February 19, 2012

ഒരു വര്‍ഷാന്ത്യ ഡയറിക്കുറിപ്പ്‌ (29-11-2010)

         രാവിലെ സുപ്രഭാതം ആയെന്നു പറഞ്ഞു മൊബൈലിലെ "കൃഷ്ണ കൃഷ്ണ.." വിളി കേട്ടു ഉണര്‍ന്നാല്‍ പിന്നെ വൈകും നേരം കൂട്ടുകാര്‍ക്കൊക്കെ ഒരു ഗുഡ് നൈറ്റ് അയച്ചു നമ്മുടെ കൃഷ്ണനും ഒരു ശുഭരാത്രി നേരുന്നത് വരെയുള്ള സമയം എങ്ങനെ പോയാലും "ഐഡിയ കാണിപ്പയൂര്‍" പറയുമ്പോലെ ഗുണദോഷസമ്മിശ്രം ആയിരിക്കും. വര്‍ഷങ്ങളായുള്ള ശീലം. പക്ഷെ ഈ ഒരാഴ്ച, അതിലേറെ ഇന്നത്തെ ഒരു ദിവസം....പറഞ്ഞാലും പറഞ്ഞാലും തീരൂല്ല.
          ഇതെന്താപ്പോ ഈ കൊച്ചിന് പറ്റിയേ ന്നോര്‍ത്തു ചിരിക്കാന്‍ വരട്ടെ. പണ്ടേ ഉള്ള ശീലാ ഈ ദിനാന്ത്യക്കുറിപ്പുകള്‍. അത് മറ്റുള്ളോര്‍ക്ക് ശല്യാകുന്നത് ഇതാദ്യാകും.. ന്നാപ്പിന്നെ പറഞ്ഞോട്ടെ...
        രാവിലെ പതിവുപോലെ ആദ്യം ഉണര്‍ന്നു കണ്ണു തുറക്കാതെയും പിന്നെ പാതി തുറന്നും നോക്കിയപ്പോള്‍ സമയം ആറ്‌ മുപ്പത്... തലയിലൂടെ കൊള്ളിമീന്‍ പാഞ്ഞു. ഇന്നലത്തെ പണി തീര്‍ക്കാനായി നേരത്തെ ഉണരാന്‍ പ്ലാന്‍ ചെയ്തു കിടന്നതാ. രാവിലത്തെ വൃശ്ചികകുളിരില്‍ ഞാന്‍ എങ്ങാന്‍ ഉണരാന്‍ മടിച്ചാല്‍ തല്ലി ഉണര്‍ത്താന്‍ പുള്ളിക്കാരനെ ( തെറ്റിദ്ധരിക്കണ്ടാ സാക്ഷാല്‍ കൃഷ്ണനെ) ഏല്‍പ്പിച്ചിട്ട് അദ്ദേഹവും കാലു വാരി. പിന്നെ എങ്ങനെയെങ്കിലും ഉണര്‍ന്നു ഒരുവിധം ഒരുങ്ങി റോഡില്‍ എത്തിയപ്പോഴേക്കും ഞാന്‍ എന്ന സ്ഥിരം സഞ്ചാരി എത്തിയിട്ടില്ല എന്ന സത്യം മനസിലാക്കാതെ പള്ളിക്കലില്‍ നിന്നു കര പറ്റാനുള്ള രണ്ട്‌ വാഹനങ്ങളും യാത്രയായി. വൈകി ചെല്ലുമ്പോള്‍ കോളേജ് ഗേറ്റിലെ പത്മ ടീച്ചര്‍ മുതല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സഹഗവേഷകര്‍ വരെ പറയാന്‍ പോകുന്ന ഒരായിരം പരാതികളും വഴക്കുകളും ഓര്‍ത്തുകൊണ്ട്‌ മേക്കുന്ന് മുകളിലേക്ക് (സ്ഥലപരിചയം കുറവുള്ളവര്‍ പഴയ ബ്ലോഗുകളില്‍ പരതുക) വച്ചു പിടിച്ചു. മനസ്സില്‍ ഒരേ ചോദ്യം" ഈശ്വരാ, ആരെയാണോ ഇന്ന് കണി കണ്ടത്? " എന്തായാലും എന്നെയല്ല, കണ്ണാടി നോക്കുന്ന ശീലം പാടെ ഇല്ല.
