തിന്റെ പ്രധാന വിശേഷം. ഉടുപ്പിന്റെയും പാവാടയുടെയും പോക്കറ്റില്‍ എപ്പോഴും ഒരു പിടി ഉപ്പേരിയുണ്ടാകും, മറക്കാതെ.
          ഓണമായാല്‍ പിന്നെ മേളം തന്നെ. ഒരു ഒത്തുകൂടലിന്റെ മേളം. എങ്ങനെയെങ്കിലും ഓണപ്പരീക്ഷ എഴുതിയെന്നു വരുത്തി പിറ്റെന്നാള്‍ തന്നെ വണ്ടി കയറുകയായി അപ്പുപ്പനെയും അമ്മുമ്മയേയും കാണാന്‍.  ഉപ്പേരി പാത്രത്തില്‍ കയ്യിട്ടും ഊഞ്ഞാലാടി എത്താക്കൊമ്പത്ത് പിടിച്ചും കൊയ്തു കഴിഞ്ഞ പാടത്ത്‌ കിളിതട്ടും പന്തേറും കളിച്ചും....അങ്ങനെ കുട്ടിപ്പട്ടാളങ്ങള്‍ക്ക് ഒപ്പം തകര്‍ത്താടാന്‍ എന്താ രസം. ഉച്ചയ്ക്ക് തൂശനിലയില്‍ ഊണ്. നാല് കറികളും പാല്‍ പായസവും പിന്നെ അവിയല്‍, തോരന്‍, പച്ചടി, കിച്ചടി, ഇഞ്ചി ഇത്യാദികളും നിരക്കുന്ന ലിസ്റ്റില്‍ ക്ഷാമകാലത്തിന്റെ ശേഷിപ്പുകളായി അടമാങ്ങയും ഉപ്പിലിട്ട മാമ്പഴം കൊണ്ടുള്ള കറിയും ഒക്കെ ഉണ്ടാകും. 
           തിരുവോണ സദ്യ കഴിഞ്ഞാല്‍ പിന്നെ ഓണക്കളികളുടെ നേരമായി. വീടിനു കിഴക്കുള്ള വിശാലമായ തെങ്ങിന്‍ തോപ്പില്‍ അടുത്തുള്ള വീട്ടിലെ ചേച്ചിമാരോക്കെ ഒത്തു കൂടുമ്പോഴേയ്ക്കും ഞാനും ഹാജരാകും.ഒരൊറ്റ വ്യത്യാസം മാത്രം, അവരൊക്കെ പുത്തനുടുപ്പും ഇട്ടു വരുമ്പോള്‍ ഞാന്‍ കൂട്ടത്തില്‍ ഏറ്റവും പഴയ ഉടുപ്പാണ് ഇടാറ്. കാര്യം വേറൊന്നുമല്ല, പിശുക്ക് തന്നെ, ഓണക്കോടി ചീത്തയാവില്ലല്ലോ. തിരുവാതിരയും, കിളിതട്ടും പാട്ട് പാടലും ഒക്കെ കഴിഞ്ഞു സന്ധ്യയ്ക്ക് അവര്‍ ആരെങ്കിലും എന്നെ വീട്ടില്‍ എത്തിക്കും.
          ഉത്രാടം മുതല്‍ അവിട്ടം വരെ സന്ധ്യയ്ക്ക് വഴിയുടെ ഇരു വശത്തും വിളക്ക് കൊളുത്തുന്ന പതിവ് പണ്ടേയുള്ളതാണ് നാട്ടില്‍. കുല വെട്ടിയ വാഴയുടെ പിണ്ടി പുറംപോള കളഞ്ഞെടുത്തു അതില്‍ ഈര്‍ക്കില്‍ വളച്ചു വച്ചാണ് വിളക്കുമരം ഉണ്ടാക്കുക. അതില്‍ മരോട്ടിക്കായ കൊണ്ടൊരു വിളക്ക് കൂടി വച്ചാല്‍ സംഭവം  ഓക്കെ. സന്ധ്യക്കുള്ള ചെറുകാറ്റില്‍ കെട്ടു പോകുന്ന തിരികള്‍ എല്ലാം കൊളുത്തി വയ്ക്കേണ്ട ജോലി ഒരു സന്തോഷമായിരുന്നു. ഇടയ്ക്ക് പലപ്പോഴും കൈ പൊള്ളി ചുവക്കും എങ്കിലും.
     രാത്രിയാകുമ്പോള്‍ ചിലപ്പോള്‍ നാട്ടിലെ ചേട്ടന്മാരൊക്കെ ചേര്‍ന്ന് പുലികളിയുമായി എത്തും. ഉത്രാട രാത്രിയിലാണ് പതിവ്. എന്നാലും ചിലപ്പോള്‍ തിരുവോണവും ആകും. ദേഹതൊക്കെ ചെറുതുമ്പ കെട്ടിവച്ച് വരുന്ന പുലിയെ കാണുന്നത് തന്നെ പേടിയായിരുന്നത് കൊണ്ടു പുലിയുടെ കൂടെ വേട്ടക്കാരനും ഒക്കെ ഉണ്ടെന്നു മനസിലായത് കുറച്ചു വളര്‍ന്നു കഴിഞ്ഞാണ്. അതിനു മുന്‍പൊക്കെ പുലി ഉപ്പേരി വാങ്ങാന്‍ വരുന്നു എന്നും കൊടുത്തില്ലേല്‍ എന്നേ പിടിച്ചോണ്ട് പോകും എന്നും ഒക്കെയായിരുന്നു വിശ്വാസം. രാത്രിയില്‍ ദൂരദര്‍ശന്റെ 
തിരുവോണ ദിന പ്രത്യേക ചിത്രഗീതവും ഒരു സിനിമയും ഓണാഘോഷ പരിപാടിയും കഴിഞ്ഞാല്‍ പിന്നെ അത്താഴം ഊണായി. അങ്ങനെ ഒരു വര്‍ഷം കാത്തിരുന്നു വന്ന പൊന്നോണം കണ്മുന്നില്‍ നിന്നു കാലയവനികയിലേക്ക്, കൈകളില്‍ കുറച്ചു ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി....വീണ്ടും തയാറെടുപ്പുകള്‍ തുടങ്ങുകയായി, സ്വപനങ്ങള്‍ നെയ്യുകയായി....
" അടുത്ത വര്‍ഷത്തെ ഓണത്തിനുണ്ടല്ലോ ഞാന്‍ ഒരു............"

