December 31, 2010

സ്നേഹ സ്മരണകളോടെ..


       സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മകളില്‍ എപ്പോഴോ ഒരു Royal Enfield ന്റെ ശബ്ദം. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നവമി tution സെന്റര്‍ ഇല്‍ ഇരുന്നാല്‍ 9 .15 മുതല്‍ കാതോര്‍ക്കുന്നത് ആ ശബ്ദത്തിനാണ്. ക്ലാസ്സ്‌ ടീച്ചര്‍ ആയ ചന്ദ്രന്‍ പിള്ള സര്‍ വരുന്നുണ്ടോ എന്ന് അറിയാനുള്ള എളുപ്പവഴി.
       അദ്ദേഹവും ആയുള്ള പരിചയം ഓര്‍ക്കാന്‍ പിന്നെയും കുറേക്കൂടി പിന്നോട്ട് പോകണം. അതെ സ്കൂളില്‍ അദ്ധ്യാപിക ആയ അമ്മയുമൊത്ത് സ്കൂളില്‍ എത്തുമ്പോള്‍, "കുമാരീ, ഇവള്‍ എന്‍റെ ക്ലാസ്സില്‍ എത്തുമ്പോള്‍ ഞാന്‍ നല്ല തല്ലു കൊടുക്കും.ചോദിയ്ക്കാന്‍ വരരുത്." എന്ന് ഭീഷണിപ്പെടുത്തുന്ന, കൊമ്പന്‍ മീശ വച്ച മുഖം. പിന്നെ അഞ്ചാം ക്ലാസ്സില്‍ ചേരാനായി ഓഫീസ് റൂമില്‍ നില്‍ക്കുമ്പോള്‍ 'c' ഡിവിഷന്‍ മതി. 6 c   എന്‍റെ ക്ലാസ്സാണ് എന്ന് പറയുന്നത്.
      ആറാം ക്ലാസ്സില്‍ എത്തിയപ്പോള്‍, വല്ലാത്ത ഒരു ഭയം ആയിരുന്നു ചന്ദ്രന്‍ പിള്ള സര്‍ എന്ന വാക്കിനോട് പോലും. ഘന ഗംഭീരമായ ശബ്ദം, ഇടയ്ക്കിടയ്ക്ക് മീശയിലേക്കു നീങ്ങുന്ന കൈകളും, വ്യത്യസ്തമായ രീതികളും, എല്ലാത്തിനും ഉപരി കയ്യിലിരിക്കുന്ന ഇളം കറുപ്പ് നിറമുള്ള തടിച്ച ചൂരലും... രണ്ടാമതൊന്നു വിളിക്കേണ്ടി വരില്ല, ആരെയും.മേശപ്പുറത്തു വച്ചിരിക്കുന്ന പകര്‍ത്തു ബുക്കുകളില്‍ എല്ലാം വടിവൊത്ത അക്ഷരത്തില്‍ എഴുതുന്നത്‌ സാറിന്‍റെ ശീലമായിരുന്നു, ബോര്‍ഡില്‍ സയന്‍സ് പുസ്തകത്തിലെ ചിത്രങ്ങള്‍ മനോഹരമായി വരച്ചിടുന്നതും...
   ആയിടക്കാണ്‌ എനിക്ക് ക്ലാസ്സ്‌ ഇലക്ഷന് മത്സരിക്കണം എന്ന ആഗ്രഹം തോന്നിയത്. അന്നു നാമ നിര്‍ദേശ പത്രികയില്‍ ഒപ്പ് വയ്കാനായി കൊടുത്തപ്പോള്‍ സര്‍ ചോദിച്ചു " നിനക്കെന്‍റെ പേര് അറിയുമോടീ?"  ചന്ദ്രന്‍ പിള്ള സര്‍ എന്ന് പറഞ്ഞ എനിക്ക് സര്‍ തിരുത്തി തന്നു" ചന്ദ്ര ശേഖരന്‍ പിള്ള".
    വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള യൂത്ത് ഫെസ്റിവല്‍ ചന്ദ്രന്‍ പിള്ള സര്‍ ന്‍റെ ദിവസം ആണ്. തിരശീലക്കു പിന്നിലെ ശബ്ദം. ലിസ്റ്റില്‍ ഉള്ള എല്ലാ പരിപാടികള്‍ക്കും പേര് കൊടുത്തിട്ട്, ചെസ്റ്റ് നമ്പര്‍ ഉം വാങ്ങി, തോട്ടയലത്തെ കൂട്ടുകാരന്‍ അജിയുടെ വീട്ടില്‍ ഇരുന്നു കഥ പറയുന്നതാണ് വര്‍ഷങ്ങളായി ഞങ്ങളുടെ സ്ഥിരം പരിപാടി. സര്‍ എല്ലാ നമ്പരുകളും വിളിച്ചു first call , second call ......... cancel എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. 
    s. s. l. c. പരീക്ഷയുടെ സമയം. സര്‍ അദ്ദേഹത്തിന്റെ അച്ഛന്‍റെ ഓര്‍മ്മക്കായി കൊടുക്കുന്ന ക്യാഷ് അവാര്‍ഡ്‌  ഇംഗ്ലീഷ് നു ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടിക്കാണ്. മലയാളം2 പരീക്ഷയുടെ അന്നു വൈകിട്ട് CBM HS ഇല്‍ supervision കഴിഞ്ഞു ചന്ദ്രന്‍ പിള്ള സര്‍ നേരെ വന്നത് വീട്ടിലേക്ക്. ഇന്ത്യ - ഓസ്ട്രേലിയ ഏകദിന മത്സരം കണ്ടുകൊണ്ടിരുന്ന എന്നെയും, കുട്ടനെയും ശരിക്ക് വഴക്ക് പറഞ്ഞു. " അളിയാ, കുടുംബത്തില്‍ ഉള്ളവരൊക്കെ വാങ്ങിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു cash prize ?" എന്ന് അച്ഛനോടും. പിന്നെ SSLC result വേറെ ആരോടും പറയാതെ എന്നോട് തന്നെ വിളിച്ചു പറഞ്ഞതും, ഇംഗ്ലീഷ് നു നിനക്കാണ് മാര്‍ക്ക്‌ കൂടുതല്‍ എന്ന് പറഞ്ഞു സ്വയം ആശ്വസിച്ചതും എല്ലാം ഓര്‍മകളില്‍ ഇന്നുമുണ്ട്.
     യാത്രകള്‍ക്കിടയില്‍, എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമ്പോള്‍, " കൊച്ചിന് സുഖം ആണോടീ?"  എന്ന് തിരക്കുന്നത് കേട്ട് എന്‍റെ അനിയത്തിയെപ്പറ്റി തിരക്കിയവര്‍ ഏറെയുണ്ട്. സാറിന്‍റെ ഭാഷയിലെ കൊച്ച് എന്‍റെ അമ്മയാണ് എന്ന് പറയേണ്ടി വരും, ചിലപ്പോള്‍ സാറും അതുകേട്ടു ചിരിക്കും. ബാല്യകാല  സുഹൃത്തിന്‍റെ ഭാര്യയും, പിന്നെ കൂടെ ജോലിചെയ്യുന്ന ഇളം തലമുറയും കൂടി ആയപ്പോള്‍ അമ്മ സാറിന് 'കൊച്ച്' ആയി, അച്ഛന്‍ അളിയനും. 
     കഴിഞ്ഞ ജനുവരി 3 . കുടുംബ കാവിലെ ആയില്യംപൂജ. NET ന്‍റെ ക്ലാസ്സ്‌ Science congress കാരണം ഒരാഴ്ച മാറ്റി വച്ചു. അങ്ങനെ വീണുകിട്ടിയ കുറച്ചു സമയം. അവിടെ വച്ചു ആരോ പറഞ്ഞു, ചന്ദ്രന്‍ പിള്ള സാറിന് സുഖമില്ല എന്ന്. പോയിക്കാണുവാന്‍ മനസ് വന്നില്ല മനസിലുള്ള നല്ല മുഖങ്ങള്‍ മാറ്റി, പുതിയൊരു സങ്കല്‍പം ഉണ്ടാക്കാന്‍ ഉള്ള പ്രയാസം. പക്ഷെ, പോയി കാണേണ്ടിവന്നു, തൊട്ടടുത്ത ദിവസം തന്നെ. 
   കണ്മുന്നില്‍ നിന്നും, മനസിലെ ഓര്‍മകളുടെ മാനത്തേക്ക് പറന്നു പോകുന്നത് വരെയും, ഗുരുനാഥന്‍ എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ക്ക് നിറം നല്‍കിയ അങ്ങയെ ഞങ്ങള്‍ എങ്ങനെ മറക്കും?


സ്നേഹസ്മരണകളോടെ......
  
     

പുതുവത്സരാശംസകള്‍.....

ഇന്നീ പകല്‍ കൂടി എരിഞ്ഞടങ്ങുന്നു.
    കുറെ സന്തോഷങ്ങളും, കുറച്ചു നൊമ്പരങ്ങളും, കണ്ടുമുട്ടലുകളും, പ്രതീക്ഷകളും, നിരാശകളും, സൌഹൃദങ്ങളും..... അങ്ങനെ ഈ ഒരു വര്‍ഷം എനിക്ക് തന്നതിനെയെല്ലാം ഭൂതകാലത്തിന്റെ കണക്കില്‍ എഴുതിത്തള്ളുകയാണ് കാലം..
ഇനി വരുന്ന മുന്നൂറ്റി അറുപത്തഞ്ചു ദിനങ്ങള്‍..
     ഓരോ പ്രഭാതങ്ങളും, പകലുകളും, സായന്തനങ്ങളും രാത്രികളും എനിക്കായ് കരുതുന്നത് എന്തെന്നറിയാതെ ഈ Diary യുടെ താളില്‍ പ്രതീക്ഷയുടെ മഷിയാല്‍ എഴുതുന്നു....
               " ജീവിതം തുടരും"
   ഈ പൊയ് മറയുന്ന വര്‍ഷം എനിക്ക് തന്ന ചെറിയ, ചെറിയ; വലിയ നേട്ടങ്ങളില്‍ ഒന്നാകാം ഇടയ്ക്കിടെ കൂട്ടുകാരോട് കഥകള്‍ പങ്കുവയ്ക്കാന്‍ കിട്ടിയ ഈ അവസരം. പോസ്റ്റ്‌ ഇട്ടാല്‍ ഉടന്‍തന്നെ " അന്നു ഞങ്ങളും നിന്‍റെ ഒപ്പം ഉണ്ടായിരുന്നു, അതൊന്നും മറന്നിട്ടില്ല" എന്ന് ഓര്‍മിക്കുന്ന എന്‍റെ കൂട്ടുകാര്‍ക്കും നന്ദി...
    പണ്ടു മുതല്‍ ആഗ്രഹിച്ചിട്ടുന്ടെങ്കിലും, എനിക്ക് ഒരു ബ്ലോഗില്‍ എന്ത് ചെയ്യാനാണ് എന്ന ചോദ്യം തടുത്തു നിര്‍ത്തി. ആദ്യമായി ഒരു ബ്ലോഗിന്‍റെ വിലാസം തന്നു അത് സന്ദര്‍ശിക്കാന്‍ പറഞ്ഞ പ്രിയപ്പെട്ട മുന്‍ഗാമി( മുന്‍പേ ഗമിക്കുന്നവന്‍) ക്ക് ഒരായിരം നന്ദിയോടെ........
പുതുവത്സരാശംസകള്‍.....
                                                                                 സ്നേഹപൂര്‍വ്വം....... 





