April 30, 2011

നാഴികമണി

ഒരു നാഴികമണി ഞാനും വാങ്ങി, യെന്‍ മനസ്സിന്റെ 
കൂട്ടിലെ ശരപ്പക്ഷിക്കറിയാനീക്കാലത്തെ
എന്നുവാന്‍ കഴിയുന്നില്ലവള്‍ക്കീ മാറ്റങ്ങള്‍ തന്‍
അനന്ത പ്രവാഹത്തിന്‍ ചാലുകള്‍ അകലുമ്പോള്‍

ദിനങ്ങള്‍ കൊഴിയുമ്പോ, ളാഴ്ചകള്‍ അകലുമ്പോള്‍
നിമിഷങ്ങള്‍ എങ്ങോ പാറി പറന്നു തുടങ്ങുമ്പോള്‍
വേണമെന്നാശിച്ചു ഞാന്‍; അവയോന്നളക്കുവാന്‍
തൂലികയാലിന്നെന്‍ സമയം കുറിക്കുവാന്‍.

ഒരു നാഴികമണി വേണ, മെന്‍  കാലത്തിന്റെ 
വേരുകളകന്നതെന്നെന്നൊന്നു കണ്ടെതീടാന്‍
മാറ്റങ്ങള്‍ അറിയുവാന്‍, മനുഷ്യ നിന്നീ മണ്ണില്‍
നീറ്റലായമരുന്ന  കാലത്തിലെത്തിച്ചേരാന്‍   

ദിനരാത്രങ്ങള്‍ നീളുന്നെണ്ണുവാന്‍ കഴിയാതെ 
ദിനകനുദിക്കുന്നു, പിന്നെയുമിരുളുന്നു.
ഒരു നാളറിഞ്ഞു  ഞാന്‍, കാലമേ മാറിപ്പോയി
മൂകസാക്ഷിയായിന്നും നില്‍പ്പു ഞാന്‍ സസംഭ്രമം.

ഞാറ്റു വേലയും പാട്ടും മഴതന്നിരമ്പലും 
ഉറക്കെപ്പറഞ്ഞിടും മാസങ്ങള്‍ എവിടെപ്പോയ് ?
പൂവിളികളും തുമ്പി പെണ്ണിന്‍റെ കിന്നാരവും
പാതവക്കിലെയിളം വെയിലും എവിടെപ്പോയ്?

കാറ്റിനും കളിക്കൂട്ടുകാരനും ഒപ്പം പണ്ട്
പൂവിളിച്ചുനര്‍ത്തിയ ചിങ്ങമാസത്തെ കാണാന്‍
പൂക്കളം വരയുന്ന മുറ്റത്തെ മണലിലെന്‍
കാല്‍പ്പാടു പതിഞ്ഞൊരാ ബാല്യത്തിലെത്തിച്ചേരാന്‍

കന്നിയിളിലം വെയില്‍ മുറ്റത്തു തെളിയവെ,
ഉത്സവത്തിന്നായി കാവുകള്‍ ഉണരവേ, 
നാഗരാജാവിന്‍റെ നടയില്‍ നൂറും പാലും 
നേദിച്ചു ദൈവ പ്രീതി വരുത്തും ദിനങ്ങളും.

വെള്ളിടി വെട്ടിപ്പെയ്യും കാര്‍മുകിലണയുമ്പോ-
ളാര്‍ത്ത് പെയ്യുമ്പോള്‍, പകല്‍ വേനലുരുക്കുമ്പോള്‍
ഓര്‍ത്തു ഞാന്‍ തുലാമാസ പകലും, നിലാവതില്‍
പാലപ്പൂമണം മെല്ലെയൊഴുകും നിശകളും.

വൃശ്ചികക്കുളിരിന്റെ സ്വച്ഛമാം പ്രഭാതത്തില്‍,
തൃപ്തമായുറങ്ങിയ  ദിനങ്ങളോര്‍ക്കുന്നു ഞാന്‍.
ശരണം വിളികളാല്‍ ദിക്കുകളെല്ലാമന്നു-
ദീപ്തമായ്തീരുന്നോരാ കാഴ്ചയുമോര്‍ക്കുന്നു ഞാന്‍.  

ധനു മാസത്തിന്‍ പൂത്തിരുവാതിര രാവും,
നിത്യമാം പ്രണയത്തിന്‍ മങ്ങാത്ത കഥകളും,
ഇന്നുമെന്‍ ഹൃദയത്തിന്‍ കൂട്ടിലെ ശരപ്പക്ഷി-
യോര്‍ത്തു പാടുന്നു, നല്ല മുത്തശ്ശികഥ പോലെ.