ഓണാശംസകളോടെ...
സ്നേഹപൂര്‍വ്വം......

September 02, 2011

ഓണം ഒരു ഫ്ലാഷ് ബാക്ക്


         പത്താം ക്ലാസ്സ് വരെ പയറ്റി തെളിഞ്ഞ പയ്യനല്ലൂര്‍ സ്കൂളിലും, പിനങ്ങോട്ടു പ്ലസ് ടൂ ന്നും പറഞ്ഞു ചുറ്റി തിരിഞ്ഞ സാക്ഷാല്‍ " വിജ്ഞാന വിനോദിനി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും" (വേണമെങ്കില്‍ ചുരുക്കി പോലീസ് സ്റേഷന്‍ എന്നും വിളിക്കാം) യുവജനോത്സവം, വിജ്ഞാനോത്സവം പിന്നെ വല്ലപ്പോഴും ഒരു സെന്റ്‌ ഓഫ്‌ ആദിയായ ആഘോഷങ്ങള്‍ അല്ലാതെ ഓണം ക്രിസ്മസ് ഇത്യാദികള്‍ ഒന്നും ആഘോഷിക്കുന്ന പതിവ് ഇല്ലായിരുന്നു. തന്മൂലം ജീവിതത്തില്‍ ആദ്യമായി ഒരു ഓണാഘോഷത്തില്‍ പങ്കെടുക്കുന്നത് സെന്റ്‌ ജോസഫ്‌സ് ഇല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ്. ഹോസ്റല്‍ ജീവിതത്തിനിടയ്ക്ക് വീട്ടിലേക്കു ഓടാന്‍ കിട്ടുന്ന പത്തു ദിവസങ്ങളില്‍ ഒന്ന് നഷ്ടമാകും എന്ന് ഓര്‍ത്തപ്പോള്‍ അവിടുത്തെ പാവം പ്രിന്‍സിയെ വഴക്ക് പറയാന്‍ ആണ് ആദ്യം തോന്നിയത്.എങ്കിലും കാന്ടീനിനു മുന്നിലെ മാവില്‍ കെട്ടിയ ഊഞ്ഞാല്‍ ആ ദേഷ്യം അപ്പടി അങ്ങ് ഉരുക്കി കളഞ്ഞു.

 നാടന്‍ പാട്ട്, തിരുവാതിര, അത്തപൂക്കളമത്സരം, മലയാളി മങ്ക അങ്ങനെ ഇനങ്ങള്‍ പലതുണ്ടെങ്കിലും പയ്യനല്ലൂര്‍ സ്കൂളിലെ സ്റ്റേജ് അല്ലാതെ മറ്റൊരു സ്റ്റേജിലും കയറില്ല എന്ന ദൃഡ നിശ്ചയം ഉള്ളതുകൊണ്ട് (മലയാളി മങ്ക പരിപാടി മലയാളി മങ്കി ആക്കണ്ടാ എന്ന് കരുതിയും) ഒന്നിലും ചേരാതെ കറങ്ങി നടക്കാന്‍ തന്നെ തീരുമാനിച്ചു. ഒറ്റയ്ക്കല്ല, കൂട്ടിനു ഹോസ്റെലിലെ സഹമുറിയകള്‍ ആറെണ്ണം വേറെ ഉണ്ട്. അങ്ങനെ സ്വസ്ഥമായി ജീവിക്കാന്‍ തീരുമാനിചിരിക്കുമ്പോള്‍ ആണ് ഡിപാര്‍ട്ട്മെന്റ് ഹെഡ് മിസ്സ്‌ (അബടെ അങ്ങനെയാ വിളിക്കുക) ഡയാനയുടെ ചങ്ങല കുരുക്ക് വീണത്‌. അങ്ങനെ  പരിപാടിയില്‍ പങ്കെടുക്കാത്ത ആള്‍ക്കാരെ എല്ലാം പരിപാടിയുടെ കോഡിനേഷന്‍ കമ്മറ്റിയിലേക്ക് എടുത്തുകൊണ്ടുള്ള അറിയിപ്പ് വൈകുംനേരത്തോടെ കയ്യില്‍ എത്തി. ബാക്കി ആറെണ്ണവും അതങ്ങട് ബഹുധാ ആഘോഷിച്ചു. ഉച്ചയ്ക്ക് ഫുടിക്കാന്‍ നീയൊക്കെ എന്‍റെ അടുത്ത് എത്തുമെടീ എന്ന് മനസിലും, കുറച്ചു ഉറക്കെയും , പറഞ്ഞു ഞാന്‍ ഒരുവിധം പിടിച്ചു നിന്നു.

