March 27, 2011

അന്തകാരി ഭഗവാന്‍...

   എന്‍റെ നാട്ടിലെ അമ്പലത്തില്‍ എട്ടാം ഉത്സവത്തിന്‌ കഥകളി നിര്‍ബന്ധമാണ്‌.കുട്ടിക്കാലം മുതല്‍ തന്നെ വല്യച്ഛനോടൊപ്പം പോയി കണ്ടിരുന്നത്‌ കൊണ്ടാകാം അന്നത്തെ രാത്രി കഥകളി കാണാതെ ഇരിക്കുന്നത് എന്തോ വലിയ നഷ്ടമായാണ് തോന്നാറുള്ളത്. ആട്ട വിളക്കിനു മുന്നിലെ രൂപങ്ങള്‍ മനുഷ്യരാണ് എന്ന് പോലും വിശ്വസിക്കാന്‍ പറ്റില്ലായിരുന്നു അന്നൊക്കെ, പേടിയാണ് കണ്ടാല്‍. വലിയ അച്ഛന്‍റെ കൂട്ടുകാരെ കാണാന്‍ അണിയറയില്‍ പോകുമ്പോഴാണ് ചുട്ടിയിടുന്നതൊക്കെ കണ്ടത്. അരണ്ട വെളിച്ചത്തില്‍ കണ്മുന്നില്‍ തെളിയുന്ന വേഷങ്ങള്‍, ഭാവങ്ങള്‍, പദങ്ങള്‍..... 
      ഈ വര്‍ഷവും ഉത്സവ നോട്ടീസ് കണ്ടപ്പോള്‍ തന്നെ നോക്കിയത് കഥ ഏതൊക്കെയാണ് എന്നാണ്. സീതാ സ്വയംവരം, കീചകവധം പിന്നെ കിരാത മൂര്‍ത്തിയുടെ പ്രതിഷ്ടയായത് കൊണ്ട് സ്ഥിരം ആടാറുള്ള കിരാതം. കണ്ടപ്പോഴേ സന്തോഷം. ഭാര്‍ഗവ രാമനും ഭീമനും പിന്നെ കിരാതനും ഒക്കെ അരങ്ങു തകര്‍ത്ത്  ആടുന്നത് അപ്പോള്‍ മുതലേ മനസ്സില്‍ കണ്ടുതുടങ്ങി. എട്ടാം ദിവസം വൈകുംനേരത്തെ കാറ്റും മഴക്കോളും സ്വപ്നങ്ങളെല്ലാം അടിച്ചു പറത്തി. എങ്കിലും വെളുപ്പിന് നാലുമണിക്ക് കിരാതം കാണാന്‍ അച്ഛനോടൊപ്പം പോയി.
       ഞങ്ങള്‍ അങ്ങെത്തിയപ്പോഴേക്കും കിരാതന്‍ പത്നീസമേതം അരങ്ങില്‍ എത്തിക്കഴിഞ്ഞിരുന്നു. പിന്നെ പരിഭവങ്ങളും പ്രണയവും പിണക്കങ്ങളും ഒക്കെയായി അവരുടെ ശൃംഗാരപദം.കിരാത വേഷത്തിന്‍റെ ഉദ്ദേശം അര്‍ജുനന്റെ കഴിവ് അറിയുകയും വരം കൊടുക്കുകയും ആണെന്ന് പാര്‍വതി ശിവനെ ഓര്‍മ്മിപ്പിക്കുന്നു. എങ്കില്‍ പിന്നെ വേട്ടക്കു പോകാം. അതിനായി ആയുധങ്ങള്‍ ഒരുക്കാന്‍ രണ്ടാളും തുടങ്ങുന്നു. ഇടയ്ക്ക് മൂര്‍ച്ച നോക്കി കൈ മുറിയുന്നതും, വാള് മൂര്‍ച്ച കൂട്ടാന്‍ തുടങ്ങുമ്പോള്‍ കൂടെയിരിക്കാന്‍ പാര്‍വതിയെ വിളിക്കുന്നതും  എല്ലാം ആടുന്നത് കാണേണ്ടത് തന്നെ. കിരാത സ്ത്രീയായി നില്‍ക്കുന്ന പത്നിയെ മാറിനിന്നു നോക്കിയിട്ട് " അയ്യേ, ഇത് എന്തൊരു കോലം." എന്ന് കളിയാക്കുന്ന കിരാതന്‍ ആ കരിവേഷത്തിലും മനസ്സില്‍ ഒരു പുഞ്ചിരി അവശേഷിപ്പിക്കാതെ ഇരിക്കില്ല.