          ബസ്‌ സ്റ്റോപ്പില്‍ എത്തിയിട്ടും ബസ്‌ കാണുന്നില്ല. പാപി ചെന്നിടം പാതാളം,ഇനി ഇതും ഇല്ലാരിക്കും. പോകണ്ടാ എന്ന തീരുമാനത്തില്‍ എത്തി തിരിച്ചു നടക്കാം ന്ന് കരുതിയപ്പോള്‍ അതാ വരുന്നു ശ്രീ പത്മനാഭ. ദൂരേന്നു വരുന്ന ബസില്‍ നില്‍ക്കുന്ന ആള്‍ക്കാരെ കണ്ടപ്പോഴേ മതിയായി. കാലു കുത്താന്‍ സ്ഥലമില്ല. ഒരു വിധം ഫുഡ്‌ ബോര്‍ഡില്‍ വാമനന്‍ ചോദിച്ച പോലെ രണ്ടടി തറ ചോദിച്ചു വാങ്ങി നില്‍പ്പായി. വഴിനീളെ ഉള്ള സ്റൊപ്പുകളില്‍ ഒന്നും നിര്‍ത്താതെ ഉള്ള നോണ്‍ സ്റ്റോപ് യാത്ര അവസാനിച്ചത്‌ പള്ളിക്കല്‍ പഞ്ചായത്തിനു മുന്നില്‍. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ ആണോ ആവോ എല്ലാരൂടെ ഉള്ള ഈ യാത്ര...ആര്‍ക്കറിയാം. എന്തായാലും ഒരു സമാധാനം ഉണ്ട്, അഞ്ചു വര്‍ഷം കഴിയുമ്പോള്‍ വഴി അറിയാതെ പോകില്ലല്ലോ. എന്തായാലും എല്ലാരും ഇറങ്ങിയപ്പോള്‍ പിന്നങ്ങോട്ട് കുറച്ചൊരു ആശ്വാസം ആയി. ആളെ ഇറക്കിയും കയറ്റിയും ഞങ്ങള്‍ അങ്ങ് പന്തളത് എത്തിയത് പത്തു മുപ്പതിന്. രാവിലത്തെ തിരക്കിനിടയില്‍ ഡി ഡി അടയ്ക്കാനുള്ള ഫീസ്‌ എടുക്കാന്‍ മറന്നു. അങ്ങനെ താമസിച്ചു ചെല്ലുമ്പോള്‍ പറയാനുള്ള ന്യായവും ഇല്ലാണ്ടായി. " എന്നാപ്പിന്നെ കോളേജിലേക്ക് പോകുകയല്ലേ...?" ആരോ ചോദിച്ചപോലെ.
         ഒളിച്ചും പാത്തും കോളേജില്‍ എത്തിയപ്പോള്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നും പത്മ ടീച്ചര്‍ നാട് വിട്ടിരുന്നു. ഈശ്വരാ...ഒരിത്തിരി സമാധാനം. ഇനി സനല്‍ സര്‍. അവിടെ ആരോടും കള്ളം പറയാനുള്ള ദൈര്യം പോര. അതുകൊണ്ട് ഉള്ള സത്യം സത്യായിട്ടു അങ്ങ് പറയാന്നു കരുതി ചെന്നപ്പോള്‍ താവളത്തില്‍ സര്‍ ഇല്ല. ഭാഗ്യം..... അങ്ങനെ കോളേജില്‍ എത്തി. എന്നും ചെല്ലുമ്പോള്‍ മുതല്‍ പോരുമ്പോള്‍ വരെ ചെയ്യാനുള്ള ജോലി അവിടെ ഉണ്ടാകും. ഇടയ്ക്കുള്ള ഇത്തിരി സമയം കുറച്ചു കഥ പറച്ചിലും പരദൂഷണവും ഒക്കെയായി ആഘോഷിക്കുകയും ചെയ്യാം. ഇന്ന് പക്ഷെ ആകെ പ്രശ്നം. ഒന്നും ചെയ്യാന്‍ ഇല്ലത്രെ. ചെയ്യാന്‍ ഇല്ലാത്തതല്ല, എല്ലാ കാര്യത്തിലും എന്തെങ്കിലും ഒരു ഐറ്റം മിസ്സിംഗ്‌. അങ്ങനെ ഒരു ദിവസം ആകെ നഷ്ടം.