ഓണത്തിന് സെറ്റ് സാരി ഉടുക്കാന്‍ പ്ലാന്‍ ചെയ്തത് എല്ലാവരും കൂടി ആയിരുന്നു. അതിനു മുന്‍പ് ഫുള്‍ പോയിട്ട് ഒരു ഹാഫ് സാരി പോലും ഉടുത്ത് പരിചയം ഇല്ലാത്ത എനിക്ക് അവര്‍ എല്ലാവരും കൂടി ഉറപ്പ് തന്നു, സാരി ഉടുപ്പിച്ചു തരാന്ന്. അങ്ങനെ ഓണത്തിന്റെ പര്‍ചൈസില്‍ എനിക്ക് അച്ഛന്‍ ആദ്യത്തെ സാരി വാങ്ങി തന്നു, നിറയെ സ്വര്‍ണ നിറത്തിലുള്ള പൂക്കള്‍ തുന്നിയ ഒന്ന്. രണ്ടാഴ്ച മുന്‍പ് വീട്ടില്‍ നിന്നു പോയപ്പോള്‍ തന്നെ സാരി ഹോസ്റ്റെലില്‍ എത്തിച്ചു. എന്നും രാവിലെയും വൈകിട്ടും ബാഗില്‍ നിന്നു എടുത്തു നോക്കിയും ആസ്വദിച്ചും  അങ്ങനെ ദിവസങ്ങള്‍ എണ്ണി എണ്ണി കാത്തിരിപ്പ്‌ തുടര്‍ന്നു. 
അവസാനം കാത്തിരുന്ന ദിവസം എത്തി. കോഡിനേഷന്‍ കമ്മറ്റി യില്‍ ഉള്ളവര്‍ എല്ലാം രാവിലെ നേരത്തെ എത്തണം എന്ന് മിസ്സ്‌ പറഞ്ഞത് കൊണ്ടു രാവിലെ നേരത്തെ ഉണരണം എന്നും ആത്മാര്‍ഥമായി സഹകരിക്കണം എന്നും എല്ലാവരെയും പറഞ്ഞു ഏല്‍പ്പിച്ചു.രാവിലെ അഞ്ചു മണിക്ക് അലാറം വയ്ക്കാനും ബാത്ത്രൂമിന്റെ മുന്നിലെ ക്യൂവില്‍ നിന്നു രക്ഷ പെടാനും ഉള്ള പ്ലാന്‍ എല്ലാം തയാറാക്കിയിട്ടാണ് കിടന്നുറങ്ങിയത്.എന്തായാലും ടൈം പീസ്‌ ചതിച്ചില്ല. അലാറം കേട്ടപാടെ ചാടി എഴുന്നേറ്റു ബക്കറ്റുമായി ബാത്ത് റൂം ബുക്ക് ചെയ്യാന്‍ ഇറങ്ങിയ ഞങ്ങള്‍ ഞെട്ടിപ്പോയി, ക്യൂ നീണ്ടു വന്നു ഞങ്ങളുടെ പതിനാലാം നമ്പര്‍ റൂമിന്റെ മുന്നില്‍ വരെ എത്തി. (അനുഭവങ്ങള്‍ ........) ഒന്‍പതു മണിയായപ്പോഴേക്കും കുളിച്ചെന്നു വരുത്തി റൂമില്‍ എത്തി.എത്തിയ പാടെ താഴത്തെ നിലയില്‍ നിന്നും ഹോസ്റ്റെല്‍ വാര്‍ഡന്‍റെ അശരീരി എത്തി. 
" റൂം നമ്പര്‍ 14 , ഇന്മേറ്റ് 4 നു ഫോണ്‍". (ജയിലിലെ പോലാനേ നമ്പറിംഗ്) 
മിസ്സ്‌ ആണ്. എല്ലാവരും എത്തിയെന്ന് പറയാന്‍ "സ്വന്തം മൊബൈലില്‍" നിന്നു വിളിച്ചതാണ്.വെയ്ക്കുമ്പോള്‍ ഒരു മുന്നറിയിപ്പും കിട്ടി, ഇനി വിളി ഉണ്ടാകില്ല എന്ന്. റൂമില്‍ വേറെ ആരും എത്തിയില്ല. അഞ്ചര മീറ്ററിന്റെ സാരി എങ്ങനെ ഉടുത്ത് തീര്‍ക്കും എന്ന് അറിയുകയും ഇല്ല. അവസാനം കിട്ടിയ ചുരിദാറും ഇട്ടു നേരെ കോളേജിലേക്ക് ഓടി. മിസ്സിന്റെ മുഖത്ത് കടന്നാല്‍ കുത്തിയ ഭാവം. ഇതിന്‍റെ പേരില്‍ ഇനി ഇന്റെര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമോ എന്ന സംശയത്തില്‍ ചെന്നു ഒരു സോറി പറഞ്ഞങ്ങു കീഴടങ്ങി.