   ആയുധങ്ങള്‍ എല്ലാം ഒരുക്കി കഴിഞ്ഞാല്‍ പിന്നെ പരിവാരങ്ങളുമായി നായാട്ടിനുള്ള പുറപ്പാടാണ് (കഥകളിയിലെ പുറപ്പാട് അല്ലെ). വഴിയിലുള്ള പഴങ്ങളും പൂക്കളും ഒക്കെ ആവശ്യപ്പെടുന്ന പാര്‍വതിയും അതൊക്കെ പറിച്ചു കൊടുക്കുന്ന കാട്ടാളനും. കിളിയെ പിടിക്കാനായി വല എറിയുന്നതും, അതിലൊന്നും കിട്ടിയില്ലെന്ന് കൈ മലര്‍ത്തുന്നതും, പിന്നെ കാണികളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നതും രസകരം തന്നെ.

   ഇനിയാണ് കിടന്നുറങ്ങുന്നവരുടെ കഷ്ടകാലം തുടങ്ങുക.അരങ്ങില്‍ അര്‍ജുനന്‍ എത്തുമ്പോഴേക്കും കാട്ടാളനും കാട്ടാള സ്ത്രീയും ഉറങ്ങിക്കിടന്നവരെ ഒക്കെ തട്ടിയുണര്‍ത്തി. പന്നിയായി അര്‍ജുനനെ കൊല്ലാന്‍ വരുന്ന മൂകാസുരന്‍ എന്ന അസുരന്‍ എവിടെയാണെന്ന് അറിയണ്ടേ. പുതച്ചു മൂടിയിരുന്ന ഒരു അപ്പൂപ്പനെ കണ്ടപ്പോള്‍ രണ്ടാളും ഉറപ്പിച്ചു," ഇത് അവന്‍ തന്നെ.". അടിക്കാന്‍ വില്ലുമായി ചെന്നപ്പോഴേക്കും ആകെ കൂട്ടച്ചിരി. പെട്ടെന്ന് പുതപ്പെടുത്തു മാറ്റിയപ്പോള്‍ കിരാതന് മനസിലായി," ആളിതല്ല".

