December 16, 2011

നിഴല്‍


നിഴലാണ് ഞാന്‍:
നിഴലാണ് ഞാന്‍; നിന്നിലഭയം കൊതിക്കുന്ന,
ഭൂമിതന്‍ ചലനത്തിലലിയാന്‍ മടിക്കുന്ന,
ജനനിയായണയുമുഷസ്സിനെ തേടുന്നോ-
രിരവിന്റെയൊരു കൊച്ചു തോഴി.


   പുലരിയിലെന്നോ ജനിച്ചു ഞാന്‍, പാദങ്ങ-
   ലടി വച്ചു മണ്ണില്‍ നടന്നു.
   ചുവടൊന്നു തെറ്റാതെ, യണു തെല്ലു മാറാതെ
   യകലാതെയൊപ്പം നടന്നു.


   പരശതം സത്യ ബീജങ്ങളായ് കത്തുന്ന
   പകലോന്റെ നേരിന്നു നേരെ
   മിഴിയൊന്നു നീട്ടാതെ, നിന്‍ പിന്നിലമരുന്നോ -
   രന്ധകാരത്തില്‍ മറഞ്ഞു.


   അരുണന്റെ രഥചക്രമുരുളവേ, മധ്യാഹ്ന-
   മുയിരിന്നു മീതെ തിളച്ചു നില്‍ക്കെ,
   ഒരു കൊച്ചു ബിന്ദുവായ്‌, കാലടിപ്പാടതി-
   ലഭയം തിരഞ്ഞു ഞാന്‍ നിന്നു.


   ചോടിയിലെച്ചോപ്പുമായ് മറയവേ, യര്‍ക്കന്റെ
   യവസാനരശ്മിയും വിടചോല്ലവേ,
   ഇരുള്‍ നീട്ടുമങ്കത്തടത്തില്‍ നിശാസ്വപ്ന-
   മിഴിപൂട്ടിയന്നു നീ നിദ്ര കൊള്‍കെ,


   തെളിയാതിരിക്കട്ടെയോര്‍മകള്‍, ദീപമാ-
   യിരവിലീ ഞാനൊളിച്ചോട്ടെ.
   പിടയാതിരിക്കട്ടെ, എന്നും നിനക്കായ്
   മിടിക്കാന്‍ പഠിച്ചോരിരുള്‍ ഹൃദയം.


തിരയുന്നുവോ നീ; കാലമറിയാതിരുട്ടിന്റെ
മറപറ്റി മായാന്‍ കൊതിക്കുമെന്നെ,
അറിയുന്നുവോ നീ; യടുക്കുന്ന രാവിന്‍റെ
വിരഹത്തിലാര്‍ത്തയായ് കേഴുമെന്നെ.

6 comments:

സീത* said...

വിശ്വസിച്ചു കൂടെക്കൂട്ടാൻ ബാക്കിയാവുന്ന ഏക സുഹൃത്ത്...ഇവൻ...നിഴൽ...കൊള്ളാം ജയാ ഭംഗിയായി പറഞ്ഞു

satheesh k pottackal said...
This comment has been removed by the author.
satheesh k pottackal said...

nannaayirikkunnu, .

ജയലക്ഷ്മി said...

അഭിപ്രായങ്ങള്‍ക്ക് നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

തെളിയാതിരിക്കട്ടെയോര്‍മകള്‍, ദീപമാ-
യിരവിലീ ഞാനൊളിച്ചോട്ടെ.
പിടയാതിരിക്കട്ടെ, എന്നും നിനക്കായ്
മിടിക്കാന്‍ പഠിച്ചോരിരുള്‍ ഹൃദയം.

ജയലക്ഷ്മി said...

@ മുകുന്ദന്‍ സര്‍, നന്ദി