Showing posts with label ഒന്ന് വായിക്കാന്‍. Show all posts
Showing posts with label ഒന്ന് വായിക്കാന്‍. Show all posts

January 15, 2015

തിരിച്ചുവരവ്

അങ്ങനെ വീണ്ടും രാത്രി പത്തു പത്തര  പതിനൊന്നു പതിനൊന്നര 
നട്ട പാതിരാ മുളച്ചു കിളിച്ചു പൂവിട്ടു വിരിയാറായി...
കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോവാറായെന്നു ഇടയ്ക്കിടെ ഓർ മ്മിപ്പിക്കുന്ന മൂടൽമഞ്ഞിന്റെ നേർത്ത അടരുകൾ മുന്നിൽ  അങ്ങും ഇങ്ങും തത്തി കളിക്കുന്നു.

ഇനി നീ നിർത്തിയില്ലേൽ ആ ചതി ഞാൻ ചെയ്യും എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഡെൽ മെല്ലെ കരഞ്ഞു 
കീ കീ കീ... 


കണ്ണ് തെറ്റി തെക്കും വടക്കും ഓടി നടന്ന അക്ഷരകുഞ്ഞുങ്ങൾക്കിട്ട്  ഒരു പണി കൊടുക്കാനുള്ള ആയുസ്സ് തരണേ  എന്റെ ഡെൽ മുത്തപ്പാ എന്നാ ഒരൊറ്റ പ്രാർത്ഥന മാത്രം മനസ്സിൽ. കണ്ട്രോൾ Z കണ്ടു പിടിച്ചവനെ അരിയും പൂവുമിട്ടു പൂജിക്കാനുള്ള തീരുമാനം പി എച്ച് ഡി യ്ക്ക് ചേർന്ന  ആദ്യ നാളുകളിൽ തന്നെ എടുത്തതുകൊണ്ട് ആളെ കാണേണ്ട താമസമേ ഉള്ളു, വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ എടുത്തങ്ങു പ്രയോഗിക്കും. അവസാനം ഇടതു മാറിയ ആൾ വലത്തേ സൈഡിൽ നിൽക്കുമ്പോൾ വില്ലന്റെ പരിവേഷവുമായി അവൻ... 
കണ്ട്രോൾ Z മുന്നില്...

അല്ലേലും ഇപ്പൊ കഥയിലെ വില്ലന്മാരൊക്കെ ആദ്യം നല്ലവരായിട്ടാ വരാറ്. തിരിച്ചറിവിന്റെ നിമിഷങ്ങൾ..
ബാ...
പോരേ....
നമുക്ക് കഥയിലേക്ക് തിരിച്ചു വരാം......















       വർഷങ്ങൾക്ക് ശേഷം പടി വാതിൽ കടന്നെത്തുന്നതിന്റെ ആണോ ആവോ വല്ലാത്ത നിശബ്ദത. അങ്ങും ഇങ്ങും ചിറകടിച്ചു പറക്കുന്ന നരിച്ചീറുകൾ.. അർദ്ധരാത്രി പന്ത്രണ്ടര മണി. 
എഴുത്തും വരപ്പും എന്തിനു വായന പോലും നിർത്തി വച്ചിട്ട് വർഷങ്ങളായത് കൊണ്ട് എഴുതി തുടങ്ങിയപ്പോ വികടൻ തന്നെ നാവിൽ. പിന്നെ ഇതിപ്പോ ആര് കാണാനാ എന്ന ആത്മഗതാഗതം വേറെ, എന്തായാലും രണ്ടും കൽപ്പിച്ചു തുടരുന്നു.
ഇന്ന് ഞാൻ അവതരിപ്പിക്കുന്ന കഥയുടെ പേര്: തിരിച്ചു വരവ് 

വെറുതെ മീനും മീൻകാരും തോട്ടിലെയും കുളത്തിലേയും വെള്ളവുമായി പുസ്തകവും പേനയും താഴെ വെച്ച് സമാധാന ജീവിതം നയിച്ചോണ്ടിരുന്ന എന്റെ മുന്നിൽ വീണ്ടും അവൻ ബ്ലോഗ്‌   
പണ്ടൊരു നട്ട പാതിരായ്ക്ക് ആ വാതിലിൽ ചെന്നു മുട്ടിയപ്പോൾ ഗൂഗിൾ മുതലാളി ചോദിച്ചു ആരാ നീ? എന്താ നിനക്ക് വേണ്ടത്? എന്ന്. 
ഞാൻ പറഞ്ഞു എനിക്ക് എന്റെ ബ്ലോഗ്ഗർ ഡാഷ് ബോർഡ്‌ വേണം എന്ന്.
അപ്പോൾ മുതലാളി പറഞ്ഞു ഇവിടെ അങ്ങനൊരു സംഭവം  ഇല്ലന്ന്. 
അന്ന് തീർന്നു  ഗൂഗിളുമായുള്ള ബന്ധവും എല്ലാം. ഭാഗ്യദോഷം കൊണ്ട് കുടികിടപ്പ് സർട്ടിഫിക്കറ്റ് കിട്ടിയതും ഇല്ല. ഉണ്ടാരുന്നേൽ ഞാൻ മള്ളൂരിനെ വെച്ചൊരു അലക്കു അലക്കിയേനെ.

    പിന്നെ എന്നെ വേണ്ടാത്ത ഗൂഗിളിനെ എനിക്കും വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഒരു വർഷം  നീണ്ട ഏകാന്ത വാസം. " സഫരോം കി സിന്ദഗി ജോ കഭി നഹി  ഖതം ഹോ ജാതി ഹേ"...
    പലരും അച്ചടി മഷിയുടെ നിറങ്ങളും വായനയുടെ മറ്റു ലോകങ്ങളും കാട്ടി തന്നെങ്കിലും എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു നടക്കുമ്പോഴാണ് " എഴുത്തു നിർത്തിയാ പിച്ചു കിട്ടും എന്ന അതിഭീകരമായ ഭീഷണി പേര് പുറത്തു പറയാൻ പറ്റാത്ത ചില തീവ്രവാദി സംഘടനകളിൽ നിന്നു വരുന്നതും അതനുസരിച്ച് ഇവിടെല്ലാം ക്ലീൻ ചെയ്യാൻ തീരുമാനിക്കുന്നതും. 
ഇതിനിടെ നടന്ന പ്രധാന സംഭവങ്ങൾ ഒന്ന് ഓർത്തെടുക്കുന്നതിൽ വിരോധം ഇല്ലല്ലോ? തുറന്നു പറയുമ്പോൾ ഇടയ്ക്ക്  അടപ്പ് പൊന്തിയില്ലെൽ സഹായിക്കുമെന്ന വിശ്വാസത്തോടെ...
വിശ്വാസം അതല്ലേ എല്ലാം...
പതിവുപോലെ 2013 ക്രിസ്മസ് 2014 ന്യൂ ഇയർ ദിവസങ്ങൾ  ഉറക്കം  തരാതെ വിളിച്ചു ശല്യപ്പെടുതിയവർക്ക് നന്ദി പറഞ്ഞു കൊണ്ട് കാര്യപരിപാടിയിലേക്ക് കടക്കട്ടെ.

എച്ച് വണ്‍  എൻ വണ്‍  ഒക്കെ പോയി അവസാനം എബോളയിൽ വന്നെത്തി നിൽക്കുന്നു വൈറസ്‌ ഭീകരർ. ഇങ്ങെത്തി എത്തിയില്ലാ എന്ന് പറയുന്നുണ്ടെങ്കിലും കരുതിയിരുന്നാൽ കാശും കാറ്റും പോകാതെ സൂക്ഷിക്കാം അത്രന്നേ .... വേറെന്തു പറയാൻ.. അതിനൊക്കെ ഇടയിൽ  WHO തെക്ക് കിഴക്കാൻ ഏഷ്യ പോളിയോ ഫ്രീ ആണെന്ന് പറഞ്ഞപ്പോ കൂടെ നമുക്കും ഒരു സന്തോഷം....
മെയ് മാസത്തിൽ വലിയൊരു അത്ഭുതം നടന്നു. ഇന്ത്യയിൽ  ഒരു താമര വിരിഞ്ഞു. കോടീശ്വരൻ മാർ ആയിരുന്ന യു പി എ യെ ലക്ഷപ്രഭുക്കൾ ആക്കികൊണ്ട്  അങ്ങനെ അവസാനം കാത്തിരുന്ന ഇലക്ഷൻ റിസൾട്ട്‌ എത്തി. വർഷങ്ങളായി തുടരുന്ന തൂക്കും പറ്റി പിടിച്ചതും ആയിരുന്ന മന്ത്രി സഭകൾക്കിടയിൽ ഭൂരിപക്ഷം തെളിയിച്ചു മോഡിജി അധികാരത്തിൽ വന്നു. ബാക്കിയൊക്കെ കണ്ടോണ്ടിരിക്കുന്നു.
വാൽകഷ്ണം: ഇതൊക്കെയായിട്ടും ശ്രീ പത്മനാഭന്റെ നാഭീയിലല്ലാതെ ആ മണ്ണിൽ ഒരു താമര വിരിയിക്കാൻ കേരളത്തിലെ കാവിപ്പടയ്ക്കായില്ല... ഇന്നച്ചന്റെ ലോട്ടറി വരെ അടിച്ച സ്ഥിതിക്ക് ഇതൂടെ ആവാരുന്നില്ലേ ന്റെ കോടീശ്വരൻ പത്മനാഭാ......