പത്തു മണി ആയപ്പോഴേക്കും എല്ലാവരും എത്തിത്തുടങ്ങി. മലയാളിമങ്കമാരുടെ പ്രളയം. കൂട്ടത്തില്‍ ഞാന്‍ മാത്രം ഒരു നീലചുരിദാര്‍കാരി. എന്‍റെ സഹമുറിയകളും എത്തി. എല്ലാവരും നല്ല സ്റ്റൈലില്‍ തന്നെ. കിട്ടിയ അവസരം ഒട്ടും കളയാതെ എനിക്ക് പണി തരാന്‍ അവരും മടിച്ചില്ല.ബാക്കിയെല്ലാരും സാരി ചുറ്റി വന്നതുകൊണ്ട് പണിയെല്ലാം എനിക്കും. കോളേജ് എന്ന് പറയുന്ന മൂന്നു നിലക്കെട്ടിടത്തിലെ പടികളുടെ എണ്ണം നോക്കി നോക്കി  വൈകുംനേരം ആയപ്പോഴേയ്ക്കും ചെരിപ്പോക്കെ തേഞ്ഞു തീര്‍ന്നു. 


അവസാനം പരിപാടി കഴിഞ്ഞു തിരിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ മിസ്സിന്റെ സ്നേഹാന്വേഷണം. 
"റൂം മേറ്റ്സ് ഒക്കെ സാരി ഉടുത്തു ആണല്ലോ വന്നത്. ജയലക്ഷ്മിക്ക് എന്ത് പറ്റി? സാരി ഉടുക്കുന്നത് ഇഷ്ടമല്ലേ?"
പോസ് ചെയ്തു എമ്പോസ്  ചെയ്യുന്ന ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രത്തിലെ എന്‍റെ മുഖത്തെ ഭാവം തിരിച്ചറിയാന്‍ എനിക്ക് പോലും പറ്റിയില്ല.

August 19, 2011

എനിക്കെന്തു പറയാന്‍?

ഏകാന്തതയ്ക്ക് എന്നും കറുപ്പ് നിറമായിരുന്നു ...
      രാത്രിയുടെ കട്ടപിടിച്ച ഇരുട്ടില്‍ എവിടെയോ അലഞ്ഞു തിരിയുമ്പോള്‍ തോന്നി ജീവിതം ആരൊക്കെയോ വലിച്ചു കെട്ടിയ കമ്പിവലകള്‍ക്കുള്ളില്‍ ആണെന്ന്. മരണം വെറും പ്രതീക്ഷയെന്നും.
   ഇടയ്ക്കെപ്പോഴോ ഇരവിന്റെ ഇരുട്ടില്‍ നിന്നും മരണത്തിലേക്ക് നടന്നു കയറാന്‍ കൊതിച്ചുപോയി. തിരിഞ്ഞു നടക്കാന്‍ മോഹമില്ലഞ്ഞിട്ടല്ല, ഒരു വാക്കിന്റെ  വേദന പോലും താങ്ങാനാവാതെ എങ്ങനെ ഒരു ജന്മത്തിന്റെ വേദനകള്‍ ഏറ്റുവാങ്ങും?? ലോകം പരിഹസിച്ചേക്കാം, ഭീരുവെന്നോ അര്‍ത്ഥശൂന്യ എന്നോ ചിലപ്പോള്‍ അതിലും നിഷ്ടൂരമായി തന്നെ. പക്ഷെ, ലോകത്തിനു വേണ്ടി ജീവിക്കാന്‍ ആവില്ലല്ലോ!!
കാലത്തിന്റെ രഥചക്രങ്ങള്‍ക്ക് തിരിച്ചു കറങ്ങാനും...
    കണ്ണിമ ചിമ്മാതെ നടന്നപ്പോള്‍ അകലെയെവിടെയോ കേട്ടു, നരിച്ചീറുകള്‍ ചിറകിട്ടടിക്കുന്ന ശബ്ദം. ഇനി മരണപ്പെട്ടുവോ?? വീണ്ടും തിരിച്ചു നടക്കാന്‍ തോന്നിയാല്‍...
      മണ്ണിനടിയില്‍ കാഴ്ചയുടെയും കേഴ്വിയുടെയും ലോകതിനപ്പുറം, ആകെയുള്ള ഓര്‍മ്മകള്‍ കൂടി വിലക്കപ്പെട്ടവയെങ്കില്‍...പിന്നെ..മരണം, അത് വേണ്ടിയിരുന്നില്ല.
     ഒരു പറ്റം ഉറുമ്പുകള്‍ നടന്നു നീങ്ങുന്നു.എവിടെനിന്നാണ്, അറിയില്ല. ഇരുട്ടില്‍ അവയെ കണ്ടത് തന്നെ അത്ഭുതം. വേദനിപ്പിക്കാനുള്ള കാഴ്ചകളെ മറയ്ക്കാന്‍ ഇരുട്ടിനും ആവില്ല. ജീവിതത്തിന്റെ വഴിയില്‍ എവിടെയോ ചവിട്ടിയരയ്ക്കപ്പെട്ട മനസ്സില്‍ നിന്നാകും.'ഉറുമ്പരിക്കുന്ന മനസ്' കൊള്ളാം. ജീര്‍ണതകളെ സ്വന്തമാക്കാന്‍ അവയ്ക്കൊക്കെ ദൈവം അധികാരം നല്‍കിയിരിക്കുന്നു. ഇനിയത് അവര്‍ക്കുള്ള ഭക്ഷണം. തിരിച്ചു നടക്കാന്‍ തോന്നിയില്ല.പകയും വിദ്വേഷവും, പ്രകടിപ്പിക്കാതെ പോയ കോപവും അസൂയയും വെറുപ്പും...എല്ലാം ഇല്ലാതെയാകട്ടെ.
പക്ഷെ കാലങ്ങള്‍ക്കപ്പുറം സൂക്ഷിക്കും എന്ന് ഞാന്‍ വാക്ക് കൊടുത്ത സ്നേഹമോ???



