April 05, 2011

വേനലവധി

മഴ പെയ്യുകയാണ്..വീണ്ടും..
    കത്തിക്കാളുന്ന വെയിലിന്‍റെ ചൂടില്‍, സാന്ത്വനമായി പെയ്യുന്ന മഴ. വൈകും നേരങ്ങളിലെ ഇളവെയിലിനെ മറച്ചുവെച്ച്, തൊടിയിലും മുറ്റത്തും, പുതുമഴയുടെ സുഗന്ധവുമായി മനസിലും നിറഞ്ഞു പെയ്യുന്ന ഈ വേനല്‍മഴ.....

    വേനലവധി ദിനങ്ങളുടെ ഓര്‍മകളില്‍ ആദ്യം എത്തുന്നത്‌ ഉത്സവവും പിറന്നാളും പിന്നെ ആറാട്ട്‌ ദിവസം തകര്‍ത്തു പെയ്യുന്ന ഈ വേനല്‍ മഴയും ആണ്. ഉത്സവത്തിനടുതാണ് പിറന്നാള്‍. അതുകൊണ്ട് രണ്ടു ജോഡി പുത്തനുടുപ്പു കിട്ടും സ്കൂള്‍ അടയ്ക്കുമ്പോള്‍. സ്കൂളില്‍ പോകണ്ടാതതുകൊണ്ട് ഇടാനും പറ്റില്ല. എങ്കിലും എന്നും കുളികഴിഞ്ഞു വന്നാല്‍ ഉടുപ്പിന്‍റെ പുതുമണം ആസ്വദിക്കാന്‍ മറക്കില്ല. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ പുത്തനുടുപ്പു ഇടാന്‍ കിട്ടുന്ന അവസരമാണ് ആറാട്ട്‌.
    ഇനിയൊരു സുഗന്ധം കൂടിയുണ്ട് മീനമാസത്തിന്‌. മുറ്റത്ത്‌ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മുല്ലയിലെ മുല്ലപ്പൂവിന്‍റെ ഗന്ധം.എന്നും വൈകിട്ട് കുഞ്ഞിപ്പെണ്ണ് (അച്ഛന്‍റെ വീടിനടുത്തുള്ള സ്ത്രീ) നെയ്തുതന്ന കുഞ്ഞികുട്ടയുമായി ചെന്ന് മുല്ലമൊട്ടു ഇറുക്കുന്നതും രാത്രിയാകുന്നതിനു മുന്‍പേ മാലകെട്ടി മരക്കൊമ്പതു  വയ്ക്കുന്നതും നിത്യവൃത്തി ആയിരുന്നു. അവിടംകൊണ്ട് അവസാനിക്കില്ല മുല്ലപ്പൂ സ്നേഹം. രാവിലെ കുളികഴിഞ്ഞാല്‍ പിന്നെ അത് മുഴുവന്‍ എന്‍റെ ഇത്തിരിമുടി കാണാത്തവിധം തലയില്‍ വയ്ക്കുന്ന പരിപാടിയും ഉണ്ട്.
ഓര്‍മകളില്‍ ഒരു മുല്ല പൂത്ത സുഗന്ധം....
    എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് ഞാന്‍ ആര്‍ക്കും ഒന്നും കൊടുക്കാത്ത ഒരു ദുഷ്ടയായിരുന്നു എന്ന്. ഉദാഹരണകഥകള്‍ ധാരാളം.എന്‍റെ സമ്പദ്യതിലെ കുപ്പിവളകളും, മഞ്ചാടി മണികളും കുന്നിക്കുരുവും മയില്‍പീലിയും ഒന്നും വിട്ടുകളയാന്‍ ഞാന്‍ അത്ര മണ്ടിയൊന്നും ആയിരുന്നില്ല.പിന്നെ എന്‍റെ പാവക്കുട്ടികളും. പക്ഷെ മുറ്റത്ത്‌ നില്‍ക്കുന്ന ചെടിയിലെ പൂവ് പറിച്ചാല്‍ ചെടിക്ക് വിഷമം ആകും എന്ന് വല്യച്ഛന്‍ പറഞ്ഞപ്പോള്‍ പക്ഷെ എനിക്ക് മനസിലായി, ബലൂണ്‍ വാങ്ങണ്ട അത് പൊട്ടും എന്ന് അച്ഛന്‍ പറഞ്ഞപ്പോഴും...