ആത്മഹത്യ ചെയ്യാൻ പോലും നിർവാഹം ഇല്ലാതെ ഐ സി യു വിൽ കിടന്ന ഓർക്കുട്ട് ന്റെ ദയാവധവും അതിനോടനുബന്ധിച്ച് മുഖ പുസ്തകത്തിൽ  നടന്ന അനുശോചന പരിപാടിയും കണ്ടു പലരും മൂക്കത്ത് വിരൽ വച്ചു .. ദെന്താപ്പൊ ഈ ഓർക്കുട്ട് എന്ന്. ലോകം  രണ്ടായിരത്തിലേക്ക് കാലെടുത്തു വച്ചത് തന്നെ ഓർകുട്ടിൽ ചേരാൻ ആയിരുന്നു എന്നാരുന്നു ബുജി മതം. എന്നിട്ടിപ്പോ മോൻ വന്നപ്പോ അച്ഛനെ ആർക്കും അറിയുക കൂടി ഇല്ല. എന്തായാലും കുറെ കൗമാര- യൗവന ദിനങ്ങൾക്ക്  കൂട്ടായി നിന്ന പഴയ പള്ളിക്കുടം കൂട്ടുകാരെയെല്ലാം ഇന്റർനെറ്റ്‌ എന്ന ലോകത്തിന്റെ പച്ചപ്പിൽ ഒരു മരച്ചോട്ടിൽ ആക്കിയ ഓർക്കുട്ട് ഒരു അത്ഭുതം ആയിരുന്നു എന്ന് പറയാതെ വയ്യ. പാട്ടുള്ളതും ഇല്ലാത്തതുമായ നിന്റെ പ്രൊഫൈലുകൾ  ഇനി കാണാൻ കഴിയില്ല എന്നാ വേദന വേദനയോടെ തന്നെ ഓര്ക്കുന്നു....
ഒപ്പം ഒരു ഭീഷണി: പച്ചില വേറെ വന്നിട്ടുണ്ട് ദൂരെ നിൽക്കുമ്പോൾ  ഗൂഗിൾ പ്ലസ്‌ അടുത്ത് വരുമ്പോൾ നീ പ്ലസ്‌ അല്ലയോ എഫ് ബി നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.

ഇതിനിടെ കുറെ കാലങ്ങളായുള്ള നമ്മുടെ സ്വപ്നം മംഗൾയാൻ അങ്ങ് ചൊവ്വയിൽ എത്തി. ചോദിച്ച് ചോദിച്ച് പോയതാനേലും അങ്ങെത്തി  എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ചൊവ്വയിൽ നിന്നയച്ച ഗവണ്മെന്റ് എൽ പി എസ്സ്  ന്റെ ഫോട്ടോയൊക്കെ ഇട്ട് ആഘോഷിച്ചെങ്കിലും ഇന്ത്യക്കാരൻ എന്ന പേരിൽ എല്ലാവരും ഹൃദയം നിറഞ്ഞു ആഹ്ലാദിച്ച നിമിഷങ്ങൾ. എങ്കിലും ഒരു ചോദ്യം ഇപ്പളും നിലനില്ക്കുന്നു: 
അപ്പ ഈ ചൊവ്വ ദോഷത്തിന്റെ കാര്യത്തിൽ  എന്താ ഒരു തീരുമാനം? നിക്കണാ പോണാ 
പോയാ പിന്നെ നമുക്ക് നഷ്ടമാകുന്നത് ഒരു ബുദ്ധേട്ടൻ യുഗമായിരിക്കും ( കടപ്പാട്: നെടുമുടി വേണു)





അവസാനം ഒരൊറ്റ ടീം ആയി കളിച്ച ദാദയും സച്ചിനും വെറുമൊരു ഫുട്ബോളിന്റെ പേരിൽ ചേരി തിരിഞ്ഞു മത്സരിച്ചതും  അവസാനം കൽകട്ട  കപ്പ്‌ കൊണ്ടുപോയപ്പോൾ പൊരുതി തോറ്റ ബലത്തിൽ കേരളാ ബ്ലാസ്റ്റെർസ് അഭിമാനത്തോടെ തിരിച്ചെത്തിയതും 2014 ഇൽ  തന്നെ.


ഒരു സത്യം ഒർമ്മിപ്പിക്കട്ടെ: കപ്പ്‌ ഇപ്പളും ഞമ്മക്ക് തന്നെ. ബംഗാളികൾ മുഴുവനും ഇവിടല്ലേ താമസം... അസ്സലാമു അലൈക്കും...  (മ്മളും ഒരു കൊച്ചു ദുബായ് തന്നെ വേണേ ഉരു കൊച്ചിലോ ഒക്കെ അടുപ്പിക്കാം)



ഇനിയും പറയാൻ ഏറെ ബാക്കി. പക്ഷെ എന്റെ കണ്ണും ഡെൽ ന്റെ ബാറ്ററിയും സഹകരിക്കാത്തത് കൊണ്ടും വായനക്കാരുണ്ടെങ്കിൽ അവരുടെ ക്ഷമ പരീക്ഷിക്കുന്നത് എല്ലിനും പല്ലിനും നല്ലതല്ലാത്തതു കൊണ്ടും തത്കാലം നിർത്തുന്നു...
പി കെ യുടെ വിലക്കും നമ്മുടെ സോളാറും മിട്ടായി പൊട്ടിച്ച പോലെ തുണ്ട് തുണ്ടാക്കിയ ആന്ദ്രാപ്രദേശും എല്ലാം മാപ്പ് തരുമെന്ന പ്രതീക്ഷയോടെ.....

October 26, 2013

ക്ഷേത്ര ദർശനം: മലയാലപ്പുഴ ഇടത്തിട്ട ദേവീ ക്ഷേത്രം

        ജന്മ പുണ്യങ്ങളുടെ ഫലമാണ് ക്ഷേത്ര ദർശനം എന്നത് വെറും വാക്കായിരിക്കില്ല. നമ്മുടെ ആഗ്രഹം കൊണ്ട് മാത്രം ഒരു അമ്പലത്തിലും ചെന്നെത്താൻ കഴിയില്ലെന്ന് കേട്ടിട്ടുണ്ട്. അവിടെ ഇരിക്കുന്ന ആൾ വിചാരിക്കണം എന്ന്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ഒരു അന്തരീക്ഷം.. അത് നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്ന വിചാരങ്ങൾ, ബോധം എല്ലാം വിഭിന്നം. എല്ലാ ദൈവവും ഒന്നാണ് "ഏകദാ ബഹുദാ.." എന്ന് പറയുമ്പോഴും ഓരോ ദൈവസങ്കല്പ്പവും നമ്മുടെ ഇന്ദ്രിയങ്ങൾക്കു ഓരോ തരത്തിൽ അനുഭവപ്പെടുന്നത് ചിലപ്പോൾ ഘനീഭവിച്ച വിശ്വാസങ്ങളിൽ കൂടി നോക്കി കാണുന്നത് കൊണ്ടാകാം.

     പെട്ടെന്ന് തീരുമാനിച്ചതായിരുന്നു മലയാലപ്പുഴ യാത്ര. മലയാലപ്പുഴ അമ്മയുടെയും പിന്നെ രാജന്റെയും നാട്ടിലേക്ക്. ആദ്യ ദർശനം: രാജനെയല്ല അമ്മയെ. കേട്ട്കേഴ്വികളിൽ എല്ലാം ഉഗ്രരൂപിണിയായിരുന്നു അമ്മ. പ്രാക്കും മോഷണവും മനോദോഷവും അങ്ങനെ മുറ്റത്തു വശ പിശകായി കിടക്കുന്ന ഒരു ഇല കണ്ടാൽ പോലും മലയാലപ്പുഴ അമ്മ നോക്കിക്കോളും എന്ന് പലതവണ പറഞ്ഞു കേട്ടിട്ടാകും, മനസ്സിൽ എപ്പോഴും മുടിയഴിച്ചിട്ട് ദംഷ്ട്രകൾ കാട്ടി ഉറഞ്ഞു തുള്ളുകയായിരുന്നു ദേവി. അതുകൊണ്ടായിരിക്കും അവസരങ്ങൾ പലതു വന്നു പോയിട്ടും ആ വഴിക്ക് പോകാൻ ഒരു ധൈര്യം കിട്ടാതെ പോയത്.

     തലേ ദിവസം തന്നെ തീരുമാനിച്ചു, ആദ്യം കാണാൻ പോകുമ്പോൾ വെറും കയ്യുമായി ചെല്ലില്ല എന്ന്. മുറ്റത്തെ തുളസിചെടിയിൽ ആയിരുന്നു കണ്ണ്. ഇഷ്ടമാണോ എന്ന് അറിയില്ല എങ്കിലും ഒരു തുളസിമാല കയ്യിൽ കരുതി.  അമ്പലത്തിൽ പോകുമ്പോൾ ഒരു മാലയോ കുറച്ചു പൂവോ എന്തെങ്കിലും കയ്യിൽ കരുതുക എന്നത് വല്ല്യമ്മ പറഞ്ഞു തന്ന ശീലം. രാവിലെ തന്നെ പുറപ്പെട്ടു. ഒപ്പം അമ്മമാരും (രണ്ടല്ല മൂന്നു പേരും) കൊച്ചേട്ടനും കുട്ടനും. 7.45 ആയപ്പോഴേക്കും അമ്മയുടെ മുറ്റത്തു എത്തി.

       ഗ്രൗണ്ടിൽ വണ്ടി പാർക്ക്‌ ചെയ്തു ഇറങ്ങുമ്പോൾ ചുറ്റും കടും നിറങ്ങളുടെ ഉത്സവം. ചുവന്ന പട്ടും ഉടയാടയും സ്വർണ്ണവർണ്ണത്തിലെ നേർച്ച വിളക്കുകളും തിളങ്ങുന്ന അലങ്കാരങ്ങളും തൂക്കിയിട്ട കടകളും ദക്ഷിണ വച്ച് തൊഴാനുള്ള വെറ്റയും പാക്കും വിൽക്കാൻ ഇരിക്കുന്നവരും....ചുവപ്പിന്റെ നിറഭേദങ്ങളിൽ ഉള്ള കുങ്കുമ പൊടിയുമായി അകലെ മാറിയൊരു ചെറിയ കട..... കണ്ണ് ആദ്യം പതിഞ്ഞത് പക്ഷെ, അമ്മയുടെ ഗോപുര വാതിലിനു നേരെ ആയിരുന്നു.. പിന്നെ സ്വർണനിറമുള്ള കൊടിമരത്തിനും. എപ്പോഴും വരാൻ പറ്റാത്തത് കൊണ്ട് വന്നപ്പോൾ എന്തൊക്കെയോ വാങ്ങി അമ്മയ്ക്ക് കൊടുക്കാൻ അമ്മസ് ഓട്ടം തുടങ്ങി. ഉടയാട, കർപ്പൂരം, ചന്ദനത്തിരി, എണ്ണ, മാല എന്നിങ്ങനെ ലിസ്റ്റ് വലുതായി തുടങ്ങിയപ്പോൾ ഞങ്ങൾ അമ്പലത്തിനു ചുറ്റും കാണാൻ ഇറങ്ങി. 
ഗോപുരം 

  

