തിടുക്കത്തില്‍ തിരിച്ചു നടന്നു...
മനസ് മറവുചെയ്യാന്‍ പറ്റിയ ഒരു ശവപേടകം തേടി....

July 19, 2011

അവള്‍

ഇടയ്ക്ക് എപ്പോള്‍ എങ്കിലും തലസ്ഥാന നഗരിയില്‍ എത്തിയാല്‍ വൈകുംനേരങ്ങള്‍ കഴിച്ചു കൂട്ടാന്‍  ഒരു കൊച്ച് സൌഹൃദ കൂട്ടായ്മ  ഉണ്ട്. നമ്മുടെ സ്വന്തം സ്വര്‍ണ ശൈലത്തിലെ (കനകക്കുന്ന്) മരച്ചുവട്ടില്‍ കുറച്ചു കഥയും കവിതയും പരദൂഷണവും കളിയും തമാശയും ആയി. വല്ലപ്പോഴും ഞാനും അതില്‍ ഒരു കട്ടുറുമ്പ് ആകാറുണ്ട്... ഇത്തവണ ചെന്നപ്പോള്‍ കഴിക്കാന്‍ വാങ്ങിയ കപ്പലണ്ടി മിറായിയുടെ  കവര്‍ പേജില്‍ ഒരു സ്ത്രീയുടെ ചിത്രം. ആ ചിത്രത്തെപ്പറ്റി ഒരു കവിതയെഴുതാനായി പിന്നെ പരിപാടി. അങ്ങനെ ഉണ്ടാക്കിയെടുത്തതാണ് ഈ വരികള്‍. വേറെ നല്ലതൊക്കെ ഉണ്ട് ട്ടോ, പക്ഷെ എന്റേതല്ല.
                                  [ആ ചിത്രം ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല.അതുപോലുള്ള ഒന്നാണ് ഇടുന്നത്.]


നിശ്ചലമിരിപ്പവള്‍; കൈകളെപ്പിണച്ചുവെ-
ച്ചകലതൂന്നും വ്യര്‍ത്ഥ ചിന്തിത മിഴികളും,
പതിയെച്ചായും സന്ധ്യാ നേരതിനഴലാര്‍ന്ന-
പീത വര്‍ണ്ണത്താല്‍ മുഖമാകവേ വിളറിയും,

ചെറ്റു ദൂര ത്തായ്, തട്ടി തകരും സ്വപ്‌നങ്ങള്‍ തന്‍
തുണ്ടുകള്‍ക്കൊത്തീടുന്ന കൈവള കഷ്ണങ്ങളും
ശ്യാമ സര്‍പ്പത്തിന്‍ ഭീകരാകാരം പൂണ്ടീടുന്ന
ശ്യാമള കേശഭാരമാകവേ ചിതറിയും.

കൈപ്പിടി വിട്ടാല്‍ താഴെ മണ്ണിന്‍റെ മാറത്തെതാ-
നാര്‍ത്തി പൂണ്ടണയുന്ന നന്‍ മഴമുത്തു പോലെ
കണ്ണിണ തന്നില്‍ തുള്ളി തുളുമ്പും മിഴിനീരി-
ലര്‍ക്ക ദീപ്തിയാല്‍ നഷ്ട സ്വപ്‌നങ്ങള്‍ തിളങ്ങവേ.

വിസ്മൃതമൊരോര്‍മതന്‍ ഇത്തിരി വെളിച്ചതി-
ലര്‍പ്പിതമാകും നിജ ചഞ്ചല മനസോടെ-
യക്കൊച്ചു വൃന്ദാവന വാടിയില്‍ മരുവുന്നോ-
രെന്‍ സഖി, നിന്നെ കാണ്‍കെയുഴറീടുന്നൂ മനം.

July 17, 2011

രാമായണമാസ ആശംസകള്‍....