           വൈകിട്ട് തിരിച്ചുള്ള യാത്ര അടൂര്‍ വഴിയാക്കിയത് പതിവ് വഴിയില്‍ നിന്നൊന്നു മാറാന്‍ തന്നെയായിരുന്നു. Have a change. അടൂരിന്റെ സ്വന്തം ടൌണ്‍ ഹാളില്‍ എന്തൊക്കെയോ പ്രദര്‍ശനം വില്‍പ്പന....നേരെ അങ്ങോട്ട്‌ കയറി. പണ്ടൊരിക്കല്‍ "രാമന്‍ കത്തികള്‍" വില്‍ക്കാന്‍ ഉണ്ടെന്നു ബോര്‍ഡ് കണ്ട് ടീം ആയി പോയി പ്രസ്തുത വസ്തു കണ്ടതിന്റെ ഓര്‍മ പോയില്ല. ഇന്നും ഉണ്ട് കത്തി, പക്ഷെ രാമന്‍ കത്തി മാത്രം കണ്ടില്ല. ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെട്ടതൊന്നും കാണാതെ വന്നപ്പോള്‍ ഇറങ്ങി നടന്നു. വഴിയില്‍ പൂക്കടയില്‍ മുല്ലപ്പൂവിന്നു വില ചോദിക്കുന്ന ചേട്ടനെ കണ്ടപ്പോള്‍ ഓര്‍ത്തു കൂട്ടുകാരൊക്കെ ഉണ്ടായിരുന്നെങ്കില്‍ ന്ന്. ഒറ്റയ്ക്ക് എന്ത് പറയാന്‍.
        അവിടുന്ന് ബസ്‌ സ്ടാണ്ടിലേക്ക് വെച്ച് പിടിച്ചു. അമ്പലത്തിനു മുന്നിലെ നടപ്പാത എനിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിയാണ്. നല്ല തിരക്കുള്ള റോഡിന്റെ അരുകിലൂടെ കൂടെ ആരുമില്ലാതെ നടന്നു പോകാന്‍ വല്ലാത്തൊരു രസം തന്നെ. മനസ്സില്‍ കൂടി കുറെ ചിന്തകളും വിവരക്കേടുകളും ഒക്കെ കടന്നു പോകുന്നത് പലപ്പോഴും ആ നടപ്പില്‍ ആകും. ഇന്ന് പക്ഷെ ഓര്‍മയില്‍ കുറെ പുസ്തകങ്ങള്‍ ആയിരുന്നു. അങ്ങനെയാണേല്‍ ഏതെങ്കിലും ഒരു ബുക്ക്‌ വാങ്ങാം എന്ന് കരുതി അടൂര്‍ ബുക്ക്‌ ഹൌസിലേക്ക് വച്ചു പിടിച്ചു. അകതോട്ടു കയറുന്നതിനു മുന്‍പേ അവിടുത്തെ ചേട്ടന്റെ അറിയിപ്പ് കിട്ടി, എനിക്കുള്ള വകയൊന്നും ഇല്ലത്രെ. പുതിയ പുസ്തകങ്ങള്‍ എത്തി പക്ഷെ കവിതകള്‍ക്ക് മാര്‍ക്കറ്റ്‌ കുറവായത് കൊണ്ടു അതങ്ങട് ഉപേക്ഷിച്ചു. ഗുണമില്ലന്നു അറിഞ്ഞിട്ടും കുറച്ചു നേരം അവിടുത്തെ പുസ്തകങ്ങള്‍ക്കിടയില്‍ ഒന്ന് ചുറ്റിക്കറങ്ങി. വെറുതെ.....
               ന്നാപ്പിന്നെ ബസ്‌ സ്ടാന്റിലേക്ക് ...