 ആദ്യ പ്രാർത്ഥന: ഏതു ദേവാലയം ആയാലും, കുറച്ചു മഹത്തരം ആണെന്നു പെട്ടെന്ന് ഓർത്തു. ആദ്യം മനസ്സിൽ തോന്നുന്നത് പ്രാർഥിക്കാം  എന്നു കരുതി.പടി ചവിട്ടി ഗോപുരം കടന്നു അകത്തെത്തുമ്പോൾ  കാലിൽ തടഞ്ഞത് ചിതറിക്കിടക്കുന്ന മഞ്ചാടി മണികൾ. പിന്നെ കാലിലെ കേട്ട് പൊട്ടിച്ചു രക്ഷപെടാൻ ശ്രമിക്കുന്ന നേർച്ച  കോഴികളുടെ കരച്ചിൽ. രണ്ടും അമ്മയുടെ ഇഷ്ട വഴിപാടുകൾ. കുറവൊന്നും അല്ല നേർച്ച നടത്തുന്നവരുടെ എണ്ണം. എങ്കിലും ഞങ്ങൾ പോയത് ഒരു പൂമാല വാങ്ങാൻ ആയിരുന്നു. ദേവസ്വം വക പൂജാ സാധനങ്ങൾ വില്ക്കുന്ന കൌണ്ടർ ഇൽ നിറയെ താമരപ്പൂക്കൾ. കണ്ടപ്പോൾ മനസ്സിൽ ഓർത്തത്‌ എന്റെ കണ്ടാളസ്വാമിയെ. 
ദേവിക്ക് വേണ്ടി 
ഒരിക്കൽ എനിക്കൊരു പൂവ് തന്നിരുന്നു, സമ്മതം പറഞ്ഞ്. റോസും ചുവപ്പും നിറങ്ങളിൽ ഉള്ള അരളി മാലകളും ചുവന്ന റോസാപ്പൂക്കൾ കെട്ടിയ മാലയും ഉണ്ട് അവിടെ. ഏറ്റവും കുറഞ്ഞ വില 40 രൂപ. അതല്ലാതെ എണ്ണയും മറ്റു പൂജാദ്രവ്യങ്ങളും ത്രിമധുരവും. ഉടയാട മാത്രം രസീത് എഴുതി വാങ്ങണം. മഞ്ചാടി വാരിയിടാനും ഉണ്ട് ചെറിയ ചെലവ്. കൈ നിറയെ മഞ്ചാടി എടുക്കണം എങ്കിൽ 30 രൂപ കൊടുക്കണം. അമ്മയ്ക്ക് ഒരു ചെറു ചിരി. കൂടെ ഉള്ള ഞങ്ങൾ 3 പേരുടെയും കൈ അത്ര ചെറുതൊന്നും അല്ല എന്നോർത്താണോ എന്തോ? എന്റെ കയ്യിലെ വാഴയിലയിൽ തുളസിമാലയ്ക്കൊപ്പം നിറയെ പ്രസാദങ്ങൾ ആയി അപ്പോഴേക്കും.
മഞ്ചാടി മണികൾ 
















    ഇനി വഴിപാടു കൌണ്ടർ.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കൌണ്ടർ ആണ്. ആദ്യം ചേട്ടനും കുട്ടനും രസീത എഴുതിക്കാൻ ചെറിയ ശ്രമം നടത്തിയെങ്കിലും അവസാനം സ്ത്രീകളുടെ ക്യൂ ചെറുതായപ്പോൾ അമ്മാസ്  നടപ്പന്തലിൽ ഇരുന്നു എന്നെ കൂടി വിട്ടു. രക്തപുഷ്പാഞ്ജലി ആണ് ചെറിയ വഴിപാടുകളിലെ പ്രധാന ഇനം എന്ന് ആദ്യം കയറിയ കടയിലെ ആൾ പറഞ്ഞത് കൊണ്ട് എല്ലാവരുടെയും പേരും നാളും  പറഞ്ഞു രസീത് എഴുതിച്ചു. കൌണ്ടറിൽ എഴുതുന്നത്‌ കാക്കി കുപ്പായം. ചോദിച്ചപ്പോൾ ഒരു ചിരിയോടെ ഉള്ള മറുപടി. ആൾ ഇല്ലാത്തതു കൊണ്ടാണത്രേ. വെള്ളിയും ചൊവ്വയും ആണ് അമ്മയ്ക്ക് പ്രധാനം എന്ന്. 
   ഇനി ചുറ്റു തൊഴുതു വരാം. ക്ഷേത്രത്തിനു വെളിയിൽ ഉപദേവതകൾ രക്ഷസും ദേവനും നാഗദൈവങ്ങളും. നാഗദൈവങ്ങളുടെ മുന്നില് പുള്ളൂവൻ പാട്ടും ഉണ്ട്. ചുറ്റും തൊഴുത് നടയ്ക്കൽ എത്തിയപ്പോൾ ഉഷപ്പൂജാ സമയം. ശ്രീബലി കഴിയാതെ വാതിൽ തുറക്കില്ല. നട തുറക്കാൻ കാത്തു നില്ക്കുന്ന ആൾക്കാരുടെ തിരക്ക് കൂടിയപ്പോൾ അതും ഒരു ക്യൂ ആയി.ഇടയ്ക്ക് പ്രാർഥനയിൽ മുഴുകുമ്പോഴൊക്കെ കൊടിമരത്തിന്റെ തട്ടിൽ വീണു ചിതറുന്ന മഞ്ചാടിമണികളുടെ കിലുക്കം.നട തുറന്നു അകത്തു കയറിയിട്ടും മനസ് ആ മഞ്ചാടി മണികളിൽ ഉടക്കി നില്ക്കുന്നത് പോലെ...
   അകത്തെത്തി ശ്രീകോവിലിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. അമ്മേ... ഭക്തി കുറവായിട്ടാണോ? എന്തോ മനസ്സിൽ ഒരു സംശയം.പിന്നെ മനസിലായി,ശ്രീകോവിലിനു വാതിൽ ഇല്ലന്നും ഗർഭഗൃഹത്തിന്റെ വാതിൽ തുറന്നിട്ടില്ല എന്നും.അടുത്ത ഇടയ്ക്കയുടെ നാദം, ഒപ്പം കിരാതത്തിലെ ശിവസ്തുതിയും. കണ്ണടച്ച് നിന്നപ്പോൾ മുന്നിൽ അരൂപമായ ഒരു വെളിച്ചം. പിന്നെ നട തുറക്കുന്നത് വരെ അങ്ങനെ...നട തുറന്നപ്പോൾ നിറയെ പൂമാലകളും പട്ടും ചാർത്തിയ ദേവി. അടുത്ത് തന്നെ ശ്രീബലി വിഗ്രഹവും.ചുറ്റും തൊഴുത് കയ്യിലെ സമ്മാനങ്ങൾ എല്ലാം നടയ്ക്കൽ വച്ച് നാലമ്പലത്തിനു പുറത്തു കടന്നു. അര്ച്ചനയുടെ പ്രസാദം നേരത്തെ തന്നെ എടുത്തു വച്ചിരിക്കുകയാണ്. രസീത് കൊടുത്താൽ ശ്രീകോവിലിൽ ജപം കഴിഞ്ഞു ഈ പ്രസാദത്തിനൊപ്പം തരും. ഇനി നട പന്തലിന്റെ ഓരത്തെ പടിയിൽ ഇത്തിരി നേരം. പിന്നെ നിവേദ്യത്തിന്റെ പങ്കും വാങ്ങി തിരിച്ചിറങ്ങി.
 
വടക്കേ നട 
  നാഗ ദൈവങ്ങളുടെ അടുത്ത എത്തിയപ്പോഴേക്കും തുള്ളി തൂവി നിന്ന മഴ ശക്തി കൂട്ടി. പേരും നാളും പറഞ്ഞു സന്തതിക്കും സമ്പത്തിനും നാവേറ് പാടിച്ച് തിരിച്ചിറങ്ങാൻ നോക്കുമ്പോൾ നട വിട്ടു ഇറങ്ങാൻ പറ്റാത്ത മഴ. പിന്നെ കുറച്ചു നേരം കൂടി അമ്പല നടയിൽ. മഴ തോർന്നു  തുടങ്ങിയപ്പോൾ കാറിൽ ഇടാൻ ഒരു ശിവ പാർവതീ ചിത്രവും വാങ്ങി ഗ്രൗണ്ടിൽ എത്തി. തിരിഞ്ഞു നോക്കുമ്പോൾ മഴ നനഞ്ഞു നില്ക്കുന്ന ഗോപുര വാതിൽ...

ഒരു തിരിഞ്ഞു നോട്ടം 
 ഇനി തെക്കൻകേരളത്തിന്റെ ഉത്സവ പറമ്പുകളിലെ രാജാവിനെ കാണാൻ ഒരു യാത്ര. അമ്മമാരുടെ പാതി സമ്മതം വാങ്ങി മലയാലപ്പുഴയുടെ സ്വന്തം സഹ്യപുത്രന്റെ അടുത്തെത്തി. വഴിയില നിന്ന് രണ്ടാം പാപ്പാൻ സുനിൽനെ കിട്ടിയത് കൊണ്ട് വഴി തെറ്റിയില്ല ഒട്ടും. ആൾ ഇത്തിരി പിശകിൽ ആയിരുന്നു, നീരിളക്കം. പതിവ് പോലെ ഇടവം പാതി ആയപ്പോൾ തളച്ചതാണ് ഇഷ്ടനെ. ഇത്തവണ കുറച്ചൊന്നു നീണ്ടു പോയെന്നു രണ്ടാം പാപ്പാൻ. ഇപ്പോൾ എല്ലാം ശരിയായി. ഇനി കാലിലെ ചങ്ങല കെട്ടിയ മുറിവ് കൂടി ഉണങ്ങിയാൽ ആൾ സുന്ദരനാകും. എന്തായാലും ചെളിയും മണ്ണും എല്ലാം കൂടി ചേർന്നപ്പോൾ തുമ്പിയിലെ പതകരി ഒന്നും കാണാൻ ഇല്ല. ഇനി ഇവനെയൊന്നു കുളിപ്പിച്ച് കറുപ്പിക്കാൻ കുറെ പാട് പെടേണ്ടി വരും... 
 
മലയാലപ്പുഴ രാജൻ 
             ക്യാമറ എടുത്തപ്പോഴേക്കും കുട്ടിക്കുസൃതികൾ. ഇടയ്ക്ക് പാപ്പാനോട് ഒരു സ്വകാര്യം. ഒരു പനമ്പട്ട ഇങ്ങു പോരട്ടെ എന്ന്. മടൽ വച്ച് ഏറു തരാനാണോ ഉദ്ദേശം എന്ന സംശയം തോന്നിയപ്പോൾ ഞങ്ങൾ പതുക്കെ വലയ്ക്ക് പിന്നിൽ ഒളിച്ചു.പനമ്പട്ടയുടെ കൂടെ ഞങ്ങൾ കൊടുത്ത പഴം കൂടി ചേർത്ത് ഒരു ഫ്യൂഷൻ സ്നാക്സ്. തിരിച്ചു നടക്കുമ്പോൾ രാജന്റെ കുറുമ്പുകളുടെ കഥയുമായി പാപ്പാൻ വീട്ടുമുറ്റം വരെ.