പതിയെ പതിയെ സന്ധ്യയുടെ ചുവപ്പ് തെളിയുന്ന മാനവും, കത്തിച്ചു വച്ച നിലവിളക്കിനു മുന്നില്‍ ദശപുഷ്പങ്ങള്‍ ഒരുക്കി  തൊട്ടടുത്ത് കാലു നീട്ടിയിരുന്നു രാമായണം വായിക്കുന്ന മുത്തശ്ശിയും , വീടിനു പുറത്തു കൊളുത്തിവച്ച ചേട്ട വിളക്കും.... 
അങ്ങനെ കള്ള കര്‍ക്കിടകം എത്തി...
പഞ്ഞമാസത്തിന്റെ പഞ്ഞം ഒക്കെ പോയിട്ടും  ഒഴുകിയെത്തുന്ന കിളിപെണ്ണിന്‍റെ മൊഴികള്‍ സായന്തനങ്ങള്‍ക്ക് നഷ്ടമായിട്ടില്ല...
പുരാണതിലെവിടെയോ എഴുതിച്ചേര്‍ത്ത ഈ നന്മയുടെയും സ്നേഹത്തിന്റെയും വിജയങ്ങള്‍ക്കൊപ്പം കൂട്ടുകാര്‍ക്ക് രാമായണമാസ ആശംസകള്‍....

June 18, 2011

വായനാദിനത്തില്‍ എല്ലാവര്‍ക്കും ആശംസകളോടെ......

 വായനയുടെ വഴികാട്ടി 
ശ്രീ. പി എന്‍ പണിക്കര്‍ സര്‍ നു ആദരാഞ്ജലികളോടെ ......


അക്ഷരം...
ഒരു വിജയ ദശമിയന്നു കയ്യില്‍ ഒരു ചെറു നൊമ്പരവും കണ്ണില്‍ നിറയെ കണ്ണീരുമായി മനസ്സിലേക്ക് കടന്നു വന്ന മഹാപ്രപഞ്ചം...
പിന്നെ അറിഞ്ഞും അറിയാതെയും അവയെ സ്വന്തമാക്കുമ്പോള്‍  നേട്ടങ്ങളില്‍ അഭിമാനം കൊണ്ടു....
എഴുതിയ വര്‍ണ്ണങ്ങള്‍ വാക്കുകളായപ്പോള്‍ തെല്ലോന്നഹങ്കരിച്ചു.....
പിന്നെപ്പോഴോ വായനയില്‍ കൂടി കണ്ടും കേട്ടും അറിഞ്ഞു... ഈ നന്മയാണ് എന്‍റെ മലയാളം എന്ന്....
വാക്കുകളും വായനയും...
എന്തിനേറെ പറയുന്നു ഭാഷ പോലും മരിക്കുന്ന ഇന്നിന്‍റെ ചടുലതകള്‍ക്കും നാട്യങ്ങള്‍ക്കും ഇടയില്‍ 
വീണ്ടും ഒരു ഓര്‍മ്മപെടുത്തലായി വരുന്നു...
ഒരു വായനാദിനം കൂടി...
എന്നും പറയാന്‍ കുഞ്ഞുണ്ണി മാഷിന്‍റെ കുട്ടികുസൃതി നിറഞ്ഞ ഈ വരികള്‍ മാത്രം....

"വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും.

വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും."



അക്ഷരങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകളോടെ.....
സ്നേഹപൂര്‍വ്വം..
ലക്ഷ്മി.