കത്തുന്ന സൂര്യന്‍ പകല്‍ കരയെ കരിക്കുമ്പോള്‍
കൂരിരുട്ടിന്‍റെ പടം രാവിനെ പൊതിയുമ്പോള്‍
അത്ഭുത വിളക്കിന്‍റെ ജ്വാലയും പകര്‍ന്നുകോ-
ണ്ടണയും  മകരവും വഴി മാറാതെയപ്പോള്‍.


കളിതോഴന്റെ നാളും കാവിലെ തിറയുമായ്‌
കളിയാടുകയായി കാലത്തിന്‍ മാറ്റങ്ങളും
ഉത്സവം തുടങ്ങുമ്പോള്‍, നാടുണരുമ്പോള്‍ വീണ്ടും
കുംഭം എത്തുന്നു; മാമ്പൂ മണവും നിറയുന്നു.


പിറന്നാളുദിക്കുന്ന മീനത്തില്‍ ഗന്ധത്തില-
ന്നൊഴിയാതെത്തും പുതുക്കോടിയും പുന്നെല്‍ചോറും.
പിന്നെയാ പാല്‍പായസ മധുരം നാവിന്‍തുമ്പി-
ലമൃതായ് നിറയ്ക്കുന്നോരുത്സവ ദിനങ്ങളും.


പണ്ടേതോ കവിശ്രെഷ്ടന്‍ പാടിയ പൊന്‍മാമ്പഴം
പൊഴിയും മേടത്തിന്റെ പൊന്‍മഞ്ഞവെയിലിലും.
കണിയും കണിക്കൊന്ന പൂക്കളും തളികയില്‍
നന്മതന്‍ കൈനീട്ടവും പിന്‍വിളിക്കുന്നു വീണ്ടും.


ആദ്യത്തെ പള്ളിക്കൂട ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ചും,
ഇത്തിരിചേറും ചെളി വെള്ളവും തെറിപ്പിച്ചും,
വന്നണഞ്ഞീടും പിന്നെ ഇടവപ്പാതി, കയ്യില്‍
നിര്‍ജലമായീടാത്ത കുംഭവും പേറിക്കൊണ്ടേ.


വന്നണയുന്നു പിന്നെ മിഥുനം, കാലത്തിന്‍റെ
കണക്കിലൊരു വര്‍ഷം കൂടിയിന്നോടുങ്ങാറായ്
പതായാമൊഴിയാറായ്, പിന്നിനിയൊരു മാസം
പാര്‍വതീ ദേവിക്കായി നല്‍കിയതാണ് ദേവന്‍.

രാമ രാമേതി ചൊല്ലും നാവിനും മനസ്സിനും
പുണ്യമായ് നിറയുന്നാ  കര്‍ക്കിട സന്ധ്യാനേരം
ആണ്ടോന്നു കഴിയുന്നു, കാലചക്രത്തിന്‍ വേഗം
അറിയുന്നിനി, വര്‍ഷം ഭൂതകാലത്തിന്‍ ബന്ധു.


ഇടവപ്പാതിയില്ല, പൊന്‍ ചിങ്ങവെയിലില്ല,
നിഴലില്ലളക്കുവാന്‍ മാത്രകള്‍, ദിനങ്ങളും.
വര്‍ഷമൊന്നൊടുങ്ങവേ നിശ്ചലം നില്‍പ്പൂ ഞാനീ-
നാളെ തന്‍ പടിപ്പുരവാതിലില്‍ അഴലോടെ...

10 comments:

Kattil Abdul Nissar said...

നാഴിക മണി നന്നായിരിക്കുന്നു.ഒരു മിസ്റ്റിക് രീതിയിലാണ് കവിതയുടെ തുടക്കം .വിഹ്വലയായി നില്‍ക്കുന്ന എനിക്ക് കാലത്തെ അളക്കാന്‍ ഒരു നാഴിക മണി വേണം എന്ന ചിന്ത ഉദാത്തം.പുരാതന കവിത്രയ
ത്തില്‍ എഴുത്തച്ഛന്‍ കൂടുതല്‍ പ്രകീര്‍ത്തിക്ക പ്പെട്ടിരുന്നെ
ങ്കിലും ആധുനിക വിമര്‍ശകര്‍ കൂടുതല്‍ ശ്രദ്ധിച്ചത് കു
ന്ച്ചന്‍ നമ്പ്യാരെയാണ്.കാലത്തെ ക്കുറിച്ച് അദ്ദേഹം എഴുതിയ കാലനില്ലാത്ത കാലം ഒരുപാട് പ്രകീര്‍ത്തക്ക പ്പെട്ടു.ലക്ഷ്മിയുടെ കവിത പുരോഗമിക്കുമ്പോള്‍ അതിന്റെ രസം കുറഞ്ഞു പോകുന്നു.വാക്കുകള്‍ വിട്ടു അര്‍ത്ഥം പുറത്ത് വ്യാപിക്കുന്നില്ല .മലയാള മാസത്തെ അടുക്കി വച്ചത് വ്യക്തി പരമായി എനിക്ക്
സുഖം നല്‍കിയില്ല.'പിന്നെയുമൊരു മാസം .... എന്ന ഭാവന നന്നാവുകയും ചെയ്തു. അഭിനന്ദനങള്‍ .സ്വന്തം ബ്ലോഗില്‍ കയറി ഇങ്ങനെയൊക്കെ എഴുതിയത് ഇഷ്ടപ്പെടുമോ എന്തോ ..?