        കരുനാഗപ്പള്ളി പതിവ് പോലെ കാത്തു കിടക്കുന്നു. കയറിചെന്നപ്പോള്‍ പതിവ് കൂട്ടുകാര്‍ ആരുമില്ല. ചേച്ചിമാരും ഇല്ല. വീണ്ടും വിജനത. കുറെ നെഗറ്റീവുകള്‍ ചുറ്റും നിറയുമ്പോള്‍ നമ്മളും ഒരല്‍പം ഉള്‍വലിയാന്‍ തുടങ്ങും ന്ന് പറയുന്നത് സത്യം. സാധാരണ Recharge (തെറ്റിദ്ധരിക്കല്ലേ, മൊബൈല്‍ recharge അല്ല, മനസിന്റെ കാര്യാ)  ചെയ്യാന്‍ വിളിക്കുന്ന നമ്പരുകളിലേക്ക് എല്ലാം ഒരു മുന്നറിയിപ്പ് കൊടുത്തു. നോ റസ്പോന്‍സ്. എന്നേ ഒന്ന് വിളിക്കുമോ അല്ലേല്‍ ഞാന്‍ ഒന്ന് വിളിച്ചോട്ടെ ന്ന് ചോദിയ്ക്കാന്‍ ഒരു മടി (അതിനെ തന്നെയാണോ ഈ ഈഗോ എന്ന് പറയുന്നേ, ആയിരിക്കും). എന്തായാലും ശരി അങ്ങനെ കാലു പിടിക്കാന്‍ ഒന്നും എന്നേ കിട്ടില്ല. ഇനി അവരാരേലും എന്നേ വിളിച്ചാല്‍ ഞാനും മിണ്ടില്ല ( പ്രതികാരം) ന്ന് മനസ്സില്‍ ഉറപ്പിച്ചു ഫുള്‍ വോളിയത്തില്‍ ഒരു പാട്ടുമിട്ട് സീറ്റില്‍ ചാരി.
       അങ്ങനെ വൈകിട്ട് പതിവുപോലെ വീട്ടില്‍ തിരിച്ചെത്തി. രാത്രിയിലെ ചാറ്റല്‍ മഴയും കണ്ടിരിക്കേണ്ട സമയത്ത് കൂട്ടുകാരെ കഷ്ടപ്പെടുത്താന്‍ വേണ്ടി അക്ഷരങ്ങളും കുത്തിക്കുറിച് ഇരിക്കുന്നു. വീണ്ടും ഒരു മാസം കൂടി വിടപറയുന്നു. ഒരു മാസം കൂടി കഴിയുമ്പോള്‍ ഈ ഒരു വര്‍ഷവും.
          സമയം രാത്രി പത്തു മണി. എല്ലാര്‍ക്കും ശുഭരാത്രി പറഞ്ഞു ഉറങ്ങേണ്ട സമയം ആയി. ഇനി ഇതില്‍ കൂടുതല്‍ പറഞ്ഞു ശല്യപ്പെടുത്താന്‍ മേലെ... ശുഭരാത്രി.

 ഹരേ കൃഷ്ണാ....

രുചി ഭേദങ്ങളുടെ ദുര്‍മുഖം


"ഹൃദയത്തിലേക്കുള്ള വഴി നാവിലൂടെയാണ്
         മുത്തശ്ശി ചൊല്ലുകളും ഇടയ്ക്കിടയ്ക്ക് മാധവിക്കുട്ടിയുടെ വെട്ടി തുറന്നു പറയുന്ന വാക്കുകളും ഓര്‍മിപ്പിക്കുന്ന വരികള്‍. രുചിയുടെ പുതുമകള്‍ തേടിയുള്ള യാത്രകള്‍ മനുഷ്യ ജീവിതത്തില്‍ സഹജവും. പക്ഷെ, നൈമിഷികമായ രസനാ സുഖത്തിനു വേണ്ടിയുള്ള ഈ യാത്രകള്‍ അവശേഷിപ്പിക്കുന്ന ചില ഓര്‍മപ്പെടുത്തലുകള്‍ കൂടി അറിഞ്ഞാല്‍ മാത്രമേ ഈ രുചി രഹസ്യങ്ങള്‍ പൂര്‍ത്തിയാകൂ.
