January 21, 2011

ചേങ്കര ചാല്‍ പര്യവേഷണ യാത്ര

മുല്ലക്കല്‍,
     എന്‍റെ അമ്മയുടെ കുടുംബം. ഇടയ്ക്കിടെ തനി ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാനും പിന്നെ കുട്ടിക്കുറൂമ്പുകള്‍ കാട്ടാനും ആയി ഞങ്ങള്‍ ഒത്തുകൂടുന്നതു അവിടുത്തെ തോടിന്‍റെ വക്കതും വയലേലകളിലും ഒക്കെയാണ്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ 'മുല്ലക്കല്‍ തറവാട്ടിലെ' മൂന്നാം തലമുറയില്‍ പെട്ട ഒന്‍പതു പേര്‍. ലീഡര്‍ ഞാന്‍ ആകേണ്ടതാണ് എങ്കിലും ലീഡര്‍ഷിപ്പ് എനിക്കല്ല.പ്രായത്തിന്റെ ഗ്രാഫ് താഴോട്ട് വരുന്തോറും കയ്യില്‍ ഇരിപ്പ് വഷളാവുന്നു എന്ന് വീട്ടുകാരെല്ലാം സമ്മതിച്ച 'മുല്ലക്കല്‍ ഡെവിള്‍സ്'.
      വര്‍ഷത്തില്‍ മൂന്നു തവണയാണ് മുല്ലക്കല്‍ ഡെവിള്‍സ് ന്‍റെ യൂണിയന്‍, വേനലവധി, ഉത്സവം പിന്നെ ചിലപ്പോഴൊക്കെ ഓണം. വീട്ടില്‍ എത്തുമ്പോള്‍ തന്നെ അടുക്കളയിലേക്കു ആണ് ഓട്ടം.ഇപ്പോഴും അമ്മായിമാരുടെ സ്പെഷ്യല്‍ കപ്പ_ചിക്കന്‍ ആണ് ഞങ്ങളുടെ പ്രിയ ഭക്ഷണം. അകത്തു ചെന്ന 'കോഴി' ഒന്ന് ഒതുങ്ങിക്കഴിയുമ്പോള്‍ കുറെ പാട്ടുകളും (ഇപ്പോള്‍ മൊബൈല്‍ ഫോണും) ആയി താഴെ പാടത്തേക്കു യാത്രയാകും. ഉച്ചക്ക് 2 മണിക്കുള്ള പൊരിവെയിലും കൊണ്ടുള്ള യാത്ര പാടം കാണാന്‍ അല്ല, ഒരിക്കലും ചെന്നെത്തിയിട്ടില്ലാത്ത 'ചേങ്കര ചാല്‍' എന്ന മഹാത്ഭുതത്തിലേക്ക് ആണ്.
    പാടവരമ്പത്തു കൂടി, കൂട്ടത്തില്‍ ചെറിയ കണ്ണന്‍റെ വീര സാഹസിക കഥകളും കേട്ട്, പാട്ടും ബഹളവും ആയാണ് യാത്ര. വീട്ടില്‍ എല്ലാവര്‍ക്കും ഞങ്ങളുടെ ഈ അന്വേഷണയാത്ര സുപരിചിതം ആയതുകൊണ്ട് ഒപ്പം ഇല്ലെങ്കിലും, ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 2PM നു ഞങ്ങളുടെ മുന്‍ തലമുറയിലെ അഞ്ചു പേരുടെയും ഫോണ്‍ സന്ദേശങ്ങള്‍ കുഞ്ഞമ്മാവനെ തേടി എത്തും.
" ഗംഗേ, പിള്ളേരെ പാടത്ത് വിടരുത്."
പക്ഷെ, കുഞ്ഞമ്മാവന്‍  ഞങ്ങളുടെ ഗ്രൂപ്പ്‌ ആയതുകൊണ്ടും അവരോടു പറയില്ല എന്ന വ്യവസ്ഥയിലും ആണ് യാത്ര തുടങ്ങുക.
     വഴിയിലുടനീളം കഥകളാണ്. ഒരു വര്‍ഷത്തെയോ ആറ്‌ മാസത്തെയോ കഥകള്‍ ഉണ്ടാകും പങ്കു വക്കാന്‍. നാട്ടുകാര്‍ 3 പേരെയുള്ളൂ. അമ്മാവന്മാരുടെ മക്കള്‍. ബാക്കിയെല്ലാവരും പാലക്കാട് മുതല്‍ പള്ളിക്കല്‍ വരെ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തില്‍ നിന്നാണ്. തലേ ദിവസം അമ്പലത്തില്‍ നിന്നു വാങ്ങിയ " അമ്മാവാ" ബലൂണുകളും പീപ്പിയും ഒക്കെ ഊതിയുള്ള പടപ്പുറപ്പാട് കേള്‍ക്കുമ്പോഴേ അടുത്തുള്ളവര്‍ തിരക്കിത്തുടങ്ങും.
" കൊച്ചാട്ടാ, പിള്ളാരെല്ലാം എത്തിയോ ?" പിന്നെ അന്വേഷണങ്ങള്‍ ആയി. മണിയുടെ മക്കള്‍ എന്തിയേ? ഹരിഹരന്‍റെ മക്കള്‍ വളര്‍ന്നോ? അംബികയുടെ മോള്‍ വന്നില്ലേ? അതങ്ങനെ പോകും...
