January 15, 2015

തിരിച്ചുവരവ്

അങ്ങനെ വീണ്ടും രാത്രി പത്തു പത്തര  പതിനൊന്നു പതിനൊന്നര 
നട്ട പാതിരാ മുളച്ചു കിളിച്ചു പൂവിട്ടു വിരിയാറായി...
കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോവാറായെന്നു ഇടയ്ക്കിടെ ഓർ മ്മിപ്പിക്കുന്ന മൂടൽമഞ്ഞിന്റെ നേർത്ത അടരുകൾ മുന്നിൽ  അങ്ങും ഇങ്ങും തത്തി കളിക്കുന്നു.

ഇനി നീ നിർത്തിയില്ലേൽ ആ ചതി ഞാൻ ചെയ്യും എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഡെൽ മെല്ലെ കരഞ്ഞു 
കീ കീ കീ... 


കണ്ണ് തെറ്റി തെക്കും വടക്കും ഓടി നടന്ന അക്ഷരകുഞ്ഞുങ്ങൾക്കിട്ട്  ഒരു പണി കൊടുക്കാനുള്ള ആയുസ്സ് തരണേ  എന്റെ ഡെൽ മുത്തപ്പാ എന്നാ ഒരൊറ്റ പ്രാർത്ഥന മാത്രം മനസ്സിൽ. കണ്ട്രോൾ Z കണ്ടു പിടിച്ചവനെ അരിയും പൂവുമിട്ടു പൂജിക്കാനുള്ള തീരുമാനം പി എച്ച് ഡി യ്ക്ക് ചേർന്ന  ആദ്യ നാളുകളിൽ തന്നെ എടുത്തതുകൊണ്ട് ആളെ കാണേണ്ട താമസമേ ഉള്ളു, വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ എടുത്തങ്ങു പ്രയോഗിക്കും. അവസാനം ഇടതു മാറിയ ആൾ വലത്തേ സൈഡിൽ നിൽക്കുമ്പോൾ വില്ലന്റെ പരിവേഷവുമായി അവൻ... 
കണ്ട്രോൾ Z മുന്നില്...

അല്ലേലും ഇപ്പൊ കഥയിലെ വില്ലന്മാരൊക്കെ ആദ്യം നല്ലവരായിട്ടാ വരാറ്. തിരിച്ചറിവിന്റെ നിമിഷങ്ങൾ..
ബാ...
പോരേ....
നമുക്ക് കഥയിലേക്ക് തിരിച്ചു വരാം......















       വർഷങ്ങൾക്ക് ശേഷം പടി വാതിൽ കടന്നെത്തുന്നതിന്റെ ആണോ ആവോ വല്ലാത്ത നിശബ്ദത. അങ്ങും ഇങ്ങും ചിറകടിച്ചു പറക്കുന്ന നരിച്ചീറുകൾ.. അർദ്ധരാത്രി പന്ത്രണ്ടര മണി. 
എഴുത്തും വരപ്പും എന്തിനു വായന പോലും നിർത്തി വച്ചിട്ട് വർഷങ്ങളായത് കൊണ്ട് എഴുതി തുടങ്ങിയപ്പോ വികടൻ തന്നെ നാവിൽ. പിന്നെ ഇതിപ്പോ ആര് കാണാനാ എന്ന ആത്മഗതാഗതം വേറെ, എന്തായാലും രണ്ടും കൽപ്പിച്ചു തുടരുന്നു.
ഇന്ന് ഞാൻ അവതരിപ്പിക്കുന്ന കഥയുടെ പേര്: തിരിച്ചു വരവ് 

വെറുതെ മീനും മീൻകാരും തോട്ടിലെയും കുളത്തിലേയും വെള്ളവുമായി പുസ്തകവും പേനയും താഴെ വെച്ച് സമാധാന ജീവിതം നയിച്ചോണ്ടിരുന്ന എന്റെ മുന്നിൽ വീണ്ടും അവൻ ബ്ലോഗ്‌   
പണ്ടൊരു നട്ട പാതിരായ്ക്ക് ആ വാതിലിൽ ചെന്നു മുട്ടിയപ്പോൾ ഗൂഗിൾ മുതലാളി ചോദിച്ചു ആരാ നീ? എന്താ നിനക്ക് വേണ്ടത്? എന്ന്. 
ഞാൻ പറഞ്ഞു എനിക്ക് എന്റെ ബ്ലോഗ്ഗർ ഡാഷ് ബോർഡ്‌ വേണം എന്ന്.
അപ്പോൾ മുതലാളി പറഞ്ഞു ഇവിടെ അങ്ങനൊരു സംഭവം  ഇല്ലന്ന്. 
അന്ന് തീർന്നു  ഗൂഗിളുമായുള്ള ബന്ധവും എല്ലാം. ഭാഗ്യദോഷം കൊണ്ട് കുടികിടപ്പ് സർട്ടിഫിക്കറ്റ് കിട്ടിയതും ഇല്ല. ഉണ്ടാരുന്നേൽ ഞാൻ മള്ളൂരിനെ വെച്ചൊരു അലക്കു അലക്കിയേനെ.

    പിന്നെ എന്നെ വേണ്ടാത്ത ഗൂഗിളിനെ എനിക്കും വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഒരു വർഷം  നീണ്ട ഏകാന്ത വാസം. " സഫരോം കി സിന്ദഗി ജോ കഭി നഹി  ഖതം ഹോ ജാതി ഹേ"...
    പലരും അച്ചടി മഷിയുടെ നിറങ്ങളും വായനയുടെ മറ്റു ലോകങ്ങളും കാട്ടി തന്നെങ്കിലും എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു നടക്കുമ്പോഴാണ് " എഴുത്തു നിർത്തിയാ പിച്ചു കിട്ടും എന്ന അതിഭീകരമായ ഭീഷണി പേര് പുറത്തു പറയാൻ പറ്റാത്ത ചില തീവ്രവാദി സംഘടനകളിൽ നിന്നു വരുന്നതും അതനുസരിച്ച് ഇവിടെല്ലാം ക്ലീൻ ചെയ്യാൻ തീരുമാനിക്കുന്നതും. 
ഇതിനിടെ നടന്ന പ്രധാന സംഭവങ്ങൾ ഒന്ന് ഓർത്തെടുക്കുന്നതിൽ വിരോധം ഇല്ലല്ലോ? തുറന്നു പറയുമ്പോൾ ഇടയ്ക്ക്  അടപ്പ് പൊന്തിയില്ലെൽ സഹായിക്കുമെന്ന വിശ്വാസത്തോടെ...
വിശ്വാസം അതല്ലേ എല്ലാം...
പതിവുപോലെ 2013 ക്രിസ്മസ് 2014 ന്യൂ ഇയർ ദിവസങ്ങൾ  ഉറക്കം  തരാതെ വിളിച്ചു ശല്യപ്പെടുതിയവർക്ക് നന്ദി പറഞ്ഞു കൊണ്ട് കാര്യപരിപാടിയിലേക്ക് കടക്കട്ടെ.