    വെബ്സൈറ്റ് ഇല്‍ ഇടാനായി കഥകളി റെക്കോര്‍ഡ്‌ ചെയ്യാന്‍ സ്റ്റാന്‍ഡില്‍ വച്ചിരുന്ന ക്യാമറ ആയിരുന്നു അടുത്ത ഉന്നം. ദൂരെയെവിടെയോ ഉറക്കം തൂങ്ങിയിരുന്ന ഷാജി അണ്ണന്‍ ഓടിപ്പാഞ്ഞെത്തി...കാട്ടാളനല്ലേ, തല്ലിപ്പോളിചാലോ? കൊച്ചു കുട്ടികളെയൊക്കെ പേടിപ്പിച്ചു ബഹളമുണ്ടാക്കി തിരിച്ചു അരങ്ങില്‍ എത്തിയപ്പോഴേക്കും കാണികളെല്ലാം ഉഷാറായി.ഓടിയടുത്ത മൂകാസുരനെ കാട്ടാളനും അര്‍ജുനനും ഒരുമിച്ചു അസ്ത്രം എയ്തു വീഴ്ത്തുന്നു.
                   " ആരടാ മൂഡ, ഞാനെയ്ത കിടിയെ.." എന്ന പദം.
    അവസാനം പന്നിയുടെ ഉടമസ്ഥാവകാശം പറഞ്ഞു അടിയും, പിന്നെ യുദ്ധവും.യുദ്ധത്തില്‍ അര്‍ജുനന്റെ അമ്പുകളൊക്കെ പൂക്കളാകട്ടെ എന്ന് പാര്‍വതി ശപിക്കുന്നു. ആയുധം ഇല്ലാതായപ്പോള്‍ മുഷ്ടിയുദ്ധം തുടങ്ങുന്നു.അവസാനം കാട്ടാളന്‍ അര്‍ജുനനെ എടുത്തെറിയുന്നു. പാര്‍വതി തിരിച്ചു വരുമ്പോള്‍ അര്‍ജുനനെ കാണുന്നില്ല. "ഞാന്‍ എടുത്ത് എറിഞ്ഞു" കാട്ടാളന്റെ സമ്മതം. അവര്‍ അര്‍ജുനന്‍ കാട്ടിനുള്ളില്‍ കിടക്കുന്നത് കാണുന്നു."ശ്വാസം ഇല്ല" എന്ന് കാട്ടാള സ്ത്രീ പറയുമ്പോള്‍ ശിവന്‍ നിസ്സാര ഭാവത്തില്‍ കാലു പിടിച്ചു നോക്കുന്നു, എന്നിട്ട് ചത്തുപോയി എന്ന തീര്‍ച്ചപ്പെടുത്തലും.പിന്നെ ശിവന്‍ അര്‍ജുനന് ജീവന്‍ കൊടുക്കുന്നു.
     തന്‍റെ തോല്‍‌വിയില്‍ മനസ് നൊന്ത അര്‍ജുനന്‍ ശിവനെ സ്തുതിക്കുന്നു. കിരാതത്തിലെ ശിവസ്തുതി മനോഹരമാണ്. 
" അന്തകാരി ഭഗവാന്‍ താ-
നെന്തിനെന്നെ ചതിക്കയോ?"

എന്ന് തുടങ്ങുന്ന പദം.അതിന്റെയവസാനം താന്‍ അര്‍ച്ചിക്കുന്ന പൂക്കളെല്ലാം കാട്ടാളന്റെ തലയില്‍ വീഴുന്നത് കണ്ടു അര്‍ജുനന്‍ കാട്ടാളനെ തിരിച്ചറിയുന്നു.കിരാതന്‍ ശിവനാകുന്നു, അനുഗ്രഹവും പാശുപതാസ്ത്രവും നല്‍കി യാത്രയാകുന്നു.
      കഴിഞ്ഞപ്പോള്‍ സമയം 5 .30 . പള്ളിക്കല്‍ കാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്.കിരാതനെ കണ്ടാല്‍ മതി. കിരാതന്‍ മാറി അനുഗ്രഹം ചൊരിയാന്‍ വരുന്ന 'പാവം' ശിവനെ ആര്‍ക്കും കാണേണ്ട. ശിവന്‍ അരങ്ങില്‍ എത്തുന്നതിനു മുന്‍പേ എല്ലാവരും വീടെത്തും.ഒരു വലിയ(?) സദസായിരുന്നു ഇത്തവണത്തെ പ്രത്യേകത. ആകെ 30 പെരുണ്ടാവുന്ന ഇടത്ത് ഇത്തവണ 150 പേരോളം ഉണ്ടായിരുന്നു. സ്ഥിരം മുഖങ്ങള്‍(വല്യച്ഛന്‍റെ കൂട്ടുകാര്‍) കുറവായിരുന്നു, എങ്കിലും പതിവായി കിട്ടുന്ന കപ്പലണ്ടി (പ്രോത്സാഹന സമ്മാനം) ഇത്തവണയും കിട്ടി. സ്ഥിരം പ്രേക്ഷകരില്‍ ഈ വര്‍ഷം നഷ്ടമായത് എന്‍റെ സ്കൂളില്‍ സംഗീതം പഠിപ്പിച്ചിരുന്ന ഉണ്ണിത്താന്‍ സര്‍ ആയിരുന്നു. അദ്ദേഹം വിടപറഞ്ഞിട്ട്‌ കുറച്ചു മാസങ്ങള്‍ ആയി.
*ഇരട്ടക്കുളങ്ങര വാര്യരുടെ രചനയാണ് കിരാതം ആട്ടക്കഥ.പാണ്ഡവരുടെ വനവാസകാലം ആണ് പ്രമേയം.
*തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. അറിയാമെങ്കില്‍ പറഞ്ഞു തിരുത്തുന്നതിലും സന്തോഷം.
*ചിത്രങ്ങള്‍ ഗൂഗിള്‍ ഇല്‍ നിന്നും എടുത്തവയാണ്.