December 26, 2010

JRF കഥകള്‍


സ്ഥിരം തട്ടകം.. കോട്ടന്‍ ഹില്‍ hss .

ഇതാണ് ശത്രുവിന്‍റെ അടയാളം
       പി. ജി. ക്ലാസ്സുകളുടെ ആദ്യകാലതെപ്പോഴോ മനസിലേക്ക് ചേക്കേറിയ, അല്ല തള്ളി കയറ്റിയ സ്വപ്നം ആയിരുന്നു നെറ്റ്. വിവരങ്ങള്‍ ശേഖരിച്ചു ഫയല്‍ ഉണ്ടാക്കി ചിട്ടയായി പഠിച്ചാല്‍ നെറ്റ് കിട്ടും എന്ന് പറഞ്ഞു നന്ദകുമാര്‍ സര്‍ ഞങ്ങളെ പ്രലോഭിപ്പിച്ചു. അടുത്ത ദിവസം തന്നെ സീനിയര്‍ ചേച്ചിമാര്‍ പറഞ്ഞു... അവരും ട്രൈ ചെയ്തതാണ്, നടക്കില്ല എന്ന്. MSc നാലാം സെമാസ്റെരിനു പഠിക്കുമ്പോള്‍ ഒന്ന് എഴുതിനോക്കി. അന്നേ അകത്തിരുന്നു ആരോ പറഞ്ഞു.."എടുക്കാന്‍ പറ്റുന്നത്തെ കൊതിക്കാവൂ" എന്ന്. പക്ഷെ, വിട്ടുകൊടുക്കാന്‍ മനസ് വന്നില്ല.അതുകൊണ്ട് മാത്രം, ഞങ്ങള്‍ കുറച്ചു പേര്‍ പതിവായി നെറ്റ് എക്സാം എഴുതിവരുന്നു.
       നെറ്റ് ഒരു പരീക്ഷയല്ല. ഞെട്ടണ്ട... സംഭവം ഒരു സംഗമം ആണ്. പ്രാസം ഒപ്പിക്കാന്‍ വെറുതെ പറഞ്ഞതല്ല. ആദ്യം  വരുന്നവര്‍ക്ക് ചേച്ചിമാരുടെയും, ചേട്ടന്മാരുടെയും ഉപദേശവും കൈതാങ്ങും  ഫ്രീ ആണ്. രണ്ടാമത് വരുന്നവര്‍ NET Writters ന്റെ കുടുംബത്തിലെ അംഗങ്ങള്‍ ആയിക്കഴിഞ്ഞു. പിന്നങ്ങോട്ട് seniors , രണ്ടു വര്‍ഷത്തെ എക്സ്പീരിയന്‍സ്(പരീക്ഷ എഴുതുന്നതില്‍...). തുടര്‍ച്ചയായ 12 ആം തവണ നെറ്റ് എഴുതുന്ന തിരുവനന്തപുരത്തെ സ്മിതചെച്ചിയാണ് ഇപ്പോഴത്തെ ഗുരുഭൂത.കക്ഷി പണ്ടു MSc കഴിഞ്ഞപ്പോള്‍ അവിവാഹിതയായി തുടങ്ങിയതാ.. ഇപ്പോള്‍ പിള്ളാര്‌ 2 ആയി. 20 വര്‍ഷം കഴിയുമ്പോള്‍ മോളുടെ കൂടെ വരാമല്ലോ എന്ന ആശ്വാസത്തിലാണ് ചേച്ചി. 8 തവണയില്‍ കൂടുതല്‍ എഴുതിയവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം എന്ന് വാദിക്കുന്ന കൃഷ്ണകുമാര്‍ ചേട്ടന്‍(9)ആണെന്ന് തോന്നുന്നു രണ്ടാമത്. അതില്‍ കൂടുതല്‍ എഴുതിയവരെ ആരെയും കണ്ടിട്ടില്ല.
       പണ്ടു ഒരു സെന്‍റെര്‍ മാത്രം ആയിരുന്നെങ്കില്‍, ഇപ്പോള്‍ അതല്ല സ്ഥിതി. ഇപ്പോള്‍ ലൈഫ് സയന്‍സ് നു തന്നെ 3  സെന്റര്‍ ഉണ്ട്. (കാലം പോയ പോക്കെ...). ഇവിടെയാര്‍കും പരിഭവവും പരാതിയും കുശുമ്പും ഇല്ല. കഴിഞ്ഞ തവണ ഇനിയുംകാനാം എന്ന് പറഞ്ഞു പോയവരില്‍ ആരെങ്കിലും വന്നിട്ടില്ലെങ്കില്‍, അവന്‍/അവള്‍ രക്ഷപെട്ടു എന്ന് ആശ്വസിക്കുന്ന സ്നേഹ ബന്ദം. എഴുതാതെ മടിചിരിക്കുന്നവരെ നിര്‍ബന്ധിച്ചു കൊണ്ടുവരുന്ന ആത്മാര്‍ത്ഥത. സര്‍ദാര്‍ജി ചെയ്തത് പോലെ പേന CSIR നു അയച്ചുകൊടുക്കനോന്നും ആരും തയാറല്ല. നമ്മുടെ പ്രിയപ്പെട്ട പാര്‍ട്ടി ചെട്ടന്മാരും ചേച്ചിമാരും പറയുന്നതുപോലെ " മരണം വരെയും പോരാടാന്‍" ഇറങ്ങിയവര്‍ തന്നെ. (അവസാനം ചാവേര്‍ ആയാലോ ??)
        നെറ്റ് കിട്ടിയവര്‍ ആരും ഈ കൃഷി മതിയാക്കിയിട്ടില്ല. 28 വയസുവരെയും JRF (MRF പോലെ വീലല്ല.... Junior Research Fellowship) ആണ് ലക്‌ഷ്യം. എങ്ങനെ ആയാലും, വര്‍ഷത്തില്‍ രണ്ടു തവണ നെറ്റ് ന്റെ 9 .30 നു  ഫസ്റ്റ് ബെല്‍ അടിക്കുമ്പോള്‍ ക്ലാസ്സില്‍ ഉണ്ടാകും.
       ഇത്തവണയും എല്ലാരും ഉണ്ടായിരുന്നു. സ്മിത ചേച്ചിയും, കൃഷ്ണകുമാര്‍ ചേട്ടനും, ജയകുമാറും, അര്‍ച്ചനയും, ദിവിയും (അവര്‍ രണ്ടും എന്‍റെ കൂട്ടുകാരാനേ) അനീഷ്‌ അണ്ണനും(ജൂണിലെ 'french ' വളര്‍ന്നു സന്യാസിയായി), രൂപ ചേച്ചിയും, പിന്നെ കുട്ടി juniors ആയ ഇന്ദുവും, പ്രശോഭയും, ജയലക്ഷ്മിയും (ഞാന്‍ അല്ല, dupe) ഒക്കെ.അടുത്ത തവണ മുതല്‍ പരീക്ഷയുടെ structure മാറുന്നതിന്‍റെ ആവലാതികള്‍ പങ്കുവച്ചും, ഉച്ചയ്ക്ക് എല്ലാ ക്ലാസ്സിലും കറങ്ങിയടിച്ചും, പിന്നെ കഴിഞ്ഞ 6 മാസത്തെ വിശേഷങ്ങള്‍ പറഞ്ഞും...
     രാവിലെ 9 മണിക്ക് തന്നെ തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍ പിന്നെ എക്സാം സെന്റര്‍ കണ്ടുപിടിക്കാന്‍ ഒരു പാടും ഇല്ല. ഒരു ചെറിയ one day trip തന്നെയാണ് നെറ്റ്. ഓരോ തവണയും പുതിയ കൂട്ടുകാര്‍, കണ്ടിട്ടില്ലാത്ത ചോദ്യങ്ങള്‍..  "ഇത് നമ്മുടെ subject തന്നെ അണ്ണാ...." എന്ന് തിരന്തോരം ഭാഷേല് ചോദിക്കുന്നവരും കുറവാകില്ല. ഈ വര്‍ഷം V R .S . എടുക്കാന്‍ അപ്ലിക്കേഷന്‍ കൊടുത്തപ്പോഴും ഇനി നിന്നെ കാണാന്‍ പറ്റില്ലല്ലോ എന്ന് പരാതി പറഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരെ, ഇനി കാണാന്‍ കഴിയില്ലായിരിക്കാം, എങ്കിലും ആ നിസ്വാര്‍ഥമായ സ്നേഹം മനസിലുണ്ടാകും....

December 24, 2010

എന്‍റെ അമ്മ..