എച്ച് വണ്‍  എൻ വണ്‍  ഒക്കെ പോയി അവസാനം എബോളയിൽ വന്നെത്തി നിൽക്കുന്നു വൈറസ്‌ ഭീകരർ. ഇങ്ങെത്തി എത്തിയില്ലാ എന്ന് പറയുന്നുണ്ടെങ്കിലും കരുതിയിരുന്നാൽ കാശും കാറ്റും പോകാതെ സൂക്ഷിക്കാം അത്രന്നേ .... വേറെന്തു പറയാൻ.. അതിനൊക്കെ ഇടയിൽ  WHO തെക്ക് കിഴക്കാൻ ഏഷ്യ പോളിയോ ഫ്രീ ആണെന്ന് പറഞ്ഞപ്പോ കൂടെ നമുക്കും ഒരു സന്തോഷം....
മെയ് മാസത്തിൽ വലിയൊരു അത്ഭുതം നടന്നു. ഇന്ത്യയിൽ  ഒരു താമര വിരിഞ്ഞു. കോടീശ്വരൻ മാർ ആയിരുന്ന യു പി എ യെ ലക്ഷപ്രഭുക്കൾ ആക്കികൊണ്ട്  അങ്ങനെ അവസാനം കാത്തിരുന്ന ഇലക്ഷൻ റിസൾട്ട്‌ എത്തി. വർഷങ്ങളായി തുടരുന്ന തൂക്കും പറ്റി പിടിച്ചതും ആയിരുന്ന മന്ത്രി സഭകൾക്കിടയിൽ ഭൂരിപക്ഷം തെളിയിച്ചു മോഡിജി അധികാരത്തിൽ വന്നു. ബാക്കിയൊക്കെ കണ്ടോണ്ടിരിക്കുന്നു.
വാൽകഷ്ണം: ഇതൊക്കെയായിട്ടും ശ്രീ പത്മനാഭന്റെ നാഭീയിലല്ലാതെ ആ മണ്ണിൽ ഒരു താമര വിരിയിക്കാൻ കേരളത്തിലെ കാവിപ്പടയ്ക്കായില്ല... ഇന്നച്ചന്റെ ലോട്ടറി വരെ അടിച്ച സ്ഥിതിക്ക് ഇതൂടെ ആവാരുന്നില്ലേ ന്റെ കോടീശ്വരൻ പത്മനാഭാ......

ആത്മഹത്യ ചെയ്യാൻ പോലും നിർവാഹം ഇല്ലാതെ ഐ സി യു വിൽ കിടന്ന ഓർക്കുട്ട് ന്റെ ദയാവധവും അതിനോടനുബന്ധിച്ച് മുഖ പുസ്തകത്തിൽ  നടന്ന അനുശോചന പരിപാടിയും കണ്ടു പലരും മൂക്കത്ത് വിരൽ വച്ചു .. ദെന്താപ്പൊ ഈ ഓർക്കുട്ട് എന്ന്. ലോകം  രണ്ടായിരത്തിലേക്ക് കാലെടുത്തു വച്ചത് തന്നെ ഓർകുട്ടിൽ ചേരാൻ ആയിരുന്നു എന്നാരുന്നു ബുജി മതം. എന്നിട്ടിപ്പോ മോൻ വന്നപ്പോ അച്ഛനെ ആർക്കും അറിയുക കൂടി ഇല്ല. എന്തായാലും കുറെ കൗമാര- യൗവന ദിനങ്ങൾക്ക്  കൂട്ടായി നിന്ന പഴയ പള്ളിക്കുടം കൂട്ടുകാരെയെല്ലാം ഇന്റർനെറ്റ്‌ എന്ന ലോകത്തിന്റെ പച്ചപ്പിൽ ഒരു മരച്ചോട്ടിൽ ആക്കിയ ഓർക്കുട്ട് ഒരു അത്ഭുതം ആയിരുന്നു എന്ന് പറയാതെ വയ്യ. പാട്ടുള്ളതും ഇല്ലാത്തതുമായ നിന്റെ പ്രൊഫൈലുകൾ  ഇനി കാണാൻ കഴിയില്ല എന്നാ വേദന വേദനയോടെ തന്നെ ഓര്ക്കുന്നു....
ഒപ്പം ഒരു ഭീഷണി: പച്ചില വേറെ വന്നിട്ടുണ്ട് ദൂരെ നിൽക്കുമ്പോൾ  ഗൂഗിൾ പ്ലസ്‌ അടുത്ത് വരുമ്പോൾ നീ പ്ലസ്‌ അല്ലയോ എഫ് ബി നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.

ഇതിനിടെ കുറെ കാലങ്ങളായുള്ള നമ്മുടെ സ്വപ്നം മംഗൾയാൻ അങ്ങ് ചൊവ്വയിൽ എത്തി. ചോദിച്ച് ചോദിച്ച് പോയതാനേലും അങ്ങെത്തി  എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ചൊവ്വയിൽ നിന്നയച്ച ഗവണ്മെന്റ് എൽ പി എസ്സ്  ന്റെ ഫോട്ടോയൊക്കെ ഇട്ട് ആഘോഷിച്ചെങ്കിലും ഇന്ത്യക്കാരൻ എന്ന പേരിൽ എല്ലാവരും ഹൃദയം നിറഞ്ഞു ആഹ്ലാദിച്ച നിമിഷങ്ങൾ. എങ്കിലും ഒരു ചോദ്യം ഇപ്പളും നിലനില്ക്കുന്നു: 
അപ്പ ഈ ചൊവ്വ ദോഷത്തിന്റെ കാര്യത്തിൽ  എന്താ ഒരു തീരുമാനം? നിക്കണാ പോണാ 
പോയാ പിന്നെ നമുക്ക് നഷ്ടമാകുന്നത് ഒരു ബുദ്ധേട്ടൻ യുഗമായിരിക്കും ( കടപ്പാട്: നെടുമുടി വേണു)





അവസാനം ഒരൊറ്റ ടീം ആയി കളിച്ച ദാദയും സച്ചിനും വെറുമൊരു ഫുട്ബോളിന്റെ പേരിൽ ചേരി തിരിഞ്ഞു മത്സരിച്ചതും  അവസാനം കൽകട്ട  കപ്പ്‌ കൊണ്ടുപോയപ്പോൾ പൊരുതി തോറ്റ ബലത്തിൽ കേരളാ ബ്ലാസ്റ്റെർസ് അഭിമാനത്തോടെ തിരിച്ചെത്തിയതും 2014 ഇൽ  തന്നെ.


ഒരു സത്യം ഒർമ്മിപ്പിക്കട്ടെ: കപ്പ്‌ ഇപ്പളും ഞമ്മക്ക് തന്നെ. ബംഗാളികൾ മുഴുവനും ഇവിടല്ലേ താമസം... അസ്സലാമു അലൈക്കും...  (മ്മളും ഒരു കൊച്ചു ദുബായ് തന്നെ വേണേ ഉരു കൊച്ചിലോ ഒക്കെ അടുപ്പിക്കാം)



ഇനിയും പറയാൻ ഏറെ ബാക്കി. പക്ഷെ എന്റെ കണ്ണും ഡെൽ ന്റെ ബാറ്ററിയും സഹകരിക്കാത്തത് കൊണ്ടും വായനക്കാരുണ്ടെങ്കിൽ അവരുടെ ക്ഷമ പരീക്ഷിക്കുന്നത് എല്ലിനും പല്ലിനും നല്ലതല്ലാത്തതു കൊണ്ടും തത്കാലം നിർത്തുന്നു...
പി കെ യുടെ വിലക്കും നമ്മുടെ സോളാറും മിട്ടായി പൊട്ടിച്ച പോലെ തുണ്ട് തുണ്ടാക്കിയ ആന്ദ്രാപ്രദേശും എല്ലാം മാപ്പ് തരുമെന്ന പ്രതീക്ഷയോടെ.....