         ഫാസ്റ്റ് ഫുഡിനു നിറവും മണവും നല്‍കുന്ന ഫ്ലേവറുകളും അഡിറ്റിവ്സ്സും പലപ്പോഴും ആഹാര വസ്തുക്കളുടെ പാക്കറ്റുകളിലെ ' അനുവദനീയമായ ചേരുവകള്‍ / നിറങ്ങള്‍' എന്ന ചെറിയൊരു വാക്കിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്. പലപ്പോഴും ഉപയോഗ യോഗ്യമായ വളരെക്കുറച്ചു വര്‍ണകങ്ങളുടെ പേരുകള്‍ പുറംകവറില്‍ കാണിക്കുന്ന ഉത്പാദകര്‍, ഉപയോഗ യോഗ്യം അല്ലാത്തവയെ പറ്റിയുള്ള വിവരങ്ങള്‍ മറച്ചു വയ്ക്കുകയോ അല്ലെങ്കില്‍ അവ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളെ ചെറുതാക്കി ചിത്രീകരിക്കുകയോ ചെയ്യുന്നു. അങ്ങനെയുള്ളവയുടെ കൂട്ടത്തില്‍ ഒന്നാണ് അടുത്തിടയായി കേരളത്തിന്‍റെ രുചിഭേദങ്ങളില്‍ കടന്നു കൂടിയ അജിനോമോട്ടോ. 
         പേരില്‍ തന്നെ ഒരു ജപ്പാന്‍ ചുവയുള്ള അജിനോമോട്ടോയുടെ ശരിയായ പേര് മോണോ സോഡിയം ഗ്ലുട്ടാമേറ്റ്‌ എന്നാണ്. ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനാമ്ലത്തിന്റെ സോഡിയം ലവണം ആണ് ഇത്. 1908 ഇല്‍ ജപ്പാനിലെ Kikunae Ikeda (ഈ പേര് എങ്ങനെ വേണമെങ്കിലും വായിച്ചോളൂ) കണ്ടെത്തിയ അഞ്ചാമത്തെ രുചി (മധുരം, കൈപ്പ്, പുളി, എരിവ് എന്നിവയാണ് നാല് രുചികള്‍ എന്നറിയാമല്ലോ) ഗ്ലുട്ടാമേറ്റ്‌ സംയുക്തങ്ങള്‍ക്ക് മാത്രം അവകാശപ്പെടാന്‍ ഉള്ളതായിരുന്നു. അങ്ങനെ അജിനോമോട്ടോയുടെ സ്വാദ് "pleasant savory taste" എന്ന് ലോകം ഉറപ്പിച്ചു. രാസപരമായി പറഞ്ഞാല്‍, ഗ്ലുട്ടാമേറ്റ്‌, അസ്പാര്‍ട്ടേറ്റ് എന്നീ അമിനാമ്ലങ്ങളില്‍ നിന്നു നിര്‍മിക്കപ്പെടുന്ന  മോണോ സോഡിയം ഗ്ലുട്ടാമേറ്റ്‌ (MSG), പക്ഷെ  ഗ്ലുട്ടാമേറ്റിനേക്കാള്‍ അതിവേഗം രാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിവുള്ളതാണ്. വെളുത്ത ക്രിസ്റ്റലുകള്‍ ആയി കാണപ്പെടുന്ന MSG യുടെ രാസ സൂത്രം  എന്നാണ്. ഇതില്‍ 78% ഗ്ലു ട്ടാമിക് ആസിഡും 22% സോഡിയവും ചിലപ്പോഴൊക്കെ 1% ശുദ്ധീകരിക്കേണ്ട മാലിന്യങ്ങളും അടങ്ങിയിരിക്കുന്നു. 

            ഖരാവസ്ഥയില്‍ പ്രത്യേക രുചിയൊന്നും ഇല്ലാത്ത MSG ജലത്തില്‍ ലയിക്കുമ്പോള്‍ ആണ് ആഹാര പദാര്‍ഥങ്ങള്‍ക്ക് വിശിഷ്ട രുചി പ്രദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഈ വിദേശി എത്തിയിട്ട് അധിക വര്‍ഷങ്ങള്‍ ഒന്നും ആയിട്ടില്ല എങ്കിലും  ഈ വര്‍ഷത്തെ ഇറക്കുമതി അയ്യായിരം ടണ്‍ ആയിരുന്നു. ഓരോ വര്‍ഷവും 9-10% വര്‍ദ്ധനവ്‌ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍, അജിനോമോട്ടോയുടെ സ്വീകാര്യത മനസിലാക്കാം. MSG ഉപഭോക്താക്കളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് USA തന്നെ. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ അമേരിക്ക നടത്തിയ സംഹാരതാണ്ഡവത്തിനൊടുവില്‍ അവിടെ നിന്നും സ്വായത്തം ആക്കിയതാണ് ഈ രുചി രാജാവിനെ. അത് പക്ഷെ അമേരിക്കയുടെ ആരോഗ്യത്തെ എങ്ങനെ ബാധിച്ചു എന്നറിയാന്‍ അധികം താമസിക്കേണ്ടി വന്നില്ല.