ഉത്സവങ്ങൾക്ക് കൊടിയേറുമ്പോഴേക്കും ഒന്ന് കുളിച്ചൊരുങ്ങി ഞാൻ അങ്ങെത്താം എന്ന് പറയുന്ന കണ്ണുകളുമായി അവൻ തെക്കേ മുറ്റത്ത്‌....
ഞങ്ങൾ തിരിച്ചു വീട്ടിലേക്കും.....
മനസ്സിൽ ഇപ്പോഴും ചിതറി വീഴുന്ന മഞ്ചാടി മണികളുടെ കിലുക്കം....

February 19, 2012

രുചി ഭേദങ്ങളുടെ ദുര്‍മുഖം


"ഹൃദയത്തിലേക്കുള്ള വഴി നാവിലൂടെയാണ്
         മുത്തശ്ശി ചൊല്ലുകളും ഇടയ്ക്കിടയ്ക്ക് മാധവിക്കുട്ടിയുടെ വെട്ടി തുറന്നു പറയുന്ന വാക്കുകളും ഓര്‍മിപ്പിക്കുന്ന വരികള്‍. രുചിയുടെ പുതുമകള്‍ തേടിയുള്ള യാത്രകള്‍ മനുഷ്യ ജീവിതത്തില്‍ സഹജവും. പക്ഷെ, നൈമിഷികമായ രസനാ സുഖത്തിനു വേണ്ടിയുള്ള ഈ യാത്രകള്‍ അവശേഷിപ്പിക്കുന്ന ചില ഓര്‍മപ്പെടുത്തലുകള്‍ കൂടി അറിഞ്ഞാല്‍ മാത്രമേ ഈ രുചി രഹസ്യങ്ങള്‍ പൂര്‍ത്തിയാകൂ.
         ഫാസ്റ്റ് ഫുഡിനു നിറവും മണവും നല്‍കുന്ന ഫ്ലേവറുകളും അഡിറ്റിവ്സ്സും പലപ്പോഴും ആഹാര വസ്തുക്കളുടെ പാക്കറ്റുകളിലെ ' അനുവദനീയമായ ചേരുവകള്‍ / നിറങ്ങള്‍' എന്ന ചെറിയൊരു വാക്കിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്. പലപ്പോഴും ഉപയോഗ യോഗ്യമായ വളരെക്കുറച്ചു വര്‍ണകങ്ങളുടെ പേരുകള്‍ പുറംകവറില്‍ കാണിക്കുന്ന ഉത്പാദകര്‍, ഉപയോഗ യോഗ്യം അല്ലാത്തവയെ പറ്റിയുള്ള വിവരങ്ങള്‍ മറച്ചു വയ്ക്കുകയോ അല്ലെങ്കില്‍ അവ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളെ ചെറുതാക്കി ചിത്രീകരിക്കുകയോ ചെയ്യുന്നു. അങ്ങനെയുള്ളവയുടെ കൂട്ടത്തില്‍ ഒന്നാണ് അടുത്തിടയായി കേരളത്തിന്‍റെ രുചിഭേദങ്ങളില്‍ കടന്നു കൂടിയ അജിനോമോട്ടോ. 
         പേരില്‍ തന്നെ ഒരു ജപ്പാന്‍ ചുവയുള്ള അജിനോമോട്ടോയുടെ ശരിയായ പേര് മോണോ സോഡിയം ഗ്ലുട്ടാമേറ്റ്‌ എന്നാണ്. ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനാമ്ലത്തിന്റെ സോഡിയം ലവണം ആണ് ഇത്. 1908 ഇല്‍ ജപ്പാനിലെ Kikunae Ikeda (ഈ പേര് എങ്ങനെ വേണമെങ്കിലും വായിച്ചോളൂ) കണ്ടെത്തിയ അഞ്ചാമത്തെ രുചി (മധുരം, കൈപ്പ്, പുളി, എരിവ് എന്നിവയാണ് നാല് രുചികള്‍ എന്നറിയാമല്ലോ) ഗ്ലുട്ടാമേറ്റ്‌ സംയുക്തങ്ങള്‍ക്ക് മാത്രം അവകാശപ്പെടാന്‍ ഉള്ളതായിരുന്നു. അങ്ങനെ അജിനോമോട്ടോയുടെ സ്വാദ് "pleasant savory taste" എന്ന് ലോകം ഉറപ്പിച്ചു. രാസപരമായി പറഞ്ഞാല്‍, ഗ്ലുട്ടാമേറ്റ്‌, അസ്പാര്‍ട്ടേറ്റ് എന്നീ അമിനാമ്ലങ്ങളില്‍ നിന്നു നിര്‍മിക്കപ്പെടുന്ന  മോണോ സോഡിയം ഗ്ലുട്ടാമേറ്റ്‌ (MSG), പക്ഷെ  ഗ്ലുട്ടാമേറ്റിനേക്കാള്‍ അതിവേഗം രാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിവുള്ളതാണ്. വെളുത്ത ക്രിസ്റ്റലുകള്‍ ആയി കാണപ്പെടുന്ന MSG യുടെ രാസ സൂത്രം  എന്നാണ്. ഇതില്‍ 78% ഗ്ലു ട്ടാമിക് ആസിഡും 22% സോഡിയവും ചിലപ്പോഴൊക്കെ 1% ശുദ്ധീകരിക്കേണ്ട മാലിന്യങ്ങളും അടങ്ങിയിരിക്കുന്നു. 

            ഖരാവസ്ഥയില്‍ പ്രത്യേക രുചിയൊന്നും ഇല്ലാത്ത MSG ജലത്തില്‍ ലയിക്കുമ്പോള്‍ ആണ് ആഹാര പദാര്‍ഥങ്ങള്‍ക്ക് വിശിഷ്ട രുചി പ്രദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഈ വിദേശി എത്തിയിട്ട് അധിക വര്‍ഷങ്ങള്‍ ഒന്നും ആയിട്ടില്ല എങ്കിലും  ഈ വര്‍ഷത്തെ ഇറക്കുമതി അയ്യായിരം ടണ്‍ ആയിരുന്നു. ഓരോ വര്‍ഷവും 9-10% വര്‍ദ്ധനവ്‌ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍, അജിനോമോട്ടോയുടെ സ്വീകാര്യത മനസിലാക്കാം. MSG ഉപഭോക്താക്കളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് USA തന്നെ. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ അമേരിക്ക നടത്തിയ സംഹാരതാണ്ഡവത്തിനൊടുവില്‍ അവിടെ നിന്നും സ്വായത്തം ആക്കിയതാണ് ഈ രുചി രാജാവിനെ. അത് പക്ഷെ അമേരിക്കയുടെ ആരോഗ്യത്തെ എങ്ങനെ ബാധിച്ചു എന്നറിയാന്‍ അധികം താമസിക്കേണ്ടി വന്നില്ല.
         അജിനോമോട്ടോ (MSG)  നിര്‍മ്മിക്കുന്നത് പ്രധാനമായും മൂന്നു മാര്‍ഗങ്ങളില്‍ കൂടിയാണ്. കരിമ്പിന്‍ ശര്‍ക്കരയുടെയോ അല്ലെങ്കില്‍ അന്നജതിന്റെയോ പുളിപ്പിക്കല്‍ (Fermantation) വഴിയാണ് ഇവിടെ MSG  ഉത്പാദിപ്പിക്കപ്പെടുന്നത്.