      അമ്മ എന്നോര്‍ക്കുമ്പോള്‍ അനുഭവിച്ചറിയുന്ന സ്നേഹത്തിനും കരുതലിനും ഒപ്പം, മനസ്സില്‍ വരുന്ന ഒരു രംഗം കൂടി ഉണ്ട്. പയ്യനല്ലൂര്‍ സ്കൂളില്‍ 3B ക്ലാസ്സിലെ ഒരു മലയാളം പീരീഡ്‌. രത്നകുമാരി ടീച്ചര്‍ കഥകള്‍ പറഞ്ഞു പറഞ്ഞു കൃഷ്ണനില്‍ എത്തി. എന്നിട്ടൊരു ചോദ്യം"കൃഷ്ണന് 2 അമ്മമാര്‍ ഉണ്ടായിരുന്നു. നിങ്ങള്ക്ക് ആര്‍ക്കെങ്കിലും ഉണ്ടോ?"
       ചാടി എഴുന്നേറ്റു നിന്ന എന്നെ കണ്ടു ടീച്ചറും ക്ലാസ്സിലെ ഉണ്ട പിള്ളാരും എല്ലാം അന്തംവിട്ടു. ടീച്ചര്‍ എന്തായാലും ഇരിക്കാന്‍ പറഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞു ഉച്ചക്ക് അമ്മയുടെ അടുത്ത് (അമ്മയും ആ സ്കൂളിലെ ടീച്ചര്‍ ആയിരുന്നു) വന്ന എന്നെ അവര്‍ ബോധാവല്കരിക്കാന്‍ ശ്രമിച്ചു. 'എച്ചുമീ' (ലക്ഷ്മി യുടെ ചെല്ലപ്പേര്) നിന്‍റെ അമ്മ ഇതല്ലേ, മറ്റേതു വല്യമ്മ അല്ലെ?
ഞാനും വിട്ടു കൊടുത്തില്ല"കൃഷ്ണനും ഒന്ന് വളര്ത്തമ്മ അല്ലെ?" എന്ന് ചോദിച്ചു. വല്യച്ഛന്‍ കഥ പറയുന്നത് അങ്ങനെ ഉപകരിച്ചു.
       അന്നത്തെ എന്‍റെ സങ്കല്പങ്ങളിലെ അമ്മയുടെ ജോലികള്‍ എന്നെ ഒരുക്കി, മുടിയൊക്കെ കെട്ടിത്തന്നു, ആഹാരം തന്നു സ്കൂളിലേക്ക് അയക്കുക എന്നതായിരുന്നു. അങ്ങനെ എന്‍റെ സ്കൂള്‍ ജീവിതത്തില്‍ എപ്പോഴോ ഒരു അമ്മയെ കൂടി എനിക്ക് കിട്ടി. ഒരുക്കി വിട്ടത് ഉച്ചയ്ക്കായിരുന്നു എന്ന് മാത്രം. പക്ഷെ, അമ്മ എന്ന് മറ്റാരെയും വിളിക്കുന്ന ശീലം അന്നു എനിക്ക് ഇല്ലാതിരുന്നതുകൊണ്ട്‌ അതെന്‍റെ 'ചേച്ചി' ആയി.കൂട്ടത്തില്‍ ചെറുപ്പം ആയതുകൊണ്ട് കുറച്ചൊക്കെ കളി പറയാം എന്നെ സ്വാതന്ത്ര്യവും. സ്കൂളിനും വീടിനുമിടക്കുളള എന്‍റെ ഇടത്താവളം. തെക്കേ തൊടിയിലെ പുളിമരവും, അതിലെ ഊഞ്ഞാലും എല്ലാം കാലം ജരാ നരകള്‍ വീഴ്ത്താത്ത ഓര്‍മ്മകള്‍. അടുത്തിടെ കണ്ടപ്പോള്‍ ചേച്ചി കുറച്ചു നരച്ചു എന്ന് ഞാന്‍ അമ്മയോട് പറഞ്ഞു, " അവള്‍ എന്നും കുട്ടിയായി ഇരിക്കുമോ" എന്ന് പറഞ്ഞു അമ്മ എന്നെ കളിയാക്കി.
         കോളേജ് ഹോസ്റലില്‍ നിന്നും പുറത്തു ചാടി അച്ഛന്റെ സുഹൃത്തിന്‍റെ വീട്ടില്‍  താമസിക്കുമ്പോള്‍. അവിടെയും അനുഭവിച്ചറിഞ്ഞു, മാതൃസ്നേഹം. അങ്ങനെ Auntyയും  എന്‍റെ അമ്മയായി.എന്‍റെ വിരലില്‍ എണ്ണാവുന്ന പ്രിയപ്പെട്ടവരോട് മാത്രം ഞാന്‍ എടുക്കുന്ന സ്വാതന്ത്ര്യം ആണ്, ചെറിയ വേദനിപ്പിക്കാത്ത വഴക്കുകള്‍. പക്ഷെ, അതൊരിക്കലും ആ അമ്മയോട് കാട്ടിയിരുന്നില്ല. തുളസിക്കതിരിന്റെ നൈര്‍മല്യം ആയിരുന്നു അവര്‍.  പുതച്ചു മൂടിക്കിടന്നു ഉറങ്ങുന്ന പ്രഭാതങ്ങളില്‍ " ലക്ഷ്മീ" എന്ന വിളി കേട്ട് ഉണരുമ്പോള്‍, കാണുന്ന ചന്ദനം ചാര്‍ത്തിയ ഐശ്വര്യം ഉള്ള മുഖം. പിന്നെ, തുളസി കതിര്‍ ചൂടിയ മുടിയും..എന്നോട് ഒരു വാക്ക് പറയാതെ, ഒന്ന് കാണാന്‍ കാത്തു നില്‍ക്കാതെ, കഴിഞ്ഞ ഡിസംബര്‍ 25 നു  ഒത്തിരി വേദനിപ്പിച്ചു കടന്നുപോയ 'അമ്മ'.
           പിന്നെയും ഒരു ക്ലാസ്സ് മുറി. BEd ന്റെ അവസാനം 'കമ്മിഷന്‍' എന്ന് വിളിക്കുന്ന ചടങ്ങ്. Evaluation team ഇല്‍ ചെയര്‍മാന്‍റെ  അടുത്ത് viva ക്ക് നില്‍ക്കുമ്പോള്‍, ഇവിടെയും ഒരു ചോദ്യം" ജയലക്ഷ്മിക്ക് ഒരു റോള്‍ മോഡല്‍ ഉണ്ടോ?" "ഉണ്ട്" എന്ന എന്‍റെ ഉത്തരം കേട്ടപ്പോഴേക്കും അദ്ദേഹം ചോദ്യങ്ങള്‍ തുടങ്ങി. കണ്ടിട്ടില്ലാത്ത, നേരിട്ട് അറിയാത്ത ഒരാളെ എങ്ങനെ റോള്‍ മോഡല്‍ ആക്കും? പാവം.. വിചാരിച്ചത് ഞാന്‍ മദര്‍ തെരേസ എന്നോ മറ്റോ പറയും എന്നാണ്. ഞാന്‍  പറഞ്ഞു.." സര്‍, എന്‍റെ റോള്‍ മോഡല്‍ ഇപ്പോള്‍ പയ്യനല്ലൂര്‍ സ്കൂളിലെ ക്ലാസ്സ്‌ മുറിയില്‍ ഉണ്ട്. ജീവന്‍ തന്ന്, ജീവക്കേണ്ടത് എങ്ങനെ എന്ന് കാണിച്ചു തരുന്ന, എനിക്ക് ഏറ്റവും  പ്രിയപ്പെട്ട ആള്‍....
എന്‍റെ അമ്മ...
        
                                          എന്‍റെ അമ്മമാര്‍ക്ക് സ്നേഹപൂര്‍വ്വം........

December 23, 2010

ചിരി..


  കുട്ടിക്കാലത്ത് ഇപ്പോഴും ചിരി ഒരു അടയാളം ആയിരുന്നു...
         പരിചയത്തിന്റെ,
         തിരിച്ചറിവിന്‍റെ,
         സ്നേഹത്തിന്‍റെ ഒക്കെ...
പൊട്ടിച്ചിരികള്‍ ഞാനെന്‍റെ സൌഹൃദത്തിനു തീറെഴുതി കൊടുത്തു....
മന്ദഹാസം എന്‍റെ സ്നേഹ ബന്ധങ്ങള്‍ക്കും....
കാലം പോയപ്പോള്‍ ചിരിയുടെ അര്‍ത്ഥങ്ങള്‍ മാറി.
 പരിഹാസത്തിന്റെയും, അസൂയയുടെയും, വെറുപ്പിന്റെയും, ശത്രുതയുടെയും നിഴലനങ്ങുന്ന പുഞ്ചിരികള്‍...

ജീവിതത്തിന്‍റെ വഴിയരികില്‍ നിഴലിച്ച മുഖങ്ങളില്‍ പടര്‍ന്ന പുഞ്ചിരിക്ക് പല നിറങ്ങള്‍ ആയിരുന്നു....
വേദനയും, ഒറ്റപ്പെടലും, പ്രണയവും, അമര്‍ഷവും പിന്നെ ഞാന്‍ അറിയാതെ പോയ നിഗൂഡ ഭാവങ്ങളും....

പിന്നൊരിക്കല്‍ പിടയുന്ന മനസിനും കരയുന്ന കണ്ണുകള്‍ക്കും മുന്നില്‍ ഞാന്‍ ഒരു ചിരി പ്രതിഷ്ടിച്ചു.....
അത് കാട്ടി എല്ലാവരെയും കബളിപ്പിക്കുമ്പോള്‍  ഞാനോര്‍ത്തു...
പുഞ്ചിരി ഒരു മുഖം മൂടി ആണ്;മനസും മുഖവും മറയ്ക്കുന്ന  നിറമില്ലാത്ത മുഖം മൂടി....

December 22, 2010

ഇന്ന് ഞാന്‍ അറിയുന്നു.....

"പ്രപഞ്ചത്തിലെ ഒരേയൊരു സ്വാതന്ത്ര്യം സ്നേഹം ആണ്. സ്നേഹം  അന്വേഷിക്കുമ്പോള്‍ , അസ്ഥിക്കും മാംസത്തിനും ഇടയിലെ വ്യധിയായി മാറുന്നു. ആദി മനുഷ്യനിലൂടെ നമ്മിലേക്ക്‌ പകര്‍ന്ന പ്രകൃതിദത്തമായ ബലഹീനതയാണ് സ്നേഹം."
                                                                                                            -ഖലീല്‍ ജിബ്രാന്‍
         നിന്‍റെ ഓര്‍മകളെ ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിച്ചു. ജീവിതത്തിന്റെ വീഞ്ഞും, കൈപ്പു നീരും കുടിച്ചു ഇറക്കുമ്പോള്‍, നിഴലും, വെളിച്ചവും കണ്‍ മുന്നില്‍ ചിത്രങ്ങള്‍ വരക്കുമ്പോള്‍... ഇപ്പോഴും ഞാന്‍ കണ്ടത് നിന്‍റെ കണ്ണുകള്‍ ആയിരുന്നു. ആരോ പറഞ്ഞു, സ്നേഹം നൊമ്പരം ആണെന്ന്. പക്ഷെ, ഞാന്‍ സ്നേഹിച്ചത് നിന്നെ ആയിരുന്നില്ല, നിന്നെ സ്നേഹിക്കുമ്പോള്‍, നീ എന്നില്‍ നിന്നും അകലുമ്പോള്‍ എന്നില്‍ ഉണരുന്ന ആത്മ ബോധത്തെ ആയിരുന്നു.ശ്മശാന മൂകതയിലെവിടെയോ വീണു കിടക്കുന്ന എന്നെ, ജീവന്റെ തുടിപ്പുകളിലേക്ക് തിരിച്ചു കൊണ്ടുവന്നത് നീയായിരുന്നു.....
        നിന്നെ പ്രണയിക്കാന്‍, നിന്‍റെ വാക്കുകളെ അറിയാന്‍, ആ വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന മൌനത്തിന്റെ സംഗീതം കേള്‍ക്കാന്‍... പിന്നെയും എന്തിനൊക്കെയോ ഞാന്‍ കൊതിച്ചു. നിന്‍റെ സ്നേഹം ഒരു ഭാരം ആയിരുന്നു, താങ്ങാന്‍ സുഖമുള്ള ഒരു ഭാരം.നിന്‍റെ വാക്കുകള്‍ കൂരമ്പുകള്‍ ആയിരുന്നു. എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു  പലപ്പോഴും കടന്നുപോയിട്ടും, ഞാന്‍ ആ വേദനയിലും കണ്ടത് സ്നേഹം ആയിരുന്നു. എന്റെ മനസ്സില്‍ നിന്നും പൊടിഞ്ഞ ചോരത്തുള്ളികള്‍ കടലാസ്സില്‍ നിന്‍റെ പേര് എഴുതി. എന്നിട്ടും ഞാന്‍ പറഞ്ഞില്ല, നിന്നെ എനിക്ക് എത്ര ഇഷ്ടമാണെന്ന്...
       രാത്രിയുടെ നിശബ്ദതയില്‍, നിലാവ് പടരുന്ന പ്രകൃതിയില്‍ എല്ലാം നിഴലുകള്‍ ആയിരുന്നു. നിറങ്ങള്‍ ഇല്ലാത്ത അവയ്ക്കിടയില്‍, ഞാന്‍ നിന്‍റെ നിഴല്‍ തിരിച്ചറിഞ്ഞു. അത് എന്നില്‍നിന്നും അകലുകയായിരുന്നു. തടാകത്തിലെ ഓളങ്ങളില്‍ പെട്ട്  അത് ഒന്നനങ്ങിയപ്പോള്‍........ ഒരു നിമിഷം ഞാന്‍ ധന്യയായി.നീ എന്നിലെക്കനയാന്‍ വെമ്പുന്നു എന്ന് ഞാന്‍ വ്യാമോഹിച്ചു. പിന്നെ നീ അകലതെവിടെയോ മാഞ്ഞു പോയപ്പോഴും എന്റെ കണ്ണുകള്‍ നിന്നെ കണ്ടുകൊന്ടെയിരുന്നു....അടുക്കുമ്പോള്‍ അകലുന്ന മരീചിക പോലെ.
  