October 26, 2013

ക്ഷേത്ര ദർശനം: മലയാലപ്പുഴ ഇടത്തിട്ട ദേവീ ക്ഷേത്രം

        ജന്മ പുണ്യങ്ങളുടെ ഫലമാണ് ക്ഷേത്ര ദർശനം എന്നത് വെറും വാക്കായിരിക്കില്ല. നമ്മുടെ ആഗ്രഹം കൊണ്ട് മാത്രം ഒരു അമ്പലത്തിലും ചെന്നെത്താൻ കഴിയില്ലെന്ന് കേട്ടിട്ടുണ്ട്. അവിടെ ഇരിക്കുന്ന ആൾ വിചാരിക്കണം എന്ന്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ഒരു അന്തരീക്ഷം.. അത് നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്ന വിചാരങ്ങൾ, ബോധം എല്ലാം വിഭിന്നം. എല്ലാ ദൈവവും ഒന്നാണ് "ഏകദാ ബഹുദാ.." എന്ന് പറയുമ്പോഴും ഓരോ ദൈവസങ്കല്പ്പവും നമ്മുടെ ഇന്ദ്രിയങ്ങൾക്കു ഓരോ തരത്തിൽ അനുഭവപ്പെടുന്നത് ചിലപ്പോൾ ഘനീഭവിച്ച വിശ്വാസങ്ങളിൽ കൂടി നോക്കി കാണുന്നത് കൊണ്ടാകാം.

     പെട്ടെന്ന് തീരുമാനിച്ചതായിരുന്നു മലയാലപ്പുഴ യാത്ര. മലയാലപ്പുഴ അമ്മയുടെയും പിന്നെ രാജന്റെയും നാട്ടിലേക്ക്. ആദ്യ ദർശനം: രാജനെയല്ല അമ്മയെ. കേട്ട്കേഴ്വികളിൽ എല്ലാം ഉഗ്രരൂപിണിയായിരുന്നു അമ്മ. പ്രാക്കും മോഷണവും മനോദോഷവും അങ്ങനെ മുറ്റത്തു വശ പിശകായി കിടക്കുന്ന ഒരു ഇല കണ്ടാൽ പോലും മലയാലപ്പുഴ അമ്മ നോക്കിക്കോളും എന്ന് പലതവണ പറഞ്ഞു കേട്ടിട്ടാകും, മനസ്സിൽ എപ്പോഴും മുടിയഴിച്ചിട്ട് ദംഷ്ട്രകൾ കാട്ടി ഉറഞ്ഞു തുള്ളുകയായിരുന്നു ദേവി. അതുകൊണ്ടായിരിക്കും അവസരങ്ങൾ പലതു വന്നു പോയിട്ടും ആ വഴിക്ക് പോകാൻ ഒരു ധൈര്യം കിട്ടാതെ പോയത്.

     തലേ ദിവസം തന്നെ തീരുമാനിച്ചു, ആദ്യം കാണാൻ പോകുമ്പോൾ വെറും കയ്യുമായി ചെല്ലില്ല എന്ന്. മുറ്റത്തെ തുളസിചെടിയിൽ ആയിരുന്നു കണ്ണ്. ഇഷ്ടമാണോ എന്ന് അറിയില്ല എങ്കിലും ഒരു തുളസിമാല കയ്യിൽ കരുതി.  അമ്പലത്തിൽ പോകുമ്പോൾ ഒരു മാലയോ കുറച്ചു പൂവോ എന്തെങ്കിലും കയ്യിൽ കരുതുക എന്നത് വല്ല്യമ്മ പറഞ്ഞു തന്ന ശീലം. രാവിലെ തന്നെ പുറപ്പെട്ടു. ഒപ്പം അമ്മമാരും (രണ്ടല്ല മൂന്നു പേരും) കൊച്ചേട്ടനും കുട്ടനും. 7.45 ആയപ്പോഴേക്കും അമ്മയുടെ മുറ്റത്തു എത്തി.

       ഗ്രൗണ്ടിൽ വണ്ടി പാർക്ക്‌ ചെയ്തു ഇറങ്ങുമ്പോൾ ചുറ്റും കടും നിറങ്ങളുടെ ഉത്സവം. ചുവന്ന പട്ടും ഉടയാടയും സ്വർണ്ണവർണ്ണത്തിലെ നേർച്ച വിളക്കുകളും തിളങ്ങുന്ന അലങ്കാരങ്ങളും തൂക്കിയിട്ട കടകളും ദക്ഷിണ വച്ച് തൊഴാനുള്ള വെറ്റയും പാക്കും വിൽക്കാൻ ഇരിക്കുന്നവരും....ചുവപ്പിന്റെ നിറഭേദങ്ങളിൽ ഉള്ള കുങ്കുമ പൊടിയുമായി അകലെ മാറിയൊരു ചെറിയ കട..... കണ്ണ് ആദ്യം പതിഞ്ഞത് പക്ഷെ, അമ്മയുടെ ഗോപുര വാതിലിനു നേരെ ആയിരുന്നു.. പിന്നെ സ്വർണനിറമുള്ള കൊടിമരത്തിനും. എപ്പോഴും വരാൻ പറ്റാത്തത് കൊണ്ട് വന്നപ്പോൾ എന്തൊക്കെയോ വാങ്ങി അമ്മയ്ക്ക് കൊടുക്കാൻ അമ്മസ് ഓട്ടം തുടങ്ങി. ഉടയാട, കർപ്പൂരം, ചന്ദനത്തിരി, എണ്ണ, മാല എന്നിങ്ങനെ ലിസ്റ്റ് വലുതായി തുടങ്ങിയപ്പോൾ ഞങ്ങൾ അമ്പലത്തിനു ചുറ്റും കാണാൻ ഇറങ്ങി. 
ഗോപുരം 

  

