March 16, 2011

എന്‍റെ പിറവി


മുത്തശി പറഞ്ഞു..
നീയൊരു പെണ്ണാണ്‌  .
കാലത്തിന്‍റെ പടിവാതിലിനിപ്പുറം ജീവിക്കെണ്ടോള്‍...
വീടിന്‍റെ അരമുറി വാതിലാല്‍ രൂപം മറക്കെണ്ടോള്‍..
അകത്തളത്തിലെ പാദസര കിലുക്കത്തിലും, കുപ്പിവളകളുടെ പോട്ടിചിരികളിലും തന്‍റെ മനസ് കാട്ടേണ്ടവള്‍...
പിന്നെ..
അന്തപ്പുരത്തില്‍ ആരും കാണാത്ത കണ്ണീരിലും നെടു വീര്‍പ്പുകളിലും ജീവിച്ചു തീരേണ്ടവള്‍...
ഞാന്‍ പെണ്ണാവാന്‍  ശ്രമിച്ചു.
പക്ഷെ,
എന്‍റെ കയ്യിലെ കുപ്പിവളകള്‍ കലമ്പിയില്ല,
കാലിലെ പാദസര മുത്തുകള്‍ ചിരിച്ചില്ല,
കണ്ണിലെ കരിമഷിയും, നെറ്റിയിലെ സിന്ദൂരപ്പൊട്ടും  എന്നെ കളിയാക്കി ചിരിച്ചു...
"പെണ്ണാവാന്‍  കഴിയില്ല"
മുത്തശി പിന്നെയും എത്തി.
" പെണ്ണായി പിറക്കണം." 
അന്ന് ഞാനെന്‍റെ കയ്യിലെ കണ്ണാടി മാറ്റിവച്ചു.
കുപ്പിവളകള്‍ മാറ്റി പേനയെടുത്തു.
സ്വപ്നങ്ങളില്‍ അക്ഷരങ്ങള്‍ നിറഞ്ഞു.
സിന്ദൂരപ്പൊട്ടിന് പകരം ഭസ്മക്കുറിയും,
പിന്നെ
ചിലമ്പാത്ത പാദസരങ്ങളും....

അകത്തളത്തിലെ കിലുക്കങ്ങള്‍ക്ക് അക്ഷരങ്ങള്‍ ഉണ്ടായി, വാക്കുകളും,
പിന്നീടെപ്പോഴോ അര്‍ത്ഥങ്ങളും.....
കണ്മഷി എഴുതാതെ കണ്ണ് തെളിഞ്ഞു,
കാഴ്ചകളില്‍ വിചാരങ്ങള്‍ നിറഞ്ഞു...
കണ്ണീരു വറ്റി, പകരം അഗ്നി ജ്വലിച്ചു...

പക്ഷെ....
എന്‍റെ ഹൃദയം???
അത് മാത്രം ലോലമായി...
വെറുമൊരു പെണ്ണിന്‍റെ ഹൃദയം....



March 09, 2011

ഒരിക്കല്‍ കൂടി...