   പിന്നെ തെളിയുന്ന ചിത്രം വെളുപ്പിനെ അമ്പലത്തില്‍ തൊഴുതു നില്‍ക്കുന്ന ഒരു കുട്ടിയുടുപ്പുകാരിയുടെതാണ്. കാലില്‍ കിലുങ്ങുന്ന പാദസരവും, കൈ നിറയെ തോന്നിയത് പോലൊക്കെ വാരിയിട്ട കുപ്പിവളകളും, കണ്പോളയില്‍ നിറയെ കരിമഷിയും...മീനമാസത്തിലെ അശ്വതിക്കും, പിന്നെ വിജയദശമിക്കും മാത്രമാണ് ഈ ദൃശ്യം. രാവിലെ നടത്തുന്ന ഗണപതിഹവനം കാണാനുള്ള നില്‍പ്പാണ്. പോയി  കണ്ടില്ലെങ്കില്‍  ഗണപതി ഭഗവാന്‍ ആനയായി വന്നു പേടിപ്പിക്കും എന്ന് പറഞ്ഞാല്‍ പിന്നെ ആരാ പോകാതെ?
    വേനലവധി വിശേഷങ്ങളില്‍ കുറച്ചു യാത്രകളും ഉണ്ട്. ഒന്ന് അച്ഛന്റെ കുടുംബവീടായ പ്ലാംതോട്ടത്തെക്കും പിന്നൊന്ന് അമ്മവീടായ മുല്ലക്കലേക്കും.പ്ലാംതോട്ടത്ത് രണ്ടു ചേട്ടന്മാരാണ് ഉള്ള്ളത്. 'ലക്ഷ്മി' ന്നും 'മോളെ' ന്നും ഒക്കെ വിളിക്കുന്ന അവരെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. വീടിന്‍റെ മച്ചിലും കണിക്കൊന്നയുടെ കൊമ്പത്തും കയറുന്ന അവരെ കണ്ടുകൊണ്ടിരിക്കുക എന്നതായിരുന്നു എന്‍റെ വിനോദം. വൈകിട്ട് ചെന്നാല്‍ പിന്നെ അടുത്ത ദിവസം ഉച്ച കഴിഞ്ഞാണ് മടക്കയാത്ര. രാവിലെ വലിയമ്മയുടെ വക ഒരുക്കും, കണ്ണെഴുതും, പിന്നെ നിന്‍റെ മൂക്ക് കുത്തിക്കട്ടെ എന്ന ചോദ്യവും. അതാണൊരു പേടി..
   മുല്ലക്കലെക്കുള്ള യാത്ര അച്ഛനും അമ്മയ്ക്കും ഒപ്പമാണ്. അവിടെ അമ്മാവന്‍റെ മകന്‍ ഉണ്ണിയുണ്ട്. അപ്പുപ്പന്‍ നല്ല അറിവുള്ള ആളായിരുന്നു. മലയാളവും സംസ്കൃതവും ലോക കാര്യങ്ങളും ഒക്കെ കേട്ടിരിക്കുന്നതാണ് പാട്. പിന്നെ ഇടക്കിടക്കുള്ള കേട്ടെഴുതുകളും. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്നെപോലൊരു പീക്കിരി എങ്ങനെ ' ധൃഷ്ടധ്യുംനന്‍' എന്നൊക്കെ എഴുത്തും??? 'വിസര്‍ഗം എവിടെ?' എന്ന് ചോദിച്ചാല്‍ അച്ഛന്റെ പോക്കറ്റില്‍ നോക്കുന്ന പരുവം. എങ്കിലും " കുമ്പഴയപ്പുപ്പന്‍ എന്റെതാ" എന്ന് പറഞ്ഞു ഉണ്ണിയോട് അടി കൂടാന്‍ മടിയൊന്നും ഇല്ല.
  വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ ഉച്ചവരെ കളിയാണ്. അമ്മ മലപ്പുറത്ത് സ്കൂളില്‍ ആണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് ഞാനും എന്‍റെ യാത്രകള്‍ മലപ്പുറം വരെ extend ചെയ്തു. കിടപ്പുമുറിയിലെ കട്ടിലില്‍  മലപ്പുറത്തിനു ടിക്കറ്റ് എടുത്ത് ഇരിക്കുമ്പോള്‍...ഹോ..ഞാന്‍ ആരായിരുന്നു. ഊണ് കഴിഞ്ഞു മുറ്റത്തെ ചെന്തെങ്ങിന്റെ ചുവട്ടില്‍ വല്യച്ഛന്റെ മടിയില്‍ കിടന്നു ഒരു ഉറക്കം. വല്യച്ചന്‍ എന്നെ 'കൊച്ചേ' എന്നായിരുന്നു വിളിക്കുക. ഇപ്പോഴും കഥകള്‍ പറഞ്ഞു തരും. പക്ഷെ ഉറക്കം വന്നാല്‍ പിന്നെ രാമനും സീതയും മരക്കട അപ്പുപ്പന്റെ ചായക്കടയിലെക്കാവും പോവുക. തേങ്ങയിടുന്ന ഗോപിമൂപ്പന്‍ ആ വഴി വന്നാല്‍ ഒരു കരിക്ക് കിട്ടും.തെക്കേ തൊടിയിലെ നാട്ടുമാവില്‍ മാങ്ങ പഴുത്താല്‍ പിന്നെ ആഘോഷമായി. പിന്നെ പറങ്ങാംപഴവും ആഞ്ഞിലിച്ചക്കയും. മാമ്പഴം പെറുക്കാനൊന്നും മറ്റാരും വരില്ല. വല്യച്ചനെ എല്ലവര്‍ക്കും നല്ല പേടിയായിരുന്നു.