          സൂപ്പ്,   പ്രോസെസ്സ് ചെയ്ത ആഹാര സാധനങ്ങള്‍, മല്ലി, മുളക് മറ്റു പൊടിവകകള്‍, കുപ്പിയിലടച്ച ആഹാര പദാര്‍ഥങ്ങള്‍, ഫാസ്റ്റ് ഫുഡ് രുചി ഭേദങ്ങള്‍ എന്നിവ കൂടാതെ ബട്ടര്‍ ചിക്കന്‍ മുതലായ മാംസ വിഭവങ്ങളിലെ പുതിയ അതിഥികള്‍ എല്ലാം MSG അടങ്ങിയിട്ടുള്ളവയാണ്‌. ഇത് നമ്മുടെ അടുക്കളയ്ക്ക് വെളിയില്‍ മാത്രം നടക്കുന്ന പ്രതിഭാസം ആണെന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ, മാര്‍ക്കറ്റില്‍ ചില്ലറ വില്പനയിനങ്ങളിലും അജിനോമോട്ടോ ലഭ്യമാണ്. ഇന്നല്ലെങ്കില്‍ നാളെ അത് നമ്മുടെ അമ്മയുണ്ടാക്കുന്ന നന്മയുടെ രുചികളിലും കലരും എന്നത് തീര്‍ച്ച തന്നെ.
      സാധാരണയായി MSG അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളുടെ ഉള്ളടക്കങ്ങളില്‍ mono sodium glutamate, glutamate, glutamin, mono potassium glutamate, aspartate, sodium glutamate എന്നിങ്ങനെയുള്ള പേരുകളോ yeast extract, yeast food, gelatin എന്നോ ആയിരിക്കാം ആലേഖനം ചെയ്തിരിക്കുക. മോണോ സോഡിയം ഗ്ലുട്ടാമേറ്റ്‌ ഒരു ബ്ലീച്ചിംഗ് എജന്റ്റ് ആയും ഉപയോഗിക്കപ്പെടുന്നുണ്ട്. സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ താഴ്ന്ന നിലവാരത്തിലുള്ള ഹോട്ടലുകള്‍ വരെ ഉപയോഗിക്കുന്നുണ്ടെങ്കിലും അശാസ്ത്രീയമായ ധാരണകള്‍ കാരണം ഉപയോഗ രീതി തന്നെ പലപ്പോഴും തെറ്റാണ്. അളവ് കുറയുന്നതിനനുസരിച്ച് രുചി ഏറുന്ന മോണോ സോഡിയം ഗ്ലുട്ടാമേറ്റ്‌, പക്ഷെ സാധാരണ ഹോട്ടലുകളില്‍ ഉപഗോയിക്കുന്നത് കൈപ്പിടി കണക്കിലാണ് എന്നാണ് അടുത്ത കാലത്ത് നടത്തിയ ചില സര്‍വേകളില്‍ തെളിഞ്ഞു കാണുന്നത്.
MSG  സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍  
      ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടങ്ങള്‍ മുതല്‍ തന്നെ ഉപയോഗിച്ച് വരുന്ന MSG  ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നത് 1968  ഇല്‍ Dr. Ho Man Kwok സ്വന്തം അനുഭവത്തെ ആധാരമാക്കി എഴുതിയ ഒരു short  communication  ഇല്‍ കൂടിയാണ്. ഒരു റസ്റ്റോറന്റ്റിലെ  ആഹാരം കഴിച്ച ശേഷം അദ്ദേഹത്തിനും സുഹൃത്തിനും ഉണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ ആണ് ' ചൈനീസ്‌  റസ്റ്റോറന്റ്റ് സിണ്ട്രോം' എന്നാ പേരില്‍ MSG  sensitivity  യിലേക്ക് വിരല്‍ ചൂണ്ടിയത്. അതോടെ ഈ പുതിയ രുചിയ്ക്ക് പിന്നിലെ രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞു തുടങ്ങി.
MSG ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രധാനമായും പ്രൈമറി, സെക്കന്ററി എന്നിങ്ങനെ രണ്ടായി തിരിക്കാം. പ്രാരംഭ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയാണ് 
  • ഹൃദയ പ്രശ്നങ്ങള്‍
  • ഹൃദയ സ്പണ്ടാനങ്ങളുടെ എണ്ണം കൂടുക (Arrhythmias )
  • രക്ത സമ്മര്‍ദ്ദത്തിലെ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം
  • നെഞ്ചു വേദന (Angina )
  • വെന്‍ട്രിക്കിളിന്റെ സ്പന്ദനങ്ങളുടെ നിരക്ക് കൂടുക (Tachycardia )
  • സന്ധി വേദന
  • പേശിവീക്കം  
  • ശ്വാസതടസ്സം
  • തൊലിപ്പുറത്തെ പാടുകള്‍, ചൊറിച്ചില്‍
  • ദഹന പ്രശ്നങ്ങള്‍
          ദ്വിതീയ ഘട്ടത്തിലേക്ക് കടക്കുമ്പോഴേക്കും തുടര്‍ച്ചയായുള്ള MSG  ഉപയോഗം വ്യക്തിയെ (subject ) സ്ഥിരമായ രോഗാവഷ്ടയിലേക്ക് നയിക്കുന്നു. പൊണ്ണത്തടിയും (odesity) അതിനെ തുടര്‍ന്ന് വരുന്ന ഫാറ്റി ലിവര്‍ എന്നാ അവസ്ഥയും ഇതില്‍ പ്രധാനമാണ്. ഇന്‍സുലിന്‍ ഉത്പാദനവുമായി  ബന്ധപ്പെടാത്ത പ്രമേഹം (ടൈപ്പ് II DM ), ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയ സ്പന്ദന നിരക്കിലുള്ള വ്യത്യാസങ്ങള്‍ എന്നിവ സാധാരണയായി കണ്ടുവരുന്ന MSG യുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ആണ്. 
            അജിനോമോട്ടോയില്‍ 78% ഇല്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള ഗ്ലുട്ടാമേറ്റ്‌  എന്ന അമിനാമ്ലം ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ( നാഡീകോശങ്ങളെ തമ്മില്‍ സംവദിക്കാന്‍ സഹായിക്കുന്ന രാസ വസ്തു) ആയി പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ ശരീരത്തില്‍ ഉണ്ടാകേണ്ട അളവിലും കൂടുതലായി എത്തുന്ന ഗ്ലുട്ടാമേറ്റ്‌ , ഉയര്‍ന്ന രക്ത സമ്മര്‍ദം അനുഭവിക്കുന്ന വ്യക്തികളില്‍, കോശങ്ങളിലെ കാത്സ്യം ചാനലുകളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും തത്ഭലമായി ഉപയോഗിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്ത സമ്മര്‍ദം അനിയന്ത്രിതം ആകുന്നതിനു കാരണമായേക്കാം.
      ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നു മാസങ്ങളില്‍ ശരീരത്തില്‍ എത്തുന്ന MSG പൊക്കിള്‍കൊടി വഴി ഗര്‍ഭസ്ഥ ശിശുവിന്റെ കോശങ്ങളില്‍ എത്തുകയും അതിന്റെ വിഭജനത്തെ തടയുകയും ചെയ്യുന്നു എന്ന് ചില കണ്ടെത്തലുകള്‍ പറയുന്നു.
MSG യും തലച്ചോറും
      തലച്ചോറും രക്തവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ സഹായിക്കുന്ന ബ്ലഡ്‌ ബ്രെയിന്‍ ബാരിയര്‍ (3B ) ആണ് MSG യെ തലച്ചോറിലെ കോശങ്ങളില്‍ എത്തുന്നതില്‍ നിന്നും തടയുന്ന പ്രധാന ഘടകം. എങ്കിലും, 3B  യുടെ സുരക്ഷയ്ക്ക് വെളിയില്‍ ഉള്ള ഹൈപോതലമസ് ഇല്‍ MSG എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൈപോതലമസിനു ലെപ്ടീന്‍ എന്നാ ഹോര്‍മോണിനോട്  പ്രതികരിക്കാനുള്ള  കഴിവ് കുറയ്ക്കുകയും തന്മൂലം വിശപ്പ്‌ കൂടുകയും ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത കുറയുകയും ചെയ്യുന്നു. ഇത്  പൊണ്ണത്തടിയിലേക്ക് നയിക്കുന്നു. മാത്രമല്ല, രക്തത്തിലെ ഗ്ലുട്ടാമേറ്റ്‌ ന്‍റെ അളവിലുള്ള വര്‍ധനവ്‌ ആഗ്നേയ ഗ്രന്ഥിയുടെ ഇന്‍സുലിന്‍ ഉത്പാദനം കുറയാന്‍ കാരണമാകുന്നു. ഇത് പ്രമേഹത്തിന് കാരണമായേക്കാം. പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന പഞ്ചസാരയ്ക്ക് പകരമുള്ള ആസ്പാര്‍ട്ടേറ്റ് ടാബ് ലെറ്റുകളും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു. 
     അജിനോമോട്ടോ ഏറ്റവും കൂടുതലായി ബാധിക്കുന്നത് കുട്ടികളെയും പ്രായം എറിയവരെയും ആണ്. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത ബ്ലഡ്‌ ബ്രെയിന്‍ ബാരിയര്‍ ആണ് ഈ രണ്ടു കൂട്ടരെയും ഹൈറിസ്ക്‌ ഗ്രൂപ്പില്‍  ഉള്‍പ്പെടുത്താനുള്ള കാരണം. 
      "എല്ലാം തുടങ്ങുന്നത് ആഹാരത്തില്‍ നിന്നാണ്"
ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള കാരണമായി ആയുര്‍വേദം പറയുന്നത് ആഹാരവും വിഹാര(പ്രവര്‍ത്തി/ശീലം)വും ആണ്. ശരീരത്തില്‍ എത്തുന്ന ആഹാരം സ്വഭാവത്തെ പോലും സ്വാധീനിക്കുന്നുണ്ട് എന്ന് ശാസ്ത്രം പറയുന്നു.കുട്ടിക്കാലത്തെ ആഹാര ശീലങ്ങള്‍ മസ്തിഷ്ക വളര്‍ച്ചയെ സ്വാധീനിക്കുന്നു എന്നും നമുക്കറിയാം. 
"ജ്ഞാനം തപോ ഗ്നിരാഹാരോ മ്യന്‍മനോ വാര്യു 
വായൂ കര്‍മ്മാര്‍ക്ക കാലൌ ച ശുധെ കര്‍ത്യുണി ."
(ജ്ഞാനം, തപസ്സ്, അഗ്നി, ആഹാരം, മണ്ണ്, ജലം, അനുലെപനം, യജ്ഞാദി, സൂര്യന്‍, കാലം എന്നിവയാണ് ദേഹികളുടെ ശുദ്ധിക്ക് കാരണങ്ങള്‍.)
പൌരാണിക വിശ്വാസങ്ങള്‍ക്കും പൂര്‍വ ലിഖിതങ്ങള്‍ക്കും ഒപ്പം ശാസ്ത്രം കൂടി കൈ കോര്‍ക്കുമ്പോള്‍ നാമെന്തിനു അജ്ഞത നടിക്കണം?

കടപ്പാട്:
Dr. Harikumaran Nair, School of Bio  sciences, M.G. University
Google
Cell and Molecular biology, Lodish
മനുസ്മൃതി 

July 17, 2011

രാമായണമാസ ആശംസകള്‍....

പതിയെ പതിയെ സന്ധ്യയുടെ ചുവപ്പ് തെളിയുന്ന മാനവും, കത്തിച്ചു വച്ച നിലവിളക്കിനു മുന്നില്‍ ദശപുഷ്പങ്ങള്‍ ഒരുക്കി  തൊട്ടടുത്ത് കാലു നീട്ടിയിരുന്നു രാമായണം വായിക്കുന്ന മുത്തശ്ശിയും , വീടിനു പുറത്തു കൊളുത്തിവച്ച ചേട്ട വിളക്കും.... 
അങ്ങനെ കള്ള കര്‍ക്കിടകം എത്തി...
പഞ്ഞമാസത്തിന്റെ പഞ്ഞം ഒക്കെ പോയിട്ടും  ഒഴുകിയെത്തുന്ന കിളിപെണ്ണിന്‍റെ മൊഴികള്‍ സായന്തനങ്ങള്‍ക്ക് നഷ്ടമായിട്ടില്ല...
പുരാണതിലെവിടെയോ എഴുതിച്ചേര്‍ത്ത ഈ നന്മയുടെയും സ്നേഹത്തിന്റെയും വിജയങ്ങള്‍ക്കൊപ്പം കൂട്ടുകാര്‍ക്ക് രാമായണമാസ ആശംസകള്‍....

June 18, 2011

വായനാദിനത്തില്‍ എല്ലാവര്‍ക്കും ആശംസകളോടെ......

 വായനയുടെ വഴികാട്ടി 
ശ്രീ. പി എന്‍ പണിക്കര്‍ സര്‍ നു ആദരാഞ്ജലികളോടെ ......