    ഒരു പൂജവയ്പ്പിന്റെ അവധിക്കു ശേഷം സ്കൂള്‍ തുറന്നപ്പോള്‍ രണ്ടാം ക്ലാസ്സില്‍ അതിഥിയായിട്ടാണ് ഞാന്‍ പയ്യനല്ലൂര്‍ ഗവന്മേന്റ്റ് സ്കൂളിന്റെ പടി ചവിട്ടുന്നത്. അന്നുമുതല്‍ സ്വന്തം സ്ഥലം അല്ലെങ്കിലും , എന്തുകൊണ്ടൊക്കെയോ പയ്യനല്ലൂര്‍ പ്രിയപ്പെട്ടതായി തീര്‍ന്നു.
   പി.ജി പഠനത്തിനു ശേഷം ഇനിയന്തു ചെയ്യണം എന്ന് ആലോചിച്ചും കൂട്ടുകാരെയും പുസ്തകങ്ങളെയും ശല്യപ്പെടുത്തിയുംകഴിയുന്നതിനിടക്കാന് സ്കൂളിലെ എച്.എം. സുമ ടീച്ചര്‍ (എന്റെയും അധ്യാപികയാണ്) വിളിച്ചത്. സെന്‍സസ് ആയതുകൊണ്ട് അധ്യാപകര്‍ ആരും ഇല്ല, പത്തു ദിവസത്തേക്ക് സ്കൂളില്‍ വരുന്നോ എന്ന്.
 (ഈ സെന്‍സസ് കൊണ്ടുള്ള ഗുണങ്ങള്‍ വളരെയേറെ ആണ്, പറഞ്ഞു വന്നാല്‍, കണ്ടാല്‍ മിണ്ടാതെ ഒന്ന് വിളിക്കാതെ നടക്കുന്നവരെ കൊണ്ട് പുലര്‍കാലത്ത്‌ തന്നെ വിളിപ്പിക്കാന്‍ സഹായിച്ചതും ഈ സെന്‍സസ് ദൈവം ആണ്. അതിന്റെ വക പ്രത്യേകം നന്ദി, വിളിച്ച ആള്‍ക്കും, ആ ലിസ്റ്റില്‍ എങ്കിലും എന്‍റെ പേരുണ്ടല്ലോ!!!!)  കേള്‍ക്കേണ്ട താമസം ഞാന്‍ റെഡി. കുറെ നാളായുള്ള ആഗ്രഹമാണ് അവിടെ ഒന്ന് ചെല്ലാന്‍ കഴിയണേ എന്നുള്ളത്.
   അങ്ങനെ സ്കൂളില്‍ എത്തി. രണ്ടാം ക്ലാസ്സിന്റെ ക്ലാസ് ടീച്ചര്‍. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ എന്‍റെ അമ്മ പഠിപ്പിച്ചിരുന്ന ക്ലാസ്സ്‌. ഞാന്‍ 'ഭയങ്കര ' ഹാപ്പി.25 പേരാണ് ക്ലാസ്സില്‍. എല്ലാവര്ക്കും ഒരേ ഒരു സാമ്യമേ ഉള്ളു, മുന്‍ നിരയിലെ രണ്ടു പല്ല് അലക്കാന്‍ കൊടുത്തിരിക്കുകയാ. അതുകൊണ്ട് ചിരിക്കുമ്പോള്‍ നല്ല " കുട്ടിച്ചാത്തന്‍ ഫെയ്സ്". എന്റെ കൂടുകാരോക്കെ കളിയാക്കുന്നത് പോലെ സ്വഭാവം കൊണ്ട് " എനിക്ക് പറ്റിയ ടീം" ഞങ്ങള്‍ അങ്ങനെ പാട്ടും കഥകളും ഇടക്കൊക്കെ കുറച്ചു പഠനവും ഒക്കെയായി അങ്ങനെ കഴിഞ്ഞു...