    മേടത്തിന്റെ വരവറിയിച്ചു കൊണ്ടൊരു വിഷുദിനം.പുലര്‍കാലത്തെ വിഷുക്കണിയും, പൂത്തിരിയും പടക്കവും എല്ലാത്തിലും ഉപരി വിഷുകൈനീട്ടവും. ഉച്ചക്കുള്ള സദ്യ കൂടി കഴിയുമ്പോള്‍ വേനലവധിയുടെ ആഘോഷങ്ങള്‍ ഏതാണ്ട് തീരുകയായി.
    ഇനിയുള്ളത് മെയ്‌ മാസം അവസാനം ആലപ്പുഴയിലേക്ക് ഒരു യാത്രയാണ്. അത് മാത്രം എനിക്ക് ഇഷ്ടമല്ല. അന്നാണ് ലക്ഷ്മീസില്‍ നിന്ന് സ്കൂള്‍ യൂണിഫോം വാങ്ങുന്നത്. തിമിര്‍ത്തു ആടി നടന്ന അവധി ദിനങ്ങള്‍ തീരുക എന്ന് പറയുന്നത് എത്ര വിഷമം ആണെന്നോ.പുത്തനുടുപ്പില്‍ ചെളിവെള്ളം തെറുപ്പിച്ചുകൊണ്ട്  ജൂണ്‍ ഒന്നാം തീയതി കാലവര്‍ഷത്തിന്റെ കൂടെ വീണ്ടും സ്കൂളിലേക്ക്.അങ്ങനെ മഴകള്‍ക്കിടയില്‍ വീണു കിട്ടിയ അവധിക്കാലം.



12 comments:

Anonymous said...

madhuram..madhuram..madhuram

Lipi Ranju said...

ജയലക്ഷ്മിയുടെ എഴുത്തുകളും പടങ്ങളും
വല്ലാതെ ഗൃഹാതുരത്വം ഉണര്‍ത്തും.

Rejeesh Sanathanan said...

ഈ ഓര്‍മ്മകള്‍ മാത്രമാണ് ഇനി പച്ചപ്പായി ബാക്കിയുള്ളത്.......

ANOJ R NAIR said...

ഇവിടെ എഴുതിക്കോട്ടെ ?

ജയലക്ഷ്മി said...