അക്ഷരം...
ഒരു വിജയ ദശമിയന്നു കയ്യില്‍ ഒരു ചെറു നൊമ്പരവും കണ്ണില്‍ നിറയെ കണ്ണീരുമായി മനസ്സിലേക്ക് കടന്നു വന്ന മഹാപ്രപഞ്ചം...
പിന്നെ അറിഞ്ഞും അറിയാതെയും അവയെ സ്വന്തമാക്കുമ്പോള്‍  നേട്ടങ്ങളില്‍ അഭിമാനം കൊണ്ടു....
എഴുതിയ വര്‍ണ്ണങ്ങള്‍ വാക്കുകളായപ്പോള്‍ തെല്ലോന്നഹങ്കരിച്ചു.....
പിന്നെപ്പോഴോ വായനയില്‍ കൂടി കണ്ടും കേട്ടും അറിഞ്ഞു... ഈ നന്മയാണ് എന്‍റെ മലയാളം എന്ന്....
വാക്കുകളും വായനയും...
എന്തിനേറെ പറയുന്നു ഭാഷ പോലും മരിക്കുന്ന ഇന്നിന്‍റെ ചടുലതകള്‍ക്കും നാട്യങ്ങള്‍ക്കും ഇടയില്‍ 
വീണ്ടും ഒരു ഓര്‍മ്മപെടുത്തലായി വരുന്നു...
ഒരു വായനാദിനം കൂടി...
എന്നും പറയാന്‍ കുഞ്ഞുണ്ണി മാഷിന്‍റെ കുട്ടികുസൃതി നിറഞ്ഞ ഈ വരികള്‍ മാത്രം....

"വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും.

വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും."



അക്ഷരങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകളോടെ.....
സ്നേഹപൂര്‍വ്വം..
ലക്ഷ്മി.

May 02, 2011

ചേന (Elephant foot yam)

          വീട്ടിലെ കൃഷിതോട്ടത്തില്‍ ചേന ഒരു നിത്യ വിളയാണ്. എങ്കിലും ചേന പൂക്കുന്നത് വല്ലപ്പോഴും മാത്രം. ചേന പൂത്താല്‍ കൃഷിക്കാരന് ദോഷമാണ് എന്ന പണ്ട് പുരാതന കാലത്തെ പ്രസ്താവന വെറുതെ തള്ളിക്കളയാന്‍ ഒരിക്കലും അമ്മയ്ക്ക് പറ്റില്ല. അതുകൊണ്ട് തന്നെ ചേനപ്പൂവ് എന്ന് കേള്‍ക്കുമ്പോഴേ അമ്മയ്ക്ക് കലി കയറും.
            ഈ വര്‍ഷം പക്ഷെ ഒരു അത്ഭുതം സംഭവിച്ചു. കഴിഞ്ഞ തവണ നട്ട ചേനയുടെ കൂട്ടത്തില്‍ ഒരെണ്ണം മാത്രം കിളചെടുക്കാന്‍ മറന്നുപോയി. വേനല്‍ മഴ പെയ്തു തുടങ്ങിയപ്പോള്‍ പാവം ചേനയ്ക്ക് ഒരു മുള പൊട്ടി. എല്ലാവരും കരുതി അത് പുതിയ നാമ്പായിരിക്കും എന്ന്. പക്ഷെ ചേന പറ്റിച്ചു.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, "മീതെ കുട" ഉണ്ടാകേണ്ടതിന് പകരം വിരിഞ്ഞു വന്നത് ഒരു പൂവ്.
        നല്ല തിളങ്ങുന്ന ചുവപ്പ് കലര്‍ന്ന ബ്രൌണ്‍ നിറമുള്ള പൂവ്. എന്തായാലും കുറെ കഷ്ടപ്പെട്ട് അമ്മയെ മയപ്പെടുത്തിയെടുത്തു. അങ്ങനെ കിട്ടിയ ചിത്രങ്ങളാണ് ട്ടോ, ഈ പിന്നാലെ വരുന്നത്.

പറ്റിച്ചേ..ഞാന്‍  പൂവാണേ...

ഇതള്‍ വിരിയുന്നു...

അമ്മയുടെ വഴക്ക് കേട്ടു തുടങ്ങിയ ദിവസം.




ഇതാണ് കക്ഷി...

most risky shot. സുഗന്ധം കാരണം അടുക്കാന്‍ വയ്യേ.

അമ്മ violent ആയപ്പോള്‍...

ഇത്തിരി ബോട്ടാണിക്കല്‍ സ്റ്റഡി .

ഇനി കണ്ടില്ലാന്നു പറയരുത്.


ചേനപ്പൂവിന്റെ അന്ത്യം.

ഇനി നമുക്ക് ചേനയെ ഒന്ന് പരിചയപ്പെടാം.
ശാസ്ത്രീയമായി പറഞ്ഞാല്‍..
സാമ്രാജ്യം             :Plantae
ഫൈലം                :Magnoliophyta
നിര                      :Alismatales
കുടുംബം              Araceae
ജനുസ്സ്                 :Amorphophallus
സ്പീഷിസ്            :A. paeoniifolius
ശാസ്ത്രീയ നാമം: Amorphophallus paeoniifolius
ഇതൊക്കെയാണ് നമ്മുടെ പാവം ചേന.

April 24, 2011

END - O - SULPHAN

 "Pesticides don't know when to stop killing"


     കേരളത്തില്‍ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ലയാണ് ഇന്ന് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. രൂപം കൊണ്ട് അധികനാള്‍ ആകുന്നതിനു മുന്‍പ് തന്നെ പത്രത്താളുകളില്‍ മനുഷ്യത്വത്തിന്റെ കരള്‍ പിളര്‍ക്കുന്ന കാഴ്ചകളുമായി നിറഞ്ഞു തുടങ്ങിയതാണ്‌ കാസര്‍കോട്.കാര്‍ഷിക മേഖല നമ്മുടെ തനിമ എന്ന് വിളിച്ചോതി അഭിമാന പുളകിതരാകുന്ന കേരളീയര്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നം ആയി നില്‍ക്കുന്നു , കാസര്‍കോട് ജില്ലയിലെ ബദിയടുക്ക ഉള്‍പ്പടെയുള്ള പത്തോളം ഗ്രാമങ്ങള്‍. കശുമാവിന്റെ കലവറയാകാന്‍  വേണ്ടി ബലികൊടുക്കപ്പെട്ട ജീവിതങ്ങള്‍.
    1993 മുതല്‍ തന്നെ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഇത്രയും കാലമായി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും കണക്കെടുപ്പുകളും അല്ലാതെ ഇനി വരുന്ന തലമുറയെ എങ്കിലും യാതനയുടെ ലോകത്തിലേക്ക്‌ തള്ളി വിടാതിരിക്കാനുള്ള ഒരു നടപടിയും ഇന്ത്യയില്‍ ഉണ്ടാകുന്നില്ല. ഉറങ്ങി കിടക്കുന്നവരല്ല ഭരണാധികാരികള്‍...ഇപ്പോള്‍ ഉറക്കം നടിക്കുന്നവരാണ്.
   ദൂഷ്യ വശങ്ങള്‍ ഉണ്ടാകുന്നു എന്ന് കണ്ടാല്‍  അത് സംശയം ആണെങ്കില്‍ പോലും അങ്ങനെയുള്ള രാസ വസ്തുക്കളുടെ ഉപയോഗം നിര്‍ത്തിവയ്ക്കാനുള്ള നടപടിയെടുക്കുകയല്ലേ ആദ്യം വേണ്ടത്? അതിനു ശേഷം മതിയല്ലോ സംശയ ദൂരീകരണങ്ങളും പ്രശ്നം നോക്കിക്കാനലും..മുതലായ ചടങ്ങുകള്‍. താമസിക്കുന്ന ഓരോ നിമിഷവും നഷ്ടമാകുന്നത് ഒരു ജീവനാണെന്നു ചിന്തിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ഏതാണ്ട് ഇരുപതു വര്‍ഷത്തോളം നീളുന്ന പരീക്ഷണങ്ങള്‍ അവസാനം ഞെട്ടിക്കുന്ന ആ വിവരം കണ്ടെത്തി..എന്‍ഡോ സള്‍ഫാന്‍ വെറും പാവം. തെറ്റുകാര്‍ അവിടെ താമസിക്കുന്ന പാവപ്പെട്ട മനുഷ്യരാണ്, അവര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന മനുഷ്യ സ്നേഹികളാണ്.അവിടെ താമസിക്കുന്നതിനു പകരം ഏതെങ്കിലും റോയല്‍ ഹോട്ടലില്‍ ഒരു റൂം എടുത്തു താമസിക്കരുതോ എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം.
   ഇപ്പോഴും ഈ മാരക കീടനാശിനി  പല ഭാഗങ്ങളിലും ഉപയോഗിക്കപ്പെടുന്നു , പ്രത്യേകിച്ചു ഒരു നിയന്ത്രണമോ മുന്‍കരുതലോ ഇല്ലാതെ. മരിക്കാന്‍ ഉള്ളവര്‍ മരിക്കട്ടെ, കുറേകൂടി തെളിവുകള്‍ ആകും എന്ന് ചിന്തിക്കുന്നവരെ, അവര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുള്ളവര്‍ ആണെങ്കിലും , ന്യായീകരിക്കുന്നത് കാടത്തം തന്നെ.
നമുക്കെന്താണ് ചെയ്യാന്‍ കഴിയുക?
     ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടായി, ഓരോ കാലത്തിലും. അതിലേറെയും പ്രാവര്‍ത്തികം ആക്കിക്കഴിഞ്ഞിട്ടും പ്രശ്നങ്ങള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. കാസര്‍കോട് ജില്ലയിലെ പത്തു ഗ്രാമങ്ങളില്‍ തുടങ്ങിയ മാനവരാശിയുടെ ഈ വിപത്ത് ഇന്ത്യ മുഴുവന്‍ പടരുന്നത്‌ നിഷ്ബ്ധരായി നോക്കിനില്‍ക്കേണ്ടി   വരാതിരിക്കാന്‍ ...
നമ്മുടെയൊക്കെ കണ്ണ് നിറയിച്ച ചിത്രങ്ങള്‍ നാളെ അവരുടെ മനസ്സില്‍ ഒരു നിമിഷം എങ്കിലും ഓര്‍മ്മ വന്നിരുന്നെങ്കില്‍.....
നാളെ (ഏപ്രില്‍ 25)എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ ദിനം....
എല്ലാ വ്യത്യസ്തതകള്‍ക്കും അപ്പുറം മനുഷ്യത്വത്തിന്റെ കോടിക്ക് കീഴില്‍ കേരളം  അണിനിരക്കുന്നു....
നമുക്കും ചേരാം....
    