   ചെന്ന ദിവസം തന്നെ നോട്ടപ്പുള്ളികളായി രണ്ടു മഹാന്മാരെ എനിക്ക് കിട്ടി. ഒന്നാം ക്ലാസ്സിലെ അമ്പാടി, ആരോമല്‍. ഇരട്ടകളാണ്. ഒരാളിനെ മാറ്റി ഇരുത്തിയാല്‍ ബാഗുമായി മറ്റെയാളും എത്തും, " ടീച്ചറെ അനിയനും ഇവിടെ ഇരുന്നോട്ടെ" എന്ന അപേക്ഷയുമായി. അക്ഷരം എഴുതാന്‍ ബുക്ക്‌ എടുത്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി, ഇരട്ട ബുക്കുകള്‍ ബുക്ക്‌ നിറയെ കൊതുകിന്‍റെ പടം. ആരും പറയാതെ തന്നെ മനസിലാകും, അത്ര നന്നായിട്ടുണ്ട്. അതല്ലാതെ ഒരു വീട് പോലും വരച്ചിട്ടില്ല. ചോദിച്ചപ്പോള്‍ ഉത്തരം
" ചേട്ടായി വരച്ചതാ ചേച്ചി."
   അവസാനം ഒരു പേജ് തപ്പിയെടുത്തു കൊടുത്തു, എഴുതാന്‍. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടാളും വീണ്ടും എത്തി, ബുക്ക്‌ മടക്കിയപ്പോള്‍ ആ പേജ് കാണാതെ പോയത്രേ!!!ഞാന്‍ ആകെ തകര്‍ന്നു പോയി. ഇനി ആ പേജ് കണ്ടെത്താന്‍ ചെയ്യേണ്ട അധ്വാനം ഓര്‍ത്ത്....
ഒരു ദിവസം 11 മണിക്ക് ഇന്റെര്‍വല്‍ കഴിഞ്ഞു ബെല്ലടിച്ചപ്പോള്‍ രണ്ടാളും ഓടി അടുത്ത് വന്നു.
"ടീച്ചറെ, അവിടെ 5 പാമ്പിന്റെ മുട്ട. രണ്ടാം ക്ലാസ്സിലെ ചേട്ടന്‍ മുകളില്‍ നിന്ന് തട്ടി ഇട്ടതാ."
    ചെന്ന് നോക്കിയപ്പോള്‍ മുട്ടക്കാര്യം സത്യം തന്നെ. പക്ഷെ മുട്ട പാമ്പിന്‍റെ അല്ലേ, പ്രാവിന്റെതാണ്. കൂട് സഹിതം തട്ടി താഴെ ഇട്ടിരിക്കുന്നു. അതില്‍ തൊടരുത്, പൊട്ടിച്ചു കളയരുത് എന്നൊക്കെ പറഞ്ഞിട്ട് ഞങ്ങള്‍ അവരെയും കൂട്ടി തിരിച്ചു പോന്നു.
ഉച്ചക്ക് ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആദ്യത്തെ റിപ്പോര്‍ട്ട് എത്തി. രണ്ടാളും വീണ്ടും അങ്ങോട്ട്‌ തന്നെ പോയിട്ടുണ്ടെന്ന്. ആഹാരം കഴിഞ്ഞു കൈ കഴുകുന്നതിന്‌ മുന്‍പേ മൂന്നാം ക്ലാസ്സിലെ ഒരു പാവാടക്കാരി എത്തി, കരഞ്ഞുകൊണ്ട്‌...അമ്പടിയും ആരോമലും കൂടി മുട്ട പൊട്ടിച്ചു ആ കുട്ടിയുടെ ഉടുപ്പിലോക്കെ കുടഞ്ഞു. പിന്നെയങ്ങോട്ട് പരാതിക്കാരുടെ ബഹളം ആയി. ടീച്ചര്‍ വടിയുമായി നേരെ അങ്ങോട്ട്‌ പോയി, അടിക്കാനല്ലെങ്കിലും ഒന്ന് പേടിപ്പിക്കാനുള്ള ശ്രമം.