 ആദ്യ പ്രാർത്ഥന: ഏതു ദേവാലയം ആയാലും, കുറച്ചു മഹത്തരം ആണെന്നു പെട്ടെന്ന് ഓർത്തു. ആദ്യം മനസ്സിൽ തോന്നുന്നത് പ്രാർഥിക്കാം  എന്നു കരുതി.പടി ചവിട്ടി ഗോപുരം കടന്നു അകത്തെത്തുമ്പോൾ  കാലിൽ തടഞ്ഞത് ചിതറിക്കിടക്കുന്ന മഞ്ചാടി മണികൾ. പിന്നെ കാലിലെ കേട്ട് പൊട്ടിച്ചു രക്ഷപെടാൻ ശ്രമിക്കുന്ന നേർച്ച  കോഴികളുടെ കരച്ചിൽ. രണ്ടും അമ്മയുടെ ഇഷ്ട വഴിപാടുകൾ. കുറവൊന്നും അല്ല നേർച്ച നടത്തുന്നവരുടെ എണ്ണം. എങ്കിലും ഞങ്ങൾ പോയത് ഒരു പൂമാല വാങ്ങാൻ ആയിരുന്നു. ദേവസ്വം വക പൂജാ സാധനങ്ങൾ വില്ക്കുന്ന കൌണ്ടർ ഇൽ നിറയെ താമരപ്പൂക്കൾ. കണ്ടപ്പോൾ മനസ്സിൽ ഓർത്തത്‌ എന്റെ കണ്ടാളസ്വാമിയെ. 
ദേവിക്ക് വേണ്ടി 
ഒരിക്കൽ എനിക്കൊരു പൂവ് തന്നിരുന്നു, സമ്മതം പറഞ്ഞ്. റോസും ചുവപ്പും നിറങ്ങളിൽ ഉള്ള അരളി മാലകളും ചുവന്ന റോസാപ്പൂക്കൾ കെട്ടിയ മാലയും ഉണ്ട് അവിടെ. ഏറ്റവും കുറഞ്ഞ വില 40 രൂപ. അതല്ലാതെ എണ്ണയും മറ്റു പൂജാദ്രവ്യങ്ങളും ത്രിമധുരവും. ഉടയാട മാത്രം രസീത് എഴുതി വാങ്ങണം. മഞ്ചാടി വാരിയിടാനും ഉണ്ട് ചെറിയ ചെലവ്. കൈ നിറയെ മഞ്ചാടി എടുക്കണം എങ്കിൽ 30 രൂപ കൊടുക്കണം. അമ്മയ്ക്ക് ഒരു ചെറു ചിരി. കൂടെ ഉള്ള ഞങ്ങൾ 3 പേരുടെയും കൈ അത്ര ചെറുതൊന്നും അല്ല എന്നോർത്താണോ എന്തോ? എന്റെ കയ്യിലെ വാഴയിലയിൽ തുളസിമാലയ്ക്കൊപ്പം നിറയെ പ്രസാദങ്ങൾ ആയി അപ്പോഴേക്കും.
മഞ്ചാടി മണികൾ 
















    ഇനി വഴിപാടു കൌണ്ടർ.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കൌണ്ടർ ആണ്. ആദ്യം ചേട്ടനും കുട്ടനും രസീത എഴുതിക്കാൻ ചെറിയ ശ്രമം നടത്തിയെങ്കിലും അവസാനം സ്ത്രീകളുടെ ക്യൂ ചെറുതായപ്പോൾ അമ്മാസ്  നടപ്പന്തലിൽ ഇരുന്നു എന്നെ കൂടി വിട്ടു. രക്തപുഷ്പാഞ്ജലി ആണ് ചെറിയ വഴിപാടുകളിലെ പ്രധാന ഇനം എന്ന് ആദ്യം കയറിയ കടയിലെ ആൾ പറഞ്ഞത് കൊണ്ട് എല്ലാവരുടെയും പേരും നാളും  പറഞ്ഞു രസീത് എഴുതിച്ചു. കൌണ്ടറിൽ എഴുതുന്നത്‌ കാക്കി കുപ്പായം. ചോദിച്ചപ്പോൾ ഒരു ചിരിയോടെ ഉള്ള മറുപടി. ആൾ ഇല്ലാത്തതു കൊണ്ടാണത്രേ. വെള്ളിയും ചൊവ്വയും ആണ് അമ്മയ്ക്ക് പ്രധാനം എന്ന്. 
   ഇനി ചുറ്റു തൊഴുതു വരാം. ക്ഷേത്രത്തിനു വെളിയിൽ ഉപദേവതകൾ രക്ഷസും ദേവനും നാഗദൈവങ്ങളും. നാഗദൈവങ്ങളുടെ മുന്നില് പുള്ളൂവൻ പാട്ടും ഉണ്ട്. ചുറ്റും തൊഴുത് നടയ്ക്കൽ എത്തിയപ്പോൾ ഉഷപ്പൂജാ സമയം. ശ്രീബലി കഴിയാതെ വാതിൽ തുറക്കില്ല. നട തുറക്കാൻ കാത്തു നില്ക്കുന്ന ആൾക്കാരുടെ തിരക്ക് കൂടിയപ്പോൾ അതും ഒരു ക്യൂ ആയി.ഇടയ്ക്ക് പ്രാർഥനയിൽ മുഴുകുമ്പോഴൊക്കെ കൊടിമരത്തിന്റെ തട്ടിൽ വീണു ചിതറുന്ന മഞ്ചാടിമണികളുടെ കിലുക്കം.നട തുറന്നു അകത്തു കയറിയിട്ടും മനസ് ആ മഞ്ചാടി മണികളിൽ ഉടക്കി നില്ക്കുന്നത് പോലെ...
   അകത്തെത്തി ശ്രീകോവിലിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. അമ്മേ... ഭക്തി കുറവായിട്ടാണോ? എന്തോ മനസ്സിൽ ഒരു സംശയം.പിന്നെ മനസിലായി,ശ്രീകോവിലിനു വാതിൽ ഇല്ലന്നും ഗർഭഗൃഹത്തിന്റെ വാതിൽ തുറന്നിട്ടില്ല എന്നും.അടുത്ത ഇടയ്ക്കയുടെ നാദം, ഒപ്പം കിരാതത്തിലെ ശിവസ്തുതിയും. കണ്ണടച്ച് നിന്നപ്പോൾ മുന്നിൽ അരൂപമായ ഒരു വെളിച്ചം. പിന്നെ നട തുറക്കുന്നത് വരെ അങ്ങനെ...നട തുറന്നപ്പോൾ നിറയെ പൂമാലകളും പട്ടും ചാർത്തിയ ദേവി. അടുത്ത് തന്നെ ശ്രീബലി വിഗ്രഹവും.ചുറ്റും തൊഴുത് കയ്യിലെ സമ്മാനങ്ങൾ എല്ലാം നടയ്ക്കൽ വച്ച് നാലമ്പലത്തിനു പുറത്തു കടന്നു. അര്ച്ചനയുടെ പ്രസാദം നേരത്തെ തന്നെ എടുത്തു വച്ചിരിക്കുകയാണ്. രസീത് കൊടുത്താൽ ശ്രീകോവിലിൽ ജപം കഴിഞ്ഞു ഈ പ്രസാദത്തിനൊപ്പം തരും. ഇനി നട പന്തലിന്റെ ഓരത്തെ പടിയിൽ ഇത്തിരി നേരം. പിന്നെ നിവേദ്യത്തിന്റെ പങ്കും വാങ്ങി തിരിച്ചിറങ്ങി.
 
വടക്കേ നട 
  നാഗ ദൈവങ്ങളുടെ അടുത്ത എത്തിയപ്പോഴേക്കും തുള്ളി തൂവി നിന്ന മഴ ശക്തി കൂട്ടി. പേരും നാളും പറഞ്ഞു സന്തതിക്കും സമ്പത്തിനും നാവേറ് പാടിച്ച് തിരിച്ചിറങ്ങാൻ നോക്കുമ്പോൾ നട വിട്ടു ഇറങ്ങാൻ പറ്റാത്ത മഴ. പിന്നെ കുറച്ചു നേരം കൂടി അമ്പല നടയിൽ. മഴ തോർന്നു  തുടങ്ങിയപ്പോൾ കാറിൽ ഇടാൻ ഒരു ശിവ പാർവതീ ചിത്രവും വാങ്ങി ഗ്രൗണ്ടിൽ എത്തി. തിരിഞ്ഞു നോക്കുമ്പോൾ മഴ നനഞ്ഞു നില്ക്കുന്ന ഗോപുര വാതിൽ...