May 31, 2011

കാകപുരാണം

"കായംകുളത്തെ കാക്ക എങ്ങനാ കരയുക?"
ന്റെ കുട്ടിക്കാലത്തെ വിനോദങ്ങളില്‍ ഒന്നായിരുന്നു കാക്കയെ കാണല്‍. പള്ളിക്കല്‍ നിന്ന് അമ്മ വീടായ ചുനക്കര മുല്ലക്കല്‍ എത്തുമ്പോഴേക്കും ഒരായിരം തവണ അമ്മയോടോ വല്യമ്മയോടോ ചോദിച്ചിട്ടുണ്ടാകും..
"നൂറനാട്ടെ കാക്കയും പള്ളിക്കലെ കാക്കയും കരയുന്നത് ഒരുപോലാണോ എന്ന്.
ബസ്സില്‍ കയറി സീറ്റ് കിട്ടിയാല്‍ (അമ്മയുടെ മടിയിലെ സീറ്റ്) പിന്നെ പാട്ട് തുടങ്ങുകയായി. വെറും പാട്ടല്ല, സ്വന്തം ഗാനങ്ങള്‍. രചാനാന്നു വച്ചാല്‍ ബസ്‌ പോകുന്നതിന്‍റെ ഒരു ട്യൂണില്‍ ആണ്. നമ്മുടെ എ ആര്‍ റഹ്മാന്‍ " ഛെയ്യ ഛെയ്യ .." ട്യൂണിയത്  പോലെ. ഒപ്പം ജാസീ ഗിഫ്റ്റിന്റെ വാക്കുകളും. മിക്കവാറും അടുത്ത സീറ്റില്‍ ഇരിക്കുന്ന ആസ്വാദകര്‍ എല്ലാം എന്റെ പാട്ട് കേട്ട് ആരാധന തോന്നി അമ്മയുടെ പരിചയക്കാര്‍ ആകാറുണ്ടായിരുന്നു അത്രേ. ആ ടേപ്പ് ഒന്ന് ഓഫ്‌ ചെയ്യുമോ? എന്നായിരിക്കും ചോദിച്ചിട്ടുണ്ടാവുക. ബസ്‌ ഓടുമ്പോള്‍ കുഴപ്പം ഇല്ലെങ്കിലും ബസ്‌ നിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ എന്‍റെ കര്‍ണ്ണകഠോര ശബ്ദം ഒരു പ്രശ്നം തന്ന്യാണേ. ന്തായാലും പാട്ട് നിര്‍ത്തുന്ന പരിപാടി ഇല്ല. അമ്മയും പറഞ്ഞിട്ടില്ല ട്ടോ... എന്നില്‍ വളര്‍ന്നു വരുന്ന ഒരു പ്രതിഭയുടെ മിന്നലാട്ടം ആ പൊട്ടവെയിലിലും അമ്മ തിരിച്ചറിഞ്ഞു. സമ്മതിക്കണം (എന്നെ). ഞാന്‍ ഞാനായില്ലാരുന്നെങ്കില്‍ പിന്നെ ഞാന്‍ ആരായാനേ...!!!!
കാക്കയിപ്പോഴും മരത്തിലിരിക്കുവാ...ഞാനങ്ങു ബസ്‌ കയറി ചുനക്കരയെത്തി... തിരിച്ചു മരത്തിലേക്ക് പോകാം, കാക്കയുടെ അടുത്തേക്ക്...
ഈ കാക്കയും ഞാനും തമ്മിലുള്ള ബന്ധം ഒരു തരത്തില്‍ പറഞ്ഞാല്‍ ആത്മ ബന്ധം തന്നെയാണേ. അച്ഛന്‍റെ വീട്ടില ആണ്മക്കള്‍ക്കെല്ലാം ആണ്‍ തരികള്‍ മാത്രം ഉണ്ടായപ്പോള്‍, അവര്‍ക്കിടയിലേക്ക് വീണ ഒരു ആറ്റംബോംബ് പോലെയായിരുന്നു എന്‍റെ ജനനം. നാടാകെ ഞെട്ടി.
പ്ലാംതോട്ടത്തെ ഇളയ കുഞ്ഞിനൊരു (ന്‍റെ അച്ഛന്‍) മോളാ ഉണ്ടായേ...
നാടടങ്കം കുട്ടീം പറിച്ചു മാവേലിക്കര ആശുപത്രിയിലേക്ക്.... പിന്നങ്ങോട്ട് മുല്ലക്കലേക്കും...
വന്നവരെല്ലാം എന്നെ തേടി നടന്നു. കാണാന്‍ പറ്റിയില്ല, എന്‍റെ ഒരു കാര്യം.
പക്ഷെ ഞാന്‍ കൃഷ്ണന്റെ പെങ്ങളെപ്പോലെ അദൃശ്യയായതൊന്നും ആയിരുന്നില്ല. കാണാന്‍ വേണ്ടി ഇല്ലാര്‍ന്നു... അതാ പ്രശ്നം.
രണ്ടരയും മൂന്നും കിലോയുള്ള ഉണ്ട പിള്ളാരുടെ ഇടയില്‍ ഞാന്‍ വെറും ഒന്ന് ഇരുന്നൂറു ഉള്ള ഈര്‍ക്കില്‍ കൊച്ച്. നല്ല രജിസ്റെര്‍ഡ നിറവും, തിളങ്ങാന്‍ പല്ലുമില്ല. കാണാതെ പോയതില്‍ അത്ഭുതം ഉണ്ടോ!!!!
മുല്ലക്കലെ ശിവന്‍ ചിറ്റപ്പന്‍ (വെറും പുള്ളിയല്ല, പാണ്ട് തന്നെ) സ്വന്തം വാക്കുകളില്‍ വര്‍ണ്ണിച്ചിട്ടുണ്ട് ആ പ്രഥമ ദര്‍ശനം. അമ്മയുടെ കല്യാണം കഴിഞ്ഞു വിദേശയാത്രയ്ക്ക് പോയി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചു വരുന്നത്. വന്നപാടെ അനന്തിരവളെ (എന്നെ) കാണാന്‍ മുല്ലക്കലെത്തി. വീട്ടില്‍ വന്നപ്പോള്‍ ഉമ്മറത്ത്‌ ആരൂല്ല.ന്നാപ്പിന്നെ കൊച്ചിനെ കളിപ്പിക്കാന്നു കരുതി. മുറിക്കകത്ത് ഒരു ഷീറ്റ് വിരിച്ചിട്ടിട്ടുണ്ട്. അതിനു മുകളിലൊരു കൊതുകുവല തുറന്നു വച്ചിരിക്കുന്നു. പാവം ചിറ്റപ്പന്‍ കൊതുകുവലയ്ക്കുള്ളില്‍ നോക്കി, ഒന്നൂല്ല....