അവിടെ ചെന്നപ്പോള്‍ ഇനി ബാക്കിയുള്ളത് രണ്ടു മുട്ട, നായകന്മാര്‍ രണ്ടും കയ്യില്‍ എല്ലാം മുട്ടയൊക്കെ പുരണ്ടു അടുത്ത് തന്നെ നില്‍പ്പുണ്ട്. ചുറ്റും ഒരു വലിയ ജനക്കൂട്ടവും. ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസ്സിലെ എല്ലാവരും അവിടെയുണ്ട്. കുട്ടികളെയൊക്കെ പറഞ്ഞു വിട്ടിട്ടു പ്രതികളെയും കൂട്ടി ടീച്ചര്‍ സ്റ്റാഫ്‌ റൂമില്‍ എത്തി. എന്ത് ചോദിച്ചാലും ഉത്തരം ഒന്നും പറയാതെ , നല്ല കുട്ടികളായി നില്‍ക്കുകയാണ് രണ്ടാളും.
"എന്തിനാടാ മുട്ട പൊട്ടിച്ചത്?"
"അനിയനാ ടീച്ചറെ"
അനിയനെ അടിക്കുമെന്നായപ്പോള്‍ ചേട്ടന്‍ കുറ്റം ഏറ്റു.
രണ്ടാളെയും സ്റ്റാഫ്‌ റൂമില്‍ നിര്‍ത്തിയിട്ടു ടീച്ചര്‍ ക്ലാസ്സിലേക്ക് പോയി. അപ്പോള്‍ ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ അവരെ ഒന്ന് ബോധവല്കരിക്കാന്‍ ശ്രമിച്ചു.
"നിങ്ങളെ പോലെയുള്ള കുഞ്ഞുങ്ങള്‍ അല്ലെ മുട്ടയില്‍. അത് പൊട്ടിച്ചു കളഞ്ഞാല്‍ അവര്‍ ചത്ത്‌ പോവില്ലേ?"
കുഞ്ഞി കണ്ണുകളില്‍ അത്ഭുതം. ഞങ്ങള്‍ക്കും.അധ്യാപന പരിചയത്തിന്റെ ഗുണം കണ്ട്.ഞങ്ങള്‍ ആരും അങ്ങനെ ഒരു കാര്യം ചിന്തിച്ചതെ ഇല്ല. ഒരു സെന്റി ലൈന്‍...
"നല്ല കുട്ടികളല്ലേ നിങ്ങള്‍.ഇനി ഇങ്ങനെ ചെയ്യുമോ?"
"ഇല്ല ടീച്ചര്‍."
"എങ്കില്‍ രണ്ടു പേരും ക്ലാസ്സില്‍ പോയി ഇരുന്നോ"
അങ്ങനെ രംഗം ശാന്തം. കഥ നടക്കുന്നത് ഇനിയാണ്.
ക്ലാസ്സിലേക്ക് പോയവരെ കുറിച്ച് പത്തു മിനിട്ടിനുള്ളില്‍ പരാതിയെത്തി. തൊട്ടു പുറകെ രാജാക്കന്മാരെ പോലെ രണ്ടാളും, പിന്നാലെ ഒരു ചെറു പടയും.
സംഭവം, ബാക്കി മുട്ടകളും പൊട്ടിച്ചു.
ടീച്ചറിന്റെ സ്വഭാവം ആകെ മാറി." എന്തിനാടാ അങ്ങനെ ചെയ്തത്? നിന്നോട് ചെയ്യരുത് എന്ന് പറഞ്ഞതല്ലേ"
രണ്ടാളും പരസ്പരം നോക്കി. എന്നിട്ട് നിഷ്കളങ്കമായി പറഞ്ഞു.
" അതില്‍ അമ്പാടി ഏതാന്നു നോക്കിയതാ ടീച്ചറെ."