September 12, 2012

ആറ്റിലെ നിധി തേടി

            പി എച് ഡി യ്ക്ക് ചേര്‍ന്ന ആദ്യ നാള്‍ മുതല്‍ സീനിയര്‍ സാക്ഷാല്‍ ശ്രീമതി ശാന്തീ സതീഷ്‌ (നേരത്തെ ഒരു കഥയിലെ നായികയായ ശാന്തി ചേച്ചി തന്നെ) പറഞ്ഞ് പേടിപ്പിച്ച ഇനം ആണ് ഈ സാമ്പിള്‍ കളക്ഷന്‍ എന്ന പരിപാടി. തനി കൊളോക്കിയല്‍ ആയി പറഞ്ഞാല്‍ സാദാ മീന്‍ പിടുത്തം തന്നെ സംഭവം. രാവിലെ തിരുമുറ്റത്ത്‌ കൊണ്ട് തരുന്ന മീനിന്റെ കൂട്ടത്തില്‍ മത്തിയും അയലയും നത്തോലിയും അല്ലാതെ മറ്റൊരു മീനിന്റെ പേര് പോലും അറിയാത്ത എന്നോട് മീനിന്റെ കാര്യം പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ടും, അതിലുപരി സുഹൃത്തും കുടുംബ സുഹൃത്തും ഒക്കെകൂടി ആയിപ്പോയത് കൊണ്ടും നാട്ടിലെ അറിയാവുന്ന വലക്കാരെയൊക്കെ  പറഞ്ഞ് തരാം എന്ന് ഇടയ്ക്കിടെ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു എന്ന വലിയ സത്യവും ഞാന്‍ മറച്ചു വയ്ക്കുന്നീല്ല. പക്ഷെ അവസാനം തീയില്‍ ചാടാന്‍ സമയം ആയപ്പോള്‍ ഫയര്‍ ഫോഴ്സ്കാരെ ആരെയും കാണ്മാന്‍ ഇല്ലാത്തത് കൊണ്ട് ഞാനും, ഒറ്റയ്ക്ക് പോകാനുള്ള ദൈര്യക്കൂടുതല്‍ കൊണ്ട് അച്ഛനും കൂടി ഐശ്വര്യമായിട്ടു വലയിടാന്‍ ആളെ തിരക്കി ഇറങ്ങി.
തൊടിയൂര്‍ പാലം 
          പള്ളിക്കല്‍ ആറ്‌ (കേള്‍ക്കുമ്പോഴേ വിചാരിക്കരുത് എനിക്ക് ഈ പള്ളിക്കല്‍ മാത്രേ ഉള്ളോ എന്ന്, സംഭവം കേരളത്തിലെ 44 നദികളില്‍ പെട്ട ആള്‍ തന്നെ)  ന്‍റെ തീരത്ത് സ്ഥിരമായി മീന്‍ പിടിക്കുന്ന സ്ഥലം അന്വേഷിച്ചുള്ള യാത്ര ചെന്നു അവസാനിച്ചത്‌ തൊടിയൂര്‍ പാലത്തിനടുത്ത്. നാട്ടില്‍ കൂടിയുള്ള രണ്ടേരണ്ട്‌ ആനവണ്ടികളും പോകുന്നത് ആ വഴിക്ക് തന്നെ ആയതു കൊണ്ട് യാത്ര ബഹുരസം. രാവിലെ 6.30 ന്‍റെ ബസ്‌ നു തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. അവിടെ എത്തിയപ്പോള്‍ . പാലത്തിനു തൊട്ടടുത്ത് ഒരു ചെറിയ ചായക്കട. മുറ്റത്ത്‌ ഒന്ന് രണ്ട്‌ ബഞ്ചുകളും ഒരു പത്രവും. നടത്തിപ്പ് ഒരു അമ്മയാണ്. അവിടെ വേറെ ആരും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ പതുക്കെ അങ്ങോട്ട്‌ ചെന്നു. നാട്ടിലെ വിവരങ്ങള്‍ തിരക്കാന്‍ എളുപ്പം എപ്പോഴും ചായക്കട തന്നെ. പരിചയം ഇല്ലാത്ത മുഖങ്ങള്‍ ആയതുകൊണ്ട് ചായയ്ക്കൊപ്പം ഒരായിരം ചോദ്യങ്ങളുമായാണ്‌ കക്ഷി എത്തിയത്. എവിടുന്നാ? എന്താ? ഇത്യാദികള്‍ക്ക്‌ ഉത്തരം കിട്ടിയപ്പോഴേക്കും ആളിന് ബഹു സന്തോഷം. കസ്റ്റമേഴ്സ് കൂടി കൂടി ബഞ്ചുകള്‍ എല്ലാം നിറഞ്ഞപ്പോഴേക്കും പള്ളിക്കല്‍ ആറും അതിലെ പ്രശ്നങ്ങളും ഒരു ആഗോളവിഷയം ആയി. നാട്ടിലെ ലോക്കല്‍ മണ്ണ് കടത്തലുകാര്‍ മുതല്‍ വൈ ഫൈ ടീം ന്‍റെ വരെ പേരും അഡ്രസ്‌ ഉം പലഭാഗത്ത്‌ നിന്നും ഉയര്‍ന്നു വന്നു, ഒപ്പം ഒരായിരം കഥകളും. കൂട്ടത്തില്‍ ഇരുന്ന് എഴുതിയെടുതാല്‍ തട്ട് കിട്ടിയാലോ ന്ന് പേടിച്ചു ഞാന്‍ പതിയെ recorder ഓണ്‍ ചെയ്തു. കുറച്ചു മീനിനെ കൂടി പിടിക്കണം എന്ന് പറഞ്ഞപ്പോള്‍ അവിടെ അടുത്തുള്ള ഒരാളിനെ പരിചയപ്പെടുത്തി തന്നു. കാര്യം പറഞ്ഞപ്പോള്‍ " ദാ പോയി ദേ വന്നു" ന്നും പറഞ്ഞ് ആള്‍ സൈക്കിള്‍ ഇല്‍ വീട്ടിലേയ്ക്ക്. പത്തു മിനിട്ടിനുള്ളില്‍ ആളും വലയും എത്തി.