         അജിനോമോട്ടോ (MSG)  നിര്‍മ്മിക്കുന്നത് പ്രധാനമായും മൂന്നു മാര്‍ഗങ്ങളില്‍ കൂടിയാണ്. കരിമ്പിന്‍ ശര്‍ക്കരയുടെയോ അല്ലെങ്കില്‍ അന്നജതിന്റെയോ പുളിപ്പിക്കല്‍ (Fermantation) വഴിയാണ് ഇവിടെ MSG  ഉത്പാദിപ്പിക്കപ്പെടുന്നത്.




          സൂപ്പ്,   പ്രോസെസ്സ് ചെയ്ത ആഹാര സാധനങ്ങള്‍, മല്ലി, മുളക് മറ്റു പൊടിവകകള്‍, കുപ്പിയിലടച്ച ആഹാര പദാര്‍ഥങ്ങള്‍, ഫാസ്റ്റ് ഫുഡ് രുചി ഭേദങ്ങള്‍ എന്നിവ കൂടാതെ ബട്ടര്‍ ചിക്കന്‍ മുതലായ മാംസ വിഭവങ്ങളിലെ പുതിയ അതിഥികള്‍ എല്ലാം MSG അടങ്ങിയിട്ടുള്ളവയാണ്‌. ഇത് നമ്മുടെ അടുക്കളയ്ക്ക് വെളിയില്‍ മാത്രം നടക്കുന്ന പ്രതിഭാസം ആണെന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ, മാര്‍ക്കറ്റില്‍ ചില്ലറ വില്പനയിനങ്ങളിലും അജിനോമോട്ടോ ലഭ്യമാണ്. ഇന്നല്ലെങ്കില്‍ നാളെ അത് നമ്മുടെ അമ്മയുണ്ടാക്കുന്ന നന്മയുടെ രുചികളിലും കലരും എന്നത് തീര്‍ച്ച തന്നെ.
      സാധാരണയായി MSG അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളുടെ ഉള്ളടക്കങ്ങളില്‍ mono sodium glutamate, glutamate, glutamin, mono potassium glutamate, aspartate, sodium glutamate എന്നിങ്ങനെയുള്ള പേരുകളോ yeast extract, yeast food, gelatin എന്നോ ആയിരിക്കാം ആലേഖനം ചെയ്തിരിക്കുക. മോണോ സോഡിയം ഗ്ലുട്ടാമേറ്റ്‌ ഒരു ബ്ലീച്ചിംഗ് എജന്റ്റ് ആയും ഉപയോഗിക്കപ്പെടുന്നുണ്ട്. സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ താഴ്ന്ന നിലവാരത്തിലുള്ള ഹോട്ടലുകള്‍ വരെ ഉപയോഗിക്കുന്നുണ്ടെങ്കിലും അശാസ്ത്രീയമായ ധാരണകള്‍ കാരണം ഉപയോഗ രീതി തന്നെ പലപ്പോഴും തെറ്റാണ്. അളവ് കുറയുന്നതിനനുസരിച്ച് രുചി ഏറുന്ന മോണോ സോഡിയം ഗ്ലുട്ടാമേറ്റ്‌, പക്ഷെ സാധാരണ ഹോട്ടലുകളില്‍ ഉപഗോയിക്കുന്നത് കൈപ്പിടി കണക്കിലാണ് എന്നാണ് അടുത്ത കാലത്ത് നടത്തിയ ചില സര്‍വേകളില്‍ തെളിഞ്ഞു കാണുന്നത്.