എഴുതിക്കോളൂ അനോജ്?

ജയലക്ഷ്മി said...

@പേരറിയാത്ത സുഹൃത്തേ, ബാല്യകാല ഓര്‍മ്മകള്‍ അത് കുറച്ചു പേര്‍ക്കെങ്കിലും മധുരതരം ആയിരിക്കില്ലേ. വായിച്ചതിനു നന്ദി, അഭിപ്രായം പങ്കുവച്ചതിനും.
@ലിപി രണ്ഞു, ഞാനും ഒരു വീട്ടുകുട്ടിയാ, എന്റെ ലോകം ഇപ്പോഴും ഇതൊക്കെത്തന്നെ. അതുകൊണ്ടാവും. മനസിലാക്കിയതില്‍ നന്ദി.
@മാറുന്ന മലയാളി, മാറ്റങ്ങള്‍ക്കിടയില്‍ ഓര്‍മ്മകള്‍ എങ്കിലും വേണ്ടേ, ഇത്തിരി തണുപ്പ് തരാന്‍. എന്‍റെ ലോകത്തില്‍ ഒന്ന് വന്നതില്‍ സന്തോഷം. അഭിപ്രായം പറഞ്ഞതിലും.
@അനോജ്, പറയാന്‍ എന്താണ് വിഷമം?
ഒരായിരം ഓര്‍മ്മകള്‍ ഒരു പേജില്‍ ഒതുക്കാന്‍ ശ്രമിച്ചതാണ്. അതിന്റെ തെറ്റുകുറ്റങ്ങള്‍ ഉണ്ടാകും. എങ്കിലും വായിച്ചതിനു നന്ദി.
സ്നേഹപൂര്‍വ്വം..
ലക്ഷ്മി.

ലിനു ആര്‍ കെ said...

താങ്കള്‍ക്കു മനസ്സില്‍ സൂക്ഷിക്കാന്‍ പച്ചപിടിച്ച ഒരു പിടി നല്ല അനുഭവങ്ങള്‍ ഉണ്ട് .എന്നെ പോലെ നഗരത്തിന്റെ ഹൃദയ ഭാഗങ്ങളില്‍ തിരക്കുകളുടെ ഭാഗമായി ജീവിക്കുന്ന വര്‍ക്ക് ഇതൊന്നും ഇല്ല ഓര്‍ത്തെടുക്കാന്‍....ഇന്ന് എന്റെ തലമുറയ്ക്ക് നഷ്ടപെട്ട ചിലതെങ്കിലും താങ്കള്‍ക്കു കിട്ടി .പക്ഷെ നാളത്തെ തലമുറയില്‍ ആര്‍ക്കും ഇതൊന്നും കിട്ടില്ല എന്നുള്ളത് തീര്‍ച്ച .അന്ന് ഈ ബ്ലോഗ്‌ വായിക്കുമ്പോള്‍ അവര്‍ ഒരു പക്ഷെ അത്ഭുതപ്പെടും .താങ്കളെ ഒരു പക്ഷെ ഒരു ചരിത്രകാരി എന്ന് അവര്‍ വിളിച്ചേക്കും .പക്ഷെ അവര്‍ക്ക് ഒരിക്കലും അറിയുന്നുണ്ടാവില്ല നമ്മുടെ നഷ്ടങ്ങള്‍ അവ എത്ര വലുതായിരുന്നു എന്ന് ....
ഓര്‍മ്മകള്‍ നന്നായി .തുടര്‍ന്നും പങ്കു വക്കുക .ആശംസകള്‍ .....ദയവായി വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ ....?

ജയലക്ഷ്മി said...