ഒരു തിരിഞ്ഞു നോട്ടം 
 ഇനി തെക്കൻകേരളത്തിന്റെ ഉത്സവ പറമ്പുകളിലെ രാജാവിനെ കാണാൻ ഒരു യാത്ര. അമ്മമാരുടെ പാതി സമ്മതം വാങ്ങി മലയാലപ്പുഴയുടെ സ്വന്തം സഹ്യപുത്രന്റെ അടുത്തെത്തി. വഴിയില നിന്ന് രണ്ടാം പാപ്പാൻ സുനിൽനെ കിട്ടിയത് കൊണ്ട് വഴി തെറ്റിയില്ല ഒട്ടും. ആൾ ഇത്തിരി പിശകിൽ ആയിരുന്നു, നീരിളക്കം. പതിവ് പോലെ ഇടവം പാതി ആയപ്പോൾ തളച്ചതാണ് ഇഷ്ടനെ. ഇത്തവണ കുറച്ചൊന്നു നീണ്ടു പോയെന്നു രണ്ടാം പാപ്പാൻ. ഇപ്പോൾ എല്ലാം ശരിയായി. ഇനി കാലിലെ ചങ്ങല കെട്ടിയ മുറിവ് കൂടി ഉണങ്ങിയാൽ ആൾ സുന്ദരനാകും. എന്തായാലും ചെളിയും മണ്ണും എല്ലാം കൂടി ചേർന്നപ്പോൾ തുമ്പിയിലെ പതകരി ഒന്നും കാണാൻ ഇല്ല. ഇനി ഇവനെയൊന്നു കുളിപ്പിച്ച് കറുപ്പിക്കാൻ കുറെ പാട് പെടേണ്ടി വരും... 
 
മലയാലപ്പുഴ രാജൻ 
             ക്യാമറ എടുത്തപ്പോഴേക്കും കുട്ടിക്കുസൃതികൾ. ഇടയ്ക്ക് പാപ്പാനോട് ഒരു സ്വകാര്യം. ഒരു പനമ്പട്ട ഇങ്ങു പോരട്ടെ എന്ന്. മടൽ വച്ച് ഏറു തരാനാണോ ഉദ്ദേശം എന്ന സംശയം തോന്നിയപ്പോൾ ഞങ്ങൾ പതുക്കെ വലയ്ക്ക് പിന്നിൽ ഒളിച്ചു.പനമ്പട്ടയുടെ കൂടെ ഞങ്ങൾ കൊടുത്ത പഴം കൂടി ചേർത്ത് ഒരു ഫ്യൂഷൻ സ്നാക്സ്. തിരിച്ചു നടക്കുമ്പോൾ രാജന്റെ കുറുമ്പുകളുടെ കഥയുമായി പാപ്പാൻ വീട്ടുമുറ്റം വരെ.









ഉത്സവങ്ങൾക്ക് കൊടിയേറുമ്പോഴേക്കും ഒന്ന് കുളിച്ചൊരുങ്ങി ഞാൻ അങ്ങെത്താം എന്ന് പറയുന്ന കണ്ണുകളുമായി അവൻ തെക്കേ മുറ്റത്ത്‌....
ഞങ്ങൾ തിരിച്ചു വീട്ടിലേക്കും.....
മനസ്സിൽ ഇപ്പോഴും ചിതറി വീഴുന്ന മഞ്ചാടി മണികളുടെ കിലുക്കം....

April 12, 2013

വിഷു ആശംസകൾ



"തെച്ചി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി 
ഗുരുവായൂരപ്പാ നിന്നെ കണികാണണം  
മയിൽ പീലി ചൂടിക്കൊണ്ടും മഞ്ഞ തുകിൽ ചുറ്റികൊണ്ടും 
മണിക്കുഴൽ ഊതിക്കൊണ്ടും കണികാണണം...." 

കൊഴിഞ്ഞു വീണ കൊന്നപ്പൂക്കൾ മഞ്ഞപ്പട്ടുടുപ്പിച്ച മണ്ണിനും, വിഷുപ്പക്ഷി കൂവുന്ന സാന്ധ്യനേരത്തിനും, ഉറക്കത്തിൽ മെല്ലെ വിളിച്ചു, കണ്ണിനെ മൂടുന്ന അമ്മയുടെ കൈപ്പത്തി പകരുന്ന മണമുള്ള  തണുപ്പിനും, കൈനീട്ടം കൊതിക്കുന്ന പുലർകാല നിമിഷങ്ങൽക്കും, മാനത്തും മനസിലും നിറങ്ങൽ  ബാക്കി വയ്ക്കുന്ന പൂത്തിരികൾക്കും

വർഷപ്പിറവി കാത്തിരിക്കുന്ന മനസുകൽക്കും...... 

ഗൃഹാതുരത്വത്തിന്റെ മധുരമുള്ള വിഷു ആശംസകൾ..... 

സ്നേഹപൂർവ്വം 

March 26, 2013

ഒരു ഓർമ


പണ്ട്... 

അങ്ങനെ പറഞ്ഞാൾ  മുത്തശ്ശിക്കഥ ആണെന്നും പറഞ്ഞു അന്തം വിട്ടു നോക്കിയിരിക്കാൻ വരട്ടെ .... 
ഈ കഥ നടക്കുന്നത് പണ്ട് രാജാവും മന്ത്രവാദിയും പറക്കുന്ന കുതിരയും ഒന്നും ഉള്ള കാലത്തല്ല....  
ഇങ്ങു നമ്മുടെ സ്വന്തം എ ഡി യിൽ...... 
ഇരുചക്ര വാഹനങ്ങളിൽ സൈക്കിൾ തന്റെ രാജ്യാധികാരം ബൈക്കിനും ടുവീലറിനും ഒക്കെ വിട്ടു കൊടുക്കുന്നതിനു മുൻപ്...  
അങ്ങട് കറക്റ്റ് ആയി പറഞ്ഞാൽ  ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം.  

ദാ പോയി എല്ലാരും ഒരു ഫ്ലാഷ് ബാക്ക് ലേക്ക്..... 

അഞ്ചാം ക്ലാസിലെ വര്ഷാവസാന പരീക്ഷ കഴിഞ്ഞ്, ഇടയ്കൊക്കെ മാവിന്റെ ചോട്ടിലും പിന്നെ ചിലപ്പോൾ  പലവിധത്തിലുള്ള ഉത്സവങ്ങൾ കണ്ടു സന്തോഷിക്കുന്ന തിരക്കിലും (സത്യം പറഞ്ഞാൽ  ഈ ഉത്സവങ്ങൾ എന്ന് പറയുന്നത് എനിക്ക് രണ്ടു തരത്തിൽ ഉള്ള ഓർമ്മകൾ ആണ്, അടിയിട്ടു വാങ്ങി വീട്ടിലെത്തും മുന്നേ പൊട്ടി പോകുന്ന ബലൂണുകളും പിന്നെ ഉത്സവം കഴിഞ്ഞു നടത്തുന്ന കമ്പം പേടിച്ച് വീടിലേക്കുള്ള ഓട്ടവും) അങ്ങനെ നടക്കുന്ന കാലത്താണ് എനിക്ക് ആദ്യമായി ഒരു വിലപ്പെട്ട സമ്മാനം കിട്ടുന്നത്. വെറും വിലപ്പെട്ടതല്ല, ഇത്തിരി വിലയുള്ള സമ്മാനം ... ഒരു ലേഡീസ് സൈക്കിൾ


ഇതാണോ ഇത്രേ വലിയ കാര്യം ന്നാണോ ചിന്ത?? വേണ്ടാ ട്ടോ 

ഒരു സൈക്കിൾ നു ഒക്കെ ന്താ വില എന്നറിയണം എങ്കിൽ അന്നൊക്കെ ഉണ്ടാകണമായിരുന്നു.   
പയ്യനല്ലൂർ സ്കൂളിൽ സൈക്കിൾ ഇൽ  വരുന്ന മഹാന്മാർ കുറെ ഉണ്ടെങ്കിലും പെണ്‍കുട്ടികൽ  കുറവായിരുന്നു.  
അങ്ങനെ തുടങ്ങിയ മോഹാണ് അവസാനം അഞ്ചാം ക്ലാസ്സിൽ വച്ച് അങ്ങട് സാധിച്ചേ. 
അപ്പൊ പിന്നെ സന്തോഷം ഉണ്ടാകണ്ടേ വരുമോ ???