MSG  സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍  
      ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടങ്ങള്‍ മുതല്‍ തന്നെ ഉപയോഗിച്ച് വരുന്ന MSG  ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നത് 1968  ഇല്‍ Dr. Ho Man Kwok സ്വന്തം അനുഭവത്തെ ആധാരമാക്കി എഴുതിയ ഒരു short  communication  ഇല്‍ കൂടിയാണ്. ഒരു റസ്റ്റോറന്റ്റിലെ  ആഹാരം കഴിച്ച ശേഷം അദ്ദേഹത്തിനും സുഹൃത്തിനും ഉണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ ആണ് ' ചൈനീസ്‌  റസ്റ്റോറന്റ്റ് സിണ്ട്രോം' എന്നാ പേരില്‍ MSG  sensitivity  യിലേക്ക് വിരല്‍ ചൂണ്ടിയത്. അതോടെ ഈ പുതിയ രുചിയ്ക്ക് പിന്നിലെ രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞു തുടങ്ങി.
MSG ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രധാനമായും പ്രൈമറി, സെക്കന്ററി എന്നിങ്ങനെ രണ്ടായി തിരിക്കാം. പ്രാരംഭ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയാണ് 
  • ഹൃദയ പ്രശ്നങ്ങള്‍
  • ഹൃദയ സ്പണ്ടാനങ്ങളുടെ എണ്ണം കൂടുക (Arrhythmias )
  • രക്ത സമ്മര്‍ദ്ദത്തിലെ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം
  • നെഞ്ചു വേദന (Angina )
  • വെന്‍ട്രിക്കിളിന്റെ സ്പന്ദനങ്ങളുടെ നിരക്ക് കൂടുക (Tachycardia )
  • സന്ധി വേദന
  • പേശിവീക്കം  
  • ശ്വാസതടസ്സം
  • തൊലിപ്പുറത്തെ പാടുകള്‍, ചൊറിച്ചില്‍
  • ദഹന പ്രശ്നങ്ങള്‍
          ദ്വിതീയ ഘട്ടത്തിലേക്ക് കടക്കുമ്പോഴേക്കും തുടര്‍ച്ചയായുള്ള MSG  ഉപയോഗം വ്യക്തിയെ (subject ) സ്ഥിരമായ രോഗാവഷ്ടയിലേക്ക് നയിക്കുന്നു. പൊണ്ണത്തടിയും (odesity) അതിനെ തുടര്‍ന്ന് വരുന്ന ഫാറ്റി ലിവര്‍ എന്നാ അവസ്ഥയും ഇതില്‍ പ്രധാനമാണ്. ഇന്‍സുലിന്‍ ഉത്പാദനവുമായി  ബന്ധപ്പെടാത്ത പ്രമേഹം (ടൈപ്പ് II DM ), ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയ സ്പന്ദന നിരക്കിലുള്ള വ്യത്യാസങ്ങള്‍ എന്നിവ സാധാരണയായി കണ്ടുവരുന്ന MSG യുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ആണ്. 
            അജിനോമോട്ടോയില്‍ 78% ഇല്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള ഗ്ലുട്ടാമേറ്റ്‌  എന്ന അമിനാമ്ലം ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ( നാഡീകോശങ്ങളെ തമ്മില്‍ സംവദിക്കാന്‍ സഹായിക്കുന്ന രാസ വസ്തു) ആയി പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ ശരീരത്തില്‍ ഉണ്ടാകേണ്ട അളവിലും കൂടുതലായി എത്തുന്ന ഗ്ലുട്ടാമേറ്റ്‌ , ഉയര്‍ന്ന രക്ത സമ്മര്‍ദം അനുഭവിക്കുന്ന വ്യക്തികളില്‍, കോശങ്ങളിലെ കാത്സ്യം ചാനലുകളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും തത്ഭലമായി ഉപയോഗിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്ത സമ്മര്‍ദം അനിയന്ത്രിതം ആകുന്നതിനു കാരണമായേക്കാം.
      ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നു മാസങ്ങളില്‍ ശരീരത്തില്‍ എത്തുന്ന MSG പൊക്കിള്‍കൊടി വഴി ഗര്‍ഭസ്ഥ ശിശുവിന്റെ കോശങ്ങളില്‍ എത്തുകയും അതിന്റെ വിഭജനത്തെ തടയുകയും ചെയ്യുന്നു എന്ന് ചില കണ്ടെത്തലുകള്‍ പറയുന്നു.