പള്ളിക്കല്‍ ആറ് 


പാലത്തിനും അപ്പുറം 



വട്ടക്കായല്‍ ചേരുന്ന സ്ഥലം 


വല വീശാം വണ്‍ ...


ടൂ.... 


ത്രീ.....

നിധി എങ്ങാന്‍ ഉണ്ടെങ്കിലോ...???
         പാലത്തിനു താഴെ ബണ്ട് കെട്ടിയ ആറിനും വട്ടക്കായലിനും ചുറ്റുമായി വല വീശാനുള്ള സ്ഥലങ്ങള്‍ ഒക്കെ മാര്‍ക്ക്‌ ചെയ്ത് ഇട്ടിരിക്കുകയാണ് പുള്ളി. കിട്ടുന്ന മീനുകളെയെല്ലാം പെറുക്കിയെടുത്ത്‌ തരുന്നതിനിടയില്‍ പണ്ടത്തെ പ്രഭാവകാലത്തെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കാനും മറന്നില്ല ട്ടോ. കൂട്ടത്തില്‍ കിട്ടിയ ഒരു കുഞ്ഞു ജീവിയെ എന്താന്നു പോലും നോക്കാതെ എടുത്ത് ഒരേറ്. കോളേജിലെ സ്പെസിമന്‍ കൂട്ടത്തില്‍ കണ്ട പരിചയം വച്ചു ചെന്നു എടുത്തു നോക്കിയപ്പോള്‍ ആളൊരു പാവം മീന്‍ ആണ്.  അവര്‍ അതിനെ വാല്‍മാക്രി എന്ന വിളിക്കുന്നത്‌. ഒരുകാലത്തും വാല് മുറിയാത്ത വാല്‍മാക്രി. വളര്‍ന്നു വലിയ തവള ആകില്ല എന്ന് കൂടി കേട്ടപ്പോള്‍ അച്ഛന്‍റെ മുഖത്ത് ആകെ സംശയം. അങ്ങനെയും ഒരു വാല്‍മാക്രിയോ എന്ന്. കഴിക്കാന്‍ പറ്റാത്ത ഒന്നിനെയും അവരാരും മീനായിട്ടു കൂട്ടില്ല എന്ന് ഉറപ്പായി. എന്തായാലും കരിമീനോ ആറ്റു കൊന്ച്ചോ വേണാച്ചാല്‍ രാവിലെ അങ്ങട് വച്ചു പിടിച്ചോളൂ.
ഇവന്‍ ആണ് വാല്‍മാക്രി 
പൂവാലി പരല്‍ 
       കുറെ തവണ വല വീശിയപ്പോഴേക്കും നല്ല വെയില്‍ ആയി. പിന്നവിടെ കൂടുതല്‍ നിന്നു സൂര്യനെ കറപ്പിക്കണ്ടാ എന്ന് കരുതി വലക്കാരന് കാശും കൊടുത്തു തിരിച്ചു നടന്നു. അപ്പോഴേക്കും നമ്മുടെ കലാഭവന്‍ മണിയുടെ പാട്ടിലെ പൂവാലിപരലും, കോലാനും പിന്നെ വേറെകുറെ മീനുകളും കിട്ടിയിരുന്നു. തിരിച്ചു വരുമ്പോള്‍ തൊടിയൂര്‍ പാലത്തില്‍ ഏതോ കലാകാരന്‍ വരച്ചിട്ട ഒരു ചുവര്‍ ചിത്രം കണ്ടു. അതിന്‍റെ  ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ തൊട്ടടുത്തുള്ള കടയിലെ ചേട്ടന്‍ ആര്‍ടിസ്റ്റ്നെ കാട്ടി തന്നു. ആളൊരു പെയിന്റിംഗ് തൊഴിലാളിയാണ്, ഒരു കലാകാരന്‍ താടിയും ഒക്കെ വച്ചു നടക്കുന്ന നിശബ്ദന്‍. അച്ഛന്‍ എന്ത് ചോദിച്ചിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ അവര്‍ പറഞ്ഞ്, ചോദിച്ചിട്ട് കാര്യം ഇല്ലെന്നു. 
ചുവര്‍ ചിത്രം 
        ബണ്ട്നു അപ്പുറത്തുള്ള റോഡില്‍ കരുനാഗപ്പള്ളി - അടൂര്‍ ട്രാന്‍സ്പോര്‍ട്ട് വന്നതു കണ്ട് ഓട്ടം തുടങ്ങിയത് കൊണ്ട് കൂടുതലൊന്നു അറിയാന്‍ കഴിഞ്ഞില്ല. അടുത്ത സീസണിലും വരുമ്പോള്‍ വിളിക്കാന്‍ വേണ്ടി തുളസി ചേട്ടന്റെ നമ്പര്‍ ഉം വാങ്ങി ഞങ്ങള്‍ തിരിച്ചു വീട്ടിലേയ്ക്ക്. അങ്ങനെ ആദ്യത്തെ സ്പെസിമെന്‍ കളക്ഷന്‍ അവസാനിച്ചു
ശുഭം.