എന്നിട്ടും ഒരു അടി പറ്റി. 
"ഹീറോ ഹാൻസ"
പഞ്ചായത്ത് മുഴുവൻ മുന്നില് പെട്ടിയുള്ള "ലേഡി ബേർഡ്" സൈക്കിൾ ഉം കൊണ്ട് പോകുമ്പോ എനിക്ക് മാത്രം ആണ്‍കുട്ടികളുടെ കൂട്ടത്തെ സൈക്കിൾ 
പ്രതിഷേധിച്ചു നോക്കി ചെറുതായിട്ട്.... നടന്നില്ല..... 
അത് പിന്നെ പണ്ട് മുതലേ പ്രതിഷേധത്തിന്റെയും ആവശ്യങ്ങളുടെയും സ്വരം ഇത്തിരി ചെറുതാ.... കേൽക്കണാച്ചാ ഇത്തിരി പാടാ... 
"നിനക്ക് വേണേൽ മതി, അല്ലേൽ  തിരിച്ചു കൊടുത്തേക്കാം"
ടീച്ചർ  അമ്മ ഫുൾ സ്റ്റോപ്പ്‌ ഇട്ടു. 
ആലോചിച്ചപ്പോൾ സൈക്കിൾ വാങ്ങിയ താമരക്കുളത്തെ കട അച്ഛന്റെ കൂട്ടുകാരന്റെ ആണ്. കൊണ്ട് കൊടുത്താൽ തിരിച്ചെടുക്കാൻ സാധ്യത ഉണ്ടെന്നു മാത്രല്ല, ഒരിക്കൽ വേണ്ടാന്നു വച്ചാൽ അറം പറ്റും എന്നും ഉറപ്പ്.... 
അങ്ങനെ അവൾ അങ്ങനെ എന്റെ കൂടെ കൂടി.... 

എന്തായാലും കുറച്ചു കഷ്ടപ്പെട്ട് ആയാലും വെക്കേഷൻ കഴിഞ്ഞപ്പോഴേക്കും സൈക്കിൾ ഓടിക്കാൻ പഠിച്ചു. പക്ഷെ അപ്പോഴും ഒരു പ്രശ്നം. 
നല്ല ഉയരം ഉള്ളത് കൊണ്ട് സീറ്റിൽ ഇരുന്നു ഓടിക്കാൻ പറ്റുമോ എന്നു സംശയം. 
എന്തായാലും ഉത്ഘാടനം നമ്മുടെ പള്ളിക്കൽ വായനശാലയിലേക്ക് തന്നെ. 
അങ്ങോട്ട്‌ പോകുന്ന വഴി വഴിയിലെ കടയില ഇരുന്നു ആരോ " ദേ വീല് കറങ്ങുന്നു" എന്ന് പറഞ്ഞപ്പോൾ വണ്ടി നിർത്തി നോക്കി എന്നൊക്കെ പറയുന്നത് ഞാൻ ശക്തിയുക്തം നിഷേധിക്കുന്നു.  
ഇല്ല അത് ഞാൻ ആകില്ല... ഉറപ്പ്.... 
അങ്ങനെ ആരേലും പറഞ്ഞിരുന്നേൽ ഞാൻ അതിനു മുന്നേ റോഡിൽ മറിഞ്ഞേനെ എന്ന കാര്യം എനിക്കല്ലേ അറിയൂ.... 
ശോ.... ഞാൻ.... 


  




പിന്നങ്ങോട്ട് കാത്തിരിപ്പായി 
സ്കൂൾ ഒന്ന് തുറക്കാൻ 
എന്നാലല്ലേ നമുക്കൊന്ന് ഷൈൻ ചെയ്യാൻ പറ്റൂ. 
ആദ്യായിട്ടാകും(അവസാനമായിട്ടും????) സ്കൂൾ തുറക്കാൻ കാത്തിരിക്കുന്നത്, അതും മെയ് മാസത്തിൽ തന്നെ. 
അങ്ങനിരിക്കുമ്പോൾ ആണ് ജയകൃഷ്ണൻ സാർ (ആരാന്നു ചോദിച്ചാൽ ആറാം ക്ലാസ് മുതൽ ഇങ്ങോട്ട് പഠിക്കാൻ പോയ ട്യൂഷൻ സെന്റർ ന്റെ പ്രിൻസിപ്പൽ, ഞങ്ങളുടെയെല്ലാം പേടിസ്വപ്നം) വീട്ടിൽ  എത്തിയത്. ക്ലാസിനു ചെല്ലാനായി വിളിക്കാൻ ആണ് വന്നത്. മെയ് 15 നു ക്ലാസ്സ്‌ തുടങ്ങും എന്ന് കേട്ടപ്പോഴേ ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. 15 ദിവസങ്ങൾ  മുന്നേ സ്കൂളിലെ കൂട്ടുകാരെയെല്ലാം കാണാം എന്ന് ഓർത്തപ്പോൾ തന്നെ ഹോ .....  

പക്ഷെ 
വരാനുള്ളത് വഴിയിൽ  തങ്ങില്ല എന്നല്ലേ. 
ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം ആയപ്പോൾ അമ്മ കാലുവാരി. 
രാവിലെ ഐശ്വര്യയിട്ടു അമ്പലത്തിലൊക്കെ പോയി വന്നിട്ടും അമ്മയുടെ ഗ്രീൻ സിഗ്നൽ കിട്ടിയില്ല അങ്ങനെ യാത്ര പതിവ് പോലെ പ്രൈവറ്റ് ബസ്സിൽ... 
പ്രതീക്ഷ കൈവിട്ടില്ല..... 16, 17, ........ ദിൻ ദിൻ ഗിന്കെ ഇന്തസാർ 
അങ്ങനെ ദിവസങ്ങൽ കടന്നു പോയി. 
സ്കൂൾ തുറന്നു ഒരു term കഴിഞ്ഞു. 
ഒരു രക്ഷയും ഇല്ല. 
അങ്ങനെ നവമിയിലെ ഓണപ്പരീക്ഷ ആയി. 
രാവിലെ സ്കൂളിൽ ക്ലാസ് തുടങ്ങുന്നതിനു മുൻപ് തീരണ്ടത് കൊണ്ട് പരീക്ഷ കുറച്ചു നേരത്തെ തുടങ്ങും. 8-ന്റെ കോമോസ് നു പോയാൽ പരീക്ഷ തുടങ്ങിയിട്ടേ ചെല്ലാൻ പറ്റൂ. 
അതൊരു ചാൻസ് ആയി എടുത്തു പരീക്ഷിച്ചപ്പോൾ വീട്ടിൽ എനിക്ക് പാര വയ്ക്കാൻ വേണ്ടി ജനിച്ച സാക്ഷാൽ വേണുഗോപാൽ ജി (ആളെ അറിയാല്ലോ, ബ്ലോഗിലെ എല്ലാ പോസ്റ്റിലും ഉണ്ട് ട്ടോ) വില്ലൻ ആയി. 
അതും വെറും അഞ്ചാം വയസ്സിൽ.... 