MSG യും തലച്ചോറും
      തലച്ചോറും രക്തവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ സഹായിക്കുന്ന ബ്ലഡ്‌ ബ്രെയിന്‍ ബാരിയര്‍ (3B ) ആണ് MSG യെ തലച്ചോറിലെ കോശങ്ങളില്‍ എത്തുന്നതില്‍ നിന്നും തടയുന്ന പ്രധാന ഘടകം. എങ്കിലും, 3B  യുടെ സുരക്ഷയ്ക്ക് വെളിയില്‍ ഉള്ള ഹൈപോതലമസ് ഇല്‍ MSG എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൈപോതലമസിനു ലെപ്ടീന്‍ എന്നാ ഹോര്‍മോണിനോട്  പ്രതികരിക്കാനുള്ള  കഴിവ് കുറയ്ക്കുകയും തന്മൂലം വിശപ്പ്‌ കൂടുകയും ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത കുറയുകയും ചെയ്യുന്നു. ഇത്  പൊണ്ണത്തടിയിലേക്ക് നയിക്കുന്നു. മാത്രമല്ല, രക്തത്തിലെ ഗ്ലുട്ടാമേറ്റ്‌ ന്‍റെ അളവിലുള്ള വര്‍ധനവ്‌ ആഗ്നേയ ഗ്രന്ഥിയുടെ ഇന്‍സുലിന്‍ ഉത്പാദനം കുറയാന്‍ കാരണമാകുന്നു. ഇത് പ്രമേഹത്തിന് കാരണമായേക്കാം. പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന പഞ്ചസാരയ്ക്ക് പകരമുള്ള ആസ്പാര്‍ട്ടേറ്റ് ടാബ് ലെറ്റുകളും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു. 
     അജിനോമോട്ടോ ഏറ്റവും കൂടുതലായി ബാധിക്കുന്നത് കുട്ടികളെയും പ്രായം എറിയവരെയും ആണ്. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത ബ്ലഡ്‌ ബ്രെയിന്‍ ബാരിയര്‍ ആണ് ഈ രണ്ടു കൂട്ടരെയും ഹൈറിസ്ക്‌ ഗ്രൂപ്പില്‍  ഉള്‍പ്പെടുത്താനുള്ള കാരണം. 
      "എല്ലാം തുടങ്ങുന്നത് ആഹാരത്തില്‍ നിന്നാണ്"
ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള കാരണമായി ആയുര്‍വേദം പറയുന്നത് ആഹാരവും വിഹാര(പ്രവര്‍ത്തി/ശീലം)വും ആണ്. ശരീരത്തില്‍ എത്തുന്ന ആഹാരം സ്വഭാവത്തെ പോലും സ്വാധീനിക്കുന്നുണ്ട് എന്ന് ശാസ്ത്രം പറയുന്നു.കുട്ടിക്കാലത്തെ ആഹാര ശീലങ്ങള്‍ മസ്തിഷ്ക വളര്‍ച്ചയെ സ്വാധീനിക്കുന്നു എന്നും നമുക്കറിയാം. 
"ജ്ഞാനം തപോ ഗ്നിരാഹാരോ മ്യന്‍മനോ വാര്യു 
വായൂ കര്‍മ്മാര്‍ക്ക കാലൌ ച ശുധെ കര്‍ത്യുണി ."
(ജ്ഞാനം, തപസ്സ്, അഗ്നി, ആഹാരം, മണ്ണ്, ജലം, അനുലെപനം, യജ്ഞാദി, സൂര്യന്‍, കാലം എന്നിവയാണ് ദേഹികളുടെ ശുദ്ധിക്ക് കാരണങ്ങള്‍.)
പൌരാണിക വിശ്വാസങ്ങള്‍ക്കും പൂര്‍വ ലിഖിതങ്ങള്‍ക്കും ഒപ്പം ശാസ്ത്രം കൂടി കൈ കോര്‍ക്കുമ്പോള്‍ നാമെന്തിനു അജ്ഞത നടിക്കണം?

കടപ്പാട്:
Dr. Harikumaran Nair, School of Bio  sciences, M.G. University
Google
Cell and Molecular biology, Lodish
മനുസ്മൃതി