       " ഞാന്‍ കുറെ തീ വാരി എന്റെ ചിന്തയിലിട്ടു....
        എന്റെ തല പൊള്ളി, ഹൃദയവും,
         പുക ഉയര്‍ന്നത് എന്റെ ഓര്‍മയിലും,
          തീ ആളിയത്  എന്റെ ഹൃദയത്തിലും,
         ഒടുവില്‍ ചിത എരിഞ്ഞത്‌ എന്റെ മനസിലും..."

       എന്റെ മനസ്സില്‍ നിറയെ നീയായിരുന്നു. എന്റെ കയിലെ പുസ്തകത്തിന്റെ താളുകളില്‍ നിന്‍റെ വാക്കുകളാണ് ഞാന്‍ കണ്ടത്. നിന്നെ കുറിച്ചുള്ള  ഓര്‍മകളുടെ വേദന കുറക്കാന്‍, ഞാന്‍ എന്റെ ചിന്തകളില്‍ അഗ്നി പകര്‍ന്നു. കാട് മൂടിക്കിടന്ന ഹൃദയത്തിന്റെ ഒരു കോണിലേക്ക് ഞാന്‍ എന്റെ കയ്യിലെ ഏറ്റവും നിറമുള്ള  നിന്‍റെ ചിത്രം വലിച്ചെറിഞ്ഞു, ഇനി തിരിച്ചെടുക്കില്ല എന്ന പ്രതിജ്ഞയോടെ.... പക്ഷെ, ഇന്നലത്തെ മഴയുടെ കുടിനീരില്‍ വളര്‍ന്ന മുള്‍ ചെടി  നിന്‍റെ ചിത്രത്തില്‍ രക്തം ചാര്‍ത്തിയപ്പോള്‍ എനിക്ക് കണ്ടുനില്‍ക്കാന്‍ ആയില്ല....
  ഇന്ന് ഞാന്‍ അറിയുന്നു...... നിന്നെയാണ് ഞാന്‍ സ്നേഹിച്ചത്........

December 20, 2010

സെറ്റ് 2010

         LBS ന്റെ മേല്‍നോട്ടത്തില്‍ ഈയിടെ നടത്തിയ സെറ്റ് പരീക്ഷ ഇപ്പോഴും ഒരു വിവാദം ആയി നീലനില്ക്കുന്നു. എഴുതിയ എല്ലാവര്ക്കും സെറ്റ് നല്‍കണം എന്നത് ഒഴികെ ബാക്കി എല്ലാവിധ ആവശ്യങ്ങളും ഉന്നയിക്കുന്ന പല വ്യക്തികളും, രാഷ്ട്രീയ പാര്‍ടികളും മുന്‍നിരയില്‍ തന്നെ ഉണ്ട്.HSST ആകാന്‍ ഇനി ഒരു PSC പരീക്ഷ കൂടി കടക്കണം എന്നതാണ് എല്ലാവരും മുന്നോട്ടു വയ്ക്കുന്ന ന്യായീകരണം. 2008 ഇല്‍ നടത്തിയ സെറ്റ് ഇതില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതും, 2009 ഇല്‍ ഈ പേരില്‍ ഒരു പരീക്ഷ നടക്കാതെ പോയതും നാം തല്‍ക്കാലത്തേക്ക് മറന്നു എന്ന് തോന്നുന്നു. ഓര്‍മയുള്ളത് ആ ഒരു വര്‍ഷത്തെ അവസരങ്ങള്‍ നഷ്ടമായ ഉദ്യോഗാര്തികള്‍ക്ക് മാത്രം ആവും. അന്നും  LBS CENTRE നു എതിരെ പല വിരലുകളും നീണ്ടതാണ്. എങ്കിലും, വീണ്ടും അവരെത്തന്നെ പരീക്ഷാ ചുമതല ഏല്‍പ്പിക്കുകയും, കുറ്റമറ്റ രീതിയില്‍ ആവിഷ്കരിച്ചു സെറ്റ് 2010 നടത്താന്‍ തീരുമാനിക്കുകയും ആണ് ഇത്തവണ ചെയ്തത്. എനിട്ടും വേണ്ടിവന്നു, ഒരു അന്വേഷണ കമ്മീഷന്‍.......
     വരും വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കളില്‍  അവസരങ്ങള്‍ കുറവാണ് എന്നുള്ളതും, സര്‍ക്കാര്‍ മേഖലയില്‍ അനുവദിച്ച HSS കളുടെ എണ്ണം കുറവാണ് എന്നതും ആകാം സെറ്റ് ന്റെ പട്ടിക ഇത്രയും ചുരുങ്ങാന്‍ കാരണം. പക്ഷെ, ചില വിഷയങ്ങളില്‍ ഒരാള്‍ പോലും ലിസ്റ്റില്‍ ഇല്ല എന്നുള്ളത് ഒരു അതിശയം.നെഗറ്റീവ് മാര്‍ക്ക്‌ മാറ്റണം എന്നുള്ള ആവശ്യം ഇപ്പോഴും നില നില്‍ക്കുന്നു.
      ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. മാനവിക വിഷയങ്ങളില്‍ UGC നടത്തുന്ന National Eligibility Test നു മാത്രം ആണ് നെഗറ്റീവ് മാര്‍ക്ക് ഇല്ലാത്തത്. ശാസ്ത്ര വിഷയങ്ങളില്‍ UGC -CSIR നടത്തുന്ന Combined JRF  + NET നു ഇപ്പോഴും നെഗറ്റീവ് മാര്‍ക്ക്‌ ഉണ്ട്. (NET നു negative mark ഉണ്ടെന്നു പറഞ്ഞപ്പോള്‍ അടിക്കാന്‍ വന്ന അയല്‍പക്കത്തെ പ്രിയപ്പെട്ട ചേച്ചിയോട് അപ്പോള്‍ പറയാന്‍ പറ്റാതെ പോയത്.)
        കേരളത്തില്‍ തന്നെ പല university കളില്‍ നിന്നു ഒരേ വിഷയത്തില്‍ നേടിയ P .G . തമ്മില്‍ ഇപ്പോഴും വലിയ ബന്ധം ഒന്നും ഉണ്ടാകില്ല. Biology യില്‍ പറഞ്ഞാല്‍ MSc Zoology എന്നെ species ന്റെ sub species ആയി വരും ഓരോ university യും നല്‍കുന്ന P . G .യും. UGC യുടെ നിയന്ത്രണത്തില്‍ ഉള്ള കോളേജ് കളിലെ syllabus ഏകീകരിക്കുക, തെക്ക് നിന്നും വടക്കോട്ട്‌ പോകുമ്പോള്‍ BASIC to advanced എന്ന രീതി മാറ്റുക. അപ്പോള്‍ SET ന്റെ syllabus കുറച്ചു കൂടി വ്യക്തമാകും.
        പി. ജി. കോഴ്സ് കളില്‍ എല്ലാ  university കളും specialization subjects നല്‍കാറുണ്ട്. ഓരോ കോളേജ് കളിലും അവ വ്യത്യസ്തം ആവും. അതുകൊണ്ട് നാലാം semaster ലെ specialization subject കളില്‍ നിന്നുള്ള ചോദ്യങ്ങള്‍ സെറ്റില്‍ ഒഴിവാക്കുക.
         പരീക്ഷകള്‍ നടത്തിയ ശേഷം അതിനെ കുറിച്ചുള്ള അധിപ്രായങ്ങളും, നിര്‍ദേശങ്ങളും പരിഗണിക്കുക എന്ന പതിവ് രീതി നിര്‍ത്തിയിട്ടു, പരീക്ഷക്ക്‌ മുന്‍പ് തന്നെ അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുക. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്ലതെന്ന് തോന്നുന്ന പക്ഷം പരിഗണിക്കാന്‍ ശ്രമിക്കുക.
      മാറ്റം ലോകത്തിന്റെ അനിവാര്യതയാണ്. പക്ഷെ, കേരളീയര്‍ എന്നും കേരളീയര്‍ തന്നെ. ഇവിടെ ഒന്നും മാറില്ല. ഇന്നിതൊക്കെ പറയും, നാളെ വീണ്ടും പഴയ പോലെ. അതിനെ ആണോ nostalgia എന്ന് പറയുന്നത്......??????
      

December 16, 2010

It's OUR style.........


             election കഴിഞ്ഞു, അരങ്ങൊഴിഞ്ഞു, ഇനി ഈ പോസ്റ്റര്‍ മാത്രം....
                            നീക്കം ചെയ്യാനുള്ള നിയമം നമുക്കില്ലായിരിക്കും......

December 14, 2010

അരുത്..... ദൈവങ്ങള്‍ കോപിക്കും......