എന്തായാലും യേശു അവസാനം സഹായിച്ചു... 
ക്രിസ്മസ് പരീക്ഷയ്ക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് ആ മധുര മനോഹരമായ വാക്കുകള ഞാൻ കേട്ടത്.  
"ജയേ വേണേൽ സൈക്കിൾ എടുത്തോണ്ട് പൊയ്ക്കോ, പക്ഷെ സൂക്ഷിക്കണം"
വിശ്വസിക്കാൻ പറ്റിയില്ല. 
സ്വര്ഗം കിട്ടിയ സന്തോഷത്തോടെയാണ് അന്ന് യാത്ര തുടങ്ങിയത് 
മേക്കുന്ന് മുകളിൽ  നിന്നങ്ങോട്ട്‌ ഉള്ള കയറ്റമൊന്നും അറിഞ്ഞതേയില്ല 
വഴിനീളെ കണ്ടവരോടൊക്കെ ചിരിച്ചു ഭയങ്കര സന്തോഷത്തോടെ അങ്ങ് നവമിയിൽ എത്തി 
എല്ലാരും ക്ലാസിൽ....  
പരീക്ഷ തുടങ്ങി...  
വെളിയിൽ  നിന്ന് കൂട്ടുകാരോടൊക്കെ സൈക്കിൾ കൊണ്ടുവന്ന കാര്യം പറയാൻ ശ്രമിക്കുന്നതിനിടെ ജയകൃഷ്ണൻ സാർ വിളിച്ചു 
"എന്താ ജയലക്ഷ്മി താമസിച്ചത്?"
ഉത്തരം കിട്ടാതെ അന്തം വിട്ടു നിന്ന എന്നോട് പിന്നെ ചോദിച്ചത് കയ്യിലെ വടിയായിരുന്നു. 
അങ്ങനെ ആറു മാസം കാത്തിരുന്നിട്ട് അവസാനം തല്ലു വാങ്ങി celebrate ചെയ്തെങ്കിലും, അവൾ പിന്നെ എന്റെ കൂട്ട് തന്നെ ആയി. 
നിർത്തിയിട്ട ഓട്ടോയിൽ അങ്ങോട്ട്‌ ചെന്ന് ഇടിച്ചും, പാണ്ടി ലോറിക്ക് അട വച്ചും ഒക്കെ കുറെ നാൾ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു...    


October 20, 2012

കലിവേഷം ( നാടകം)