@ ലിനു,
നഷ്ടങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. ഓരോ സമയത്തും.
ചിലപ്പോള്‍ നമ്മുടെ നേട്ടങ്ങള്‍ നാം കാണാതെ പോകുന്നു.
ചിലപ്പോള്‍ നഷ്ടങ്ങള്‍ അറിഞ്ഞിട്ടും അറിയാതെ ജീവിക്കുന്നു.
കാലം മാറ്റങ്ങള്‍ മാത്രം ആയികൊണ്ടിരിക്കുമ്പോള്‍, അന്നു നമ്മളും നമ്മളെ പറ്റി ആരൊക്കെയോ മനസ്സില്‍ സൂക്ഷിക്കുന്ന ഓര്‍മകളും ഒന്നും ഉണ്ടാവില്ല, സ്നേഹപൂര്‍വ്വം സൂക്ഷിക്കുന്ന ഈ പേര് പോലും.
ഓര്‍ക്കാന്‍ കുറച്ചു സൌഹൃദങ്ങളുടെ തണുപ്പും, സ്നേഹബന്ധങ്ങളുടെ താപവും മാത്രം.
അതെങ്കിലും കൈവിട്ടുപോകാതിരിക്കട്ടെ.
വായിച്ചതില്‍ നന്ദി സുഹൃത്തേ.
വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റി...ട്ടോ.

Anu said...

കുറെ നിറങ്ങള്‍ ചലിച്ചു നല്‍കിയ ഒരു സമ്മാനം അല്ലെ ഈ ജിവിതം ..
അപ്പോള്‍ സ്നേഹിച്ചതിനെ പിരിയേണ്ടി വരുന്ന അവസ്ഥ ഏതൊരു മനുഷ്യനും ഹൃദയത്തില്‍ വേദനയുണ്ടാക്കുന്നു ...
ഒരു പക്ഷെ അതാകും നമ്മുടെ നഷ്ടങ്ങള്‍
ആ നഷ്ടങ്ങള്‍ പിന്നിട് ഓര്‍മ്മകളിലും സ്വപ്നങ്ങളിലുടയും പുനരാവിഷ്കരിക്കുന്നു എന്നാണ് എനിക്ക് തോനിയിട്ടുള്ളത് ...

ജയലക്ഷ്മി said...

@അനോജ്..
നമുക്ക് ഇഷ്ടമുള്ളതിനെ മുറുകെ പിടിക്കാന്‍ ഉള്ള ഒരു ശ്രമം ആണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍‍. തിരിച്ചു ആ ഒരു കാലത്തില്‍ എത്താന്‍ കഴിയില്ല എങ്കിലും മനസുകൊന്ടെങ്കിലും അവിടെ ആയിരിക്കാന്‍ ഉള്ള ആഗ്രഹം. ചിലപ്പോള്‍ വിട്ടുപിരിയാന്‍ കഴിയാത്ത ബന്ധങ്ങള്‍, വിശ്വാസങ്ങള്‍ ഒക്കെ നഷ്ടത്തിന്റെ കണക്കില്‍ മാറ്റാന്‍ ഉള്ള വിഷമം.അങ്ങനെ എന്തൊക്കെയോ...
നന്ദി ട്ടോ

Anu said...

ജിവിതമേ ഒരു നഷ്ടമാണ്
ഓരോ ദിവസവും ഓരോ നിമിഷവും കൊഴിഞ്ഞു പോകുമ്പോള്‍ ജിവിതത്തില്‍ ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത നഷ്ടങ്ങള്‍ ...
വസന്തവും ശിശിരവും മാറി മാറി പിന്നയും വരും നഷ്ടങ്ങലോ പോയ കാലങ്ങലോ മനുഷ്യ ജിവിതത്തില്‍ തിരിച്ചു പിടിക്കാന്‍ കഴിയില്ല ,,,
പിന്നെ ഈ ഓര്‍മ്മ കുറിപ്പുക്കള്‍ അതിനോട് അന്ന് നമ്മള്‍ നിതി പുലര്ത്തിയിട്ടുണ്ടോ അറിയില്ല ഇപ്പോള്‍ എല്ലാം നഷ്ടങ്ങള്‍ അതും കുറെ വാക്കുകള്‍ നിരത്തി എന്തു പ്രേയോചനം അല്ലെ

Rajnath said...

ഇതൊകെ വായിക്കുമ്പോള്‍ ഏപ്പോഴും ബാല്യകാലം മതിആയിരുന്നു ഏന്ന ഒരുതോന്നല്‍, ഇതല്ലാം ഇനി ഒരു ഓര്‍മ്മകള്‍ മാത്രം............