          നാടിന്‍റെ ശ്വാസകോശങ്ങള്‍ ആണ് കാവുകള്‍. പൂര്‍വകാലത്തിന്റെ പ്രതീകങ്ങള്‍ ആയി ചുരുക്കം ചില കുടുംബങ്ങളുടെ അധീനതയില്‍ , ദൈവാരധനയുമായി ബന്ധപ്പെട്ടു നിലനിന്നു പോരുന്ന " നാട്ടിലെ വനങ്ങള്‍". പിന്നീടു വന്ന വികസന പ്രവര്‍ത്തനങ്ങളും,പുതിയ കാഴ്ചപ്പാടുകളും  ഒരു ബീജം പോലും അവശേഷിപ്പിക്കാതെ വേരോടെ അറുതെടുക്കാന്‍  ശ്രമിച്ച നിഷ്കളങ്കമായ ഭക്തിയുടെ(വിശ്വാസത്തിന്റെ) ശേഷിപ്പുകള്‍. "കാവ് തീണ്ടരുതെ, കുളം വറ്റും " എന്ന് പൊയ്പ്പോയ തലമുറ ആര്‍ത്തു  വിളിച്ചപ്പോഴും , അവര്‍ പറയുന്നത് മനസിലാക്കാതെ നാം നശിപ്പിച്ച "ജൈവ വൈവിധ്യത്തിന്റെ കലവറ".
          വനങ്ങള്‍ വെട്ടിത്തെളിച്ച് കൃഷി യോഗ്യം ആക്കിയ പൂര്‍വികര്‍ , വൃക്ഷങ്ങളുടെയും ജീവികളുടെയും പ്രാധാന്യം മനസിലാക്കി സംരക്ഷിച്ചു പോന്നവയാണ് കാവുകള്‍. 'സംരക്ഷിക്കുക' എന്നെ പദത്തിന് അന്നത്തെ നിഷ്കളങ്കരായ മനുഷ്യരുടെ മനസ്സില്‍ ഉള്ള അര്‍ത്ഥം പോരാതിരുന്നത് കൊണ്ടാവാം, ഓരോ കാവുകളും ആയി  ബന്ധപ്പെട്ടു ഒരു ദൈവിക ശക്തിയെക്കൂടി കൂട്ടുപിടിച്ചത്. മാടനും, മറുതയും, യക്ഷിയും, ഗന്ധര്‍വനും, നാഗ ദൈവങ്ങളും അങ്ങനെ കേട്ടാല്‍ പേടി തോന്നുന്ന കുറെ ദൈവ സങ്കല്‍പ്പങ്ങള്‍ എന്നും കാവുകള്‍ക്ക് രക്ഷകരായി. കൃഷി ചെയ്യണം എന്നതില്‍ അപ്പുറം , കാവുകളുടെ അതിര്‍ത്തി ലംഘിച്ചാല്‍  ഉണ്ടാകാവുന്ന ആപത്തുകളെ കുറിച്ച്  ബോധവാന്മാര്‍ ആയിരുന്നത്കൊണ്ടു അവ സംരക്ഷിക്കപ്പെട്ടു.
         ഓരോ ജന വിഭാഗത്തിനും അവരുടെതായ കാവുകളും ആരാധനാ ശൈലിയും ഉണ്ടായിരുന്നു. എങ്ങനെ ആയാലും, കാവിലെ തിറയും, നാഗത്താന്‍ പാട്ടും, സര്‍പ്പ ബലിയും എല്ലാം ഒരു കുടുംബത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ടവ ആയിരുന്നു, കാവുകള്‍ നാടിന്റെയും...
           "അര്‍ദ്ധ ജ്ഞാനം ആപത്ത്‌" എന്നതിന്റെ തനതായ മുഖം ആയിരുന്നു പിന്നെ നാം കണ്ടത്. "ദൈവം ഇല്ല"  എന്ന ഒരൊറ്റ ആശയത്തെ മാത്രം മുന്‍നിര്‍ത്തി ചിന്തിച്ചപ്പോള്‍, ആധുനിക തലമുറയ്ക്ക് കാവുകള്‍ (sacred grooves) വെറും കാടുകള്‍ (grooves) ആയി മാറി. നഷ്ടമായത് ദൈവിക പരിവേഷം മാത്രം ആയിരുന്നില്ല. കുറച്ചു സ്ഥലത്ത് ഇടതിങ്ങി പാര്‍ത്തിരുന്ന അത്തി, ഇത്തി, പന, കാഞ്ഞിരം, ആഞ്ഞിലി, പാല, ഇലഞ്ഞി, ചാര് എന്നിങ്ങനെ നമ്മുടെ നാട്ടുകാരായ പലതരം മരങ്ങളും ഇത്രയേറെ പച്ച മരുന്നുകളും, അതിലും കൂടുതല്‍ ചെറു ജീവികളും ആയിരുന്നു. 'ആലയം' നഷ്ടപ്പെട്ട നാഗ ദൈവങ്ങള്‍ ആയിരുന്നില്ല, മറിച്ച് 'ആവാസം' (habitat) നഷ്ടപ്പെട്ട ഇവയൊക്കെ ആയിരുന്നു പ്രകൃതിയുടെ വേദന.
       'നാഗ വനം' എന്നുകൂടി അറിയപ്പെടുന്ന കാവുകള്‍ നിത്യ ഹരിത വനങ്ങളുടെ ചെറു പതിപ്പുകള്‍ ആണ്. മൂന്നു തട്ടുകളായി  (canopy) ഉള്ള സസ്യങ്ങള്‍ കാവുകളില്‍ കാണപ്പെടുന്നുണ്ട്. വന്‍ വൃക്ഷങ്ങളും, ചെറു വൃക്ഷങ്ങളും, കുട്ടി ചെടികളും, പടര്‍പ്പുകളും കൂടി സൃഷ്ടിക്കുന്ന മേല്‍ക്കൂര കുറച്ചു സൂര്യ രശ്മികളെ മാത്രമേ താഴ്ത്തട്ടിലേക്ക് കടത്തി വിടുന്നുള്ളു. തന്മൂലം ഈര്‍പ്പമുള്ള ആവാസ വ്യവസ്ഥയാണ്‌ കാവുകളില്‍ കാണപ്പെടുന്നത്.
      കേരളത്തില്‍ ആകെ 360 വലിയ കാവുകള്‍ ഉണ്ടെന്നു കണക്കുകള്‍ പറയുന്നു. അവയില്‍ ഏറ്റവും  വലുത് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കാവാണ്‌ (20 .2 ഹെക്ടര്‍ ). ഏറ്റവും കൂടുതല്‍ കാവുകള്‍ ഉള്ളത് ആലപ്പുഴ ജില്ലയില്‍ ആണ്. ഒപ്പം, ഏറ്റവും കൂടുതല്‍ സസ്യങ്ങള്‍ക് വംശനാശം സംഭവിച്ചിരിക്കുന്നതും ആലപ്പുഴ ജില്ലയിലെ കാവുകളില്‍ തന്നെ.
       ഏകദേശം 800  എണ്ണം  സപുഷ്പികളും 600 ഓളം മറ്റു സസ്യങ്ങളും കാവുകളുടെ ആവാസ വ്യവസ്ഥയുടെ ഭാഗം ആണ്. ഇവയില്‍ 40 ശതമാനത്തോളം വംശ നാശ ഭീഷണി നേരിടുന്നവയാണ്. സസ്യങ്ങളുടെ പരാഗണം പ്രധാനമായും വാവല്‍, ചിതല്‍, ചിത്ര ശലഭം, കാറ്റ് എന്നിവ വഴിയാണ് നടക്കുന്നത്. കാവുകളില്‍ കൂട് കെട്ടുന്ന പ്രധാന പക്ഷികള്‍ മൂങ്ങ , കാക്ക, ചെറു കിളികള്‍ , മൈന എന്നിവയാണ്. വാവലുകളും കാവുകളുടെ ഭീകരതയുടെ ഭാഗങ്ങള്‍ തന്നെ.
      കാവുകളോട് ചേര്‍ന്ന് കാണുന്ന ജലാശയങ്ങള്‍ ശുദ്ധ ജലത്തിന്റെ നല്ല സ്രോതസ്സുകള്‍ ആണ്. കാവുകളുടെ നിബിടത മൂലം ഇല്ലെ കാലത്തും ഒരേ താപനിലയില്‍ നില നില്‍കുന്ന ഇവയും പ്രാധാന്യം അര്‍ഹിക്കുന്നു. 4  മുതല്‍ 7 വരെ താപനില ഉള്ള കുളങ്ങളില്‍ വിവിധ തരം മത്സ്യങ്ങളും, ആമയും ഉണ്ടാകാറുണ്ട്. sacred tanks എന്ന് അറിയപ്പെടുന്ന ഇവയുടെ  oxygen content കൂടുതലാണ്.
           അന്തരീക്ഷത്തിനു ആവശ്യമായ ഈര്‍പ്പം, oxygen എന്നിവ നല്‍കുന്നതിലും, വായു ശുദ്ധീകരിക്കുന്നതിലും, മണ്ണിന്റെ ഫലപുഷ്ടി കൂട്ടുന്നതിലും, ചുറ്റുപാടും ഉള്ള  കൃഷി സ്ഥലങ്ങളിലെ കീട നിയന്ത്രണത്തിലും എന്നല്ല ഭൂഗര്‍ഭ ജല സ്രോതസ്സുകളുടെ ലഭ്യതയില്‍ പോലും വലിയ പങ്കു വഹിക്കുന്നവയാണ് കാവുകള്‍.
        എന്ന് കാവുകളും അതിനോട് ചേര്‍ന്നുള്ള ജലാശയങ്ങളും സംരക്ഷിക്കാന്‍ National Biodiversity Board ന്റെ സഹായവും നിയമങ്ങളും ഉണ്ട്. എന്തും പൂര്‍ണ്ണമായി നശിച്ചു കഴിഞ്ഞു മാത്രം അതിന്‍റെ പ്രാധാന്യത്തെ പറ്റി ചിന്തിക്കാറുള്ള ഭരണാധികാരികള്‍ ഈ കാര്യത്തില്‍ കുറച്ചു നേരത്തെ ഇടപെടുന്നതും കാവുകളുടെ നിലനില്പിന് അവരുടെ കാവല്‍കാരന്‍ (ദൈവങ്ങള്‍ അല്ല, പ്രകൃതി തന്നെ) നല്‍കിയ അനുഗ്രഹം ആണെന്ന് കരുതാം. ഇനിയൊരു കാവ് കാണുമ്പോള്‍, കാവിനകത്തു തീയിടുന്നതും, മരം മുറിക്കുന്നതും കാണുമ്പോള്‍ നമുക്കും പറയാം ശ്രമിക്കാം......
 അരുത്..... ദൈവങ്ങള്‍ കോപിക്കും.......






December 13, 2010

നിന്‍റെ ഓര്‍മ്മക്കായ്...