     ഏറ്റവും ജനകീയമായ കലാരൂപമാണ്‌ നാടകം. പുസ്തകപ്പുഴുവായി മാത്രം ജീവിച്ചിരുന്ന കാലത്ത് തോപ്പില്‍ ഭാസിയുടെയും മറ്റും കുറെ നല്ല നാടകങ്ങള്‍ വായിച്ചിരുന്നു എങ്കിലും, സ്റെജില്‍ കാണുന്ന നാടകങ്ങളെ സ്നേഹിക്കാന്‍ തോന്നിയിരുന്നില്ല, ഒരിക്കലും. മുഖത്ത് ചായങ്ങളും മിനുക്കുകളും പൂശി ആടയാഭരണങ്ങളും അണിഞ്ഞു ഉറഞ്ഞു തുള്ളുന്ന ഉര്‍വരതയുടെ രൂപങ്ങളോടുള്ള ആരാധന എറിയത്‌ കൊണ്ടാകണം. വിപ്ലവത്തിനോടുള്ള പ്രേമം മൂലം കെ പി എ സി യുടെ കുറെ നാടകഗാനങ്ങള്‍ നാവിന്‍ തുമ്പിലും ഓര്‍മയിലും തുള്ളിക്കളിക്കാറുണ്ട് എന്നത് ഒഴികെ നാടകം എന്ന കലാരൂപവുമായുള്ള എന്‍റെ ബന്ധം തുലോം വിരളം. ഇതൊക്കെ എന്തിനാ ഇവിടെ പറയുന്നേ എന്ന് ചോദിച്ചാല്‍....വഴിയെ പറയാം..
     വിദ്വേഷത്തിന്റെയും പകയുടെയും ചൂടില്‍ കത്തിയാളുന്ന കലി, എല്ലാ വൈഷമ്യങ്ങള്‍ക്കും ഒടുവില്‍ തന്‍റെ വിജയം ഉറപ്പാക്കാന്‍ വെമ്പുന്ന നളന്‍, ഇവര്‍ക്കിടയില്‍ നിറഞ്ഞു ആടുന്ന ബഹുകര്‍മിയായ നടന്‍. പകര്‍ന്നാട്ടത്തിന്റെ ഈ അസുലഭ മുഹൂര്‍ത്തം ആട്ടചുവടുറപ്പിച്ച കഥകളിയരങ്ങിലെതാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. പുരാണത്തിലെ നളചരിതം കഥയെ ആധാരമാക്കി ശ്രീ കാവാലം നാരായണ പണിക്കര്‍ ചിട്ടപ്പടുതിയെടുത്ത സംസ്കൃത നാടകമായ 'കലി വേഷ' ത്തിന്റെ രംഗ പടം ഉയരുമ്പോള്‍ ആണ് ഈ രംഗം. കേരളത്തില്‍ വളരെക്കുറച്ചു അരങ്ങുകളില്‍ മാത്രം അവതരിപ്പിക്കപ്പെട്ട ഈ നാടകം അവതരണ ഭംഗി കൊണ്ടും കഥയുടെ സത്ത നഷ്ടപ്പെടുത്താത്ത ചിട്ടപ്പെടുത്തല്‍ കൊണ്ടും എല്ലാത്തിലും ഉപരി രംഗബോധം ഉള്ള നടന്മാരാലും അനുഗ്രഹിക്കപ്പെട്ടത്‌ തന്നെ. 
സാരാംശം (കഥ): 
കുണ്ടിന രാജകുമാരിയായ ദമയന്തിയില്‍ അനുരക്തനായ കലി, അവളെ നളന്‍ വിവാഹം കഴിച്ചതോടെ പക പോക്കാനായി നടത്തുന്ന ശ്രമങ്ങള്‍ ആണ് കലി വേഷം എന്ന ഈ നാടകത്തിന്റെ ഇതിവൃത്തം. നള ദമയന്തീ വിവാഹാ നന്തരം അവരെ തമ്മില്‍ അകറ്റാനും അതുവഴി ദമയന്തിയെ സ്വന്തമാക്കാനും വേണ്ടി നിഗൂഡമായ പദ്ധതി തയാറാക്കുന്നു. പക്ഷെ കളിക്ക് ഭൂമിയി സ്വന്തമായ ഒരു നിലനില്‍പ്പില്ല. അതിനാല്‍ അവന്റെ പ്രവര്‍ത്തിക്കു ഒരു മാധ്യമം ആവശ്യമായി വരുന്നു. അവിടെയാണ് കഥയിലെ പ്രധാനിയായ നടന്റെ രംഗ പ്രവേശം. " നടോഹം" എന്ന് പറഞ്ഞ്  അരങ്ങില്‍ ആദ്യം എത്തുന്നതും നടന്‍ തന്നെ. ബ്രാഹ്മന്യത്തിന്റെ പ്രതീകമായ പൂണൂലും ധരിച്ചു സരസമായി സംസാരിക്കുന്ന നടനെ കലി കണ്ടെത്തുന്നു. അവന്‍ തന്നെ ഉചിതന്‍ എന്ന് തിരിച്ചറിഞ്ഞ കലി നടനില്‍ ആവേശിക്കുന്നു. ഓരോ കാലത്തും തന്റെ മാധ്യമം ആയി വര്‍ത്തിക്കാന്‍ കലി  നടനെ പ്രലോഭിപ്പിക്കുന്നു. നള രാജധാനിയില്‍ എത്തുന്ന നടന്റെ വേഷം കളിയുടെ സഹചാരിയായി മൂല കഥയില്‍ അവതരിപ്പിക്കപ്പെട്ട ദ്വാപരന്റെതാണ്. ചൂതാട്ടത്തിന് വെല്ലു വിളിച്ച ദ്വാപരനോട് തോറ്റ്‌  നളന്‍ രാജ്യഭ്രഷ്ടന്‍  ആകുന്നു. ദമയന്തിയോടൊപ്പം നളന്‍ കാട്ടിലേക്ക് യാത്രയാകുന്നു, നടന്‍ തന്റെ വീട്ടിലേക്കും.
          തന്റെ ചര്യകളിലേക്ക്‌ മടങ്ങി പോകാന്‍ ശ്രമിക്കുന്ന നളനില്‍ കലി  വീണ്ടും ആവേശിക്കുന്നു. നടക്കുന്ന വഴിയിലെല്ലാം തങ്ങളെ പിന്തുടരുന്ന എന്തിന്റെയോ സാന്നിധ്യം ദമയന്തി തിരിച്ചറിയുന്നുണ്ട്. ഇത്തവണ നടന്റെ രൂപം വ്യത്യസ്തമാണ്. അങ്ങനെ കലിയും നടനും ചേര്‍ന്ന് നളനില്‍ ആവേശിക്കുന്നതോടെ കലിവേഷത്തിന്റെ പകര്‍ന്നാട്ടം സമ്പൂര്‍ണം ആകുന്നു. ഇനി ഉള്ളത് നടന്റെ ജീവിതമാണ്.വീട്ടില്‍ എത്തിയ നടന്റെ സ്വഭാവത്തില്‍ ഉള്ള വ്യത്യാസം ഭാര്യയെ സംശയാലുവാക്കുന്നു. അവളുടെ ചോദ്യങ്ങള്‍ക്കൊക്കെ നടന്‍ സാധാരണക്കാരനെപ്പോലെ മറുപടി പറയുന്നു. എങ്കിലും, ഈ വേഷത്തിനു പകരം നന്മയുടെ പ്രതീകമായ ഏതെങ്കിലും ഒരു വേഷം മതിയായിരുന്നു എന്ന് നടന്റെ മനസും ചിന്തിക്കാതിരുന്നില്ല. അരങ്ങില്‍ തെളിഞ്ഞും മറഞ്ഞും നില്‍ക്കുന്ന കലി  നടനില്‍ ഉണ്ടായ വ്യത്യാസം സാധാരണക്കാരന്‍ ആയ പ്രേക്ഷകന് പോലും പറഞ്ഞു കൊടുക്കുന്നുണ്ട്.
     നളന്റെ വഴി വേറൊന്നായിരുന്നു. കളി ബാധിച്ചു, ദമയന്തിയെ ഉപേക്ഷിച്ചു കാട്ടില്‍ കൂടി അലഞ്ഞു തിരിയുന്ന നളന്‍, മാര്‍ഗമദ്ധ്യേ തീയില്‍ പെട്ട് വലഞ്ഞ കാര്‍ക്കൊടകനെ കണ്ടുമുട്ടുന്നു. തന്നെ തൊടുന്നവരെ ദംശിക്കുന്ന കാര്‍ക്കൊടകനെ തീയില്‍ നിന്ന് രക്ഷിച്ചാല്‍ അത് തനിക്കു ആപത്താകുമോ എന്നാ ഭയം നളനില്‍ ഇല്ലാതില്ല എങ്കിലും ആ നന്മ നളന് നല്ലതേ വരുത്തൂ എന്ന കാര്‍ക്കോടകന്റെ വാക്കില്‍ വിശ്വസിച്ചു നളന്‍ കാര്‍ക്കൊടകനെ രക്ഷപെടുത്തുന്നു. കാര്‍ക്കോടകന്‍ നളനെ ദംശിക്കുന്നു. വിഷം ശരീരത്തില്‍ വ്യാപിക്കുന്നതിനോപ്പം കലി നളനെ വിട്ടുമാറ ുന്നു. അരൂപിയായ കലിയെ നളന്‍ ശാസിക്കുന്നു. മേലാല്‍ നല്ലവരിലോ സജ്ജനങ്ങളിലോ തന്റെ അസ്ഥിത്വം സ്ഥാപിക്കരുത് എന്ന താക്കീത് ചെയ്യുന്നിടത്ത് നാടകം അവസാനിക്കുന്നു.  
      നാടകത്തിലെ ഏറ്റവും മനോഹരമായ ആശയം, അസ്ഥിത്വം ഇല്ലാത്ത കലി എന്ന സങ്കല്പം തന്നെ. മനുഷ്യന്റെ ചിന്തകളെ കാര്‍ന്നു തിന്നുന്ന കലി എന്ന വികാരവും പുരാണത്തിലെ കലിയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന ചിന്ത. ദൈവികമോ ആസുരമോ ആയ ഒരു പരിവേഷം നല്‍കാതെ നിത്യ പരിചിതമായ ഒരു വികാരം ആക്കി കലിയെ പരിചിതനാക്കി മാറ്റുകയാണ് നാടകകൃത്ത്  ചെയ്തിരിക്കുന്നത്. പുരാണങ്ങളിലും വിശ്വാസങ്ങളിലും ഉള്‍ക്കൊള്ളുന്ന ആധുനികതയുടെ വിത്തുകളെ തേടുവാനുള്ള ഒരു ശ്രമം ആയി കലിവേഷത്തെ കാണുന്നതില്‍ തെറ്റില്ല. സംസ്കൃത നാടകത്തിന്റെ ചട്ടക്കൂടില്‍  ഒതുങ്ങാതെ ആനുകാലിക പ്രസക്തിയോടെ കഥ പറയുന്ന 'കലി വേഷം' അരങ്ങില്‍ മാത്രമല്ല മനസിലും നിരഞ്ഞാടും എന്നതില്‍ മാറ്റം ഇല്ല.
ഇനി ചിത്രങ്ങളിലൂടെ:
കടപ്പാട്: ഗിരീഷ്‌ മേനോന്‍, എ കെ ബിജുരാജ്, ഭാഷാഭാരതി