    പാടത്തിനു നടുക്കുള്ള വെള്ളചാലില്‍ എത്തിയാല്‍ പിന്നെ നേരെ തെക്കോട്ട്‌ വച്ചുപിടിക്കും. വഴിനീളെ ചാഞ്ഞു കിടക്കുന്ന നെല്‍കതിരുകളും പറിച്ചെടുത്ത്, ചാലിലെ ആമ്പല്‍പൂവുകളും കൈക്കലാക്കിയാണ് പിന്നങ്ങോട്ട്. വെയിലടിച്ചു കരിഞ്ഞു തുടങ്ങിയാല്‍ പിന്നെ സ്പീഡ് ഇത്തിരി കൂടും. പോകുന്ന വഴിക്ക് ഒരു പുതയല്‍ കണ്ടം (പാടം തന്നെ) ഉണ്ട്. ചെന്നു ചാടി പോയാല്‍ പിന്നെ ഒരു ദിവസം വേണം കാല്‍ ഊരിയെടുക്കാന്‍. അത്രയും ആകുമ്പോഴേക്കും ഉണ്ണിയുടെ അനൌണ്സ്മെന്റ്  എത്തും
" പ്രിയപ്പെട്ടവരേ, നമ്മള്‍ ചേങ്കര ചാലില്‍ എത്താറായിരിക്കുന്നു ."
    പറഞ്ഞു തീരുന്നതിനു മുന്‍പ് മൊബൈല്‍ ബെല്ലടിക്കും. അങ്ങേത്തലക്കല്‍ പാലക്കാട്ടെ വലിയമ്മാവന്‍. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹൈകമാന്റ്.
" ഉണ്ണീ, നിങ്ങള്‍ പാടത്താണോ ?"
 തിരിച്ചൊന്നും പറയുന്ന ശീലം ഞങ്ങള്‍ക്കാര്‍ക്കും പണ്ടേ ഇല്ല. വേറെ ഒന്നും കൊണ്ടല്ല. സത്യം പറയാം.........പേടിച്ചിട്ടാ....
" നിങ്ങള്‍ തിരിച്ചു വീട്ടില്‍ പോകൂ. നീ കുട്ടികളെയും കൂട്ടിക്കോളൂ. വീട്ടില്‍ പോയിരുന്നു സംസാരിക്കൂ.ഞാന്‍ വിളിക്കാം."
    ആ വിളിക്കാം എന്ന വാക്കിന്‍റെ അര്‍ത്ഥം ലാന്‍ഡ്‌ ഫോണില്‍ ബെല്ല് വരുമ്പോഴേക്കും ഞങ്ങള്‍ മുല്ലക്കല്‍ എത്തണം എന്ന് തന്നെ......!!!!! ഒന്നര മണിക്കൂര്‍ നടന്നു ചെന്നു എത്തിയ ദൂരം പതിനഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ നടന്നു (പറന്നു) തീര്‍ത്തു വീട്ടില്‍ എത്തുമ്പോള്‍ കേള്‍ക്കാം...
ടിര്‍ണീം ടിര്‍ണീം.........
STD ബെല്‍.
കുഞ്ഞമ്മാവന്‍ ഫോണ്‍ എടുക്കും.
"കുട്ടികള്‍ ഇങ്ങെത്തിയോ ഗംഗേ?"
അങ്ങേത്തലക്കല്‍ നിന്നുള്ള ചോദ്യം.
" വന്നു കൊച്ചാട്ടാ."
"ഉം." ഫോണ്‍ കട്ട്‌ ആകും.
  അങ്ങനെ എല്ലാ വര്‍ഷവും ഒരേ സ്ക്രിപ്റ്റില്‍ ഓടിക്കൊണ്ടിരിക്കുന്നതാണു ഞങ്ങളുടെ 'ചേങ്കര ചാല്‍ പര്യവേഷണ യാത്രകള്‍.' ഈ വര്‍ഷവും ഫെബ്രുവരി നാലിന് ഉത്സവം ആണെന്ന് പറയാനായി വിളിച്ചപ്പോള്‍ തന്നെ അന്വേഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
" നമ്മള്‍ എപ്പോഴാ പാടത്ത്‌ പോവുക?"




മുല്ലക്കല്‍ ഡെവിള്‍സ് നു സ്നേഹപൂര്‍വ്വം..........


പ്രത്യേക അറിയിപ്പ്:
മുല്ലക്കലെ പ്രിയപ്പെട്ടവരേ....
വായിച്ചിട്ട് ചുമ്മാ പോവല്ലേ. അഭിപ്രായം പങ്കുവക്കണേ, ഓര്‍മ്മകളും...

2 comments:

syam mullackal said...

kollam I like that word high camand.totaly wonderful...............

ജയലക്ഷ്മി said...

ഇതാണ് ഈ കഥയില്‍ കുറച്ചു ഡയലോഗുകള്‍ പറയാന്‍ കഴിഞ്ഞ വ്യക്തി, ഉണ്ണി. കഷ്ടപ്പെട്ടെങ്കിലും ഇതില്‍ വിളിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ത്യത്തോടെ.
സ്നേഹപൂര്‍വ്വം..