ഇന്നും വരികയായ്, മുറ്റത്തെ മാവിന്‍ ചോട്ടില്‍
ഉണ്ണികള്‍ ഉണ്മത്തരായ് ജന്മ സന്തോഷം തേടി.
അറിയുന്നില്ലവര്‍ നഷ്ടമാകുമ്പോള്‍ പോലു-
മതി മാധുര്യമേറും എന്നുമീ കനികള്‍ക്കും.
       പതുക്കെ പോന്നു ചിലര്‍, മാവിന്‍ തുമ്പിലെ പൊന്‍ മാമ്പഴം
       കൊതിയൂറിടും പോലെ ഉറ്റു നോക്കികൊണ്ടേ,
       ചിലരോ ശര വേഗാല്‍ കല്ലുകളെറിയുന്നു
       അവിടെപ്പോലും കയൂക്കുള്ളവന്‍ കാര്യക്കാരന്‍.
ജീവിതം അതാണ്‌ ഉണ്ണീ, എന്നത് നിസംശയം
ആകുലമായി ചൊല്ലും മുത്തശ്ശന്‍ മാവ് പോലെ
ഞാനും നിശബ്ധയായ് നിന്ന, തെന്‍ ബാല്യത്തിന്റെ-
യാരവങ്ങളെ ഉള്ളില്‍ കുഴിച്ചു മൂടിക്കൊണ്ടേ.
       എത്ര വത്സരം നീങ്ങി, നീങ്ങിപ്പോയ് , ഞാന്‍ ഏകയായ്,
       നില്‍ക്കയാണീ മാഞ്ചോട്ടില്‍, ആരുമില്ലാതെ ഇപ്പോള്‍
       മാനസം ശരപ്പക്ഷി ചിരകിട്ടടിച്ചുകോ-
       ന്ടുയര്‍ന്നു നിലക്കാതോരോര്‍മ തന്‍ മരീചിയില്‍.
എന്റെ നാടിന്റെ ഗന്ധം, ആരവങ്ങളും, നെല്ലിന്‍-
പാഠങ്ങള്‍, സമൃദ്ധമാം മനസും സ്വപ്നങ്ങളും
കാട്ടു കൈതയും , തെച്ചിക്കാടും ആ പുഴകളും
മാറിയില്ലോന്നും, പക്ഷെ ഞാനങ്ങു മാറിപ്പോയി.
     എന്റെ സ്വപ്‌നങ്ങള്‍ നിറം മങ്ങി, ഉണരാതായ്
     എന്റെയാ തൊടിയിലെ കുസ്ര്തി പൂമ്പാറ്റകള്‍.
     പകല്‍ മാഞ്ഞുപോയ് , പിന്നെ നിലച്ചു ഗാനം, പുതു-
     പുലര്‍കാലത്തെ വരവേല്കുവാന്‍ എന്ന  പോലെ.
ഇരുള്‍ വന്നീടും മുന്‍പ് കൂട്ടിലേക്ക്  അനയാനായ്  -
പിടയും കിളിയെപ്പോള്‍ ചകിതം എന്‍ മാനസം
കൊതിച്ചു കണ്ടീടാനായ് നിന്നെ, യാ വിഷുക്കണി
പകരും നൈര്‍മ്മല്യം എന്‍ മനസ്സില്‍ നിറക്കാന്‍ ആയ്.
    കണ്ണില്‍ എന്നുമാ ചിത്രം, കയ്യിലെ പൂക്കള്‍ എന്റെ
    കൈക്കുടന്നയില്‍ വച്ച് കളിവാക്കൊതും രംഗം.
    പിണങ്ങി പോകും നേരം കുസ്ര്തി കാട്ടീടുന്ന
    കളി തോഴന്റെ, എന്റെ ബാല്യ കാലത്തെ ചിത്രം.
കൂട്ടുകാര്‍ ഒരുമിച്ചു കളിയാടിയ നേരം
കൊച്ചു കമ്പിനാല്‍ എന്നെ മെല്ലെ അന്നടിച്ചതും
അടുത്ത് ചെല്ലും നേരം മിണ്ടാതെ അകലെപ്പോയ്
മനസിന ചിരി മുന്നില്‍ കൊപമായ് കാണിച്ചതും.
    മറന്നില്ലോന്നും, മാറി മറയില്ലാ കാലത്തിന്‍
    മധുരം കിനിയുന്ന നുറുങ്ങു നിമിഷങ്ങള്‍.
    വലുതായിരുന്നില്ല ഒന്നുമാ സ്നേഹത്തെക്കാള്‍,
    വിലയെരിയതില്ല മറ്റൊന്നും അവനെക്കാള്‍.
ഒരുമിച്ചുണ്ടായിരുന്നെന്നും എന്‍ അരികത്തായ്‌.
ഒരു കൈ താങ്ങായ് , എന്റെ ലോകത്തിന്‍ അധിപനായി,
പറഞ്ഞില്ലോന്നും, പക്ഷെ പറയാതറിഞ്ഞു എന്റെ
ചെറിയ പിണക്കവും, പകയും  പരാതിയും.
    കണ്ടു മുട്ടാതെയായി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍
    കഥകള്‍ വെറുമൊരു വാക്കില്‍ അങ്ങോതുങ്ങി പോയ്‌
    അകന്നു പോയി, കളി അരങ്ങിന്‍ സംഗീതവും,
    നിലച്ചു, ഞാന്‍ അന്നെപ്പോഴോ ഏകയായി.
വിളി കേട്ടുണര്‍ന്നു ഞാന്‍, ഓര്മ തന്‍ ശരപ്പക്ഷി
തിരികെ പറന്നെത്തി മുറ്റത്തെ മാവിന്‍ ചോട്ടില്‍
കണ്‍ മുന്നില്‍ നില്പൂ കണ്ണന്‍, കുസ്ര്തി ചിരിയുമായ്
എന്നുള്ളില്‍ ഒളി മങ്ങാതിരിക്കും ചിത്രം പോലെ....






.

December 11, 2010

കോളേജ് വിദ്യാഭ്യാസം-

                 അറിവ് സ്വായത്തം ആകുന്നതു ജീവിത നിര്‍വൃതി മാത്രം ആയിരുന്ന കാലത്ത് പോലും അറിവ് നേടാന്‍ മുന്നിട്ടു ഇറങ്ങിയവരാണ് നമ്മുടെ പൂര്‍വികര്‍. ഒരു കാലത്ത് വിദ്യാഭ്യാസം എന്നത് കലാലയങ്ങളുടെ സ്വന്തം ആയിരുന്നു. എല്ലാവര്ക്കും പറയാന്‍ കുറെ നല്ല കോളേജ് അനുഭവങ്ങളും ഉണ്ടായിരുന്നു. പക്ഷെ, ഇന്നത്തെ ഞാന്‍ ഉള്‍പെടുന്ന തലമുറക്കോ?
                     ഓരോ വര്‍ഷവും restructure ചെയ്യുന്ന university curiculum വാര്‍ത്തെടുക്കുന്നത് അങ്ങും ഇങ്ങും അറിയാത്ത കുറെ ഡിഗ്രി കാരയും പി ജി കാരെയും ആണെന്ന് പറഞ്ഞാല്‍ തെറ്റ് പറയാന്‍ ആവില്ല. ലോക നിലവാരം ഉള്ള പരീക്ഷകളില്‍ ജയിക്കാന്‍ ഇവിടെ പി ജി കഴിഞ്ഞു ഇറങ്ങുന്നവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ , അതിനു കുട്ടികളെ അല്ല , മറിച്ച് വിദ്യാഭ്യാസ ചിന്തകരെ ആണ് ചോദ്യം ചെയ്യേണ്ടത്..
                        traditional courses ന്റെ പ്രാധാന്യം കുറയുന്നു എന്ന വിശ്വാസം മൂലം , പാട്യ പദ്ധതി dilute ചെയ്തു കുട്ടികളെ ആകര്‍ഷിക്കുമ്പോള്‍ പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന അവര്‍ക്ക് വിദ്യാഭ്യാസം കൊണ്ട് കിട്ടേണ്ട നേട്ടങ്ങളെ പറ്റി കൂടി ചിന്തിച്ചാല്‍ നന്നായിരിക്കും. ഒരു കാലത്ത് ഡിഗ്രി കഴിഞ്ഞു ഇറങ്ങുന്നവര്‍ gazatted officers ആയിരുന്നെങ്കില്‍, ഇന്ന് അവര്‍ വീണ്ടും വിദ്യാഭ്യാസത്തിന്റെ ദിശ മാറ്റെന്ടി വരുന്ന തുടക്കക്കാര്‍ മാത്രം ആണ്.
                        പഴി ചാരേണ്ടത് new generation course കളെ അല്ല. പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കൂട്ടാനായി പരീക്ഷ എളുപ്പം ആക്കുന്ന രീതി കേരളത്തില്‍ അല്ലാതെ മറ്റു എവിടെ എങ്കില്‍ ഉണ്ടാകുമോ എന്ന് അറിയില്ല. അവികസിത രാഷ്ട്രങ്ങള്‍ പോലും വിദ്യാഭ്യാസ മേഖലക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ , ഒരു പാഠ പുസ്തകം തെറ്റ് കാരണം മൂന്നു തവണ എങ്കിലും തിരുത്തേണ്ട അവസ്ഥയാണ് ഇവിടെ നില നില്കുന്നത്.
                          affiliated college  കളില്‍ UGC നടപ്പിലാക്കുന്ന പദ്ധതികള്‍ എല്ലാം ഒന്നോ രണ്ടോ വര്‍ഷത്തേക്കോ, ഒരു NAAC acreditation വരെയോ മാത്രം നില നില്കുന്നവയാണ്. ഈ പ്രലോഭനങ്ങള്‍ ഒന്നും ഇല്ലാത്ത കാലങ്ങളില്‍ കാലിയായ സ്റ്റോര്‍ റൂമുകളും തുറക്കാത്ത ലൈബ്രറി യും , ബുക്ക്‌ കളും മാഗസിനും ഇല്ലാത്ത reading room ഉം കോളേജ് പഠനം കഴിഞ്ഞു ഇറങ്ങിയ ആര്‍ക്കും ഒരു പുതുമ ആവില്ല. ഇപ്പോള്‍ അതിന്‍റെ പേരില്‍ പഴി ചാരാന്‍ " കലാലയ രാഷ്ട്രീയം " എന്ന ബലി മൃഗവും ഇല്ല.
കുറെയൊക്കെ വേദനകള്‍ കലാലയങ്ങല്ക് സമ്മാനിച്ചെങ്കിലും കലാലയ രാഷ്ട്രീയം ഒരു correcting factor ആയിരുന്നു എന്ന് പറയാതെ വയ്യ. ഉപയോഗിക്കുന്ന വഴികള്‍ പലപ്പോഴും തെറ്റായിരുന്നു  എങ്കിലും ആവശ്യങ്ങളും പരാതികളും പങ്കു വയ്ക്കാനും മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടു വരാനും അവര്‍ക്ക് കഴിഞ്ഞിരുന്നു, വിദ്യാര്‍ത്ഥികളില്‍ ഒരു രാഷ്ട്രീയ സാമൂഹ്യ ബോധം വളര്‍ത്താനും.
                          " ആശാന് അക്ഷരം ഒന്ന് പിഴച്ചാല്‍" എന്ന അവസ്ഥയാണ് അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളും തുറന്നു കാട്ടുന്നത്. വിദ്യാഭ്യാസം ഒരു correcting  factor  ആകേണ്ടതിന് പകരം, ഒരു നശീകരണ ശക്തിയായി മാറുന്നത് ഇപ്പോള്‍ ഒരു പുതുമ അല്ല. വിദ്യാഭ്യാസവും (അറിവ് അല്ല ) ജോലിയും ഉള്ളവര്‍ക്ക് സമൂഹത്തില്‍ ഉള്ള മാന്യതയും അംഗീകാരവും  പലപ്പോഴും തെറ്റായി ഉപയോഗിക്കപ്പെടുന്നു. അത് തിരിച്ചറിയാനുള്ള  വിവേചന ശക്തി പോലും അവര്‍ക്കില്ല എന്ന് അറിയുമ്പോള്‍, അക്ഷരം എഴുതാനും വായിക്കാനും അറിയാത്ത , സമൂഹത്തോട്  കൂറുള്ളവരെ എന്ത് വിളിക്കണം?  അവരല്ലേ  വിദ്യാസമ്പന്നര്‍ ?
                         ഏറ്റവു ലാഭകരമായ രീതിയില്‍ എങ്ങനെ കോളേജ് വിദ്യാഭ്യാസം സാധ്യമാക്കാം എന്ന അന്വേഷണം (പരീക്ഷണം ) ആണ് ഇന്ന് നടക്കുന്നത്. ഇനി വരുന്ന നാളെകളില്‍ ലാബ്‌ കാണാതെ BSc  പാസ്സാകുന്നവരും, ഒരു പുസ്തകം പോലും വായിക്കാതെ (instant notes ഒഴികെ)BA തീര്കുന്നവരും ഉണ്ടാകും. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉണ്ട്. എങ്ങനെ എങ്കിലും ജയിക്കാന്‍ വേണ്ടി പഠിച്ചു, university  യുടെ കാരുണ്യത്തില്‍ ജയിച്ചു, ആരുടെയെങ്കിലും recommendation ഇല്‍ ഒരു ജോലിയും നേടി settle  ആകുന്ന ഇന്നത്തെ യുവത്വത്തിന്റെ ഭാവി തലമുറ എങ്ങനെ ആകും എന്ന് പറയാന്‍ കഴിയില്ല.
                         ഞാന്‍ ഇവിടെ  ഒരു  അന്ത്യന്ജലി കുറിക്കുന്നു .  കഥ പറഞ്ഞു നടന്ന  ഇടനാഴികള്‍ക്കും, വട്ടമിട്ടിരുന്നു ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത മര തണലുകല്‍കും, പഠനവും, പരിചയങ്ങളും, തമാശകളും സ്നേഹവും പങ്കിട്ട ക്ലാസ്സ്‌ മുറികള്‍ക്കും  പിന്നെയും  എന്തിനൊക്കെയോ.......... നാളെ നീ വിസ്മ്രതികളില്‍ മറഞ്ഞു  പോയാലോ?   