April 17, 2011

വഴിയോരക്കാഴ്ചകള്‍

       ആകെയൊരു നാട്ടിന്‍പുറത്തിന്റെ ഭംഗിയാണ് എന്‍റെ നാടായ പള്ളിക്കലിനു.അതുകൊണ്ട് തന്നെ എന്തിനും ഏതിനും അടൂരിലേക്ക് പോകാനുള്ള ഒരു പ്രവണത എന്നും പള്ളിക്കല്‍, പയ്യനല്ലൂര്‍ നിവാസികള്‍ക്കുണ്ട്. ശ്രീ പാര്‍ത്ഥ സാരഥിയുടെ സ്വന്തം മണ്ണായ അടൂരിലേക്ക് വിരളമായി മാത്രം എത്തിപ്പെടുന്ന ഒരു അതിഥിയാണ് ഞാന്‍.          ഏറെ പരിചിതമായ മുഖങ്ങളും സ്ഥാപനങ്ങളും ഒന്നും അവിടെ ഇല്ലാത്തതുകൊണ്ടാകാം, അടൂര്‍ യാത്രകള്‍ മിക്കവാറും ഒറ്റയ്ക്ക് തന്നെ.രാവിലെ ഒന്‍പതു മണിക്ക് പള്ളിക്കല്‍ നിന്നുള്ള 'നമശിവായ' ബസില്‍ കയറിപ്പറ്റിയാല്‍ 9 .20 നു അടൂരെത്തും. പാര്‍ത്ഥ സാരഥി ക്ഷേത്രമാണ് ആദ്യത്തെ ലക്‌ഷ്യം. കൃഷ്ണനോടുള്ള ഇഷ്ടം കുറച്ചു കൂടുതലായതുകൊണ്ട് അവിടെ ചെന്ന് സുഖവിവരങ്ങള്‍ തിരക്കതിരിക്കാന്‍ തോന്നാറില്ല. മൂന്നു നിറങ്ങളില്‍ ഉള്ള ആമ്പല്‍പൂക്കള്‍ വിരിയുന്ന അമ്പലക്കുളവും, അതിന്റെ പടവുകളും, ഗോപുരവും ഒക്കെകൂടി അമ്പലത്തിനു ഒരു പ്രൌഡി തന്നെയാണ്.മഹാഭാരത യുദ്ധത്തില്‍ കര്‍മ്മം മറന്നു നിന്ന അര്‍ജുനന് 'മാര്‍ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം' എന്ന് എന്ന് ഉപദേശിച്ച പാര്‍ത്ഥ സാരഥിയാണ് പ്രതിഷ്ഠ.ഒരു ദര്‍ശനം കൊണ്ട് മനസ്സില്‍ നിറയുന്ന ചൈതന്യമുള്ള വിഗ്രഹം. അതുകൊണ്ട് തന്നെ അമ്പലദര്‍ശനം ഒഴിവാക്കാറില്ല.
      ഒരുപക്ഷെ പറ്റിയില്ലെങ്കില്‍ , റോഡരുകില്‍ ഉള്ള കാണിക്കവഞ്ചിയില്‍ ഒരു നാണയം എങ്കിലും ഇടാറുണ്ട്. വഞ്ചിക്കു ചുറ്റും വഴിയോര കച്ചവടക്കാര്‍ നിറഞ്ഞപ്പോള്‍ ഞാന്‍ ഒരു കൊച്ചു സഹായിയെ കണ്ടെത്തി,കാണിക്ക ഇടാന്‍. പേര് മിന്നു, നാലാം ക്ലാസില്‍ പഠിക്കുന്നു.അവിടെ കുടയും ചെരിപ്പും ഒക്കെ നന്നാക്കാന്‍ ഇരിക്കുന്നവരുടെ കൂട്ടത്തിലെ ഒരു ചേച്ചിയുടെ മകളാണ്. എന്നെ ദൂരെ കാണുമ്പോള്‍ തന്നെ ഓടിവരുന്ന അവള്‍ക്കു കൊടുക്കാന്‍ ചിലപ്പോഴൊക്കെ ഒരു മിഠായി കയ്യില്‍ കരുതാറുണ്ട്‌.
    കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെരുപ്പ് തൈപ്പിക്കാനായി അവിടെ ചെന്നപ്പോള്‍ മിന്നു നല്ല തിരക്കില്‍.ഓടിവന്നു നാണയം വാങ്ങി വഞ്ചിയില്‍ ഇട്ടു. മിഠായിയെപ്പറ്റി ചോദിച്ചത് പോലും ഇല്ല. ആള്‍ അവിടെ നില്‍ക്കുന്ന നാട്ടുമാവിന്റെ ചുവട്ടിലാണ് സദാസമയവും. മാങ്ങ പഴുത പൊഴിഞ്ഞു തുടങ്ങി. മിന്നുവിന്റെ അമ്മ അവള്‍ക്കു ഒരു സഞ്ചി തന്നെ കൊടുക്കേണ്ടിവന്നു, മാമ്പഴം പെറുക്കാന്‍.
    ഇടയ്ക്ക് കുറച്ചു സമയം കണ്ടെത്തി മിന്നു വന്നു, കഥകള്‍ പറയാന്‍. പിന്നെ ഒരു recomendation കൂടി, "ചേച്ചിയെ എളുപ്പം വിടണേ അമ്മെ" ന്നു. പറഞ്ഞു തുടങ്ഗ്യപ്പോഴേക്കും രണ്ടു മാമ്പഴം പൊഴിഞ്ഞു വീണു.കുട നന്നാക്കാന്‍ ഇരിക്കുന്ന വേറൊരാള്‍ കൂടി വന്നെങ്കിലും അയാള്‍ക്ക്‌ മുന്‍പേ അവള്‍ അത് രണ്ടും കൈക്കലാക്കി. അയാളും വിട്ടുകൊടുത്തില്ല. കയ്യില്‍ പിടിച്ചുനിര്‍ത്തി വാങ്ങാനായി ശ്രമം.മിന്നുവിന്റെ അമ്മ, പക്ഷെ അയാളെ വിലക്കി. മാമ്പഴം രണ്ടും അയാള്‍ക്ക്‌ കൊടുത്തിട്ട് മിന്നുവിനെയും വിളിച്ചു തിരിച്ചുവന്നു.
        "മാങ്ങ വേണേല്‍ അവളോട്‌ ചോദിച്ചാല്‍ മതി, തന്നിലെങ്കില്‍ എന്നോട് പറഞ്ഞോ. കുട്ടിയുടെ ദേഹത്ത് തൊട്ടു കളിക്കണ്ട." മിന്നുവിന്റെ അമ്മ അയാളോട് പറഞ്ഞു. മിന്നുവിനും കിട്ടി കുറച്ചു വഴക്ക്.
   തിരിച്ചു വന്നിരുന്ന് ചെരുപ്പ് തുന്നുന്നതിനിടയില്‍ അവര്‍ വിഷമം "ഇവരെയാരെയും വിശ്വസിക്കാന്‍ പറ്റില്ല മോളെ. ജീവിക്കാന്‍ വേണ്ടിയാ ഈ കൊച്ചിനെയും കൊണ്ട് ഇവിടെ വന്നിരിക്കുന്നത്. ആരെയ ഇക്കാലത്ത് വിശ്വസിക്കുക?."
"നാളെ ഇവിടെയെന്തെങ്കിലും ഇല്ലെങ്കില്‍ ഞാന്‍ അവനോടു ചോദിക്കേണ്ടി വരും. പക്ഷെ അതിനുവേണ്ടി.."
പിന്നെ അവരൊന്നും പറഞ്ഞില്ല. എനിക്കും പറയാന്‍ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അപ്പോള്‍ ഒര്തതെല്ലാം ആ അമ്മയെ കുറിച്ചായിരുന്നു.'മിന്നുവിന്റെ അമ്മ' എന്നുമാത്രം ഞാന്‍ കരുതിയ അവര്‍ക്ക് ആദ്യമായി ഒരു വ്യക്തിത്വം ഉണ്ടാവുകയായിരുന്നു, എന്‍റെ മനസ്സില്‍....
 തിരിച്ചു പോരുമ്പോള്‍ ബാക്കി തന്ന 20 രൂപയില്‍ പത്തു രൂപ അവള്‍ക്കു ബാലരമ വാങ്ങാന്‍ കൊടുത്തു. അമ്മയുടെ അടുത്തിരുന്നു വായിക്കണം എന്ന് പറഞ്ഞപ്പോള്‍ അവരെന്ന നോക്കി ചിരിച്ചു.

എനിക്ക് ചുറ്റും കാവലായി നില്‍ക്കുന്ന കുറെ മുഖങ്ങള്‍ ആയിരുന്നു അപ്പോള്‍ എന്‍റെ മനസ്സില്‍....

March 27, 2011

അന്തകാരി ഭഗവാന്‍...