ന്നാപ്പിന്നെ എടുത്തു മാറ്റി നോക്കാം..
അപ്പളും ഒന്നൂല്ല..
ഷീറ്റെടുത്ത് കുടഞ്ഞു നോക്കി....ഇല്ല...
ശ്ശോ...കൊച്ചെവിടെ?????
ന്നി ആരേലും തട്ടിക്കൊണ്ടു പോയോ???
ചിറ്റപ്പന്‍ നേരെ കുഞ്ഞമ്മയോടു ചോദിച്ചു..
"അംബികേ, കൊച്ചെന്തിയെടീ ...!!!!"
കുഞ്ഞമ്മ വന്നു നോക്കിയപ്പോ ദാണ്ടേ ആ ഷീറ്റിന്റെ തറെല്‍ മുട്ടി കിടക്കുന്ന തുമ്പത് ഞാന്‍ കിടന്നു ചിരിക്കുന്നു...!!!
ചിറ്റപ്പന്‍ അന്നൊരു ഉപദേശം ഫ്രീയായിട്ടങ്ങട്ട് വച്ചുകൊടുത്തു.
"ഡീ, പെഴ്സിലെങ്ങാനും വച്ചോ, അല്ലേല്‍ കാക്ക കൊത്തിക്കൊണ്ടു പോകും."
അവിടെ തുടങ്ങി ഞാനും കാക്കയും തമ്മിലുള്ള ആത്മ ബന്ധം.
പിന്നങ്ങോട്ട് എന്‍റെ വാക്കുകളെല്ലാം ' കാക്ക' മയം. ചോറുണ്ണാന്‍ കൊണ്ട് നടക്കുമ്പോള്‍ കഴിച്ചില്ലെങ്കില്‍ കാക്കയ്ക്ക് കൊടുക്കും എന്ന് പറഞ്ഞു പേടിപ്പിച്ചും "കാക്കേ കാക്കേ കൂടെവിടെ ..." പാടി പഠിപ്പിച്ചും അങ്ങനെ ഞാന്‍ ആദ്യം പറഞ്ഞ വാക്കും അതായി...'കാക്ക'.
"മണീ, കൊച്ച് അമ്മ എന്ന് പറയുമോ?"
എന്ന് തിരക്കിയവരോടൊക്കെ അമ്മ പറഞ്ഞു..
" ഇല്ല, കാക്ക എന്ന് പറയും."
"ശിവ ശിവ..." കൊരണ്ടിപള്ളിലെ കഥകളി വല്യമ്മാവന്‍ തലയ്ക്കു കൈ വച്ചു.
പിന്നെ എന്‍റെ ജനന സമയോം കുറിച്ചെടുത്തു കൊണ്ട് പോയി.
ഒരു പുനര്‍ചിന്തനം. കൂട്ടിനു പുത്തന്‍കളീക്കലെ വൈദ്യര്‍ വല്യച്ചനും.
ജാതകത്തില്‍ ജന്‍മഗ്രഹം അശ്വനീദേവകള്‍ ആണ്. ഉച്ചസ്ഥന്‍ തന്നെ... ന്നിട്ടെന്താ ഒരു ഗുളികന്റെ പ്രഭാവം??
അമ്മയ്ക്ക് ആധിയായി. 
വിദുഷി, വാഗ്മിത്വം, ഐശ്വര്യം, സമ്പന്നത  അങ്ങനെ മുന്‍കോപം ഒഴികെ ജാതകത്തില്‍ പറഞ്ഞതൊക്കെ നല്ലതാര്‍ന്നു.. ന്നിപ്പോ ...നേരെ തിരിയുമോ ന്തോ??
എന്തായാലും വൈകാതെ റീ വാലുവേഷന്‍ റിസള്‍ട്ട് വന്നു. 
ജാതകം വിചിത്രം തന്നെ. ഒറിജിനല്‍. പകര്‍പ്പവകാശം കുറവായതുകൊണ്ട് ഡ്യൂപ്ലികേറ്റും കിട്ടില്ല. ഉച്ച ഗ്രഹത്തിന്‍റെ കിഴക്കിരുന്നൊരൂട്ടം നോക്കിണ്ണ്ടത്രെ.ആള് കേതുവാ.അവനാ ന്നെക്കൊണ്ട് കാക്കാന്നു വിളിപ്പിച്ചേ.
ഉമ്മറത്ത്‌ നിന്ന് പബ്ലിഷ് ചെയ്തിട്ട് വല്യമ്മാവന്‍ ശ്രീഭദ്രാമന്ത്രം ജപിച്ചു തെക്കിനിയിലേക്ക്. കുറച്ചു കഴിഞ്ഞു അല്പം ഭസ്മവുമായി മുറ്റതെക്കും. അമ്മുമ്മയുടെ കയ്യില്‍ ഭസ്മം കൊടുത്ത് ന്‍റെ മൊട്ടത്തലയില്‍ കൈ വച്ച്. ന്നിട്ട് ഇടത്തെ കൈ നെഞ്ചോട്‌ ചേര്‍ത്തുവച്ചു എന്തോ പ്രാര്‍ഥിച്ചു...
"കിഴക്കൂന്നുള്ള ആ നോട്ടമോന്നു കുറയ്ക്കണേ" ന്നാവും...
ന്തായാലും മൂന്നു ദിവസം ഭസ്മം നെറൂകേല്‍ ഇട്ടപ്പൊഴെക്കും ഞാന്‍ നന്നായീന്നാ എല്ലാരും പറേന്നെ.കാക്കപ്രേമം തീര്‍ന്നു ത്രെ.
സത്യാണോ??? ആര്‍ക്കറിയാം....!!!
വായിച്ചു കഴിഞ്ഞപ്പോ മനസി തോന്നുന്നത് ന്താന്ന് പറയട്ടെ...
അമ്മേ, ദാ...ഈ കൊച്ച് ഇവിടിരുന്നു പിന്നേം കാക്കേടെ കാര്യം പറയുന്നേ..."ന്നു പറഞ്ഞു ഒറ്റാനല്ലേ... വേണ്ടാ ട്ടോ.