LOVE...

December 09, 2010

just read..

നമ്മുടെ ഇടയില്‍ ചില വ്യക്തികളെ (പ്രസ്ഥാനങ്ങള്‍ ) എളുപ്പം തിരിച്ചറിയാം.ഒരു തകര്‍പ്പന്‍  ഗ്രൂപ്പ്‌ കണ്ടാല്‍ അവരുടെ ഇഷ്ടങ്ങള്‍ ഒക്കെ മറന്നു വല്ല വിധേനെയും നുഴഞ്ഞു  കയറുന്ന പാകിസ്ഥാന്‍ തീവ്രവാദികള്‍.
   വര്‍ഷങ്ങളായി അനേകായിരം പേരുടെ Degree വേണ്ടി ജീവിതം ഹോമിച്ച(ആലന്കാരികം അല്ല, ഒരു സത്യം) തവളയും പുല്‍ച്ചാടികളും പാറ്റയും ഒക്കെ ആത്മാക്കളായി അലഞ്ഞു തിരിയുന്ന പി ജി ക്ലാസ്സിന്റെ ചുമരുകള്‍ക്കുള്ളില്‍ നിന്നും പുറത്തെ വിശാലമായ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്ന ചുരുക്കം ചില സമയങ്ങളില്‍ ഒന്നില്‍.....
       പുതിയ principal നു ഒരു കാര്‍ ഉണ്ട്. രാവിലെ വന്നാല്‍ ഉടന്‍ ഗുഹയില്‍ ഇട്ടു പൂട്ടുന്ന ഒരു കാര്‍. വളരെ നേരത്തെ  (ഏകദേശം 10 .10 നു ) തന്നെ കോളേജില്‍ എത്തുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് ആ കാര്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. (താങ്ങാന്‍ ആവാത്ത നഷ്ടം).
      ഒരിക്കല്‍ ക്ലാസ്സില്‍ നിന്നു പുറത്തു ഇറങ്ങിയപ്പോള്‍....
college  നു മുന്നിലെ ചെമ്പക ചോട്ടില്‍ ഞങ്ങള്‍, എന്ന് പറഞ്ഞാല്‍ AKKA(all kerala koothara Association) members park ചെയ്തിരിക്കുന്ന സമയം. S. N. bakers ലേക്കുള്ള  pocket money പിരിക്കുന്ന തിരക്കില്‍ .  PRINCI യുടെ വണ്ടി  pocket തുറന്നു പുറത്തിറങ്ങി. കണ്‍ നിറയെ പാക്കലാം എന്ന് കരുതി (വണ്ടിയും, most modern teacher ഉം ) ഉറ്റു നോക്കി നില്‍കുമ്പോള്‍ ഞങ്ങളുടെ ഇടയില്‍ നിന്നൊരു ശബ്ദം
"teacher ന്റെ കാര്‍ പുതിയതാ...... hundai അയ്യയ്യോ ........"

 
എല്ലാ വണ്ടിയുടെയും പേര് ബോനെറ്റിലും ബാക്കിലും  നോക്കി വിളിച്ചു കൂവുന്ന പാവം പ്രതി , ചിരിച്ചു ചിരിച്ചു മരിക്കുന്ന ഞങ്ങളെ നോക്കി നോക്കി നിന്നു......


 




Special note : എന്റെ ആ സുഹൃത്തിന് വേണ്ടി ALTO യും  ഒരു മോഡല്‍ ഇറക്കി......കിയോ

December 08, 2010

നിന്നെ അറിയുമ്പോള്‍...

അല്ലയോ സഖി, നീയും
പോകുന്നു പുരാതന
ചഞ്ചല പദത്തോടെ
സിന്ധുവിന്‍ തീരത്തേക്കായ്

നിന്‍ ജന്മ പുണ്യം തേടി
യാത്രയാകുമ്പോള്‍ പോലും
ഒന്നിനി നില്‍കൂ, ഞാനെന്‍-
ബാല്യത്തില്‍ ഒന്നെത്തട്ടെ.

ബാല്യത്തിന്‍ കൂതൂഹല
കേളീ രവങ്ങള്‍ക്കിടെ
നിന്നുടെ തീരത്തന്നും
ചേരുന്നതോര്‍ക്കുന്നു ഞാന്‍

പാംസുവാല്‍ നിറഞ്ഞോരാ
പാദത്തിലന്നു നിന്‍റെ
യോളങ്ങള്‍ തൊട്ടപ്പോള്‍ ഞാ-
നറിഞ്ഞൂ സുഖ ശൈത്യം.

കുഞ്ഞിളം കാറ്റാല്‍ നീയെന്‍
കൂന്തലില്‍ കളിച്ചപ്പോള്‍
നിത്യ സൌഹൃദത്തിന്‍റെ
കരുതലറിഞ്ഞു ഞാന്‍.

നിന്നല കൈകള്‍ മെല്ലെ
തഴുകി അടുത്തപ്പോള്‍
പാദതിനവ നല്‍കി
മണി നൂപുര ദ്വയം.

നിന്‍ ചിലങ്കകള്‍ ചൊല്ലു-
മവ്യക്ത ഗാനാലാപം
എന്നുമെന്‍ കര്‍ണങ്ങളില്‍
അലയിട്ടെന്നാകിലും,

അറിഞ്ഞതില്ല സഖീ
നിന്‍റെ സാമീപ്യം പോലും
അത്രമേല്‍ മറന്നു ഞാ-
നെന്നിലെ എന്നെപോലും.

നിന്‍റെ നീര്‍ കയങ്ങളില്‍
നിന്‍റെ ആര്‍ദ്രതകളില്‍
അന്നു ഞാന്‍ ഉപേക്ഷിച്ച-
തെന്‍ സ്വത്വ സങ്കല്പമല്ലേ.

എന്‍റെ വാക്കിലെ ആര്‍ദ്ര
ഭാവങ്ങള്‍ നീ ആയിരു-
ന്നെന്റെ പാതയില്‍ പൂത്തു-
നിന്നു നിന്‍ കടമ്പുകള്‍.

നിന്നഗാധമാം ഗര്‍ത-
തമസില്‍ മയങ്ങുന്ന
നന്മ തന്‍ ചിപ്പിക്കായി
നിന്നിലേക്ക്‌ അണഞ്ഞ പോല്‍,

ഇന്നുമീ പ്രപഞ്ചമാം
കടലിന്‍ ചുഴികളില്‍
ജീവിതം അതൊന്നിനായ്
നിമഗ്നയാകുന്നു ഞാന്‍.

ഇന്നിതാ തിരിച്ചെത്തി
നിന്റെയീ ഓളങ്ങളില്‍
കാറ്റിനോത്തൊഴുകിടും
വഞ്ചിയായ് ഒഴുകുമ്പോള്‍

നിര്‍വികാരതയുടെ
നേര്‍ത്തൊരാ പടം നീക്കി
നിന്നിലേക്ക്‌ അലിയുമ്പോള്‍ ,
നിന്നെ ഞാന്‍ അറിയുമ്പോള്‍,

തേടുന്നതെന്തോ ഞാന്‍ ഈ
തീരത്തെ പൊടി മണ്ണില്‍
പണ്ടു നീ നനച്ചൊരാ
പാദ മുദ്രകളാണോ?

അല്ലയോ സഖീ, വീണ്ടും
എന്നിലേക്ക്‌ ഒഴുകു നീ
അന്തരാത്മാവില്‍ കത്തും
കനലോന്നണയ്ക്കു നീ....