Rajnath said...

kavitha nannayittunde pashha eallam koodi kuzagathu pola thonni eanike vayichappol. varikal kurachukoodi chittayode eazuthiyal valare nannayirunnu. samayam orikalum are vicharichalum pidiche nirthan pattilla pasha samayathine jeevithatta eagane vanamakilum kondupokam.
pinne bloggil chandran pilla sirine patty vayichu athe nannayirunnu. sasidaran unnithan sirine marannupoyo.

ജയലക്ഷ്മി said...

@നിസ്സാര്‍ സര്‍,
ബ്ലോഗില്‍ മറുപടി പറയുന്നതിന് വിരോധം ഒന്നും ഇല്ല.
ഇത് ഈയിടെയ്ക്ക് എഴുതിയതല്ല, എന്‍റെ ഡിഗ്രീ പഠന കാലതെതാണ്. അതുകൊണ്ടാണ് പുരോഗമനം ഒന്നും ഇല്ലാത്തത്.
വിഷയം എനിക്കിഷ്ടപ്പെട്ടതായത് കൊണ്ടു ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തു .
അല്ലെങ്കിലും ഇപ്പോള്‍ എഴുത്ത് തന്നെ കുറവാണ്.
അഭിപ്രായങ്ങള്‍ ഇനിയും തുറന്നെഴുതും എന്ന് കരുതുന്നു.
@രാജ്നാഥ് ചേട്ടാ,
ഇനിയും എഴുതുമ്പോള്‍ ശ്രദ്ധിക്കാം.
ശശി സര്‍ നെ മറന്നുപോയതല്ല, എങ്ങനെ മറക്കാനാണ് സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരെ.
കുറെ പേര്‍ വിചാരിച്ചിരിക്കാതെ നമ്മെ വിട്ടുപ്പോയി, ശശി സര്‍, ചന്ദ്രന്‍ പിള്ള സര്‍, യശോധരന്‍ സര്‍ ഒക്കെ.

സീത* said...

നല്ല അവതരണം ജയാ....കൊഴിയുന്ന കരിയിലകൾ നാഴിക വിനാഴികകൾ ...കഴിയുന്നു നിറമുള്ള കാലം...ഘടികാരസൂചിയുടെ പിടിയിൽ നിൽക്കാതെ ഓടുന്ന കാലം...കൊഴിഞ്ഞു വീഴുന്ന ഋതുക്കൾ....വളരെ ഭംഗിയായി പറഞ്ഞു ഓരോ മാസത്തേയും അവയുടെ പ്രാധാന്യത്തേയും...

വര്‍ഷമൊന്നൊടുങ്ങവേ നിശ്ചലം നില്‍പ്പൂ ഞാനീ-
നാളെ തന്‍ പടിപ്പുരവാതിലില്‍ അഴലോടെ...
ആശംസകൾ...

Lipi Ranju said...

സമ്മതിച്ചൂട്ടോ ...എത്ര മനോഹരമായി മലയാള മാസങ്ങളെ പറ്റി പറഞ്ഞിരിക്കുന്നു ...

ഒരില വെറുതെ said...

നന്നായി

ജയലക്ഷ്മി said...

ലിപിച്ചേച്ചി, സീത (ചേച്ചിയാണോ എന്നു അറിയില്ല), വെറുതെ ഒരില...
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
തെറ്റു കണ്ടാല്‍ തിരുത്താനും മടിക്കല്ലേ.
നന്ദിയോടെ...

manu said...

ഇതൊരിക്കല്‍ വായിച്ചതാണ്. കുറച്ചു വരികള്‍ കുറവുണ്ട്.

lrk said...

വളരെ നന്നായിട്ടുണ്ട് ....ആസ്വദിച്ചു നന്നായിട്ട്

ജയലക്ഷ്മി said...

@മനു, വായിച്ചതാകും. ഡിഗ്രി ടൈമില്‍ എഴുതിയതാ. പിന്നെ കുറച്ചു വരികള്‍ (എനിക്കറിയാം വരി ഏതെന്നു) ഇതില്‍ ചെരില്ലെന്നോ അര്‍ത്ഥം വേറെ എങ്ങോട്ടോ പോകുന്നെന്നോ തോന്നിയപ്പോള്‍ മാറ്റിയതാണ്.
@ലിനു, നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.