   എന്‍റെ നാട്ടിലെ അമ്പലത്തില്‍ എട്ടാം ഉത്സവത്തിന്‌ കഥകളി നിര്‍ബന്ധമാണ്‌.കുട്ടിക്കാലം മുതല്‍ തന്നെ വല്യച്ഛനോടൊപ്പം പോയി കണ്ടിരുന്നത്‌ കൊണ്ടാകാം അന്നത്തെ രാത്രി കഥകളി കാണാതെ ഇരിക്കുന്നത് എന്തോ വലിയ നഷ്ടമായാണ് തോന്നാറുള്ളത്. ആട്ട വിളക്കിനു മുന്നിലെ രൂപങ്ങള്‍ മനുഷ്യരാണ് എന്ന് പോലും വിശ്വസിക്കാന്‍ പറ്റില്ലായിരുന്നു അന്നൊക്കെ, പേടിയാണ് കണ്ടാല്‍. വലിയ അച്ഛന്‍റെ കൂട്ടുകാരെ കാണാന്‍ അണിയറയില്‍ പോകുമ്പോഴാണ് ചുട്ടിയിടുന്നതൊക്കെ കണ്ടത്. അരണ്ട വെളിച്ചത്തില്‍ കണ്മുന്നില്‍ തെളിയുന്ന വേഷങ്ങള്‍, ഭാവങ്ങള്‍, പദങ്ങള്‍..... 
      ഈ വര്‍ഷവും ഉത്സവ നോട്ടീസ് കണ്ടപ്പോള്‍ തന്നെ നോക്കിയത് കഥ ഏതൊക്കെയാണ് എന്നാണ്. സീതാ സ്വയംവരം, കീചകവധം പിന്നെ കിരാത മൂര്‍ത്തിയുടെ പ്രതിഷ്ടയായത് കൊണ്ട് സ്ഥിരം ആടാറുള്ള കിരാതം. കണ്ടപ്പോഴേ സന്തോഷം. ഭാര്‍ഗവ രാമനും ഭീമനും പിന്നെ കിരാതനും ഒക്കെ അരങ്ങു തകര്‍ത്ത്  ആടുന്നത് അപ്പോള്‍ മുതലേ മനസ്സില്‍ കണ്ടുതുടങ്ങി. എട്ടാം ദിവസം വൈകുംനേരത്തെ കാറ്റും മഴക്കോളും സ്വപ്നങ്ങളെല്ലാം അടിച്ചു പറത്തി. എങ്കിലും വെളുപ്പിന് നാലുമണിക്ക് കിരാതം കാണാന്‍ അച്ഛനോടൊപ്പം പോയി.
       ഞങ്ങള്‍ അങ്ങെത്തിയപ്പോഴേക്കും കിരാതന്‍ പത്നീസമേതം അരങ്ങില്‍ എത്തിക്കഴിഞ്ഞിരുന്നു. പിന്നെ പരിഭവങ്ങളും പ്രണയവും പിണക്കങ്ങളും ഒക്കെയായി അവരുടെ ശൃംഗാരപദം.കിരാത വേഷത്തിന്‍റെ ഉദ്ദേശം അര്‍ജുനന്റെ കഴിവ് അറിയുകയും വരം കൊടുക്കുകയും ആണെന്ന് പാര്‍വതി ശിവനെ ഓര്‍മ്മിപ്പിക്കുന്നു. എങ്കില്‍ പിന്നെ വേട്ടക്കു പോകാം. അതിനായി ആയുധങ്ങള്‍ ഒരുക്കാന്‍ രണ്ടാളും തുടങ്ങുന്നു. ഇടയ്ക്ക് മൂര്‍ച്ച നോക്കി കൈ മുറിയുന്നതും, വാള് മൂര്‍ച്ച കൂട്ടാന്‍ തുടങ്ങുമ്പോള്‍ കൂടെയിരിക്കാന്‍ പാര്‍വതിയെ വിളിക്കുന്നതും  എല്ലാം ആടുന്നത് കാണേണ്ടത് തന്നെ. കിരാത സ്ത്രീയായി നില്‍ക്കുന്ന പത്നിയെ മാറിനിന്നു നോക്കിയിട്ട് " അയ്യേ, ഇത് എന്തൊരു കോലം." എന്ന് കളിയാക്കുന്ന കിരാതന്‍ ആ കരിവേഷത്തിലും മനസ്സില്‍ ഒരു പുഞ്ചിരി അവശേഷിപ്പിക്കാതെ ഇരിക്കില്ല.

   ആയുധങ്ങള്‍ എല്ലാം ഒരുക്കി കഴിഞ്ഞാല്‍ പിന്നെ പരിവാരങ്ങളുമായി നായാട്ടിനുള്ള പുറപ്പാടാണ് (കഥകളിയിലെ പുറപ്പാട് അല്ലെ). വഴിയിലുള്ള പഴങ്ങളും പൂക്കളും ഒക്കെ ആവശ്യപ്പെടുന്ന പാര്‍വതിയും അതൊക്കെ പറിച്ചു കൊടുക്കുന്ന കാട്ടാളനും. കിളിയെ പിടിക്കാനായി വല എറിയുന്നതും, അതിലൊന്നും കിട്ടിയില്ലെന്ന് കൈ മലര്‍ത്തുന്നതും, പിന്നെ കാണികളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നതും രസകരം തന്നെ.

   ഇനിയാണ് കിടന്നുറങ്ങുന്നവരുടെ കഷ്ടകാലം തുടങ്ങുക.അരങ്ങില്‍ അര്‍ജുനന്‍ എത്തുമ്പോഴേക്കും കാട്ടാളനും കാട്ടാള സ്ത്രീയും ഉറങ്ങിക്കിടന്നവരെ ഒക്കെ തട്ടിയുണര്‍ത്തി. പന്നിയായി അര്‍ജുനനെ കൊല്ലാന്‍ വരുന്ന മൂകാസുരന്‍ എന്ന അസുരന്‍ എവിടെയാണെന്ന് അറിയണ്ടേ. പുതച്ചു മൂടിയിരുന്ന ഒരു അപ്പൂപ്പനെ കണ്ടപ്പോള്‍ രണ്ടാളും ഉറപ്പിച്ചു," ഇത് അവന്‍ തന്നെ.". അടിക്കാന്‍ വില്ലുമായി ചെന്നപ്പോഴേക്കും ആകെ കൂട്ടച്ചിരി. പെട്ടെന്ന് പുതപ്പെടുത്തു മാറ്റിയപ്പോള്‍ കിരാതന് മനസിലായി," ആളിതല്ല".

    വെബ്സൈറ്റ് ഇല്‍ ഇടാനായി കഥകളി റെക്കോര്‍ഡ്‌ ചെയ്യാന്‍ സ്റ്റാന്‍ഡില്‍ വച്ചിരുന്ന ക്യാമറ ആയിരുന്നു അടുത്ത ഉന്നം. ദൂരെയെവിടെയോ ഉറക്കം തൂങ്ങിയിരുന്ന ഷാജി അണ്ണന്‍ ഓടിപ്പാഞ്ഞെത്തി...കാട്ടാളനല്ലേ, തല്ലിപ്പോളിചാലോ? കൊച്ചു കുട്ടികളെയൊക്കെ പേടിപ്പിച്ചു ബഹളമുണ്ടാക്കി തിരിച്ചു അരങ്ങില്‍ എത്തിയപ്പോഴേക്കും കാണികളെല്ലാം ഉഷാറായി.ഓടിയടുത്ത മൂകാസുരനെ കാട്ടാളനും അര്‍ജുനനും ഒരുമിച്ചു അസ്ത്രം എയ്തു വീഴ്ത്തുന്നു.
                   " ആരടാ മൂഡ, ഞാനെയ്ത കിടിയെ.." എന്ന പദം.
    അവസാനം പന്നിയുടെ ഉടമസ്ഥാവകാശം പറഞ്ഞു അടിയും, പിന്നെ യുദ്ധവും.യുദ്ധത്തില്‍ അര്‍ജുനന്റെ അമ്പുകളൊക്കെ പൂക്കളാകട്ടെ എന്ന് പാര്‍വതി ശപിക്കുന്നു. ആയുധം ഇല്ലാതായപ്പോള്‍ മുഷ്ടിയുദ്ധം തുടങ്ങുന്നു.അവസാനം കാട്ടാളന്‍ അര്‍ജുനനെ എടുത്തെറിയുന്നു. പാര്‍വതി തിരിച്ചു വരുമ്പോള്‍ അര്‍ജുനനെ കാണുന്നില്ല. "ഞാന്‍ എടുത്ത് എറിഞ്ഞു" കാട്ടാളന്റെ സമ്മതം. അവര്‍ അര്‍ജുനന്‍ കാട്ടിനുള്ളില്‍ കിടക്കുന്നത് കാണുന്നു."ശ്വാസം ഇല്ല" എന്ന് കാട്ടാള സ്ത്രീ പറയുമ്പോള്‍ ശിവന്‍ നിസ്സാര ഭാവത്തില്‍ കാലു പിടിച്ചു നോക്കുന്നു, എന്നിട്ട് ചത്തുപോയി എന്ന തീര്‍ച്ചപ്പെടുത്തലും.പിന്നെ ശിവന്‍ അര്‍ജുനന് ജീവന്‍ കൊടുക്കുന്നു.
     തന്‍റെ തോല്‍‌വിയില്‍ മനസ് നൊന്ത അര്‍ജുനന്‍ ശിവനെ സ്തുതിക്കുന്നു. കിരാതത്തിലെ ശിവസ്തുതി മനോഹരമാണ്. 
" അന്തകാരി ഭഗവാന്‍ താ-
നെന്തിനെന്നെ ചതിക്കയോ?"

എന്ന് തുടങ്ങുന്ന പദം.അതിന്റെയവസാനം താന്‍ അര്‍ച്ചിക്കുന്ന പൂക്കളെല്ലാം കാട്ടാളന്റെ തലയില്‍ വീഴുന്നത് കണ്ടു അര്‍ജുനന്‍ കാട്ടാളനെ തിരിച്ചറിയുന്നു.കിരാതന്‍ ശിവനാകുന്നു, അനുഗ്രഹവും പാശുപതാസ്ത്രവും നല്‍കി യാത്രയാകുന്നു.
      കഴിഞ്ഞപ്പോള്‍ സമയം 5 .30 . പള്ളിക്കല്‍ കാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്.കിരാതനെ കണ്ടാല്‍ മതി. കിരാതന്‍ മാറി അനുഗ്രഹം ചൊരിയാന്‍ വരുന്ന 'പാവം' ശിവനെ ആര്‍ക്കും കാണേണ്ട. ശിവന്‍ അരങ്ങില്‍ എത്തുന്നതിനു മുന്‍പേ എല്ലാവരും വീടെത്തും.ഒരു വലിയ(?) സദസായിരുന്നു ഇത്തവണത്തെ പ്രത്യേകത. ആകെ 30 പെരുണ്ടാവുന്ന ഇടത്ത് ഇത്തവണ 150 പേരോളം ഉണ്ടായിരുന്നു. സ്ഥിരം മുഖങ്ങള്‍(വല്യച്ഛന്‍റെ കൂട്ടുകാര്‍) കുറവായിരുന്നു, എങ്കിലും പതിവായി കിട്ടുന്ന കപ്പലണ്ടി (പ്രോത്സാഹന സമ്മാനം) ഇത്തവണയും കിട്ടി. സ്ഥിരം പ്രേക്ഷകരില്‍ ഈ വര്‍ഷം നഷ്ടമായത് എന്‍റെ സ്കൂളില്‍ സംഗീതം പഠിപ്പിച്ചിരുന്ന ഉണ്ണിത്താന്‍ സര്‍ ആയിരുന്നു. അദ്ദേഹം വിടപറഞ്ഞിട്ട്‌ കുറച്ചു മാസങ്ങള്‍ ആയി.
*ഇരട്ടക്കുളങ്ങര വാര്യരുടെ രചനയാണ് കിരാതം ആട്ടക്കഥ.പാണ്ഡവരുടെ വനവാസകാലം ആണ് പ്രമേയം.
*തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. അറിയാമെങ്കില്‍ പറഞ്ഞു തിരുത്തുന്നതിലും സന്തോഷം.
*ചിത്രങ്ങള്‍ ഗൂഗിള്‍ ഇല്‍ നിന്നും എടുത്തവയാണ്.