December 07, 2010

പ്രണയം

പ്രണയം....
വര്‍ഷങ്ങള്‍ നീണ്ട നിശബ്ദതക്കു ഒടുവില്‍ നീ പറഞ്ഞ മൂന്നു പൊളി വാക്കുകള്‍ ആയിരുന്നോ?
അതോ..
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ കണ്ട നിന്‍റെ മുഖം ആയിരുന്നോ?
അറിയില്ല....
ഒന്ന് മാത്രം അറിയാം...
എനിക്ക് അത് നിന്നോട് മാത്രം ആയിരുന്നു.
നിന്‍റെ സാമിപ്യത്തില്‍....
നിന്‍റെ അധികാര ഭാവത്തില്‍...
കുസൃതികളില്‍..
പിണക്കങ്ങളില്‍.....
പിന്നെ,
എപ്പോഴൊക്കെയോ നമുക്കിടയില്‍ നിറഞ്ഞ നിഗൂഡ നിശബ്ദതയില്‍...
എല്ലാം ഞാന്‍ അറിയുകയായിരുന്നു....
.
.
.
നീ അപ്പോള്‍ ഓര്‍ത്തത്‌ എന്താകാം?
ഞാന്‍ നിനക്ക് ആരും അല്ലെന്ന സത്യം നിനക്കല്ലേ അറിയൂ...
നിനക്ക് മുന്നില്‍ ഞാന്‍ വെറുമൊരു കിനാവ്‌....
നീ കാണാന്‍ കൊതിക്കുമ്പോള്‍ മാത്രം കണ്മുന്നില്‍ തെളിയുന്ന   ഒരു പാഴ്കിനാവ്.....

November 23, 2010

JANSE STORIES

സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പത്തു കഴിഞ്ഞാല്‍ pandalam NSS കോളേജ് എന്ന സ്വപ്നവും താലോലിച്ചു നടന്ന എന്റെ മുന്നില്‍ ഇടിതീയായി വീണ PLUS.വീണ്ടും സ്കൂളിലേക്ക്.ഇന്ത്യയുടെ rocket പോലെ percentage താഴോട്ട് പോകുന്നതിനിടയില്‍ ... എങ്ങനെ ഒക്കെയോ PLus two certificate വാങ്ങി വീണ്ടും സ്വപ്ന ലോകത്തിന്റെ പടി ചവിട്ടാന്‍ മോഹിച്ചപ്പോഴാണ് highcommand ന്റെ നെടുങ്കന്‍ ഡയലോഗുകള്‍. അങ്ങനെ എന്റെ സ്വപ്ന ഭൂമി ആയ NSS ഇല്‍ ഒരു application പോലും കൊടുക്കാതെ  alapuzha  ജില്ലയിലെ ഇത്തിരി അഹങ്കാരം കൂടിയ ladies ഒണ്‍ലി (പൊന്നാപുരം കോട്ട ) യില്‍ കേറി പറ്റി.
 ചെന്നപ്പോള്‍ തന്നെ തരത്തിനുള്ള 5 സഹമുറിയകളും പിന്നെ അപ്പുറത്തെ മുറിയില്‍ നിന്നും ചേക്കേറിയ ഒരു BCOM കൂടി ആയപ്പോള്‍ ഒരു  GANG റെഡി ആയി, JJAANSE (JANSE) .
 അന്ന് മുതല്‍ HOSTEL, COLLEGE എന്നിങ്ങനെ നടന്നും , ഒരേ ജാതി കുപ്പായം ഇട്ട ദൈവത്തിന്റെ  മാലാഖമാരെ കണ്ടും ബോറടിച്ചു ഇരിക്കുമ്പോള്‍ ആണ് ഉച്ചക്ക് FRIED RICE (പാതി വെന്ത ചോറ് ) കഴിക്കുമ്പോള്‍ ഞങ്ങള്‍ 7 കുഞ്ഞാടുകളില്‍ ഒരാളിന്റെ തല പ്രവര്‍ത്തിച്ചത്. PERMISSION ഇല്ലാതെ കോട്ട കടക്കുക.  DAY SCHOLARS ന്റെ കൂടെ. വേറെ ഒന്നിനും അല്ല നേരെ മുന്നിലെ  JACKSON'S BEKARY  യില്‍ നിന്നൊരു പാര്‍സല്‍ . കടലിലേക്ക്‌ ഇറക്കി വിട്ടാല്‍ ബൈ ബൈ പറഞ്ഞു പോകുന്ന "മീന്‍"കറിക്ക് ഒരു BREAK. AN IDEA CAN CHANGE UR LIFE.
വൈകുംനേരം 3 .50 . പല DePt ന്റെ സന്തതികളായ ഞങ്ങള്‍ ഒരു ഗ്രൂപ്പില്‍ കൂടി ഗേറ്റ് കടന്നു. ഹോ........ എന്തൊരു ആശ്വാസം. BEKARY മുഴുവന്‍ വാങ്ങി , റോഡ്‌ മുറിച്ചു കടക്കാന്‍  കോടാലിയുമായി  നില്‍കുമ്പോള്‍ ആണ് അത് സംഭവിച്ചത്. 
കറുത്ത കാറില്‍ കറുത്ത കണ്ണടയും വച്ച് നമ്മുടെ കഥാനായകന്‍.
കൂട്ടത്തിലെ വലിയ വിശറി (FAN) റോഡിലേക്ക് ചാടി വീണു. STTTTOOOOOOOOOPPPPP !!!!!!!!
 പുള്ളി വണ്ടി നിര്‍ത്തി. ഈ ഞാനും വേറൊരു മദാമ്മയും ( MADAM എന്ന് അവളുടെ ഭാഷയില്‍)ഒഴികെ എല്ലാരും തുറന്നിട്ട ഡോര്‍ നു മുന്നില്‍.(നമുക്കെന്തോ പണ്ടേ ഇവറ്റകളെ അലര്‍ജിയാ, അസൂയകൊണ്ടാകും ). 
അങ്ങനെ AUTOGRAPH ഉമായി ആരും അറിയാതെ ഹോസ്റ്റലില്‍ തിരിച്ചെത്തി.



 തെറ്റി ധരിക്കല്ലേ, ഇനിയാണ് ക്ലൈമാക്സ്‌.  
   കുഞ്ചാക്കോ ബോബനെ കണ്ട കാര്യം പറയാതിരിക്കാന്‍ EXCITATION കാരണം  JANSE റാണി മാര്‍ക്ക് പറ്റിയില്ല. ഫലം, ആരും അറിയാതെ പുറത്തു കടന്നത്‌ അങ്ങാടി പാട്ടായി. അങ്ങനെ ഹോസ്റ്റലില്‍ വന്നു നാലാം ദിവസം തന്നെ "കുഞ്ഞാനമ്മ" (കുഞ്ഞാന+ അമ്മ ) യുടെ K . D .ലിസ്റ്റില്‍ ആളായി...

November 15, 2010

മഴ പെയ്തൊഴിഞ്ഞപ്പോള്‍....



മഴ പെയ്യാന്‍ ഞാന്‍ കാത്തിരുന്നു...
അന്ന് ഞാന്‍ ഒറ്റക്കായിരുന്നു. എന്‍റെ  ലോകത്തിലേക്ക്  പെയ്തിറങ്ങിയ മഴ എന്‍റെ  സ്വപ്‌നങ്ങള്‍ ആയിരുന്നു. ആ മഴയില്‍ കുതിര്‍ന്നു നടക്കുമ്പോള്‍ മനസ്സില്‍ തണുപ്പായിരുന്നു.വെള്ളി കൊലുസിട്ട പാദവും, പാവാടയും മഴ നനച്ചപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു.

ഇന്നും ഞാന്‍ ഒറ്റക്കാണ്. പെയ്തൊഴിയുന്ന മഴയുടെ തുള്ളികള്‍ ഭൂമിയെ ചുംബിക്കും മുന്‍പ് , എന്‍റെ മനസിന്റെ ഊഷരതയില്‍ ഉരുകിതീരുമ്പോള്‍....

മഴ പെയ്തത് അറിയാതെ ഞാന്‍ വെറുതെ ഇരുന്നു. മഴ നനഞ്ഞ ചെമ്പില തുമ്പിലെ വെള്ളം പോലെ കണ്ണ് നിറഞ്ഞത്‌ ഞാന്‍ അറിഞ്ഞില്ല....

മഴ പെയ്തൊഴിഞ്ഞപ്പോള്‍....
ആത്മാവില്‍ എവിടെയോ ഒരു കുളിര്‍തെന്നലിന്‍റെ സുഖം പകര്‍ന്നു നീ കടന്നു വന്നു. 
മഴയുടെ തണുപ്പ് പോലും അറിയാതെ ഞാന്‍ നിന്‍റെ പ്രണയത്തില്‍ അലിഞ്ഞുപോയി.
പിന്നെപ്പോഴോ കാറ്റും കോളും നിറഞ്ഞ ഒരു രാവില്‍ എന്നെ തനിച്ചാക്കി അകന്നു പോയപ്പോള്‍..

.....അന്ന് ഞാന്‍ അറിഞ്ഞു, മഴ തുള്ളിക്ക്‌ തണുപ്പല്ല എന്ന്.....

സ്നേഹപൂര്‍വ്വം......




അകലങ്ങളില്‍ നിന്നെത്തുന്ന ഓര്‍മയുടെ നന്തുണി പാട്ട്..

ഏതോ ഗന്ധര്‍വസ്വരം മനസ്സില്‍ ഉണര്‍ത്തുന്ന മായുന്ന വര്‍ഷ മേഘ ആഞ്ചലം...

തംബുരുവിന്റെ മൃദുല ഗാനം പോലെ കാതിനെ തഴുകുന്ന ശബ്ദം...

അതിന്റെ അലകളില്‍ അലിഞ്ഞു ചേരുമ്പോള്‍...

സ്വപ്ന വര്‍ണങ്ങള്‍ കൊണ്ട് വരച്ച ആ നക്ഷത്ര ശോഭ... ഒരിക്കലും മായാതെ ഹൃദയത്തിന്റെ തങ്ക തകിടുകളില്‍ രചിക്കുന്നു: എന്റെ മനസ്...
മറക്കാന്‍ കൊതിക്കുന്നില്ല എങ്കിലും , അകലേക്ക്‌ കൊണ്ടുപോകുന്ന ആ കാല്‍പനിക മരീചികളെ ഒന്ന് അകറ്റാന്‍ കഴിഞ്ഞങ്കില്‍....

സ്വപ്നം കാണാന്‍ തുടങ്ങുമ്പോള്‍ അത് രാവിന്റെ നീര്‍കുമിള ആണെന്ന് അറിഞ്ഞില്ല..
ആ പദ നിസ്വനങ്ങള്‍ മഞ്ഞില്‍ പതിഞ്ഞവ ആയിരുന്നു....
ഉള്ളം നിറയുന്ന വേദനകള്‍....

മനസ് നിറയ്കുന്ന ഓര്‍മ്മകള്‍...

മറക്കാനാവാത്ത മുഖങ്ങള്‍'''

ചിന്നി ചിതറി ഉടഞ്ഞു വീഴുന്ന ഒരു പളുങ്ക് പാത്രം പോലെ നശ്വരമായ ജീവിതം നിറപറയും, നിലവിളക്കും വച്ച് സ്വീകരിച്ച നന്മകളെ നഷ്ടപ്പെടുത്താതെ ഇരിക്കട്ടെ......











സ്നേഹപൂര്‍വ്വം......